Friday, November 6, 2020

കവിയല്ലാത്ത ഒരാൾ വിവർത്തനം ചെയ്യപ്പെടുന്നത് - പി ശിവപ്രസാദ്

 

കവിയല്ലാത്ത ഒരാൾ

കവിത എങ്ങനെ എഴുതും

മണ്ണിൽ കാലുകൾ പൂഴ്ത്തി 

മരം പോലെ അനക്കമറ്റ്‌ 

കാറ്റിനെ കോർമ്പൻ ചീർപ്പാക്കി 

വെയിലിനെ അടുപ്പുതിളയാക്കി 

മഴയെ ആകാശത്തിന്റെ സ്വരജതിയാക്കി   

അയാൾ അലഞ്ഞുലഞ്ഞ് നിൽക്കും.

 

പൊഴിയുന്ന ഇലയോരോന്നും 

മോക്ഷത്തിന്റെ കവിതയാകും.

തളിർക്കുന്ന ഇലയോരോന്നും 

ജീവിതപ്രണയത്തിന്റെ ജലതരംഗമാകും.

കിളിർക്കുന്ന വിത്തോരോന്നും 

ശലഭസംഗീതത്തിന്റെ പൂമ്പൊടിയാകും.

 

മണ്ണിൽ നിന്നും കൊളുത്തിയെറിഞ്ഞ 

ഒറ്റ വീണക്കമ്പിയിലൂടെ 

ആകാശത്തിന്റെ ചുംബനം 

അഗ്നിരേതസ്സായി മിന്നിയിറങ്ങും.

 

അങ്ങനെയങ്ങനെ.....

ഭൂമിയിലെ  മണ്ണുമനുഷ്യൻ 

അതെകവിയല്ലാത്ത അയാൾ തന്നെ 

സ്വയം ഒരു കവിതയായി 

വിവർത്തനം ചെയ്യപ്പെടും.

 

വാക്കുകളുടെ നാനാർത്ഥങ്ങൾ 

പൂത്തും കൊഴിഞ്ഞും തുടരുന്ന 

ജീവിതമെന്ന രൂപകം 

ക്രമത്തിൽ അയാളെ 

'കവിഎന്ന് വാത്സല്യപൂർവ്വം 

നൊന്തു വിളിക്കും.

 

*** 

പ്രിയകവി  വീരാൻകുട്ടിക്ക് 

 ===

മൌനബുദ്ധൻ - പി ശിവപ്രസാദ്

അപ്പൻ  പറഞ്ഞ കഥയുണ്ടായിരുന്നു:

എപ്പോഴും സ്വപ്നത്തിൽ ‍ 

ചങ്ങലയും താഴും തെളിയുന്ന

കുട്ടിയായിരുന്നുപണ്ട്.

മുതിർന്നിട്ടും വിട്ടുമാറാത്ത സ്വപ്നം

കണ്ണിൽത്തറച്ച തുടൽമുള്ളായി

 

വയലും മലമേടും കാവേരിപ്പാട്ടും 

നിറഞ്ഞു തുളുമ്പിയാലും

മായില്ല കിലുക്കവും കടുപ്പവും 

വിപ്രശാസനങ്ങളുടെ തിളപ്പും.

ഉരുക്കിയ ഈയത്തിന്റെ 

കടുത്ത വേദനയോടെ കാതുകൾ‍.

എന്നിട്ടും...

അപ്പൻ കേൾക്കാതിരുന്നില്ല 

ഒന്നും മിണ്ടാതിരുന്നുമില്ല.

