Friday, August 19, 2016

കൃഷ്ണഗാഥ - ചെറുശ്ശേരി

കൃഷ്ണഗാഥയിലെ ഏതാനും വരികള്‍
 

ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രികാ മെയ്യിൽ പരക്കയാലെ
പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
നീലാഭമായൊരു ശൈലംപോലെ
മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ
കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ
കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ
ആർത്തിയേ തീർത്തു തുണയ്ക്കേണമേ.
ദേശികനാഥൻതൻ പാദങ്ങളേശുമ
പ്പേശലമായൊരു രേണുലേശം
ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ
വാരണവീരൻതന്നാനനം കൈക്കൊണ്ടു
പൂരിച്ച വന്മദവാരി മെയ്യിൽ
നിന്നു വിളങ്ങുന്ന ദൈവതംതൻ കനി
വെന്നും വിളങ്ങുകയെന്നിൽ മേന്മേൽ;
ഭാരതീദേവിതൻ ഭൂരിയായുള്ളോരു
കാരുണ്യപൂരവും വേറിടാതെ
നന്മധുവോലുന്ന നന്മൊഴി നൽകുവാൻ
തണ്മകളഞ്ഞു വിളങ്ങുകെന്നിൽ
ഭാരതമായൊരു പീയൂഷരാശിക്കു കാരണമായൊരു വാരിധിയായ്
വ്യാസനായുള്ളോരു മാമുനിതൻ കൃപ ദാസനാമെന്നിൽ പുലമ്പേണമേ.
മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു
കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു;
ഭൂരികളായുള്ള സൂരികളെല്ലാരും
ചീറാതെ നിന്നു പൊറുക്കേണമേ
സംസാരമോക്ഷത്തിൻ കാരണമായതോ
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
എന്നതുതന്നെ വരുത്തിനിന്നീടുവാൻ
ഇന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.
ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ് ചൊല്ലുന്നു ഭാഷയായി
നിർഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ
നിർഗ്ഗുണമായതു ചേരുമപ്പോൾ
കാടായിച്ചൊല്കിലും കൈടഭവൈരിതൻ
നീടാർന്നുനിന്നുള്ള ലീലയല്ലോ
എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ
മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ
മാധവനാമമരപ്രഭൂവെന്നതോ
മാപാപം പോക്കുന്നോനെന്നു കേൾപ്പൂ
എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ
വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു.
പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ,
ദേവകീസൂനുവായ്മേവിനിന്നീടുന്ന
കേവലൻതന്നുടെ ലീലചൊൽവാൻ
ആവതല്ലെങ്കിലുമാശതാൻ ചെല്കയാൽ
ആരംഭിച്ചീടുന്നേനായവണ്ണം.

ഉപമകള്‍ - വീരാന്‍കുട്ടി

ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ

പ്രേമസംഗീതം - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I
ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്
II
പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിരന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്
III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളില-
ർക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം
IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരഖ്യമങ്ങേ നർത്തനഗനമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,
പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

ബുദ്ധനും ഞാനും നരിയും - ഇടശ്ശേരി

അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും
നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ!
ഒരു കാട്ടുപാതയി, ലരമൈല്‍ നടന്നാല- ക്കരയായീ നമ്മുടെ ചെറ്റമാടം.
കരയുന്നുമുണ്ടാവാം പൊരിയുന്നുമുണ്ടാവാം ദുരിതമേ നാലഞ്ചു മക്കളിപ്പോള്‍
വലയും കുടുംബിനി തലതല്ലിക്കൊണ്ടെന്റെ വരവും പ്രതീക്ഷിച്ചിരിപ്പുമുണ്ടാം
ചുമലിലൊരിത്തിരി റേഷനരിക്കിഴി ചുടുചിന്താഭാരങ്ങള്‍ നെഞ്ചറയില്‍
പെരുവഴിയിങ്കലൂടെങ്കിലോ, ദുര്‍ഘട-
മൊരുകാതം പോകണം ലക്ഷ്യമെത്താന്‍!
കഴല്‍ നീങ്ങീ കാട്ടിലേ, യ്ക്കന്തിയാണമ്പിളി- ക്കലയുണ്ടേ മാനത്തിന്‍ ദംഷ്ട്രം പോലെ
ഉരസിപ്പോം കുന്നിന്റെ ചരിവുമക്കണ്ടക-
നിരയും മെതിച്ചു നടക്കയായ് ഞാന്‍.
നരി വന്നാല്‍-വന്നോട്ടേ, സുപരീക്ഷിതങ്ങളെന്‍ ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ
നരി കണ്ടോനേറിയാല്‍ നായാട്ടുനായ്ക്കളെ;-
ശ്ശരി, ഞാനോ വാറണ്ടു ശിപ്പായ്മാരെ!
പകുതിയും പിന്നിട്ടൂ വഴിയിപ്പോളെത്തീ ഞാന്‍ സുഗതനാം ബുദ്ധന്‍ തന്‍ സന്നിധിയില്‍
പഴയൊരപ്പാറക്കല്‍ പ്രതിമയുണ്ടപ്പോഴും പരിശുദ്ധി ചുറ്റും പൊഴിച്ചു നില്പൂ
ഒരു കാലത്തുല്‍ക്കൃഷ്ടര്‍ ബുദ്ധഭിക്ഷുക്കളി- ത്തരുനീലത്തണല്‍കളില്‍ വാണിരിയ്ക്കാം.
ഒരു കാലം നിഷ്‌കൃഷ്ടാ ഹിംസയെപ്പറ്റിയും കരുണയെപ്പറ്റിയും ചൊല്ലിച്ചൊല്ലി
കരയിച്ചിട്ടുണ്ടാവാം കഠിനാമര്‍ഷത്താലേ
കരള്‍ തിന്നാനൂന്നും വിരോധിമാരെ.
തനതു സന്ദേശത്തിന്‍ സഫലപ്രയോഗത്താ- ലനഘമാം പാരിനെക്കണ്ടു കണ്ടേ
ചരിതാര്‍ത്ഥനായ് ധ്യാനനിരതനായ് വാഴ്കയാ- മിരുപതു നൂറ്റാണ്ടായ് മുനിയിവിടെ,
ഇരതേടും ക്രൗര്യങ്ങള്‍ നഖരമുരപ്പതു-
മറിയാതാം ധ്യാനപരതയോടെ!
ഇരുളുന്നു ചുറ്റിലു, മറിയാതായ് വെവ്വേറെ- ത്തളിരും മലരും കരിയിലയും
അറിയാറായൊ, ന്നതാ 'ചൊകചൊകെ' മിന്നുന്നു നരിയുടെ നിര്‍ദ്ദയക്കണ്‍കള്‍ മാത്രം!
ഒരു ഞൊടി ഒരു ഞൊടി പോരുമന്നരകമെന്‍ പിരടിയ്ക്കു ചാടുവാനെന്നായിട്ടും
കഴല്‍ പിന്തിരിഞ്ഞീല, നീണ്ടോരിരുകാതം വഴിവളഞ്ഞിട്ടെന്റെ കുടിലിലെത്താന്‍
അവിടെയെന്നുള്‍ക്കണ്ണാല്‍ക്കാണുന്നൂ ഞാനേറെ വിവശിതമാമെന്‍ കുടുംബചിത്രം:
സുമധുരപ്പാലറ്റ മുലയില്‍ നിന്നമ്മത- ന്നുയിര്‍നിണം തന്നെ വലിച്ചിറക്കി
വികൃതമെലിമ്പുന്തും മാറത്തമരുമാ-
ദുരിതത്തിന്‍ തൂമുഖത്തിന്നു നേരെ
മിഴിതുറിച്ചാര്‍ത്തിയാല്‍ രോഷത്താലായിരം കഠിനശാപങ്ങളെറിയുവോളെ;
അവളുടെ മുമ്പില്‍ നിന്നാര്‍ത്തലച്ചുന്മത്തം
നില തെറ്റിക്കേഴുന്ന മൂത്തവരെ,
'വരു നല്ല മാര്‍ഗ്ഗത്തൂടിരുകാത' മെന്നാരു
പറയു, മയാള്‍ക്കില്ല ഹൃദയലേശം!
നരിയെന്റെ നേര്‍ക്കു നിരങ്ങി നിരങ്ങിക്കൊ- ണ്ടരികത്തടുക്കയാണെന്തു ചെയ്യും?
ഇരയായ് ഞാന്‍ വീഴണോ, മടയില്‍ നിന്മക്കള്‍ തന്‍
പൊരിയും വയറ്റിലേയ്‌ക്കെത്തണോ ഞാന്‍
ഇരയായീ പണ്ടേതോ ജന്മത്തില്‍ നിന്നെപ്പോ- ലൊരു ഹിംസ്രജന്തുവിന്നിസ്സുഗതന്‍
കരുണയാലത്യാഗം; കരുണതന്‍ പേരില്‍ത്താ- നൊരു വാക്കു കൂറട്ടെ നരിയമ്മാനെ!
ചുമലിലൊരിത്തിരി റേഷനരിക്കിഴി;
ചുടു നെടുവീര്‍പ്പിതും കണ്ടില്ലേ നീ?
തരമായടുത്തവന്‍ ചാടാറായ്-ഞാനാക്കല്‍- പ്രതിമയാ ക്രൂരന്റെ മുതുകില്‍ത്തള്ളി
അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരിതിന്നാല്‍ നന്നോ മനുഷ്യന്മാരെ!
വയറൊട്ടു വീര്‍ത്തപ്പോള്‍ കളിചിരി പൂണ്ടൊട്ടെ- ന്നുയിരൊത്ത മക്കളുറക്കമായി
മധുരമൊരുമ്മ കൊടുത്തെന്‍ കുടുംബിനി മുതുനിവര്‍ത്തുന്നുണ്ടവര്‍തന്‍ ചാരെ
പരമമീ ലക്ഷ്യത്തില്‍സ്സമസൃഷ്ടച്ചെഞ്ചോര പുരളാനിടയാ, യെന്‍ തെറ്റു തന്നെ
ഇരുകാതം താണ്ടി ഞാന്‍ വരുവോളമെന്മക്കള്‍ പൊരിയുകില്‍ച്ചാവുകില്‍ത്തെറ്റല്ലെന്നോ?
ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗ്ഗവും ലക്ഷ്യവു- മിടറിയോ, ഞാനൊന്നു തലചായ്ക്കട്ടെ.

ചന്ദ്രന്‍ ജി ശങ്കരക്കുറുപ്പ്

അടിവെച്ചടിവെച്ചുയര്‍ന്ന കുന്നിന്‍
മുടിയില്‍ക്കൂടി വിയത്തിലേക്കു ചാടി
ചൊടിയോടെവിടേക്കു തിങ്കളേ,നീ-
യടിയില്‍ പോരുക കൂട്ടിനുണ്ടു ഞങ്ങള്‍.
ചെറുവെണ്‍മുകിലോടിവന്നു നിന്‍മെയ്
മുറുകെ പുല്‍കുവതെന്തയയ്ക്കയില്ലേ?
നറുപുഞ്ചിരിപൂണ്ടു നിന്നിടുന്നു
വെറുതേ നീ.,പറയാനറിഞ്ഞുകൂടേ?
കുളിരമ്പിളി നിന്നെ ഞാന്‍ പിടിക്കും
പുളിമേല്‍ക്കേറ്റിയൊരാളിരുത്തിയെങ്കില്‍
പൊളിയല്ലിവിടേക്കിറങ്ങി വന്നാല്‍
കളിയാടിക്കഥയും പറഞ്ഞുറങ്ങാം.
മുകില്‍ മുമ്പിലൊരാനയായി നില്പൂ
മുതുകില്‍ കേളിയിലേറി നീയിരിപ്പൂ
മുതിരുന്നിതൊരുത്സവം നടത്താന്‍
മുഖമേറെത്തെളിയുന്ന താരകങ്ങള്‍.
പെരികെക്കൊതിയുണ്ടെനിക്കുടന്‍ നി-
ന്നരികത്തെത്തുവതിന്നു.,പോന്നുവെന്നാല്‍
ശരിയാവുകയില്ല,ഞാന്‍ നിമിത്തം
പരിതാപം ജനനിക്കു വായ്ക്കുമല്ലോ.
(ഇളംചുണ്ടുകള്‍)

