Saturday, February 25, 2017

വിനോദം - വിജയലക്ഷ്മി

പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,

വംശഹത്യയുടെ  തെരുവില്‍
കല്ലേറ് ..കൊല ..ശോഭയാത്ര

തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു

ഗാനരചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ  പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല്‌ നിലത്തിട്ടു
തലയറുക്കപ്പെട്ട  ശരീരം   ചാടിയെണീറ്റ് 
സിനിമാറ്റിക്  ഡാന്‍സ് ആരംഭിച്ചു

അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍ നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;

"നിങ്ങള്‍ക്കിനി ഏത് പാട്ടാ വേണ്ടത്? "

Wednesday, February 22, 2017

തുടര്‍ച്ച - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


വേലിപ്പടര്‍പ്പുകള്‍ പോലെ മുന്നില്‍-ചിലര്‍

ചേര്‍ന്നെന്റെ ചിന്തകള്‍ വേര്‍തിരിക്കെ,
സ്പന്ദനം മന്ദം നിലച്ച വാച്ചില്‍-എന്റെ
സമയം ക്രമപ്പെടുത്താന്‍ ശ്രമിക്കെ,
നുള്ളിനോവിച്ചന്നകന്ന മോഹം-വൃഥാ

തുള്ളിക്കളിപ്പിച്ചകം പുകയ്ക്കെ,
ചെറുതിരിനാളം കെടുത്തുവാനായ്-മനം
പതിവുപോലൊളിയമ്പയച്ചിടുമ്പോള്‍
അണയാത്ത ദുഃഖക്കനലിലൂടെ-പ്രാണ-
ശിഖയുമായെങ്ങനെയോടിനീങ്ങും;
അന്തിച്ചുവപ്പിന്നിടയിലൂടെന്‍-കൊച്ചു-
വെള്ളരിപ്രാവെങ്ങനരികിലെത്തും?
തകരട്ടെയെന്റെ സങ്കല്‍പ്പമെല്ലാം-പക്ഷെ
നുകരട്ടെ ഞാനതിന്‍മുന്‍പൊരല്പം
ഒരു കരപ്പാടിന്നകലെമാത്രം-വന്നു
നില്‍ക്കുന്നൊളിഞ്ഞപമൃത്യൂവീണ്ടും
കാക്കുന്നതേതു കരങ്ങള്‍ രണ്ടും-വിഭോ,
കാല്‍ക്കലര്‍പ്പിച്ചവനാണു പണ്ടും
ഒരുതുള്ളി രുധിരമേ ബാക്കിയുള്ളൂ-എന്റെ
തൂലിക തെളിയാതുഴറിടുന്നു
പോരാടുവാനിന്നുറച്ചുനില്‍ക്കെ-സ്മേര-
കാവ്യസൂനങ്ങള്‍ കരിഞ്ഞുവീണു
ചന്തംവെടിഞ്ഞിരുള്‍ ചാരെവന്നു-എന്റെ
ബന്ധങ്ങള്‍ വന്‍ചിതല്‍ കാര്‍ന്നുതിന്നൂ
* * * *
വിസ്മയിപ്പിക്കുമീ ധന്യലോകം-സദാ
വെട്ടിത്തിരുത്തുന്നു ജീവകാവ്യം
ഉരുവിട്ടൊരിക്കല്‍ പഠിച്ചശേഷം-മായ്ച്ചു-
നീക്കാതിരിക്കുന്നനന്തകാലം
പകരാന്‍ ശ്രമിക്കുന്നു തൂമരന്ദം-പാന-
പാത്രത്തിലേകുന്നു സ്നേഹബന്ധം
കൈപിടിച്ചെഴുതിച്ചിടുന്നു മന്ദം-കേള്‍ക്ക!
ലോകമേ,യീ പാമരന്റെ ശബ്ദം.

ജാഗ്രത - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഉണര്‍ന്നുനോക്കുക! പുതിയൊരുഷസ്സുമായ്
വന്നിതാനില്‍ക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലില്‍നാം
പശി മറന്നീടുവാന്‍ വേഗം.