 

വഴി തെളിക്കാൻ 

വയൽ  ഉഴാൻ 

മട ഉറപ്പിക്കാൻ ‍ 

മഴ പൊലിക്കാൻ 

വാക്കിന്റെ സ്വാതന്ത്ര്യത്തിൽ  

വാനോളം കൊടി ഉയർത്താൻ 

ചങ്ക് കൊടുത്തു

ചാവേറായി

ചങ്ങലയിൽ  കൈകാലുകളും 

താഴുകളിൽ തേൻനാട്ടുപേച്ചുകളും 

കുതറിക്കുതറിയൊടുങ്ങി,

ചതിക്കോലമായി

 

പഴങ്കഥ പറയുമ്പോൾ ‍ 

പതിരില്ലാതെ എഴുതുമ്പോൾ 

അപ്പന്റെ കനൽക്കണ്ണ്‍ 

അമ്പായി തറഞ്ഞ്‌ 

നെറുകയിൽ  നിന്ന്‍ 

ഒരു വൈഗ ഉത്ഭവിക്കും.

ആയിരം പാദണ്ഡങ്ങളുടെ  

ഏഴായിരം നാവുകൾ  ഒത്തുചേർന്ന് 

ഉച്ചസ്ഥായിയിൽ  നിലവിളിക്കും.  

ഐതിഹ്യങ്ങളിൽ  കണ്ണകിച്ചിലമ്പ് 

സമയത്തിൻ  ബോംബാകും.

ദ്രാവിഡന്റെ തുറൈപ്പാട്ടുകൾ ‍  

കാരിരുമ്പിൻ  തിടമ്പേറ്റും.

സംഘകാലം തമിഴഴകിൽ  പീലിവിരിക്കും.

പുറനാനൂറിന്റെ പന്തങ്ങളെരിയിച്ച് 

ഔവ്വയാര്‍ തിണൈകളിൽ ‍ 

അമൃതനദിയൊഴുകും.

അകനാനൂറിന്റെ ആത്മാവ് കേഴുമ്പോൾ ‍  

പാലയും കുറിഞ്ചിയും മുല്ലയും തേങ്ങുമ്പോൾ ‍ 

മരുതവും നെയ്തലും നെഞ്ചത്തടിക്കും

തിരുവള്ളുവർ  വേദസൂക്തങ്ങളിൽ ‍  

തമിഴ് ത്ത്വസംഗീതം തുടിക്കും.

വാനം മഴവില്ലിനെ വിശറിയാക്കും.

ഭാരതിയാരെ തൊഴുതുവണങ്ങി

വീറുണർന്ന പാഞ്ചാലി മുടിയഴിക്കും.

കുരുനിലം മൃതിനിലമായി മാറും

തന്തൈ പെരിയാർ  തലപ്പാവില്‍  

തന്തദൈവങ്ങൾ  ചിതാഭസ്മമാവും

പൂണൂൽ വെളുപ്പിൽ  പുഴു നുരയ്ക്കും.

 

ചരിത്രത്തിൽ ‍...

പിന്നെയും സാക്ഷ്യങ്ങളുണ്ട്  തമ്പീ ...

 

വാക്കുദിക്കാത്ത കിഴക്കൻ മല

കട്ടെടുത്ത നീതികൾ.

ചുരന്ന മാറിടങ്ങൾ കരം കൊടുത്ത 

തായ്കുലങ്ങളുടെ നെരിപ്പോട്.

അടുക്കള വാതിലടയ്ക്കാതെ,

പശിവയറിനെ  മറക്കാതെ,

അരങ്ങുണർത്തിയ ആത്തേമ്മമാർ

ചുഴറ്റിയ ഉടവാളുകൾ‍.

ചോരയൊഴുക്കിയ ബലിക്കല്ലുകൾ ‍....

തല തെറിച്ചു പോയ 

പള്ളിക്കൽ  പുത്രന്മാർ‍.

 

ചരിത്രത്തിൽ‍...

പിന്നെയും സത്യങ്ങളുണ്ട് തമ്പീ...

 

കമ്മ്യൂണിസ്റ്റാക്കിയുടെ വീര്യം 

കണ്ണീർ നദികൾ നീന്തിക്കടക്കും.