സഖാവ്‌ - സാം മാത്യു എ ഡി

നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ്‌ സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ.
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കു പിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ.
എത്ര കാലങ്ങളായ്‌ ഞാൻ ഈയിട-
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ്‌
നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞൂ വസന്തം
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീതപുഷ്പങ്ങളാറിക്കിടക്കുന്നു.
കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നത്‌.
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ്‌ പിറന്നിടും

Saturday, July 23, 2016

ഞാന്‍,പുതുവര്‍ഷം - സച്ചിദാനന്ദന്‍

ഞാന്‍ പുതുവര്‍ഷം
ഓടയില്‍ പിറന്നവള്‍,
ചേരിയില്‍ വളര്‍ന്നവള്‍ ,
ചേറുകൊണ്ടു വാര്‍ക്കപ്പെട്ടവള്‍
നഗരത്തില്‍നിന്നു നഗരത്തിലേയ്ക്ക്
ആട്ടിപ്പായിക്കപ്പെട്ടവള്‍
തെരുവില്‍ മക്കളുടെ കണ്മുന്നില്‍വെച്ചു
മാനഭംഗം ചെയ്യപ്പെട്ടവള്‍
ഒരു കത്തിയുടെ ഇടിമിന്നലില്‍
വിധവയാക്കിയവള്‍
സോദരരുടെ ചോര
നിറുകയിലേറ്റുവാങ്ങിയവള്‍
ഓരോ മുഖച്ചുളിവിലും
വിഭജനത്തിന്‍റെ വടുക്കള്‍ പേറുന്നവള്‍
വെറുപ്പിന്‍റെ അമ്ലം കുടിച്ച്
തൊണ്ടയും പാട്ടും പൊള്ളിയവള്‍
ആളിക്കത്തുന്ന ഉടുപ്പും തട്ടവുമായി
അഭയംതേടി നിങ്ങളുടെ
വാതിലില്‍ മുട്ടുന്നവള്‍
ഞാന്‍,പുതുവര്‍ഷം
തകര്‍ക്കപ്പെട്ട പള്ളിയുടെ
അനാഥമായ വാങ്കുവിളി
എന്‍റെ ഓര്‍മ്മയില്‍
കഴുകുകള്‍ തിന്നുതീര്‍ത്ത ബുദ്ധന്‍
ഗര്‍ഭിണിയായി കാട്ടിലലയുന്ന
ത്യാഗരാജകീര്‍ത്തനം
കബീറിന്‍റെ മുതുകില്‍ പതിഞ്ഞ ചാട്ടവാര്‍
അടര്‍ക്കളങ്ങളുടെ പൊടിയില്‍
തകര്‍ന്നുവീണ നാനാക്കിന്‍റെ തംബുരു
ഗാന്ധി പാതിമാത്രം ഉച്ചരിച്ച
അവസാനത്തെ രാമനാമം
നിര്‍വേദത്തിന്‍റെ മണല്‍ക്കാട്ടില്‍
വറ്റിപ്പോയ മുക്തിധാരകളുടെ കുളം
രക്തപ്രളയത്തിന്‍റെ കരകാണാതെ
തളര്‍ന്നു തിരിച്ചെത്തുന്ന പക്ഷി
ഞാന്‍, പുതുവര്‍ഷം
രാത്രികള്‍ മാത്രമുള്ള കലണ്ടര്‍
മുലപ്പാലൂറുന്ന ശവം
വിരലറ്റുപോയ കവിത
ഭാഷയുടെ ഹേമന്തം.
ഞാന്‍ വരുന്നു,
ഉറങ്ങാത്ത കണ്ണുകളുമായി
എന്‍റെ പിറക്കാത്ത ചോരക്കുട്ടികളേ
ചോരവീഴാത്ത ഒരുതുണ്ടു ഭൂമിയില്‍
എന്‍റെ കബറൊരുക്കുക
കണ്ണീര്‍ വീഴാത്ത ഒരു പള്ളിയിലേയ്ക്ക്
എന്‍റെ മയ്യത്തെടുക്കുക
ആരും മരിക്കാത്ത ഒരു കഥയ്ക്കകത്ത്‌
എന്നെ കുഴിച്ചുമൂടുക

കോരന്‍ -കെ ജി ശങ്കരപ്പിള്ള

മഴ വന്ന നാളില്‍
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍
ദില്ലി വണ്ടിയില്‍ എ.സി.ബോഗിയില്‍ ഞാനിരുന്നു,
മങ്ങിയും തെളിഞ്ഞും എന്നെക്കണ്ട്.
കറുത്ത ജനാലച്ചില്ലിലൂടെ
വിരണ്ടരണ്ട ലോകം കണ്ട്.
രണ്ട് തീവണ്ടികള്‍ക്കിടയിലേക്ക്
ആരോ വലിച്ചെറിഞ്ഞ ഉച്ചമഴ കണ്ട്.
അബ്ബാസ് കിയോസ്താമിക്കും മഖ്മല്‍ബഫിനും
പിന്മുറയാരെന്നതിന്
ലാപ്ടോപ്പില്‍ ഇടയ്ക്കൊരുത്തരം കണ്ട്.
കാഴ്ചയുടെ കാര്യകാരണങ്ങള്‍ കണ്ട്.
ഇവിടെ അവസാനിച്ച ദൂരമോ
ഇവിടെത്തുടങ്ങുന്ന ദൂരമോ അലട്ടാതെ.
പാളത്തിലെ ചളിപിളി മലമൂത്ര ഡീസലാദികള്‍ക്ക്
മീതേയാണ് ഈ ഇരിപ്പെന്ന് ഞെട്ടാതെ.
എന്തായിരിക്കാം ജനാലച്ചില്ലില്‍
മഴയുടെ ചുവരെഴുത്ത്?
ജലാക്ഷരങ്ങളുടെ തീപ്പൊരുള്‍/കുളിരര്‍ത്ഥം?
മഴയെഴുതി മഴ തന്നെ മായ്ക്കുന്ന പ്രണയസന്ദേശം?
രതിയെപ്പറ്റി,ഉരുള്‍പൊട്ടി വരും മൃതിയെപ്പറ്റി,
വിളയെപ്പറ്റി,വിക്ടര്‍ ജോര്‍ജ്ജിനെപ്പറ്റി,
പുതുതെന്തെങ്കിലും?
തീവണ്ടികള്‍ക്കിടയിലേക്കൊരു
പൊതിച്ചോറില പാറിവീണതും
പാഞ്ഞു വന്നു ബലിക്കാക്ക പോലൊരാള്‍.
കളങ്ങളില്‍ നിന്നെല്ലാം ചതിയില്‍
തോറ്റു പുറത്തായൊരാള്‍,
പരിചയം തോന്നിച്ചൊരാള്‍,
പലതുമോര്‍മ്മിപ്പിച്ചൊരാള്‍,
ആരെയോ എതിര്‍ത്ത് പുറപ്പെട്ട്
വഴിയില്‍ കെട്ടു ചൂളിയ കരിങ്കൊടി.
വാല്‍ അകിട്ടില്‍ത്തിരുകി,
കീലും കല്‍ച്ചീളും വിസര്‍ജ്ജ്യങ്ങളുമിഴുകും
നിത്യനിശ്ചല ചെളിക്കുമ്പിളിലെ
എച്ചില്‍ക്കഞ്ഞി റിയലിസം മാത്രം
മുന്നില്‍ക്കണ്ട്.

വിഷമവൃത്തം - എ സി ശ്രീഹരി

ഇടയ്ക്കൊന്നൂളിയിട്ടടിയില്‍ മുങ്ങിയും
കുതിച്ചുപൊങ്ങിയും കറങ്ങിയും നിന്നും
പിടച്ചു,മൊന്നുമേല്‍നിരപ്പില്‍ വന്നു വാ-
ലടിച്ചുനീന്തിയും സ്ഫടികഭാജന-
പ്രതലം മുത്തിയും തലകുത്തിനിന്നും
ഇടയ്ക്കൊരുപിടിയരി വിതറുമ്പോള്‍
തുടിച്ചടുത്തെത്തിത്തിടുക്കം കൊത്തിയും
ഒരുമണി വിഴുങ്ങുവാനതിനൊപ്പം
ഒരുകുടം വെള്ളം കുടിച്ചുവീര്‍ത്തു,മാ
ചെകിളപ്പൂ ചെറ്റൊന്നിളക്കിമിന്നിയും
പുറത്തുപോകുവാന്‍ വഴിയില്ലാതെയും
പുറത്തുപോവുകില്‍ പിടഞ്ഞൊടുങ്ങുമെ-
ന്നറിവില്ലാതെയു,മകത്തുനില്ക്കുകില്‍
ചലനമറ്റൊരീയഴുക്കുവെള്ളത്തില്‍
മരിപ്പതിനൊക്കുമിരിപ്പതുമെന്നു-
മറിവില്ലാതെയും കഴിഞ്ഞുകൂടുന്നു
പദാര്‍ത്ഥരൂപമായ്,വിഷമവൃത്തത്തില്‍
കുരുങ്ങിനില്‍ക്കുമീ നുറുങ്ങുജീവികള്‍.

ഒറ്റമരം - ലളിതാ ലെനിന്‍

മരം പറഞ്ഞു,മഴക്കാടിന്‍
നെഞ്ചിലൂറും കരിംപച്ച-
പ്പാട്ടിലെന്‍റെ മനം,കിളി-
ക്കൂട്ടിലെന്‍റെ നറുംചിരി.
മരം പറഞ്ഞു,മണം വാരി-
ത്തൂവിയും ചില്ലയാട്ടിയും
കാറ്റിലാത്മസുഖം തമ്മില്‍
പങ്കുവെപ്പതിലെന്‍ പ്രിയം.
ദൂരെ വാനത്തു കണ്‍ചിമ്മും
പൂക്കളേക്കാള്‍ വിരിഞ്ഞു ഞാന്‍
മണ്ണിലാണെന്‍റെ വേരെന്നും
മാ‍നവന്‍ കൂട്ടിനുണ്ടെന്നും.
മേഘരാഗങ്ങള്‍ വീണെന്‍റെ
മേരു ഗര്‍ഭം തുടിച്ചതും
ശീതമാരുതനാലസ്യം
വീശിയാറ്റിപ്പുണര്‍ന്നതും
കാടിളക്കി വരും തേറ്റ-
ക്കൊമ്പ,നെന്‍ കരുമാടിയെ-
ചേര്‍ത്തകിട്ടിലിണക്കിച്ചേര്‍-
ന്നാറ്റിലേക്കാനയിച്ചതും
ഓളമോലും പിന്‍നിലാവാ-
യോര്‍മ്മയില്‍ നിറവെയ്ക്കുന്നു,
കൈമറിഞ്ഞു കലങ്ങുന്നു
തരു സൗഭഗജാതകം!
മുഴക്കോലാല്‍ അളന്നീടാം
സ്നേഹമെന്നു ധരിച്ചവര്‍
വെട്ടിമാറ്റിയ ബന്ധങ്ങള്‍
വാര്‍ന്നഴിഞ്ഞ വനാന്തരം
കന്നു വേര്‍പെട്ട തള്ളയായ്
കുന്നു കേഴുന്നു,തീപാറു-
ന്നമ്മതന്‍ നെഞ്ചിലേകാകി
കൂട്ടരെ കാത്തു നില്പു ഞാന്‍.

ഇര - എന്‍ എന്‍ കക്കാട്

അന്തിവിണ്ണിന്‍റെ നിരാലംബ-
പാടലനിശ്വാസവായ്പും കരഞ്ഞു
തളര്‍ന്ന കടലിന്‍റെയെകാന്തസാദവും
കൂട്ടില്‍ പിടയുന്ന ഭൂമിത-
ന്നിറ്റു ജീവന്‍റെ പകച്ച നോട്ടങ്ങളും-
വേട്ടയടുത്തുപോയ്.
ചക്രവാളത്തിന്‍റെ തൊണ്ടുട-
ച്ചാരാലുയിര്‍ക്കുമിരുട്ടിന്നൊടുങ്ങാപ്പശിയും
തിളങ്ങും ജിഘാംസതന്‍ ക്രൂരമാം വേര്‍പ്പിന്‍ കണങ്ങളും
വിടരുന്നു,വിരിയും ചിറകിന്‍ നിഴല്‍കളില്‍.
ഇനിയെത്ര നിമിഷങ്ങള്‍?
ഉണരാനുറങ്ങാന്‍ മിഴിക്കുവാന്‍ ചിമ്മുവാനാകാതെ
കണ്ണൊരനാവശ്യദുര്‍ഭരഭാരമാവുന്നു.
ഈയനിശ്ചിതത്വത്തി-
ന്നൊരായിരം മൃത്യുവേക്കാളും വലിപ്പം.

