Thursday, May 24, 2018

പലതരം കവികൾ - ബാലചന്ദ്രൻ ചുള്ളിക്കാട്

1.
ചില കവികൾ പണ്ടത്തെ
രാജാക്കന്മാരെപ്പോലെയാണ് .
ബുദ്ധിയും തന്ത്രവും സൈന്യവും
കൊണ്ട് അവർ കാവ്യരാജ്യം ഭരിക്കും
ചോദ്യം ചെയ്യുന്നവരെ കവിതയിൽനിന്ന് നാടുകടത്തും .

വാക്കിന്റെ സൂര്യൻ ഉദിക്കുന്നതും
അസ്തമിക്കുന്നതും അവരുടെ
ആജ്ഞകാെണ്ടാണെന്ന്
വൈതാളികവൃന്ദം രാപ്പകൽ
കീർത്തിക്കും പക്ഷെ , അയൽ
രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ സ്വന്തം
ജനതയുടെ ഹൃദയം കീഴടക്കാൻ
അവർക്ക് കഴിയുകയില്ല .
അതാനാൽ ഒടുവിലവർ
നാല്ക്കവലകളിൽ കാക്കതൂറുന്ന
പ്രതിമകളായ് മാറും .

2.
ചില കവികൾ ഇന്നത്തെ
മന്ത്രിമാരെപ്പലെയാണ്.
അവർക്ക് ഗൺമാൻമാരുണ്ട്
അവരെ ആരെങ്കിലും കൂവിയാൽ
ഗൺമാൻമാർ വെടിവെച്ച് കൊല്ലും
ഒരു ദിവസം ഭ്രാന്തിളകിയ
സ്വന്തം ഗൺമാന്റെ വെടിയേറ്റ്
അവർ മരിച്ചുവീഴാനും മതി.

3.

ചില കവികൾ സിനിമാതാരങ്ങളെ
പ്പോലെയാണ്. ക്ഷണികതയുടെ
തീവ്രബോധം അവരുടെ നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു.
ബുദ്ധിമാന്മാർ അവരുടെ കാലം
കടന്നു പോകുന്നത് നിസംഗ്ഗരായി
നേക്കി നിൽക്കുന്നു . വ്യാജ
ബുദ്ധിജീവികൾ പരസ്യമായ്
അവരെ പരിഹസിക്കുന്നു.
രഹസ്യമായി അവരോടുള്ള
അസുയകൊണ്ടു
പൊറുതിമുട്ടുന്നു.

4

ചില കവികൾ
എൽ .ഐ .സി ഏജന്റുമാരെ_
പ്പോലെയാണ്
അവരെ കാണുമ്പോൾ
മരണത്തെക്കുറിച്ചോർത്ത്
മറ്റുള്ളവർ മുങ്ങിക്കളയും .

5.

ചില കവികൾ കുഷ്ഠരോഗികളെ_
പ്പോലെയാണ് .
ദേവാലയാങ്കണത്തിൽ
കുത്തിയിരുന്ന് മുരടിച്ച കൈകൾ
നീട്ടി അവർ
യാചിച്ചു കൊണ്ടിരിക്കും
അവരെക്കണ്ട്
ദൈവശിക്ഷയോർത്തു നടുങ്ങി
നില്ക്കുന്ന അമ്മയോട്
കുഞ്ഞുമാലാഖയെപ്പോലുള്ള
മകൾ ചോദിക്കും " അമ്മേ ,ഇവർ
ഏതു ഗ്രഹത്തിൽ നിന്നു
വരുന്നു?"

6.
അപൂർവ്വം ചില കവികൾ
പ്രൈമറി സ്കൂൾ അധ്യാപകരെ _
പ്പോലെയാണ് . ഗ്രാമത്തിനു
വെളിയിൽ അവർ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നിൽ
വന്നിരിക്കുന്ന
പിഞ്ചു കുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകൾ അവരെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും ഉൽക്കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവർ
സംതൃപ്തിയോടെ ദൈവത്തിലേക്കു പെൻഷൻ പറ്റും .