കൊലച്ചിരികള്‍ മുഴക്കുവോര്‍ക്കൊക്കെയും
തെളിച്ചേകിടാം പുതു ദീപം
അറച്ചറച്ചെന്തിനായ് നില്‍ക്കുന്നുറച്ചുനാം
വിളിച്ചോതുകൈക്യ സന്ദേശം.

നിവര്‍ന്നുനില്‍ക്കുക അതിവേഗമിനി നമ്മള്‍
കൈവരിക്കേണ്ടതാണൂര്‍ജ്ജം
തുറിച്ചുനോക്കിയോര്‍ ഗ്രഹിക്കട്ടെ മേലിലും
വിറച്ചുപോകില്ലെന്ന സത്യം.

മറഞ്ഞുനില്‍ക്കുവോര്‍ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്ത്തുവാ,നെന്നാല്‍
മറിച്ചതേയസ്.ത്രം തൊടുക്കേണ്ടയിനി നമു-
ക്കുടച്ചുവാര്‍ക്കാ,മേകലോകം.

തിരിച്ചെന്തു ലാഭമെന്നോര്‍ക്കാതെ തമ്മില്‍നാ-
മേകേണ്ടതാത്മവിശ്വാസം
ദിശാബോധമോടേയൊരുമിച്ചു ചേരില്‍ നാം
വിശ്വജേതാക്കള്‍ക്കു തുല്യം.

ഈ ജഗത്തില്‍പ്പിറന്നൊന്നുപോലുയരുവാ-
നാകാതെ വേദനിക്കുമ്പോള്‍
കുതിരക്കുളമ്പടികള്‍പോലെ സുദൃഢമായ്-
ത്തീരട്ടെ നരധര്‍മ്മ ശബ്ദം.

കാലം - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


തലമുറകള്‍ വന്നു പോയ്‍ മറയും-മണ്ണില്‍
ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കും
മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെ
കണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും.

കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെ
കാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴും
കൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി-കാല-
മറിയാത്തപോലേ കടന്നുപോകും.

വാസന്തമേറേയകന്നുനില്‍ക്കും-പാവം
മര്‍ത്യരോ ശിശിരങ്ങളായ്‍‌ക്കൊഴിയും
നറുമണം സ്വപ്നത്തിലെന്നപോലെ-വെറു-
മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും.

അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ-നവ
മുകുളങ്ങള്‍ പുലരികളായ് വിടരും
സ്വപ്നങ്ങളീറനുടുത്തുനില്‍ക്കും-മര്‍ത്യ-
നുലകത്തിന്‍ സിംഹാസനത്തിലേറും.

വരളുന്ന പുളിനമാം ജീവിതങ്ങള്‍-ചിലര്‍
ബലിദാനമേകിക്കടന്നുപോകും
തളരാത്ത മോഹങ്ങള്‍ പിന്നെയുമീ-നവ
തലമുറകള്‍വന്നു മഞ്ചലേറ്റും

മായാപ്രപഞ്ചത്തിലിനിയുംവരും-പുത്ത-
നീയാംപാറ്റകളായ് മനുഷ്യര്‍
ചിറകറ്റുപോകും ദിനങ്ങളിലോര്‍മ്മതന്‍
കടലാസുതോണികളായൊഴുകാന്‍.

പറന്നു..പറന്ന്.. - അന്‍വര്‍ ഷാ ഉമയനല്ലൂര്‍


കിളികരയുന്നു! പതിവില്ലാതൊരു
ചെറുകിളിയെന്തു മൊഴിഞ്ഞീടുന്നു;
ആരുടെ ജനനം, ആരുടെ മരണം
ആരുടെ ജീവിതചക്രവിതാനം?

നിളപറയുന്നു! നിഴലുകളുരുകിയ-
സായംസന്ധ്യ മയങ്ങീടുമ്പോള്‍
തേടിയതാകാം തവ കവിതകളില്‍
ചൂടിയ പൂര്‍വ്വമഹീതലചരിതം.