വീട് - പി ആര്‍ രതീഷ്

ഒരു വീടും സ്വര്‍ഗമല്ല,
പരസ്പരം തിരിച്ചറിയാത്ത
കുറേപ്പേര്‍ താമസിക്കുന്നൊരിടം മാത്രമാണത്.
പ്രതീക്ഷ പട്ടുപോയവന്
വീടഭയമല്ല
സുഹൃത്ത് തണലല്ല
കവിത മരുന്നല്ല
പ്രണയം വഴിയല്ല
വെറുമൊരു വഴിപാടുമാത്രം.
നാം ഒരിടം പാലിക്കാത്തിടത്തോളം
നമ്മള്‍ വീടെന്ന മൗനത്തില്‍
മരവിച്ച ജഡങ്ങള്‍ മാത്രം.
കടം കുടിച്ച ഒരുവന്
വീട് തീരാശാപമാണ്.
പോകാനും,എത്തിച്ചേരാനുമുള്ള
എല്ലാ വഴികളും ഭ്രാന്താണ്.
രാത്രിയില്‍ നിന്നും
രാത്രിയിലേക്കവന്‍
സ്വപ്നങ്ങളെ നനക്കുന്നില്ല.
ഒന്നിലും വിശ്വാസമില്ലാതെ,
ആത്മഹത്യയ്ക്കു പോലുമധീരനായി,
അവന്‍ തിരയുന്നത്
അവന്‍റെ വഴി മാത്രം.
അപ്പോഴും നിലവിളിച്ചു കൊണ്ടേയിരിക്കും
അവനു വേണ്ടി മാത്രം
മൗനത്തിലവന്‍ കുറിച്ചിട്ട വരികള്‍.

സ്മാരകം - വീരാന്‍കുട്ടി

അപ്പൂപ്പന്‍ താടിയുടെ പറക്കത്തെ
വിനീതമായ ഒരു ശ്രമമായി കാണണം
ചിറകുകളില്ല
ദേശാന്തരം വിധിച്ചിട്ടില്ല
ആകാശവും സ്വന്തമല്ല
എന്നിട്ടും അതു പറക്കുന്നു
കുഞ്ഞിനെ എന്നപോലെ
വിത്തിനെ മടിയില്‍ വച്ച്.
'അതു കാണും സ്വപ്നത്തിലെ
മരത്തിന്‍റെ തണലില്‍
നാളെയൊരാള്‍ വന്നിളവേല്‍ക്കും'
എന്ന കവിത അതിനറിയില്ല
അറിവില്ലായ്മയുടെ ഭാരക്കുറവില്‍
അതു പറക്കുന്നു.
അതിനെ പക്ഷി എന്നു വിളിക്കാതിരിക്കാന്‍
നാം കാണിക്കുന്ന കരുണയില്‍
അതു കുറച്ചുകൂടി ദൂരം പോയേക്കും
ധീരമെങ്കിലും എളിയ അതിന്‍റെ ശ്രമം
വീണുപോകുന്നിടത്ത്
സ്മാരകമായി
ഉയര്‍ന്നു വന്നേക്കും
ആരുമറിയാതെ
നാളെ ഒരു മരം.

അരയന്നത്തിനു പറ്റിയ അമളി - വെണ്മണി മഹന്‍ നമ്പൂതിരിപ്പാട്

പണ്ടൊരു കാലമൊരരയന്നത്തിനു
ചെണ്ടപിണഞ്ഞതു കേള്‍ക്കുവ,നുഴുതതു
കൊണ്ടഥ ചളി ബഹുചളുവളയായൊരു
കണ്ടത്തിന്‍റെ വരമ്പത്തനവധി
കൊറ്റികള്‍ ഞണ്ടും ഞവണിയുമീവക
പറ്റിയണഞ്ഞഥ കൊത്തിവിഴുങ്ങി-
ക്കൊറ്റു കഴിച്ചമരുമ്പൊളൊരന്നം
തെറ്റെന്നവിടെച്ചെന്നാനൊരുനാള്‍.
ഞാനൊരു ഹംസമതാണു വരുന്നതു
മാനസമതില്‍നിന്നെന്നുര ചെയ്തു.
ഊനമകന്നെന്തുള്ളതുമവിടെ-
ത്താനുരചെയ്കെന്നായി ബകങ്ങള്‍.
പൊന്‍താമരകളുമമൃതൊളിജലവും
ചന്തമൊടുണ്ടെന്നന്നം ചൊന്നാന്‍.
"അട്ടകളില്ലേ?ഞണ്ടില്ലേ?തേ-
രട്ടകളില്ലേ?ഞാഞ്ഞൂളില്ലേ?"
കിട്ടില്ലീവകയെന്നതിനുത്തര-
മൊട്ടും കൂസാതന്നം ചൊന്നാന്‍.
ഇത്തരമന്നം ചൊന്നതുകേട്ടു പെ-
രുത്തൊരു പരിഹാസത്തൊടു കൊറ്റിക-
ളൊത്തൊരുമിച്ചൊരു ഹീഹീരവമതു
സത്വരമവിടെ മുഴക്കിയുരച്ചാര്‍.
"എന്തിനുകൊള്ളാം നിന്നേ?നീ സുഖ-
മെന്തറിയുന്നിതു?വന്നൊരു വഴിയേ
ഹന്ത!തിരിച്ചു നടക്കുക.,നിന്നുടെ
ചന്തം കണ്ടാല്‍ ചതുരം തന്നെ!"
കൂട്ടത്തോടവരിങ്ങനെ കലശലു
കൂട്ടിക്കഠിനം കളഹംസത്തെ
ആട്ടിപ്പാച്ചുകളഞ്ഞൊരക്കഥ
കേട്ടിട്ടില്ലാത്താളുകളുണ്ടോ?
നിന്ദ്യന്മാരൊടു കൂടുകിലങ്ങനെ
വന്നിടുമമളി മിടുക്കന്മാര്‍ക്കും.

കുഞ്ഞനുണ്ണി - ഡി വിനയചന്ദ്രന്‍

കുഞ്ഞനുണ്ണി വീട്ടിലില്ല
കുഞ്ഞടുപ്പിന്‍ മൂട്ടിലില്ല
അമ്മ കോരും കിണറിലില്ല
അച്ഛനെണ്ണും കതിരിലില്ല
പെങ്ങള്‍ പാവും തറിയിലില്ല
പല്ലിമുട്ടപ്പഴുതിലില്ല
ചിക്കുപായുടെ ചുരുളിലില്ല
തെക്കിനിയുടെ തൂണിലില്ല
തേവരുണ്ണും മുറിയിലില്ല
തേതിപ്പശുവിന്‍റെ അകിടിലില്ല
ഇട്ടിക്കുറുമ്പത്തെങ്ങിലില്ല
ചക്കക്കുരുവിന്‍റെdയുള്ളിലില്ല
വാരിയിറമ്പിന്‍ നിഴലിറങ്ങിയ
പൂഴിമണലിന്‍ ചുഴിയിലില്ല
കാവല്‍ നില്‍ക്കും കാഞ്ഞിരത്തിന്‍
വാവലുറങ്ങിയ കൊമ്പിലില്ല
വാവല്‍ പോകും വഴിവിലങ്ങും
കാര്‍മുടിയുടെ ചിടയിലില്ല.
കുഞ്ഞനുണ്ണി നാട്ടിലില്ല.
കുന്നിലമ്പലമുടി കൊഴിഞ്ഞു
കോതയാറിന്‍റെ കണ്ണടഞ്ഞു
വെള്ളെരുക്കിന്‍റെ മൂക്കുടഞ്ഞു
വെട്ടുവഴിയുടെ കാതടര്‍ന്നു
ചന്തനാക്കിന്‍റെ തുമ്പരിഞ്ഞു
ആല്‍ത്തറയുടെ നെഞ്ചെരിഞ്ഞു
പുഞ്ചവയലിന്‍റെ കുടല്‍ മറിഞ്ഞു
കമ്പിത്തൂണിന്‍റെ കൈ കരിഞ്ഞു
കുംഭത്തേരിന്‍റെ കാലൊടിഞ്ഞു.
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
കൂട്ടുകാരുടെ കൂട്ടിലില്ല
ചീട്ടുകളിയുടെ ചീട്ടിലില്ല
കൂട്ടുകാരിപ്പെണ്ണ് പാടിയ
പാട്ടുറങ്ങിയ കടവിലില്ല
മാക്രി പാടിയ മഴയിലില്ല
പോക്രി മൂത്തൊരു വെയിലില്ല
കാട്ടുമാക്കാന്‍ കുളിരിലില്ല
പൂച്ചെടിയുടെ ചിറിയിലില്ല
കാക്കവന്നു വിരുന്നൊരുക്കിയ
കാട്ടുപോത്തിന്‍റെ കൊമ്പിലില്ല
പോക്കു വെയ് ലു മുകര്‍ന്നു പുല്‍കി-
പ്പൂത്ത മാനത്തു പൂത്തതില്ല.
പകലറിഞ്ഞൊരു കളത്തിലില്ല
രാവറിഞ്ഞൊരു തുറയിലില്ല
കുഞ്ഞനുണ്ണി നാട്ടിലില്ല വീട്ടിലില്ല.
എട്ടുകെട്ടിന്‍ കിഴക്കേക്കോടി-
ക്കെട്ടിലുള്ളോരു പന്നഗത്തില്‍
ഏത്തമിടുന്നൊരു പകലിലൂടെ
എത്തിനോക്കുന്നു കുഞ്ഞനുണ്ണി.
കാവിലെണ്ണ വിളക്കെരിഞ്ഞൊരു
കാടു വളരെ,രാവു തേങ്ങി-
ത്തേങ്ങി വന്നൊരു തേര്‍ വഴിയേ
തേര്‍ തെളിക്കുന്നു കുഞ്ഞനുണ്ണി.