തിരുമുറിവുകൾ ലാവയുതിർക്കുമ്പോൾ  

ക്രിസ്തുവിനും നാവ് കിളിർക്കും.

സാത്താൻ വചനങ്ങൾ കപ്പൽക്കൊടിയായി 

ഭൂഖണ്ഡങ്ങൾ കടക്കും.

ലജ്ജയുടെ തിരസ്കൃത ഹൃദയം  

മിനാരങ്ങളെ സ്വപ്നം കാണും.

ജോസഫ് എന്ന തച്ചൻ 

മരക്കുരിശുകളുടെ പണിക്കുറ്റം തീർക്കും.

ശുദ്ധപരിഹാസങ്ങൾക്ക് കാലം 

വെടിയുണ്ടകൾ പുരസ്കാരം നല്കും.

 

ഇല്ല.. തമ്പീ,

നിനക്കറിയില്ലല്ലോ ചരിത്രം;

 

ഇതാ.. നിറുത്തുന്നു,

അക്ഷരങ്ങളുമായുള്ള എന്റെ രതിക്രീഢ.

ഇനി വിരിയുന്ന പൂക്കളിൽ

പൂമ്പൊടിയുണ്ടാവില്ല.

കിളികൾക്ക് കൊത്തിപ്പറക്കാൻ 

ഒരു പഴമുണ്ടാവില്ല... 

വിത്തുണ്ടാവില്ല.

വാക്കുകൾക്ക് ചേക്കേറാൻ 

മരമുണ്ടാവില്ല... 

തണലുണ്ടാവില്ല.

വസന്തങ്ങൾ വിടർത്താൻ 

നിലമോ സൂര്യനോ ഉണ്ടാവില്ല.

നക്ഷത്രങ്ങൾ എരിഞ്ഞുതീർന്ന 

വന്ധ്യാകാശം മാത്രം 

നിന്റെ മനസ്സിൽ പെറ്റുകൂട്ടും

അന്ധതമസ്സിന്റെ ഗുഹകൾ.

 

ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ 

നിനക്ക് കരയാന്‍ 

ഏത് വാക്കാണ്‌ കൂട്ടുള്ളത്?

 

*********

രൗദ്രം - പി ശിവപ്രസാദ്

വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാൽ 

കാതു പൊട്ടിക്കാതെ തമ്പ്രാ...

വാളും ചിലമ്പും പുലമ്പുന്ന നാവിനാ

വാതുവച്ചീടാതെ തമ്പ്രാ...

വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില

കാല്ക്കല്ക്കിടന്നു പൊരിയുമ്പോൾ.


മാടമ്പിയയങ്ങ്‌ വാണൊരാക്കാലത്തി-

ലാരും ചിലയ്ക്കാത്ത നാട്ടിലെങ്ങും 

മാടനും മറുതയും പടിയിറങ്ങിപ്പോയ

കാവിലെക്കുരുതിയിൽ നാവുകൾ പിടച്ചതും,

മച്ചിന്റെയുള്ളിൽ തരുണസ്വപ്നങ്ങളും

കൊച്ചുതിടപ്പള്ളി പെറ്റ പോഴത്തവും

ദിക്കിൽ  നിറഞ്ഞു കനലൂതിനിന്നതും

ബ്രഹ്മസ്വരൂപത്തെ രക്ഷസ്സു തീണ്ടിയതും,

ഭഗ്നബന്ധങ്ങളിൽ  ഭാഗപത്രങ്ങളിൽ 

ജപ്തിയാളെത്തി ബലിച്ചോറു വച്ചതും...

എങ്ങൾ  മറന്നതില്ലൊന്നുംമരിച്ചവർ 

മണ്ണിൽക്കലർന്ന്  പുനർജ്ജനിച്ചേടവേ.