Wednesday, May 23, 2018

വരൂ,കൊല്ലൂ.. - റഫീഖ് അഹമ്മദ്

തടിച്ച കേരള യുവശരീരമേ
വരൂ ചതയ്ക്കുകീ കറുത്ത ജീവനെ
വരിഞ്ഞുകെട്ടിയിട്ടിരിക്കുന്നൂ,നന്നാ-
യവന്റെ ഗന്ധത്തെയറിയും പാലയിൽ.
കരങ്ങൾ താഴ്ത്തുവാൻ, തടുക്കുവാൻ വയ്യാ-
തനന്തതയ്ക്കു നേർക്കുയർന്ന പാലയിൽ.
കുടിയൊഴിപ്പിച്ചൊരനാഥ ദൈവങ്ങൾ
നിശബ്ദരായി കരഞ്ഞവനെ ചുറ്റുന്നു.
ചതഞ്ഞ പ്ലാസ്റ്റിക്കുകുടങ്ങളിൽ തല-
യറഞ്ഞുറവ തന്നൊഴുക്കു നിൽക്കുന്നു.
വരിക,തല്ലുക, ചതയ്ക്കുക,മേദ-
സ്സുറഞ്ഞ കേരള ശരീരമേ വേഗം.
സുഭിക്ഷമായംഗ വിശുദ്ധി കൈവരി-
ചുടുത്തു നിസ്കരിക്കാരം നടത്താൻ പോണോരേ,
അടുത്തയാഴ്ചയ്ക്കു കുമിഞ്ഞ പാപങ്ങ-
ളൊഴിക്കുവാൻ കുമ്പസരിക്കാൻ പോണോരേ,
വെളുത്ത ഭസ്മത്തിൽ കുളിച്ച്, മറ്റാരും
തൊടാതെ കോവിലിൽ നിൽപ്പോരേ
അവന്റെ ചോരയും വിയർപ്പും നക്കിയി-
ട്ടിരുന്നു വാഴുന്ന മഹാനേതാക്കളേ
കൊടിച്ചിപ്പട്ടിതൻ ചിറിയിലെയെച്ചിൽ
വടിക്കും കാര്യക്കാരെജമാനന്മാരേ,
വരൂ വരൂ വരൂ അവസരം തരാം,
അടിച്ചവർ മാറി വഴി കൊടുത്താട്ടെ.
ഇവന്റെ നെഞ്ചിലെ മലഞ്ചൂരൽക്കാട്
കരിലാഞ്ചിക്കിളി പറക്കും പുൽമേട്
കുറും കവണ പോൽ നിശിതമാമുന്നം
ഉറക്കൊഴിച്ചന്യനുറങ്ങുവാനുള്ളിൽ
ചുരുട്ടിവെക്കാത്ത പനന്തഴപ്പായ
അവന്റെ കാമംപോൽ കരിമ്പച്ചപ്പായൽ
പടർന്നൊരീറനാം ശിലകൾ,കാതിലെ
കിളിപ്പേച്ചോരൊന്നും തിരിച്ചറിയുന്ന
ചുളുക്കുകൾ, നീർ പോൽ തെളിഞ്ഞ കൺവെട്ടം
കുതിർന്ന നല്ലേള്ളു മണത്തിടും വിയർ-
പ്പവന്റെ പ്രാക്തന വിശുദ്ധ സംഗീതം
അവന്റെ സർവതും കവർന്നവർ വന്നു
വിളിക്കുന്നൂ :കള്ളൻ, ഇവനെക്കൊല്ലുക.
ഇരിക്കുവാനൊരു മരക്കൊമ്പില്ലാതെ,
അലഞ്ഞിടും പൂർവ്വപിതാക്കൾ വവ്വാലിൻ
ചിറകടികളിൽ കരച്ചിൽ ചേർക്കുന്നു.
വലിച്ചുകീറിയ വനതാരുണ്യങ്ങൾ
കുലച്ച കൈതോലത്തഴപ്പായ പൊന്തുന്നു.
ഒടുക്കമില്ലാത്ത വിശപ്പ്,ക്രോധങ്ങൾ
മുളങ്കാടായി തലയറഞ്ഞു നിൽക്കുന്നു.
ഒടുക്കത്തെത്തൊഴിക്കിടറുമ്പോൾ തന്റെ
മുഷിഞ്ഞ കോന്തലയഴിഞ്ഞു വീഴുന്നു
ഒരുപിടി അരി ചിതറി വീഴുന്നു.