വെറുതെ - ഒ എന്‍ വി കുറുപ്പ്

ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം :'വെറുതെ ' ...
ഒരു തിരിക്കുള്ളില്‍ കുറുമണികള്‍
തുരുതുരെത്തിങ്ങി നിറഞ്ഞപോലെ,
പെരുമാരിയായ് മാറും ജലകണങ്ങള്‍
ഒരു മേഘപാളിയിലെന്നപോലെ,
നിരവധിയൂര്‍ജ്ജകണങ്ങളൊന്നി-
ച്ചൊരുവിദ്യുല്ലേഖയിലെന്നപോലെ,
'വെറുതെ'യെന്നൊരു വാക്കില്‍ ജീവിതത്തിന്‍
പൊരുളുകളാകെയുള്‍ച്ചേര്‍ന്നുവല്ലേ?
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കില്‍ ഞാനെഴുതാം : 'വെറുതെ ' ...
ഗതകാല സ്മൃതികള്‍ ചുരന്നിടുന്ന
മധുരവും കയ്പും കവര്‍പ്പുമെല്ലാം
ഒരുപോലെയൊടുവില്‍ സ്വാദിഷ്ഠമായി
വെറുതെ നുണഞ്ഞു നുണഞ്ഞിരിക്കെ,
മിഴിമുനയൊന്നു നനഞ്ഞുവെങ്കില്‍ ,
മൊഴികള്‍ മൌനത്തില്‍ കുടുങ്ങിയെങ്കില്‍ ,
നിമിഷത്തിന്‍ ചിറകൊച്ച കേട്ടുവെങ്കില്‍ ,
ഹൃദയത്തിന്‍ താളമിടഞ്ഞുവെങ്കില്‍ ,
വ്യഥകള്‍ നിദാനമറിഞ്ഞിടാത്ത
കദനങ്ങള്‍ ചേക്കേറാന്‍ വന്നുവെങ്കില്‍ ,
എവിടെയോ ചൂള മരങ്ങള്‍ കാറ്റിന്‍
ചെകിടിലെന്തോ ചൊല്ലിത്തേങ്ങും പോലെ,
ബധിരനാം കാലത്തിന്‍ കാതിലെന്‍റെ
ഹൃദയം നിമന്ത്രിപ്പതും 'വെറുതെ'!
ഒടുവിലീത്താളിലെന്‍ ശേഷപത്രം
ഒരു വാക്കിലെഴുതിവയ്ക്കാം:
'വെറുതെ' ..
ഗഗനകൂടാരത്തിന്‍ കീഴിലെത്ര
നഗരങ്ങള്‍,നാട്ടിന്‍പുറങ്ങള്‍ കണ്ടു!
അവിടത്തെ ഗാനോത്സവങ്ങളിലെ
കുഴലുകള്‍, ചെണ്ടകളൊക്കെ വേറെ.
ശ്രുതി വേറെ,താളങ്ങള്‍ , വേറെ,യെന്നാല്‍
ഹൃദയത്തിന്‍ സത്യങ്ങളൊന്നുപോലെ!
അവയിലെന്‍റേതെന്തോ
ഞാന്‍ തിരഞ്ഞൂ!
അവയുമെന്‍റേതെന്നു
ഞാനറിഞ്ഞൂ!
വിവിധമാം സ്വാദും സുഗന്ധവും കൊ-
ണ്ടവിടെയെന്‍ പാഥേയമാര്‍ നിറച്ചൂ?
അതുമേന്തിയലസമലക്ഷ്യമായ് ഞാന്‍
അലയവേ,യേതൊരു കാന്തശക്തി
ഒരു നൗകയെ കടല്‍ക്കാറ്റുപോലെ
വെറുതെയിത്തീരത്തണച്ചിതെന്നെ!
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കില്‍ ഞാന്‍ കുറിക്കാം-'വെറുതെ!'
പതറാത്തൊരോര്‍മ്മ തന്‍ വടിയുമൂന്നി
പഴയ വഴികള്‍ നടന്നു കാണ്‍കെ,
ഒരു കുറിമാത്രമരങ്ങിലാടാന്‍
വരുതി ലഭിച്ചൊരു നാടകത്തില്‍
മൊഴിയും ചമയവുമഭിനയവു-
മൊരുപോലെ തെറ്റിയെന്നോര്‍ത്തുപോകെ,
പഴയ വിളക്ക് വിലയ്ക്ക് വാങ്ങി
പുതിയതു നല്‍കും വണിക്കിനെപ്പോല്‍
നടകൊള്‍വു കാലമെന്നൊപ്പമേതോ
നവമാം പ്രലോഭനമന്ത്രവുമായ്.
വിലയിടിയാത്ത കിനാക്കളുണ്ടോ?
വിലപേറുമെന്തുണ്ട് വാഴ്വില്‍ ബാക്കി?
എവിടെയൊരമ്പിളിച്ഛായയുള്ളി-
ലെഴുമെന്‍റെ കണ്ണാടി?-യതുമുടഞ്ഞു....
ഒടുവിലീ വാഴ്വിന്‍റെ ബാക്കിപത്രം
ഒരു വാക്കിലിങ്ങനെയായ്:'വെറുതെ'...

പൊതുമ്പ് - അക്കിത്തം

ഞാനൊരു പൊതു-
മ്പെന്‍റെ മുതുകത്തിരിക്കുന്ന
മാനവര്‍ ദു:ഖത്തിന്‍റെ
തീരമന്വേഷിക്കുന്നു.
അവിടെത്തളിര്‍ക്കുമു-
ന്മേഷത്തിന്‍ പച്ചപ്പുക-
ളതില്‍ മൊട്ടിടുമാവേ-
ശത്തിന്‍റെ തുടുപ്പുകള്‍
അവര്‍ തന്‍ പ്രതീക്ഷയില്‍
ബിംബിപ്പൂ,നയ്മ്പില്‍പെട്ടെ-
ന്നഹങ്കാരത്തിന്‍ കൈകള്‍
മുറുകിപ്പിടിക്കുന്നു.
അവര്‍ തന്നിച്ഛാശക്തി
നക്ഷത്രചന്ദ്രാര്‍ക്കരാ-
യകലത്തുദിക്കയു-
മസ്തമിക്കയും ചെയ് വൂ.
അറിയുന്നു ഞാന്‍ മാത്രം
(നാവുണ്ടായിരുന്നെങ്കില്‍
പറഞ്ഞും കൊടുത്തേനേ)
കൂട്ടരേ കണ്ടിട്ടില്ല
പരവക്കന്ത്യം,പാരം-
ഗതനേയും ഞാന്‍
ഭരതപ്രായം ഞാനീ-
ത്തിരമാലതന്‍ മീതേ
വര്‍ത്തിപ്പൂ വരണ്ടൊരാ
ജ്ഞാനത്താല്‍.,എനിക്കിതു
വയ്യായിരുന്നു പച്ച-
മരമായിരുന്നപ്പോള്‍.

കാത്തുശിക്ഷിക്കണേ - എം എസ് ബനേഷ്

കൈവിടാതെന്നുമെങ്ങളെ
കാത്തിടും ലോകദൈവമേ,
എന്നെയും അയല്‍പ്പകയേയും
ഉത്സുകം കാത്തുശിക്ഷിക്കണേ.
തീരാത്തര്‍ക്കങ്ങളാലെന്‍റെ
ഉള്ളം അവനാല്‍ നടുങ്ങുമ്പോള്‍
കിനാവള്ളി തന്‍ അതിര്‍ത്തിയാല്‍
താന്ത്രികം കാത്തുകൊല്ലണേ.
തീരാമഴയിലും ദാഹനീര്‍
കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
ചായം തേച്ച കിനാനദിയെ
കുപ്പിയില്‍ തന്നുകൊള്ളണേ.
കടലില്‍ ഞങ്ങള്‍ നിന്‍ ജലം
ബഹിഷ്ക്കരിച്ചങ്ങെറിഞ്ഞാലും
കടയില്‍ നിന്നെ നിരത്തുവാന്‍
ഞങ്ങളെ കാത്തുശിക്ഷിക്കണേ.
എക്കലും ചളി ചെങ്കല്ലും
പൂഴിയും കരിയും ചേര്‍ന്ന
തൊലിത്തട്ടിനെ നീ നിത്യ-
സ്പര്‍ശത്താല്‍ കാത്തുകൊല്ലണേ.
അതില്‍ പൂക്കാന്‍ കൊതിക്കുന്ന
വിത്തിന്നൂര്‍ജ്ജത്തെ നീ നിന്‍റെ
തണുപ്പന്‍ വിസ്തൃതഗോളമാം
പത്തായത്തില്‍ വയ്ക്കണേ.
നിത്യം ഞങ്ങള്‍ക്കു നീ നല്ല
ചിന്ത,കര്‍മ്മം,കാമങ്ങള്‍
ഊണ്,പെണ്ണുങ്ങള്‍,നീതികള്‍
തന്നു കൂട്ടിലടയ്ക്കണേ.
പുഞ്ചിരി ഹാ കുലീനമാം കള്ളമെ-
ന്നാരുമില്ലാ പറയുവാനാകയാല്‍
നെഞ്ചരിച്ചു പിഴിഞ്ഞു നീ ഞങ്ങളെ
കാത്തുകൊല്ലണേ ലോകൈക ദൈവമേ.

ചെരാത് - എന്‍ വി കൃഷ്ണവാര്യര്‍

എണ്ണ വറ്റിയാല്‍ക്കെടും
മണ്‍ചെരാതിലെത്തിരി.,
പിന്നെയാവെട്ടം പൊന്‍പൂ-
വിടുമിത്തിരി വട്ടം.
ഇരുളും.,അപ്പോഴേക്കും
മറ്റു വെട്ടങ്ങളങ്ങോ-
ട്ടൊഴുകും.,സംസാരത്തി-
ന്നുണ്മയിങ്ങനെയല്ലോ.
അതിനാല്‍ മാഴ്കായ്കനീ-
യെന്‍ ഹൃദന്തമേ നിന്നില്‍-
ക്കതിര്‍ വീശി നിന്നൊരാ
മണ്‍ചെരാതിനെപ്പറ്റി.
അതുടഞ്ഞുപോയ്.,പക്ഷേ
സ്നേഹത്തിന്‍ പരിമളം
ചിതറുമതിന്‍ വെട്ടം
നിന്നിലോര്‍മ്മയായില്ലേ?

മുക്തകങ്ങള്‍ - തേവാടി ടി കെ നാരായണക്കുറുപ്പ്

1.
നിത്യതയില്‍ നിന്ന് അനിത്യതയിലേക്കൊന്നെത്തി നോക്കിയിട്ട്,നീര്‍ക്കുമിള തലവലിച്ചു കളഞ്ഞു!
2.
മൊട്ടിന്‍റെ അന്ത്യശ്വാസത്തില്‍ പുഞ്ചിരിയിടുന്ന പൂവും,പൂവിന്‍റെ ഹൃദയത്തില്‍ ഒതുങ്ങിയിരുന്നുകൊണ്ട് ശാശ്വതത്തിനു വേണ്ടി തപസ്സു ചെയ്യുന്ന ചെടിയും ആരാമത്തില്‍ എനിക്കു മാര്‍ഗദര്‍ശികളത്രെ!
3.
എനിക്കെന്നെത്തന്നെ കാണുവാന്‍ കഴിയാത്ത ഇരുളില്‍ ഞാന്‍ വെളിച്ചത്തിന്‍റെ പേര്‍ വിളിച്ചുറച്ചു നിലവിളിച്ചു.അരുണോദയത്തില്‍ ആകാശം വിരിഞ്ഞു.ഇരുള്‍പ്പുഴ മുഴുവന്‍ ഒഴുകിപ്പോയി.പകലാകുന്ന മണല്‍ത്തിട്ട്,അധോമുഖമായി വിടര്‍ന്നു വിലസുന്ന ആകാശത്തെ ചുംബിക്കുവാനായി മേല്പോട്ടുയര്‍ന്നു.ഞാന്‍ വെളിച്ചത്തിലായി!ഞാനെന്നെക്കണ്ടു.ഇരുള്‍പ്പാമ്പിന്‍റെ വായിലകപ്പെട്ട തവള!

ഈ വീടിനെ സ്നേഹിയ്ക്ക... ഗിരീഷ് പുത്തഞ്ചേരി

ഞാന്‍ പറഞ്ഞു...
ഈ വീടിനെ സ്നേഹിയ്ക്ക
ഇത് നമ്മുടെ സ്വപ്നം.
സങ്കടച്ചുമടെടുത്ത്
സഹനത്തിന്‍റെ മഴ നനഞ്ഞ്
വറചട്ടിയിലെരിഞ്ഞ്
തേഞ്ഞു തീരാറായ കാലടികളിലെ
കള്ളിമുള്ളുകൊണ്ടാണ്
കരിങ്കല്‍ത്തൂണുകള്‍!
അസ്ഥികൊണ്ടസ്തിവാരം...
ഉഷ്ണസഞ്ചാരം കൊണ്ട്
ജാലകങ്ങള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൊണ്ട്
ഉയര്‍ത്തിക്കെട്ടിയ ചുമരുകള്‍...
നീ പറഞ്ഞു...
പൊള്ളിയ മനസ്സുകൊണ്ട് മാര്‍ബിള്‍...
മക്കളുടെ നാമജപം വെച്ച വിളക്ക്...
ഞാന്‍ പറഞ്ഞു...
കടക്കാര്‍ക്കെതിരെ കുരച്ചുചാടുന്ന
പട്ടിയെ നമുക്കുവേണ്ട...
കലഹവും കണ്ണീരുമൊക്കെയായി
ഇത് തുടച്ചുവെടിപ്പാക്കി വെയ്ക്കുക...
നമുക്ക് നീണ്ടുനിവര്‍ന്ന് കിടന്ന്-
മരിയ്ക്കാനുള്ള വീടാണിത്
മരിച്ചാലും മടങ്ങിവരാനുള്ള വീട്!

