Sunday, November 13, 2022

ദേവീസ്തവം -കടമ്മനിട്ട

 ഹേ! പാർവതീ! പാർവണേന്ദു പ്രമോദേ, പ്രസന്നേ

പ്രകാശക്കുതിപ്പിൽ,കിതയ്ക്കുന്ന നിന്നെ
പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-
ക്കുളിർവാത ദാഹാർത്തിയായ്‌ നിന്റെ നിശ്വാസ-
വേഗം കുടിക്കാനു,മോമൽത്തടിൽമേനി
പുൽകിത്തലോടാനുമാഴത്തിലാഴത്തി-
ലാഴ്‌ന്നേറെ നേരം മുഴുകിത്തികഞ്ഞാട-
ലാറ്റാനുമീ വിശ്വശക്തി പ്രവാഹക്കുതിപ്പിൽ
കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ!
ഹേ! ഭാർഗവീ, ഗർവ്വഹർത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ!
നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-
രാഗത്തുടുപ്പിൻ കരൾക്കൂമ്പറുത്തും,
ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-
യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,
വിയർക്കുന്ന പുല്ലിന്റെ ഗദ്‌ഗദം ചോർത്തിക്കുടിച്ചും
ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും
തിമിർക്കുന്നരക്കൻ, നറും ചോര മോന്തി -
ചിനയ്ക്കുന്നരക്കൻ, ഇരുൾക്കോട്ട കെട്ടി-
യടക്കിക്കപാലാസ്ഥി മാലാവിതാനം
ചമയ്ക്കുന്നരക്കൻ ധരിത്രീ വിലാപം.
വിറയ്ക്കുന്നു ദിക്ക്‌പാലരെല്ലാ,മിടിത്തിയിളിക്കുന്നു ചുറ്റും
ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം.
ഹേ! ഭൈരവീ, ശോകഹർത്രീ, യോഗമൂർത്തേ, പ്രചണ്ഡേ!
തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കൂ
കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ
കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കൂ
സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ
എടുക്കെന്നെ നീ, നിൻമടിത്തട്ടിലൊട്ടി -
കേകിടക്കട്ടെ നിൻ പോർമുലക്കണ്ണു മുട്ടി.
ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,
ശാരദാശസങ്കാശസൗമ്യേ, ശിവേ !
പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ
പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ
ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം
വികാരോൽബണം വിശ്വഭാവം
സമാകർഷചേതോവിതാനം, സരിത്തിൻ
ഹൃദന്താവബോധോദയം, പാരിജാതം
പ്രേമകല്ലോലിനീലീല, ലാവണ്യലാസ്യ -
പ്രകാരം, പ്രസാദം, പ്രകാശം.
ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം
ഇതാണെന്റെ നീയായ സത്യസ്വരൂപം
ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ!