Thursday, December 29, 2022

നിര്‍ഭയ - സുഗതകുമാരി

മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി.


നെറുകയില്‍ മഴമുത്തുകള്‍ പോലവേ

വെളുവെളെപ്പുക്കള്‍ വാരിയണിഞ്ഞവള്‍;

അവളെ മൂളിക്കളിച്ചു ചുഴലുന്നു

വെയില്‍കുടിച്ചു മിനുത്ത ചിറകുകള്‍;

ഇതളില്‍ നോവാതെ ചേര്‍ന്നുറങ്ങുന്നപോല്‍

ഒരു കുരുന്നുശലഭം; ചിരിക്കുന്ന

പുലരി! കാറ്റുകള്‍! പുങ്കിളിപ്പാട്ടുകള്‍!


മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി;

വഴിയില്‍ നില്‍പ്പു ചമഞ്ഞു തുമ്പച്ചെടി.


Wednesday, December 28, 2022

മലയാളം - യൂസഫലി കേച്ചേരി

അടുത്ത വീട്ടിലെ ചരമശയ്യയിൽ

അനക്കമറ്റത്രേ കിടപ്പു മുത്തശ്ശി

വിവരം കേട്ടു ഞാനവിടെയെത്തിയെൻ 

വിദേശിയാമൊരു സുഹൃത്തിനോടൊപ്പം.


വിരഞ്ഞു ദീർഘമായ് ശ്വസിപ്പു മുത്തശ്ശി

തരിച്ചു നില്‍ക്കയാം ജനങ്ങൾ ചുറ്റിലും

മരുന്നു വായിലേക്കൊഴിക്കാനാകാതെ

പരുങ്ങും പുത്രിയെ തടഞ്ഞൊരു വൃദ്ധൻ

പതുക്കെയോതിനാ‍ൻ "അനർത്ഥലൗകികം

മതിയിനി; ഊ‍ർദ്ധ്വവലി തുടങ്ങിപ്പോയ്"


അവിടെയപ്പൊഴുതഖില‍ർക്കും കണ്ണി‍ൽ

അകാലതാമിസ്രം ഭയമിയറ്റവേ

തല നരച്ച മറ്റൊരു വയോവൃദ്ധ 

നിലവിളക്കിന്റെയരികി‍ൽവന്നിരു-

ന്നൊരു ജീർണ്ണഗ്രന്ഥം പകുത്തു കൈകൂപ്പി-

ച്ചിരപരിചിത കവിത പാടുവാൻ 

തുടങ്ങി; മെല്ലവേയിരുളകലുന്നു

തുടുവെളിച്ചത്തി‍ൻ  തളിരിളകുന്നു.


അരിയകർപ്പൂരപ്പുകച്ചുരുൾ പോലു-

ണ്ടൊരു കീരം മച്ചിൽ പറന്നു പാടുന്നു.

കരിങ്കല്ലംഗനാ സുഷമയാകുന്നു

കിരീടതൃഷ്ണ വെന്തെരിഞ്ഞടങ്ങുന്നു

നിശാചരഗ്രസ്തം നരത്വം മുക്തിത‍ൻ

പ്രശാന്തി മന്ത്രമായ് മൃതിയെ വെല്ലുന്നു.


വിരാഗമാം പൊരുള്‍,സരാഗവാങ് മയം-

പുരാണപീയൂഷം ഒഴുകി നില്‍ക്കവേ 

നിറഞ്ഞ ചിദ്രസശമകണം മുകര്‍-

ന്നനന്തതയില്‍ ചേര്‍ന്നലിഞ്ഞു മുത്തശ്ശി.


അഴലിലാപ്പെട്ട തനൂജ തേങ്ങിനാള്‍

അഴുതു കൂറ്റുകാര്‍;മൃദുവായ് മുത്തശ്ശി

ചിരിക്കാനെന്നോണം വിടര്‍ത്തൊരാ ചുണ്ടില്‍

സ്ഫുരിച്ചു കട്ടയാം ലഘുരാമായണം.


തിരിച്ചു പോരവേ, ജനിത വിസ്മയം

തിരക്കി ചങ്ങാതി:ഇതേതു പുസ്തകം?

ഇതിന്‍ പ്രണേതാവാര്‍,മരണത്തെപ്പോലും 

കഥാകഥനത്താല്‍ കഥ കഴിച്ചവന്‍?


അരുളിനേന്‍:പാരിലഖിലഭോഗ്യവും

അരുന്തുദങ്ങളാമസഹ്യമാത്രയില്‍

മരിക്കുവോരുടെ മനസ്സിലിറ്റിക്കാന്‍ 

മരണമില്ലാത്ത മൊഴികള്‍ തീര്‍ത്തൊരാ 

കവിയെപ്പറ്റി; എന്‍ വിദേശിയാം മിത്രം

അവികലാനന്ദപുളകിതാംഗനായ്

പറഞ്ഞു: ധന്യമീ മലയാളം തുഞ്ചന്‍-

പറമ്പിലെ മൃത്യുഞ്ജയപരിമളം!