മരണം ഗാന്ധിയെപ്പോലും വലുതാക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

മരിച്ചതിന്‍റെ പിറ്റേന്ന്
ഗാന്ധി
തന്‍റെ ആശ്രമത്തിലെത്തി.
തന്നെക്കാളും നന്നായിട്ടുള്ള
ഒരു ഫോട്ടോ അവിടെ വെച്ചിരുന്നു
താന്‍ കേട്ടതിനേക്കാളും
ഇമ്പമാര്‍ന്ന 'വൈഷ്ണവജനതോ'
അവിടെ മുഴങ്ങുന്നുണ്ടായിരുന്നു
താന്‍ കാംക്ഷിച്ചിരുന്നതിനേക്കാളും
വൃത്തി
ആ മുറ്റത്തിനുണ്ടായിരുന്നു
ഗാന്ധി എന്ന ഓര്‍മ്മയോട്
തന്നോട് എന്നതിലുമധികം
ഭവ്യമായ് ആളുകള്‍
പെരുമാറുന്നുണ്ടായിരുന്നു.
തന്‍റെ മുഷിഞ്ഞ ഇടങ്ങളും
പിടി കിട്ടാത്ത സംശയങ്ങളും
പിടിച്ചുലച്ച സങ്കടങ്ങളും
തോല്‍വികളും
എത്താത്ത ഇടങ്ങളും
ആധിക്യത്തിന്‍റെ ആ തൊലിക്കടിയില്‍
ഇത്ര പെട്ടെന്ന് ഒതുങ്ങുന്നതായിരുന്നോ
എന്ന്
ഒരു നിമിഷം
അയാള്‍
ശങ്കിച്ചു
പിന്നെ തിരിച്ചുപോയി
മനുവിന്‍റെയോ ആഭയുടെയോ
തോളുകളുടെ
സഹായമില്ലാതെ.

ഐക്യഗാഥ - ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്‍റെ
മര്‍മ്മരവാക്യത്തിനര്‍ത്ഥമെന്തോ?
എന്നയല്‍ക്കാരനില്‍ നിന്നു ഞാന്‍ ഭിന്നന-
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ.
മാനത്തു വട്ടത്തില്‍ പാറുമീ പക്ഷിതന്‍
തേനൊലിഗ്ഗാനത്തിന്‍ സാരമെന്തോ?
എന്നയല്‍നാട്ടില്‍ നിന്നെന്‍നാടു വേറെയ-
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു.
തന്‍ തിരമാല തന്നൊച്ചയാലീയാഴി
സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി-
താകവേ തൊട്ടറിഞ്ഞോതിടുന്നു.
വ്യോമത്തിന്‍ നിന്നിടുദുന്ദുഭി കൊട്ടിയി-
ക്കാര്‍മുകിലെന്തോന്നു ഗര്‍ജ്ജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മധ്യത്തില്‍ നിന്നുരയ്പൂ.

ഒളിവാള് - മുല്ലനേഴി

ദൂരെയൊരു താരകം മിന്നിനില്‍ക്കുമ്പോള്‍
നേരിന്‍റെ പാതയിലിരുട്ടു നിറയുമ്പോള്‍
ആടുന്ന നിമിഷങ്ങളെയുമ്മവെച്ചു ഞാ-
നലയുന്നു,വീഴുന്നു,താഴുന്നു പിന്നെയും.
പൊട്ടിച്ചിരിക്കുന്നു ചങ്ങലക്കണ്ണികള്‍
പൊയ്മുഖം വെച്ചു നിന്നാടുന്നു സൗഹൃദം.
രാത്രിയിലുറങ്ങുവാന്‍ പറ്റാത്ത ദു:സ്വപ്ന-
യാത്രകളിലൊന്നില്‍ പുനര്‍ജനിക്കുന്നു
ഞാന്‍.
ഉറയൂരിയുറയൂരിയെത്തുമ്പൊളോര്‍മയുടെ
മറവിയുടെയിടനാഴിയില്‍ക്കണ്ണുനീരുമായ്
നില്ക്കുന്ന നിഴലുകളതാരുടെ?ജീവിതം-
പൂക്കുന്നതും കാത്തുനിന്നുവോയിതുവരെ?
ഉള്ളില്‍ പഴുത്തൊലിക്കുന്നു വ്രണം,അതി-
ന്നുള്ള മരുന്നിലും മായം,കിനാവുകള്‍
ചാമ്പലാകുന്നു,ചുരുങ്ങുന്നു ഞാനെന്‍റെ
പാനപാത്രങ്ങളില്‍,പരിഹസിക്കുന്നവര്‍.
താണുനോക്കാന്‍ തല താഴാത്തവര്‍,അവര്‍
കാണുകില്ലല്ലോ മനസ്സിന്‍ മുറിവുകള്‍!
നഷ്ടപ്പെടുവാന്‍ വെറും ചങ്ങല,ഭൂമി-
കഷ്ടപ്പെടുന്നവര്‍ക്കുള്ളതത്രേ,നാലു-
ദിക്കുമതേറ്റു വാങ്ങുന്നു,മനുഷ്യന്‍റെ
ശക്തിയാമന്ത്രമോതുന്നു,കാലങ്ങളായ്
ശക്തനശക്തനെ വെല്ലുന്നു,പിന്നെയൊരു
ശാന്തിസന്ദേശം,സുഖം,സുന്ദരം,ജയം.
ദൂരെയൊരു താരകം മിന്നിനില്ക്കുന്നു
നേരിന്‍റെ പാതയിലിരുട്ടു പടരുന്നു
ഓര്‍മ്മകള്‍,കിനാവുകള്‍,
വര്‍ത്തമാനത്തിന്‍റെ
ഓരോ പടവിലുമൂര്‍ജ്ജം പകര്‍ന്നതും
കത്തുമാഗ്നേയമായ്പ്പാഞ്ഞതും,പുറകിലീ
കത്തിയാഴ്ന്നപ്പോള്‍ നിലയ്ക്കാതിരിക്കുമോ?
ചത്തുവീഴുമ്പോഴുമാത്മാര്‍ത്ഥതയെന്ന
സത്യമുയര്‍ത്തിപ്പിടിക്കാന്‍ കൊതിപ്പു ഞാന്‍.

ഗ്രാമശ്രീകള്‍- കടത്തനാട്ട് മാധവിയമ്മ

നാണിച്ചു പോകുന്നു,നീളന്‍ കുട ചൂടി
ഞാനീ വരമ്പിന്‍ കൊതുമ്പില്‍ നില്ക്കെ,
ഏതൊരു വിശ്വവിദ്യാലയത്തിങ്കലെന്‍
സോദരിമാരേ,പഠിച്ചു നിങ്ങള്‍?
കൈവശമാക്കുവാനിക്കലാവൈഭവ-
മേതൊരദ്ധ്യാപകന്‍ കൂട്ടുനിന്നു?
കന്നിനെല്‍ക്കണ്ടമുഴുതുമറിക്കുന്നു.,
മണ്ണിന്‍ പുതുമണം പൊങ്ങിടുന്നു
ഉണ്ണിക്കതിരോന്‍റെ പൊന്‍നുകപ്പാടേറ്റു
വിണ്ണിന്‍ വിളിപ്പാടും ചോന്നിതല്ലോ!
അങ്ങേലുമിങ്ങേലും പെണ്ണുങ്ങള്‍ പാഞ്ഞെണീ-
റ്റന്യോന്യം ചൊല്ലിവിളിക്കയായീ
വേലിപ്പടര്‍പ്പിലെ പച്ചിലച്ചാര്‍ത്തിങ്ക-
ലോലക്കിളികള്‍ ചിലച്ചിടുന്നു.
ചെന്നിക്കല്‍ കെട്ടിച്ചെരിച്ചു നിറുത്തിയ
ചെമ്മേലും കുന്തളബന്ധങ്ങളില്‍
'തുമ്മാന്‍' ചെരുതിയുടുപുടത്തുമ്പുക-
ളൊന്നു മേലാക്കം കയറ്റിക്കുത്തി
കാലുപുതയും വരമ്പത്തെപ്പാഴ്ച്ചളി-
ത്താരയില്‍ത്താമരത്താര്‍ വിടര്‍ത്തി
വന്നു തുടങ്ങീ ജഘനഭരാലസ,
മന്ദഗമനകള്‍ ഗ്രാമശ്രീകള്‍.
നീലനിറത്തില്‍ കുളുര്‍ത്ത പൂമേനിയില്‍
സൂരകിരണത്തുടിപ്പുമേന്തി
നീളെ നിരന്നു, മനോഹരനീരദ-
മാലകളംബരകേദാരത്തില്‍!
മന്ദമുണര്‍ന്നു ദിഗന്തങ്ങള്‍ ,നേരിയ
മഞ്ഞുപോല്‍ പൂമഴയൊന്നു പാറി.,
പച്ചിലക്കൂട്ടവും പാടവും മാടവും
ചക്രവാളാന്തവുമെങ്ങുമെങ്ങും
ഒന്നു കുളിര്‍ന്നു നനഞ്ഞു ഹാ!യെന്തൊരു
സുന്ദരാലേഖ്യം നീ കേരളമേ!
കിക്കിളികൂട്ടിയുഴവുചാലില്‍ക്കൂടി
'പൊക്കിള' പൊന്തും വയല്‍ച്ചളിയില്‍
മന്ദമിറങ്ങി, നിരന്നു, നിലകൊണ്ടു
പെണ്ണുങ്ങള്‍ ,മണ്ണിന്നരുമമക്കള്‍,
കൈകള്‍ കിണഞ്ഞു പണികയായ് ഞാറിന്മേല്‍
കാല്‍കള്‍ ചളിയില്‍ കുതിക്കയായി
താഴെ ,വയലില്‍ ,നിരയായ് നിരയായി
നീലനിരാളം വിരിയുകയായ്.
വായുവില്‍,കേരള വീരാപദാനങ്ങ-
ളാലോലനര്‍ത്തനമാടുകയായ്!
സന്തതതൂലികാസാഹചര്യം കൊണ്ടു
നൊന്തു മരവിച്ച മല്‍ക്കരമേ!
മഞ്ജുളമിക്കലാസൃഷ്ടിക്കു മുമ്പിലാ-
യഞ്ജലിയര്‍പ്പിക്കു, ഭക്തിപൂര്‍വ്വം!
ചേര്‍ക്കുണ്ടില്‍ത്താഴ്ത്തുമീത്തൂവിരല്‍ത്തുമ്പത്രെ
നാട്ടിന്‍റെ നന്മകള്‍ നെയ്തെടുപ്പൂ!

പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ - വി എം ഗിരിജ

എങ്ങനെയാവുമാപ്പാര്‍ക്കില്‍?
എല്ലാ വിളക്കുമണഞ്ഞാലീപ്പാതിര
എങ്ങനെയാവുമീ നാട്ടില്‍?
നട്ടുച്ചനേരത്തു കണ്ട പാടങ്ങളില്‍
പുറ്റുപോല്‍ പൊന്തും ഇരുട്ടില്‍
എത്രയുണ്ടാവും തണുപ്പിന്‍റെ കൈപറ്റി-
പ്പച്ച പടര്‍ന്നതിന്നോര്‍മ്മ?
കാറു പോകാത്തീത്തവിട്ടു പാതയ്ക്കെല്ലാ-
മേതോ ചിറകു മുളയ്ക്കും.
വീണുകിടക്കും നിലാവു കുടിക്കുവാന്‍
ആടും നിഴലുകള്‍ നോക്കും.
പെണ്ണുങ്ങള്‍ കാലുവെക്കാത്തതാം പാതിരാ-
ക്കുന്നിലെന്താവും അന്നേരം?
പാലകളില്‍പ്പൂ വിരിയുമോ?
നക്ഷത്രമാലകളാടുമോ മീതേ?
കള്ളുകുടിയന്മാര്‍ വീണുകിടക്കുന്ന കല്ലുവഴികളും കൂടെ
നിന്നു മുരളുന്ന വാലാട്ടിനായയും-
എന്നൊന്നു കാണും ഒറ്റയ്ക്ക്?