Sunday, May 13, 2018

അമ്മ - സച്ചിദാനന്ദൻ

എന്റെ അമ്മ ധ്രുവനക്ഷത്രമല്ല
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന
ഒരു സ്ത്രീ മാത്രം,
താണുതാണു പോകുന്ന ഒരു താരാട്ട്.
അവര്‍ വടക്കന്‍പാട്ടിലെ വീരനായികയല്ല
അവര്‍ പൊരുതിയത്
അടുക്കളയിലെ പച്ചവിറകിനോടും
അലക്കുതൊട്ടിയിലെ കട്ടവിരിപ്പിനോടും
കുട്ടികളെ വിഴുങ്ങാന്‍ വന്ന പട്ടിണിയോടും മാത്രം.
അവര്‍ താമരയിലയില്‍
പ്രേമലേഖനങ്ങളെഴുതിയില്ല,
നാള്‍വഴിപ്പുസ്തകത്തില്‍ കൂടിവരുന്ന ചെലവും
കൂടാതെ നില്‍ക്കുന്ന വരവും
പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച് വശംകെടുക മാത്രം.
പച്ചവെള്ളം തിന്ന്,
പാലുവിറ്റുണ്ടാക്കിയ പണം കൊണ്ട്
അവര്‍ അഞ്ചു കുട്ടികളെപ്പുലര്‍ത്തി
രണ്ടുപേരെ വഴിയില്‍ വെച്ച് കൂഴ കൊണ്ടുപോയി.
അമ്മയെ അടിമുടി അറിയാമെന്ന്
ഞാന്‍ അഹങ്കരിച്ചിരുന്നു.
ഓര്‍ത്തുനോക്കുമ്പോള്‍ എത്ര കുറച്ചുമാത്രമേ
എനിക്കറിയൂ എന്നറിയുന്നു.
അമ്മയ്ക്ക് വലിയമ്മയെയും ചെറിയമ്മയെയും പോലെ
ഭ്രാന്തില്ല; എങ്കിലും അവര്‍ അന്യരുടെ മുമ്പിലും
ഗൗളിയെപ്പോലെ ആത്മഗതം ചെയ്യുന്നതും
ഒറ്റയ്ക്കു നടക്കുമ്പോള്‍ ആലില പോലെ
പിറുപിറുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഗോമതിപ്പശു മരിച്ച ദിവസവും
ചേട്ടനു ഫീസുകൊടുക്കാന്‍
ഓട്ടുപാത്രങ്ങള്‍ പണയംവെച്ച ദിവസവും
സഹായം ചോദിച്ചതിന് അമ്മാവന്‍
അവരെ ആട്ടിയോടിച്ച ദിവസവും
അച്ഛന്‍ തീര്‍ത്ഥാടനത്തില്‍ മരിച്ച വാര്‍ത്ത വന്ന ദിവസവും
അമ്മ ചായിപ്പിലെ ദൈവങ്ങളോടു
വഴക്കു കൂടുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ദൈവങ്ങളുടെ മറുപടി കേള്‍ക്കാന്‍ ഞാന്‍
ഒളിച്ചുനിന്നു; അമ്മയുടെ തേങ്ങലല്ലാതെ
മറ്റൊരു ശബ്ദവും ഞാന്‍ കേട്ടില്ല.
അമ്മ ഏറെയും സംസാരിച്ചിരിക്കുന്നത്
പശുവിനോടും പട്ടിയോടും കോഴിയോടും
കാക്കയോടും തൊടിയിലെ മരങ്ങളോടുമായിരുന്നു
അവരെ അനാഥയാക്കിയ മനുഷ്യരോട്
അവരങ്ങനെ പകരം വീട്ടി.
അമ്മ വെറുതെയിരിക്കുന്നത്
ഞാന്‍ കണ്ടിട്ടേയില്ല. രക്തസമ്മര്‍ദ്ദവും
ചുമയും കിതപ്പും ഒന്നിച്ചുശ്വാസംമുട്ടിക്കുന്ന
ഈ എണ്‍പതിലും അവര്‍ പാടത്തോ
തൊടിയിലോ പശുത്തൊഴുത്തിലോ
കുട്ടികളെ കുളിപ്പിച്ച തന്റെ കൈകള്‍ അഴുക്കാക്കുന്നു.
ചിലപ്പോള്‍ കൊയ്യുന്നു, ചിലപ്പോള്‍ മെതിക്കുന്നു
ചിലപ്പോള്‍ ചേറിക്കൊഴിക്കുന്നു
പതിരോട് പതിരിന്നിടയില്‍ ഒരു
നല്ല നെന്മണി തിരക്കുന്നു, വരുംകാലത്തിന്
നൂറുമേനി വിളയിക്കുവാന്‍.
കുട്ടികളെ കണ്‍മുന്നില്‍വെച്ച്
തീപ്പിടിച്ച വയ്ക്കോല്‍ തുരുമ്പുപോലെ
അവര്‍ ഈ ഞൊടി ചാരമാവുന്നു
ചക്രം ചവിട്ടുന്ന കുളംപോലെ
കാണെക്കാണെ വറ്റുന്നു
എണ്ണ തീര്‍ന്ന പട്ടടപോലെ പൊട്ടുന്നു.
ഇപ്പോഴേ എനിക്കു കാണാം:
അമ്മ ആകാശത്തെ
കറുമ്പിപ്പയ്ക്കളുടെ പിറകെ ഓടുന്നത്
ചന്ദ്രന്റെ തട്ടിമറിഞ്ഞ പാല്‍പ്പാത്രം
നേരെ വെയ്ക്കുന്നത്
ആന്യഗ്രഹങ്ങളില്‍ പശുവിനു പുല്ലുതേടി അലയുന്നത്
നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കുന്നത്
പറന്നുനടക്കുന്ന ആത്മാക്കളോടു സംസാരിക്കുന്നത്
സൂര്യന്റെ പുലരിക്കതിരുകളിലൂടെ
പേരക്കിടാങ്ങളെ തഴുകാന്‍ കൈനീട്ടുന്നത്
ചാറ്റല്‍ മഴയിലൂടെ ലോകത്തിന്റെ
പോക്കിനെക്കുറിച്ച് പിറുപിറുക്കുന്നത്
ഇടിമിന്നലിന്റെ പൂക്കുലപിടിച്ചു തുള്ളുന്നത്,
ഇടിമുഴക്കത്തിലൂടെ
നാളെയെക്കുറിച്ച് വെളിച്ചപ്പെടുന്നത്.