ഗ്രീഷ്മങ്ങളേത്‌ മരുത്തിനും മണ്ണിനും

രോഷം പകർന്നുരുകുന്ന കാലം

താളും തകരയും ഉപ്പുചേർക്കാതെങ്ങൾ 

പാതി വേവിച്ചു കഴിച്ച നാളിൽ 

തീ തിന്നു പോയൊരാ പാവം കിടാങ്ങൾ തൻ 

ചാരത്തിലാരോ വെടിയുപ്പുതിർക്കവേ

എതിർവായിലടിയങ്ങൾ  മൊഴികൊണ്ട ത്യങ്ങൾ 

പിഴുതെടുത്തങ്ങുന്ന്‌ ചിരി മുഴക്കീടവേ...

ഏനും കിടാങ്ങളും തീനും കുടിയുമ-

റ്റേതേതു ദിക്കിൽ  നടന്നലഞ്ഞുപിന്നെ...

മാനം ചുരന്ന നറുംകണ്ണുനീരിൽ 

കരിക്കാടി സ്വപനവും കണ്ടുറങ്ങി.


നീരും നിലാവും നിറകതിർസ്സൂര്യനും

ചേരുന്നൊരാ കാലമോർത്ത നേരം

ഓടിത്തളർന്നെങ്ങൾ  വന്നെത്തിയീ കൊടും-

കാടിന്റെ മതിലകപ്പേച്ചറിയാൻ‍.

പാടക്കിഴങ്ങും പനമ്പഴവും കാട്ടു-

ഞാവലിൻ  കരളുപോലുള്ള കനികളും

തേനും നിറഞ്ഞ ഭ്രമണകാലത്തിന്റെ

തേരുരുട്ടാനിന്നു വന്നു ഞങ്ങൾ‍.


അക്ഷരം കാറ്റാം ഗുരുവിൽ  നിന്നുത്ഭവിച്ച്

ഒറ്റ ക്ഷണത്തില്‍ പെരുമ്പറത്തോറ്റമായ്‌!

ആല്മരംകാഞ്ഞിരംചൂതംഇലഞ്ഞിയും

കാവൽനിരയ്ക്കൊത്തു കൈകൾ കൊട്ടീടവേ...

താളിയോലയ്ക്കുള്ളിലാരൊ തളച്ചിട്ട 

താഴുകൾ തുറന്നു വരവായ്‌ പ്രാണവിസ്മയം!

കാമം മനസ്സിലും കാളൽ  ശിരസ്സിലും

കാളകൂടങ്ങളാല്‍ ഉടൽ  മിന്നി നില്ക്കവേ

കരിവീട്ടിയിൽക്കടഞ്ഞെങ്ങൾ പണിഞ്ഞൊരീ

കനിവിന്റെ തോഴനാം കുതിരയെ കണ്ടിട്ട്

ഞെട്ടിത്തരിക്കാതെ തമ്പ്രാ..., മദം കൊണ്ട്

ചിന്നം വിളിക്കാതെ വഴിയൊഴിഞ്ഞീടുക!


കാറ്റിന്റെ ചൂളം കടമെടുത്തിന്നിവർ 

കടലിന്റെ ശൗര്യം പരിചയാക്കുന്നിവർ 

കാടിന്റെ ചാരത്തിലർഘ്യം പകർന്നിവർ 

ആറിന്റെ ചാക്കാലമഴയിൽ കുളിച്ചിവർ 

മുകിലിന്റെ മൗനത്തിൽ മിഴി നിറയ്ക്കുന്നിവർ 

യുദ്ധരക്തത്തിൽ ഹൃദയം ദ്രവിച്ചവർ‍...

പകലിന്റെ വാതായനം തേടിയെത്തുന്നു 

പലവുരു തോറ്റ പടപ്പാട്ടു പാടുന്നു.


ഇത്‌ രൗദ്രം..

ഇത്‌ രൗദ്രമിനിയെങ്ങൾ പിൻ വാങ്ങിടാ!

ചിര-മുതുപുരാണങ്ങളാൽ  കിന്നരം മീട്ടായ്ക.