സ്വാഗതം കുഞ്ഞിക്കാറ്റേ - സിസ്റ്റര്‍ മേരി ബനീഞ്ജ

സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളങ്കാറ്റേ, നിന്റെ-
യാഗമം പ്രതീക്ഷിച്ചുതന്നെ ഞാനിരിക്കുന്നു.
വന്നിടാമകത്തേയ്ക്കു സംശയം വേണ്ട, നല്ല
സന്ദേശമെന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടാവാം.
ചന്ദനക്കുന്നില്‍നിന്നോ വന്നിടുന്നതു? സുധാ-
സ്യന്ദിയാണല്ലോ ഭവാന്‍ ചിന്തുന്ന പരിമളം
അല്ലെങ്കിലാരാമങ്ങള്‍ പലതും വാസന്തശ്രീ-
യുല്ലസിച്ചീടുന്നവ തടവിപ്പോന്നിട്ടുണ്ടാം.
നല്ലവരോടു വേണ്ടും സമ്പര്‍ക്കം പുലര്‍ത്തുന്ന
നല്ലവന്‍ ഭവാനെന്നു ഞാനറിഞ്ഞിരിക്കുന്നു.
കണ്ടില്ലേ മധ്യേമാര്‍ഗ്ഗം നല്ല പത്മാകരങ്ങള്‍!
വേണ്ടുമ്പോല്‍ വികസിച്ചുനില്ക്കുന്നോ പൂക്കളെല്ലാം?
സുന്ദരനളിനങ്ങള്‍ കുണുങ്ങിച്ചാഞ്ചാടുന്ന-
തെങ്ങനെയെന്നു ഭവാനൊന്നുവര്‍ണ്ണിച്ചീടാമോ?
പറക്കും മധുപങ്ങള്‍ക്കിരയേകുവാനായി
തുറന്ന ഭണ്ഡാരങ്ങളവയില്‍ കാണുന്നില്ലേ?
ഇരമ്പിപ്പാടിപ്പാടി പാറയില്‍ തട്ടിത്തട്ടി-
യൊഴുകും സ്രവന്തികളങ്ങയെക്കണ്ടനേരം
എങ്ങനെ സല്ക്കാരങ്ങള്‍ നല്‍കിയെന്നതും ഭവാന്‍
ഭംഗിയായ് പറഞ്ഞെന്നെയൊന്നു കേള്‍പ്പിക്കില്ലയോ?
പറയുന്നില്ലെങ്കിലോ ഭാവനാമുകുരത്തി-
ലറിയാം; ജലകണമണിമാല്യങ്ങളാലേ
ഭൂഷിതനാക്കിയങ്ങേ സ്വീകരിച്ചിരിക്കണം
ശേഷിപോലന്തരംഗം കുളുര്‍പ്പിച്ചിരിക്കണം.
ആ വനസ്ഥലികളും പച്ചിലച്ചാര്‍ത്തിനുള്ളില്‍
പൂവുകള്‍ കൂട്ടിച്ചേര്‍ത്തു മഞ്ജരിയര്‍പ്പിച്ചില്ലേ?
ഫുല്ലമാം സൂനങ്ങളേയുച്ചിയില്‍ ചാര്‍ത്തിക്കൊണ്ടു
വല്ലികള്‍ മനോഹര നൃത്തങ്ങളാടിയില്ലേ?

ദേശഭക്തിയെക്കുറിച്ച് ചില വരികള്‍ - റഫീക്ക് അഹമ്മദ്

അതിര്‍ത്തിയിലെ പക്ഷികള്‍
വലിയ കുഴപ്പക്കാരാണ്.
ഒരു വകതിരിവുമില്ലാതെ
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും
ഒന്നിനു നേരെ ഉന്നം പിടിക്കുമ്പോഴേക്കും
അതിന്‍റെ പൗരത്വം മാറും.
യുദ്ധം ജയിച്ച ശേഷം
അതിര്‍ത്തിയില്‍ എത്തി.
വിജയാഘോഷത്തില്‍ പങ്കെടുത്തു.
എന്‍റെ ദേശസ്നേഹത്തിന്‍റെ വിസ്തീര്‍ണ്ണം
ഇരുപത്തിനാലേമുക്കാല്‍
ചതുരശ്രകിലോമീറ്റര്‍ കൂടി
വര്‍ദ്ധിച്ചിരിക്കുന്നു.
ഈ രാജ്യത്തില്‍ നിന്ന് വേറിടാന്‍
ചില ക്ഷുദ്രശക്തികള്‍ പൊരുതുന്നുണ്ട്.
ജയിച്ചാല്‍ അവ ശത്രുരാജ്യങ്ങളാവും
ദേശസ്നേഹത്തിന്‍റെ ഗണിതം
എത്ര അവ്യവസ്ഥിതം.
എന്‍റെ സുഖനിദ്രക്കായി
തണുത്തുറഞ്ഞ ഹിമമുടികളിലോ
ചുട്ടുപൊള്ളുന്ന മരുഭൂമികളിലോ
കാവല്‍ നില്‍ക്കുന്നവനേ
നിന്‍റെ ബയണറ്റിന്‍റെ മുന
എന്നിലേക്ക് തിരിയില്ലെന്ന്
ഉറപ്പു തരാമോ
ഒന്ന് ഉറങ്ങാനാ.
ആത്മഹത്യ ചെയ്ത കര്‍ഷകര്‍
പാതിരാവിന്‍റെ നിശ്ശബ്ദതയില്‍
കൊയ്ത്തോര്‍മ്മയില്‍
നൃത്തം ചവിട്ടുകയായിരുന്നു.
അന്നേരം അകലെ നിന്ന് ദേശീയഗാനം കേട്ടു
പ്രേതങ്ങള്‍ പൊടുന്നനെ അറ്റന്‍ഷനായി.
അരുത്-പ്രേതമൂപ്പന്‍ പറഞ്ഞു
നമ്മള്‍ മരിച്ചവരാണ്
മരിച്ച ജനതയുടെ ഗാനമാണതെന്ന്
വരുത്തിത്തീര്‍ക്കരുത്.

കടലിന്‍റെ കുട്ടി - കുരീപ്പുഴ ശ്രീകുമാര്‍

തിരിച്ചെന്നു വരുമെന്നു
കടല്‍ ചോദിക്കെ
ചിരിച്ചു നീരാവിക്കുട്ടി
പറന്നു പൊങ്ങി.
മഴവില്ലാല്‍ കരയിട്ട
മുകില്‍മുണ്ടായി
വിശാലാകാശപഥത്തില്‍
രസിച്ചു പാറി.
ഗിരികൂടച്ചുമലില്‍
ചെന്നിരുന്നു നോക്കി
ചെറുമഴത്തുള്ളികളായ്
പുഴയിലെത്തി
മണല്‍ക്കുണ്ടില്‍ തലകുത്തി
മരിച്ചു പോയി
തിരക്കയ്യാല്‍ കടല്‍
നെഞ്ചത്തിടിച്ചലറി.

എന്‍റെ സരസ്വതി - വി.ടി.കുമാരന്‍

ഇടത്തല്ല, വലത്തല്ല
നടുക്കല്ലെന്‍ സരസ്വതി
വെളുത്ത താമരപ്പൂവിലുറക്കമല്ല.
തുടിയ്ക്കുന്ന ജനതതന്‍
കരളിന്റെ കരളിലെ
തുടുത്ത താമരപ്പൂവിലവള്‍ വാഴുന്നു!
പടകുറിച്ചൊരുങ്ങിയ
പതിതര്‍തന്‍ പത്മവ്യൂഹ-
നടുവിലെ കൊടിത്തണ്ടിലവള്‍ പാറുന്നു.
അഴകിന്‍റെ വീണമീട്ടി
തൊഴിലിന്‍റെ ഗാനം പാടും
തൊഴിലിന്‍റെ കൊടിയേന്തിയഴകു പാടും.
വിരിയുന്ന താരുകളില്‍
വിടരുന്ന താരങ്ങളില്‍
വിരഞ്ഞെത്തുമവളുടെ കടാക്ഷഭൃംഗം.
കനകപ്പൂനിറതിങ്കള്‍
നിലാവലയൊഴുക്കുമ്പോള്‍
കടലുപോലവളുടെ കരള്‍ തുടിയ്ക്കും.
നേരിനെ താരാക്കിമാറ്റും
താരിനെ താരകമാക്കും
താരകത്തെയവള്‍ നിത്യ ചാരുതയാക്കും.
ചാരുതയില്‍ വാക്കുചാലി-
ച്ചവള്‍ തീര്‍ത്തൊരുക്കിവെച്ച
ചായമിറ്റു കിട്ടുവാന്‍ ഞാന്‍ തപസ്സുചെയ്‌വൂ...

കൊല്ലേണ്ടതെങ്ങനെ - സുഗതകുമാരി

കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം ,വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
കുഞ്ഞിൻ മട്ടിൽ പിളർത്തി-
യധരങ്ങൾ മൊഴിഞ്ഞിടുന്നു
മർത്ത്യന്റെ ഭാഷകളിലൊന്നിലുമല്ല
ഏതോ പക്ഷിക്കിടാവ്
മുറിവേറ്റ് വിളിച്ചിടുമ്പോൾ
അമ്മയ്ക്കു മാത്രം അറിയുന്നൊരു ഭാഷ!
കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തൻമേനി യൗവനസുപൂർണ്ണതയാൽ വിളങ്ങി
കണ്ണിരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ...
രോഗങ്ങൾ വന്നു
സഖിമാരോടു തുല്യം എന്റെ ദേഹം
പതുക്കെ രിപുവായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ...
തുണയാരു നാളെ..???
ആരൂട്ടും
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടിച്ചുരുളുകൾ ചീകി
ഒതുക്കി വയ്ക്കും
ആരീ അഴുക്കുകൾ എടുത്തിടും
എന്നുമെന്റെ ആരോമലിന്നി-
രുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോള്‍
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാൻ
ആരുണ്ട് ദൈവവുമൊരമ്മയും
ഇന്നീ മണ്ണിൽ
കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തന്മക്കൾ
സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
കൂരിരുട്ടും കണ്ണീരുമായ് ചിലർ
പിറക്കുവതെന്തു പിന്നെ ....
വന്നെൻ മടിത്തടമിതിൽ
ചിരി പൂണ്ടിരുന്നെൻ
കുഞ്ഞെന്നോടൊന്നും
ഒരു വാക്ക് മൊഴിഞ്ഞതില്ല
പൊന്നുമ്മയൊന്നുമിവള്‍ തന്നതുമില്ല
അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
ചൂടുള്ള ഘോരനഖരങ്ങൾ കൊതിച്ചു റാഞ്ചും
ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
ന്നിന്നോളവും അമ്മയറിയില്ല
തളർന്ന ജൻമം നിന്നോടു കൂടെ മതിയാക്കും
എനിക്ക് മാപ്പു തന്നീടുമീ
കൃപ മറന്നവര്‍ ഈശ്വരന്മാർ...
കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവൾക്ക് എനിക്കും
ഒന്നോർക്കിൽ ഭയമില്ല
തീയിൽ മുഴുകി ചെല്ലുമ്പോൾ അങ്ങേപ്പുറം
നിന്നിടും തെളിവാർന്ന്
കൈയുകൾ വിടർത്തെന്നോമൽ
അന്നാദ്യമായി അമ്മേയെന്നു വിളിക്കും
ആ വിളിയിൽ ഞാൻ മുങ്ങീടവെ
കൺ നിറഞ്ഞ് കുളിരാർന്ന് നിൽക്കും നീയും...

കുറ്റസമ്മതം - നന്ദിത

മാവിന്‍ കൊമ്പിലിരുന്ന് കുയിലുകള്‍ പാടുന്നു
നിറഞ്ഞൊഴുകുന്ന സംഗീതം.
വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.
തുമ്പികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്‌നേഹിക്കയാണെന്ന് ഞാന്‍ കരുതി
അവ മത്സരിക്കയാണെന്ന്
നിന്റെ മൌനം എന്നോട് പറഞ്ഞു.
കാറ്റ് പൂക്കളോട് പറഞ്ഞു;
വെറുതെ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാര്‍വട്ടങ്ങളും
സ്‌നേഹം ചിരിയിലൊതുക്കുന്നു.
ആ പുഞ്ചിരിയില്‍ വേദനയാണെന്നോ?
ശൂന്യത സത്യമാണെന്നോ?
അരുത് എന്നെ വെറുതെ വിടൂ
എന്നെ ഉറങ്ങാനനുവദിക്കൂ.
സ്വപ്നങ്ങളിലെന്റെ അമ്മയുണ്ട്
കണ്ണുകള്‍ കൊണ്ടെന്നെ മുറിപ്പെടുത്താതെ,
നിഷേധത്തിനിനി അര്‍ത്ഥമില്ല;
ഞാന്‍ സമ്മതിക്കുന്നു
എനിക്ക് തെറ്റുപറ്റി.

