Saturday, July 29, 2017

കഷ്ടം - റഫീക്ക് അഹമ്മദ്

കസ്റ്റംസുകാരാ,കസ്റ്റംസുകാരാ
ഇതിനേക്കാള്‍ ചുമടുണ്ടായിരുന്നു
അങ്ങോട്ട് പോകുമ്പോള്‍.
പൊളിഞ്ഞ തൊഴുത്തിലെ വിറ്റുപോയ
പശുവിന്‍റെ അമറല്‍
ബാപ്പാടെ വലിവ്
ഉമ്മാടെ വെണ്ണീറുപുരണ്ട വേവലാതി
ഒന്നു രണ്ടു നിലാവ്,കുറേ വൈകുന്നേരങ്ങള്‍
ഒരു വായനശാല മുഴുവനും.
ഒത്തിരി ചങ്ങാതിച്ചിരികള്‍
മുറ്റത്തേക്ക് വേറെ എന്തിനോ എന്നപോലെ
ഓടിവന്ന് മൈമൂന എറിഞ്ഞിട്ടുതന്ന
കണ്ണീര്‍നോട്ടം
വല്യുമ്മാടെ കുഴമ്പുമണമുള്ള
എല്ലിച്ച കൈ പിടിച്ചപ്പോള്‍ കിട്ടിയ വിറ
പക്ഷേ,നീ ഒരു ഡ്യൂട്ടിയും അടച്ചില്ല.

ഇപ്പോള്‍ മടങ്ങുമ്പോള്‍
ഒന്നുരണ്ടു കുപ്പി അത്തര്‍
ബാപ്പാക്കുള്ള വലിവിന്‍റെ സ്പ്രേ
മരിച്ച വല്യുമ്മാക്ക് കൊടുക്കാന്‍
വാങ്ങിച്ചുവെച്ച പുതപ്പ്
കെട്ടിച്ചുപോയ മൈമൂനാടെ കുട്ടിക്കൊരു
കുപ്പായം.
പഴയ തൊഴുത്ത് പൊളിച്ച്
വീടൊന്ന് വലുതാക്കാനുള്ള ഒരു പൂതി
ഇത്രയുമേ ഉള്ളൂ
അതിന് ഇത്ര വലിയ ഡ്യൂട്ടിയോ?