Sunday, July 30, 2023

ശ്മശാനത്തിന്റെ കാവൽക്കാരൻ - ഹബീബ് കാവനൂർ


പൂന്തോട്ടത്തിൽ പുതിയ

കാവൽക്കാരൻ വന്നു.

പത്ത് മണി മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന് തന്നെ വിരിയണം
എന്നതായിരുന്നു
ആദ്യ ഉത്തരവ്.
രാത്രി പൂക്കരുതെന്നും
മണം പരത്തരുതെന്നും
ഉത്തരവ് കിട്ടിയ
നിശാഗന്ധി അന്ന്
നട്ടുച്ച വെയിലിന്
മുന്നിൽ തലവെച്ച്
കടുംകൈ ചെയ്തു.
പൂന്തോട്ടത്തിലെ പൂക്കൾക്കെല്ലാം
ഇനി മുതൽ
ഒരു നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം മതിയെന്നും
അറിയിപ്പ്.
തുളസിക്കും
ജമന്തിപ്പൂവിനും
ഇളവ് കിട്ടി.
ഇളവ് ചോദിക്കാൻ പോയ
അസർ മുല്ല - പിന്നെ
മടങ്ങി വന്നതേയില്ല.
നിയമം തെറ്റിച്ച് പൂത്ത
ചെമ്പരത്തിയെ കാവൽക്കാരൻ
വേരോടെ പറിച്ച്
പതഞ്ജലിയിലെ സ്വാമിക്ക്
ഇഷ്ട ദാനം കൊടുത്തു.

Sunday, January 15, 2023

അവലക്ഷണം -കടമ്മനിട്ട

കൈവെള്ളയിൽ കറുത്ത പുള്ളി

കൈനോട്ടക്കാരൻ പറഞ്ഞു:
അവലക്ഷണം അപായം
വിഷഭയം അഗ്നിഭയം ജലഭയം
മിത്രദോഷം മാനഹാനി
അരചകോപം വിരഹദു:ഖം ദുർമരണം
ലക്ഷണക്കേട് മാറാതെ രക്ഷയില്ലെന്നു വന്നു.
മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്
അയാൾ രക്ഷപ്പെട്ടു.
തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്
മാറ്റാമെന്ന തത്വം അങ്ങനെ
അയാൾ കണ്ടുപിടിച്ചു.
ലോകവുമാഹ്ലാദിച്ചു.