മരങ്ങൾ - ധർമ്മരാജ് മടപ്പള്ളി

എങ്ങു നിന്നാണ്
മരങ്ങൾ തുടങ്ങുന്നത്?
കൈമോശം വന്നതെന്തോ
വേരുകൾ കൊണ്ട്
മണ്ണിൽ തിരഞ്ഞ്,
ചില്ല്ലകൾ കൊണ്ട്
ആകാശത്തിൽ തിരഞ്ഞ്,
ഇങ്ങനെ എഴുന്നേറ്റു നിന്ന്,
നീ കണ്ടുവോ നീ കണ്ടുവോ എന്ന്
വഴി പോക്കനെയൊക്കെ
സാകൂതം ഉറ്റു നോക്കി,
ഈ മരങ്ങൾ എന്താണിങ്ങനെ!

പച്ചകൾ എത്ര തൂക്കിയാലും
മതി വരാത്ത പ്രണയമേ
വന്നിരിക്കാം നമുക്കീ മരച്ചോട്ടിൽ
ഒരു വേള മരം തിരയുന്നത്
നമ്മളെയാണെങ്കിലൊ?
പാവം അവ ഒന്ന്
തല ചായ്ക്കട്ടെ..
അതുവരെ
നമുക്കീ മരങ്ങളെപോൽ
എഴുന്നു നിൽക്കാം.

പച്ച മരങ്ങൾ
ഒരു രാത്രിയെങ്കിലും
നമ്മുടെ
മടിയിൽ കിടന്നുറങ്ങട്ടെ.

ആത്മഗതപ്പുരുഷൻ - ധര്‍മ്മരാജ് മടപ്പള്ളി

പെരുംലിംഗത്തീവണ്ടിക്ക്
തലവെച്ചു ചത്ത
പെൺകുട്ടികളേ...
പലവട്ടമാ തീവണ്ടിയിൽ
കള്ളയാത്രചെയ്ത
പുരുഷന്മാരുടെ
ഗീർവാണങ്ങൾ
നിങ്ങൾ കേൾക്കുന്നുവോ?
എനിക്കൊന്ന് കുമ്പസാരിക്കാൻ തോന്നുന്നു.
ആണുങ്ങളുടെ അൾത്താരയിൽ
ശുക്ലം വീണുവഴുക്കുന്ന,
നിലാവില്ലാത്ത രാത്രിയിലേക്ക്
ഞാൻ വീടുവിട്ടിറങ്ങുന്നു.
പണ്ട്, ഇടവഴിയിൽ ഒറ്റക്ക്
കിട്ടിയപ്പോൾ
മൺതിട്ടിലെ തൊട്ടാവാടിപ്പടർപ്പിലേക്ക്
ഞാനൊരു പെൺകുട്ടിയെ
അടർത്തിയിട്ടിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
വാഹനത്തിരക്കിലെ
പെൺചന്തികളിലേക്ക്
പലവട്ടം ഞാനെന്‍റെ ആൺകൂർപ്പുകൾ
ചാരിവെച്ചിട്ടുമുണ്ട്.
അവർ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
റേഷൻകടയുടെ മണ്ണെണ്ണത്തിരക്കിനിടയിൽ
ഒരു പെണ്ണിന്‍റെ കുപ്പിവള
ഞാനുടച്ചിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
ചാക്കാലപ്പുരയിലെ
ഉപ്പുമാമണമുള്ള
അടുക്കളയിൽ
മറ്റാരുമില്ലെന്നുറപ്പുള്ളപ്പോൾ
ഞാനൊരു സ്ത്രീയെ
അമർത്തിച്ചുംബിച്ചിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
ഉത്സവപ്പറമ്പിലെ
കൈനോട്ടക്കാരിയുടെ
മുലയിടുക്കോർമ്മകൾ
പലവട്ടമെന്നെ കരഭോഗിയാക്കിയിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
ജാഥക്ക് കൊടികെട്ടാൻ
ശീമക്കൊന്നക്കൊമ്പൊടിക്കാൻ
വീട്ടിലേക്ക് വന്ന
സഖാവിന്‍റെ പെണ്ണിറച്ചിയാണ്
ഞാനാദ്യമായി രുചിച്ചത്.
ഭുമിയിൽ പച്ചക്ക് തിന്നേണ്ട ഇറച്ചികളുണ്ടെന്നും
തിന്നുകഴിഞ്ഞാണ് അവയിൽ
മുളകുപുരട്ടേണ്ടതെന്നും
അന്നാണ് ഞാൻ പഠിച്ചത്.
അവൾ, പെണ്ണെന്നേ അറിയൂ..
ഉള്ളറിയില്ല..!
നല്ലപെണ്ണുങ്ങളുള്ള
പാർട്ടികളിലേക്ക്
പിന്നെ ഞാൻ പലവട്ടം
കാലുമാറിയിട്ടുണ്ട്.
കാലുമാറിക്കാലുമാറി
ഒടുവിലെന്‍റെ
വീട്ടിലെത്തിയപ്പോഴേക്കും
മകൾ തിരണ്ടുനില്പുണ്ട്..!
ആകയാൽ
എനിക്കൊന്ന് കുമ്പസാരിക്കാൻ തോന്നുന്നു.
ആണുങ്ങളുടെ അൾത്താരയിൽ
ശുക്ലം വീണുവഴുക്കുന്ന,
നിലാവില്ലാത്ത രാത്രിയിലേക്ക്
ഞാൻ വീടുവിട്ടിറങ്ങുന്നു.
ദൈവമേ...
എന്‍റെ മകളെ
നീ കാത്തോളണേ...!

അവന്‍ - എന്‍.എന്‍.കക്കാട്

വീണ്ടുമെത്തുന്നു സ്വാതന്ത്ര്യോദയദിനം,കാലം
കൊണ്ടുമങ്ങിയ ജരാക്ലിഷ്ടമാം മിഴിയോടെ.
കൊടികളുയരുന്നു സൗധശൃംഗങ്ങള്‍ തോറും
നെടുങ്കന്‍ വാഗ്ധാരകള്‍ മൈക്കുകളിലും നീളെ.
ചിത്രവര്‍ണ്ണങ്ങള്‍ കലര്‍ന്നൊടുക്കം തെരുവിലൂ-
ടെത്രയോ നൂറ്റാണ്ടുകളോര്‍മ്മയായൊഴുകുന്നു.
ഒക്കെയും കണ്ടും പൊടിപറത്തിച്ചീറിപ്പായും
ചീര്‍ത്തവാഹനവ്യൂഹമൊഴിഞ്ഞു,മേകാകിയായ്.
ജരയാല്‍ ചുളിഞ്ഞേറെക്കൂന്നൊരു രൂപം,പുറ-
ത്തൊരു ഭാണ്ഡവും പേറി,പ്പതുക്കെ,വടികുത്തി,
മങ്ങിയ മിഴികളിലിടയ്ക്കു തീപ്പൂവുകള്‍
മിന്നിയും മാഞ്ഞും,തന്നില്‍ താനലിഞ്ഞലയുന്നൂ.
അവനില്ലത്രേ വീടുമുറ്റോരും,ഏതോ ദിക്കി-
ന്നവതാരംപോലെത്തും ,മറയുമേതോ ദിക്കില്‍!
എരിയും മലകളി,ലുറയും ഗ്രാമങ്ങളില്‍,
ഉരുകും പുരികളിലവനെക്കാണ്മോര്‍ നമ്മള്‍.
ഒന്നുമേ ചോദിക്കാറില്ലാരോടു,മാരില്‍ നിന്നു-
മൊന്നുമേ കേള്‍ക്കാറുമില്ലകളന്‍,നിരാകുലന്‍.
അറിവീലൊരാളുമാ നിര്‍വ്വികാരനെയെന്നാ-
ലറിവേനുള്‍ക്കണ്ണാല്‍ ഞാ,നവനെന്‍ നാടിന്‍ മൗനം.

തേരൊഴിഞ്ഞ അട്ട - ഡോണ മയൂര

ഒന്നോർക്കുന്ന മാത്രയിൽ നൊന്ത്
അട്ടയെ പോലെ
ചുരുണ്ടുപോകുന്ന ഓർമ്മയെ
ഒരു കുട്ടിയുടെ ജിജ്ഞാസയോടെ
കമ്പുകൊണ്ടുകുത്തിനോക്കി
തൊട്ട് നിൽക്കുന്നതെന്തിന്?
കമ്പിന്റെ തുമ്പിൽ കുത്തിയെടുത്ത്
കമ്പിൽ നിന്നും കൈയ്യിലേക്കുള്ള
ദൂരത്തിന്റെ സുരക്ഷിതത്വത്തിൽ നിന്നും
ദൂരേക്കെറിഞ്ഞ് കളയുന്നതെന്തിന്?
ചി

റി
പ്പോ
പ്പോ
ഴെ
ല്ലാം
മുന്നിൽ ലോകം
അതിലും ചെറുതായി.
ചിതറിയതിൽ നിന്നും
ഒരു കണികയെ പോലും
തൊടാൻ കഴിയാതെ
ലോകം വീണ്ടും വീണ്ടും
ചെറുതായിക്കൊണ്ടിരിക്കുമ്പോൾ,
അട്ടക്കാലുകൾ പോലെ മുറികൂടി
പഴയ ഓർമ്മയിലേക്ക്
ഇഴഞ്ഞ് ചെല്ലുന്നു,
ചുരുണ്ടുപോകുന്നു.

മുദ്ര - വിജയലക്ഷ്മി

മഞ്ഞുതുള്ളിയാല്‍ മത്തടിക്കാനും
ചന്ദ്രരശ്മിയില്‍ ചാരിനില്‍ക്കാനും
അല്ലിലംബരം പെയ്ത നക്ഷത്ര-
ത്തെല്ലെടുത്തു പൂവായ് ചമയ്ക്കാനും,
വറ്റുതേടും വിശപ്പിനെപ്പോഴും
കൊറ്റിനായ് കതിര്‍ക്കറ്റയേകാനും,
കാറ്റടിക്കുമ്പൊഴാടിക്കുനിഞ്ഞുള്‍-
ത്തോറ്റമൊപ്പിച്ചുറഞ്ഞു തുള്ളാനും,
കേളികേട്ട ശലോമോന്‍ മഹത്വം
കോലുമെങ്കിലെന്തിത്ര മേലില്ലെ-
ന്നേകജാതന്നു സര്‍ഗ്ഗചൈതന്യ-
ശ്രീവിലാസം തെളിച്ചുകാട്ടാനും,
നഗ്നപാദങ്ങളേറ്റുവാങ്ങാനും
വിത്തിനുള്‍പ്പേറ്റുനോവാറ്റുവാനും,
ഒച്ചുകള്‍ക്കുള്ള സ്വര്‍ഗ്ഗസായൂജ്യം
സ്വപ്നമെന്നോര്‍ത്തു കണ്ണുപൂട്ടാനും,
നേര്‍ത്തനാവാ,ലലിഞ്ഞുപോം സ്വാദായ്-
ച്ചേര്‍ത്തു മാന്‍കിടാവൂറ്റിയെന്നാലും
ചാടിവീണ ശാര്‍ദ്ദൂലവീര്യത്തില്‍-
ച്ചാരുവായ്ച്ചേര്‍ന്നു കാടിളക്കാനും,
ചുട്ട മണ്ണിന്‍റെ ചൂടകറ്റാനും,
ഷഡ്പദത്തിന്നു വീടൊരുക്കാനും,
അംഗുലപ്പുഴുക്കള്‍ മടുത്തെന്നാ-
ലന്തിയായാലൊളിച്ചിരുത്താനും,
ശല്യകാരിയാം കാക്കയ്ക്കുനേരേ
ശല്യമായ്ച്ചെന്നു കാഴ്ചപോക്കാനും,
കുഞ്ഞുവായില്‍പ്പതിന്നാലുലോകം
കണ്ടൊരമ്മമാര്‍ക്കര്‍ഘ്യമാകാനും,
കര്‍മ്മമെല്ലാമൊടുങ്ങുമായുസ്സിന്‍
മര്‍മ്മമേരകത്താല്‍പ്പിളര്‍ക്കാനും,
അന്ത്യപൂജയില്‍ മോതിരച്ചുറ്റായ്
പുണ്യതീര്‍ത്ഥങ്ങളിലൂര്‍ന്നുവീഴാനും,
നിത്യനിര്‍മ്മലാനന്ദം പകര്‍ന്ന
നിദ്രതന്നടുക്കല്‍ക്കീഴടങ്ങി
അക്ഷയശ്രീയെഴും കൊടിക്കൂറ
കാഴ്ചവെച്ചുള്ള രാജാധിരാജര്‍
ഉച്ചിവച്ച മഹാസ്മാരകങ്ങള്‍
നിഷ്ഫലം പൊടിക്കുന്നായടങ്ങി
ശിഷ്ടകാലം കഴിക്കുന്നിടത്തില്‍-
ക്കൊച്ചുവേരില്‍ച്ചിരിച്ചു നില്‍ക്കാനും,
ഏതുവന്‍കരത്താലത്തിലാട്ടേ,
ഏതൊരാണവച്ചാരത്തിലാട്ടേ,
ഏതു നൂറ്റാണ്ടിനോടയില്‍ത്താഴും
ഭൂതമാവട്ടെ ഭാവിയാവട്ടേ,
ഭദ്രമായ്പ്പൊതിഞ്ഞേകമായ് സ്വന്തം
മുദ്രവയ്ക്കാനൊതുക്കിവയ്ക്കാനും
മന്നിലിത്രമേല്‍ത്താണുനിന്നാലും
പുല്ലിനല്ലാതെയാര്‍ക്കു സാധിക്കും?

പരിണാമം - മാധവന്‍ പുറച്ചേരി

സിദ്ധാര്‍ത്ഥന്‍ കരഞ്ഞ്...കരഞ്ഞ്,
ഒടുവില്‍,
ഉള്ളിലെ പെണ്ണുണര്‍ന്നു
മരണം മണക്കുന്ന ഇടങ്ങളെ,
മുറിവേറ്റ പ്രാവിനെ,
മുടന്തനാടിനെ,
കല്ലേറുകൊണ്ട നായയെ,
ചേര്‍ത്തുപിടിച്ച്,
തഴുകിത്തഴുകി,
ഉടലാകെ മുലപ്പാല്‍ നിറച്ചു.
കൊഴിഞ്ഞുവീണു വീരപൗരുഷം
മൗനിയായി,
മൃദുവായി..മൃദുവായി
വ്യഥയില്‍ വെന്തുവെന്ത്
ആര്‍ക്കും അര്‍ത്ഥിക്കാവുന്ന,
ഏത് മുറിവിനും മരുന്നായി
ഉടലാകെ സ്തനങ്ങളായി
പിറവിയെടുക്കുകയായിരുന്നു.

ആറ്റക്കിളി - കെ പി കറുപ്പന്‍

അരുവിയാറ്റിന്‍റെ തീരത്തില്‍ കേരമാം
തരുവിന്‍ കൂമ്പടിയോലതന്‍ തുഞ്ചത്തില്‍
നിരുപമശോഭം തൂങ്ങിടു,മാറ്റത-
ന്നരുമക്കൂടെനിക്കുള്‍പ്രിയം ചേര്‍ക്കുന്നു.
ഉളിയില്ലാതെ,മുഴക്കോല്‍ തൊടാതെയും
ലളിതമാം ചെറുചുണ്ടിന്‍ സഹായത്താല്‍
മിളിതശോഭമിക്കൂടൊന്നു തീര്‍ത്താറ്റ-
ക്കിളി! നീ പൂംപുകള്‍ പാരില്‍ പരത്തുന്നു.
നിരൂപിക്കാന്‍കൂടി വയ്യാത്തമാതിരി-
യരുമക്കൂടൊന്നു നാരുകൊണ്ടുണ്ടാക്കി
പെരുമ പാരില്‍ പരത്തുവാന്‍ വിണ്‍തച്ച-
പ്പെരുമാളോടോ പഠിച്ചതെന്‍ പൈങ്കിളി?
കടലിന്നപ്പുറം വാഴുന്നവന്‍ കൂടി
കടന്നു വാഴ്ത്തിടും ശില്പമാം രത്നത്തെ
അടയ്ക്ക പോലുള്ള നീയാം ചിമിഴിങ്കല്‍
അടച്ചുവെച്ചതാരോമലേ!ചൊല്ലുമോ?

മുണ്ഡനോപനിഷത്ത് - എം എസ് ബനേഷ്

മുണ്ഡനം ചെയ്യാന്‍ ബാര്‍ബര്‍-
ഷോപ്പില്‍ നീയിരിക്കുമ്പോള്‍,
നിശ്ചയദാര്‍ഢ്യം കണ്ണില്‍
കത്തിയായ് മുനയ്ക്കുമ്പോള്‍,
കൊല്ലല്ലേ വസന്തത്തെ
വേരോടെയെന്നു മുടി-
ച്ചുരുള്‍ക്കാടുലഞ്ഞുവോ,
ചില്ലകള്‍ കിടുങ്ങിയോ?
ഞാനെത്രവട്ടം വിരല്‍-
ത്തന്ത്രികള്‍ മീട്ടീ മെല്ലെ
തഴുകാന്‍ ശ്രമിച്ചതാ-
ണിക്കാടിന്നാഴങ്ങളെ.
എത്രയോ രാത്രി നിന്റെ-
യഴിഞ്ഞ കാടിന്‍ കറു-
പ്പത്രയുമുള്‍ക്കൊണ്ടാവാ-
മിത്രയ്ക്കു കറുത്തിരുള്‍!
അത്രമേലിരുണ്ടതാം
രാത്രികള്‍ നിന്റെ മുഖം
ആവാഹിച്ചാവാം പിന്നെ
തെളിച്ചൂ നിലാവെട്ടം!
ഉപമയലങ്കാര
മധുരമൊഴികളില്‍
കര്‍ക്കശം മുടിവാരി-
ക്കെട്ടി നീയപ്പോഴൊക്കെ.
മുണ്ഡനം ചെയ്യാന്‍ തല
താഴ്ത്തി നീയിരിക്കുമ്പോള്‍
കത്രിക വിസമ്മത
ഘര്‍ഷണത്തീപാറിച്ചോ?

ബംഗാളി മൂലം - വി.മോഹനകൃഷ്ണന്‍

കല്‍ക്കട്ട തിസീസും നക്സല്‍ബാരിയും
അപ്പപ്പോള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കാര്യം
മുറ്റത്തു നില്‍ക്കുന്ന ബംഗാളിക്കറിയില്ല.
മുഷിഞ്ഞ വേഷം,മുഷിഞ്ഞ മുഖം
അയാള്‍ക്കെന്തെങ്കിലും പണി വേണം
ഒരു കാലത്ത് എന്‍റെ മക്കളും മരുമക്കളും
അമ്മാവന്മാരും ബംഗാളിലായിരുന്നു.
കേരളമെന്നു കേട്ടാല്‍ ചോര തിളക്കും മുമ്പ്
ബംഗാള്‍ ചോര തിളപ്പിച്ചു.
നക്സല്‍ബാരിക്കു ശേഷമാണ്
കയ്യൂരും വയലാറുമൊക്കെ ഉണ്ടായത്.
ആരുമൊന്നും വിവര്‍ത്തനം ചെയ്തു തന്നില്ല
ആനന്ദമഠം,ആരോഗ്യനികേതനം,
നെല്ലിന്‍റെ ഗീതം
തീവണ്ടി കാണാനോടുന്ന ദുര്‍ഗ്ഗ
നദിയുടെ മറുകര നോക്കിനില്‍ക്കുന്ന ഘട്ടക്ക്
ബനലതാസെന്‍....
ബംഗാള്‍മൂലത്തില്‍ എല്ലാം മനസ്സിലായിട്ടും
സാംബശിവന്‍റെ വിവര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍
പൂരപ്പറമ്പുകളില്‍ ഉറക്കമൊഴിച്ചു.
ജനഗണമന പാടുമ്പോള്‍ എഴുന്നേറ്റു നിന്ന്
ദേശീയതയെ വിവര്‍ത്തനം ചെയ്തു.
ബംഗാളി നെല്ല് വിതയ്ക്കുന്നു,കൊയ്യുന്നു,മെതിക്കുന്നു
അവനെല്ലാം അതിവേഗം ബംഗാളിലേക്ക്
വിവര്‍ത്തനം ചെയ്യുകയാണ്
നമ്മളുകൊയ്യും വയലെല്ലാം എന്ന പാട്ടുമുണ്ടതില്‍.

മുക്തകം - ചേലപ്പറമ്പു നമ്പൂതിരി

പാടത്തിന്‍ കര നീളെ നീലനിറമായ്
വേലിക്കൊരാഘോഷമായ്
ആടിത്തൂങ്ങിയലഞ്ഞുലഞ്ഞു സുകൃതം
കൈക്കൊണ്ടു നില്‍ക്കും വിധൗ
വാടാതേ വരികെന്‍റെ കൈയിലധുനാ
പീയൂഷഡംഭത്തെയും
ഭേദിച്ചന്‍പൊടു കയ്പവല്ലി തരസാ
പെറ്റുള്ള പൈതങ്ങളേ!

എന്‍റെ വിദ്യാലയം - ഒളപ്പമണ്ണ

തിങ്കളും താരങ്ങളും
തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്‍റെ വിദ്യാലയം!
ഇന്നലെക്കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിന വാന-
മിന്നതാ, ചിരിക്കുന്നു
പാലൊളി ചിതറുന്നു.,
'മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരി വിരിയാറു'-
ണ്ടച്ചെറു പൂന്തോപ്പിലെ-
പ്പനിനീരുരയ്ക്കുന്നു.,
മധുവിന്‍ മത്താല്‍പ്പാറി
മൂളുന്നു മധുപങ്ങള്‍:
'മധുരമിജ്ജീവിതം,
ചെറുതാണെന്നാകിലും'
ആരല്ലെന്‍ ഗുരുനാഥ-
രാരല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!

കവിത വരുന്ന വഴി - സാവിത്രി രാജീവന്‍

മേഘങ്ങള്‍ കരിപടര്‍ത്തിയ
ഇരുണ്ട ആകാശത്തുനിന്ന്
ഓര്‍ക്കാപ്പുറത്ത്
ഒന്ന്,രണ്ട്,മൂന്നെന്ന്
തുള്ളികളായി തിമിര്‍ത്തു
മഴ
താഴെ
ഒഴുക്കു മറന്ന പുഴയെ
ചളിയില്‍ തലയൊളിപ്പിച്ച അതിലെ മീനിനെ
കരയിലെ കരുവാളിച്ചു കുമ്പിട്ട പൂവിനെ
മണ്ണിനെ എന്നല്ല
മുന്നറിവു നല്‍കാതെ
ഉച്ചസൂര്യനെപ്പോലും ഭ്രമിപ്പിച്ച്
ഉള്ളുലച്ച്
ചിതറിയാര്‍ത്തു
മഴ
ആ നേരം
പക്കത്തിരുന്ന ഒരു കാറ്റ്
തക്കത്തില്‍
മണ്‍വാസനയൂറ്റി
നനഞ്ഞുണര്‍ന്ന പുല്ലിനെയാട്ടി
അടങ്ങിയ പൊടിമണ്ണിനെ
വാടിയ പൂവിനെയൊക്കെയാട്ടി
വെയിലിനെയാട്ടി
ഉയരത്തിലേക്കു പാഞ്ഞു,
ദ്രുതഗതിയായി,മരം നോക്കി
ഇലകള്‍ നോക്കി
ചില്ല നോക്കി
കുളിര്‍ന്നു പാറുന്ന പക്ഷികളോടൊപ്പം
കാറ്റ്
പിന്നെ
ഒറ്റയ്ക്കു നില്‍ക്കുന്ന പേരില്ലാമരത്തില്‍
ചിറകൊതുക്കിയിരിപ്പായി
ചില്ലയില്‍,
ഇലകളില്‍
പേരുചൊല്ലാക്കിളികള്‍ക്കൊപ്പം
കാറ്റ്
അപ്പോള്‍
നനഞ്ഞ കാറ്റിന്‍റെ തണുപ്പിലാറാടിയും
ഇലയനക്കങ്ങളില്‍ ഇളകിയാടിയും
മഴയോടു കുറുക്കിപ്പാടിയും
പക്ഷികള്‍ക്കൊപ്പം
പക്ഷിയായിരിക്കാന്‍
നീ കൊതിക്കുന്നതെന്തേ എന്ന്
ഒരശരീരി
മിന്നലായി ഭൂമിയില്‍ പതിച്ചു.
ഞെട്ടിപ്പോയ അക്ഷരങ്ങള്‍
കിളികള്‍ക്കൊപ്പം പറന്നുയര്‍ന്നു
ചിറകടിച്ചുകൊണ്ട്
കവിതയായി.