തിരയുരചെയ്‌വൂ; പതിരുകളില്ലാ-
ക്കഥപോലലിവോടതിരിന്‍ കദനം-
പാടിയതാകാ,മുതിരും വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.

മകളോതിയതോ, മലരുകള്‍തൂകിയ-
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ വാടികളെഴുതിയ കവിതക-
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.

മധുതിരയുന്നൊരു ചിത്രപതംഗം
മൂളിയ കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ വര;മതുമാകാം.

തരുനിരകള്‍തന്‍ തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ സ്വരജതി-
യുയരാറുണ്ടതിമോഹനസാമ്യം.

നിരവധിയോര്‍മ്മകളുഴുതുമറിച്ചേ-
നെഴുതിയ പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ-
യരികിലണഞ്ഞേയ്ക്കാം തവസ്‌മൃതിയില്‍!!

യാത്രക്കിടയില്‍ - സുഗതകുമാരി

എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ളേതഴലിലും വന്നെന്‍ കണ്ണൂനീരൊപ്പി  തന്നു

വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു‌
തിളക്കും വേനല്‍ച്ചൂടില്‍ പൂക്കളെ തുന്നിച്ചേർത്തു
ദാഹത്തില്‍ പൂന്തേനേകി  ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഢവിശ്വാസം പാകീ

ഈ വഴിത്തളര്‍ച്ചയെ  ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോൾ
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍ക്കവലയില്‍ പെട്ടെ-
ന്നറിവു‌ കാണ്മീലല്ലോ  നിങ്ങളെകൂടെപ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ

എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ  യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യക്കെത്രയുണ്ടിനി നേരം ...

ഒരു പാട്ടു പിന്നെയും - സുഗതകുമാരി

ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

മഴുതിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്നൊ-

ടിയാ ചിറകു ചെറുതിളക്കി

നോവുമെന്നോര്‍ത്തോ പതുക്കെയനങ്ങാതെ

പാവം പണിപ്പെട്ടു പാടിടുന്നു

ഇടറുമിഗ്ഗാനമൊന്നേറ്റു പാടാന്‍ കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല

പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌

മേയ്‌ചൂടിലടവെച്ചുണര്‍ത്തിയ കൊച്ചുമക്കള്‍

ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും

കാറ്റും മനസ്സില്‍ കുടിയിരുത്തി

വരവായൊരന്തിയെ കണ്ണാലുഴിഞ്ഞു -

കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം

ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ

മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്

നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ

വഴിമര ചോട്ടിലെ പുല്ലുമുണ്ട്

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്

താരുകളുണ്ട് താരങ്ങളുണ്ട്

അപ്പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും

സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്

ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു

ചിറകിന്റെ നോവ്‌ മറന്നു പോകെ

ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ

വിരിവാനമുള്ളാല്‍ പുണര്‍ന്നു കൊണ്ടേ

വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌

ഒറ്റചിറകിന്റെ താളമോടെ

ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി.

യാത്രക്കുറിപ്പ് - കുരീപ്പുഴ ശ്രീകുമാർ

ആയിരം ശിഖയുള്ള മിന്നൽ
മാനത്തിന്റെ നാവിൽ നി-
ന്നഗ്നിമുഹൂർത്തം തൊടുക്കവേ
പായുന്ന വണ്ടിയിൽ
പാതാളയാത്രയിൽ
പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ഞാൻ
പിന്നിലെത്താവളം
തേടിപ്പറക്കുന്നു
കൊന്നയും
കാഞ്ഞിരക്കാടും
മനുഷ്യരും.
സൂചിതറച്ച മനസ്സിന്റെ വിങ്ങലിൽ
ആമുഖമില്ലാതെറിഞ്ഞു തരുന്നു ഞാൻ
ആഴിക്കൊരിന്ദ്രധനുസ്സിന്റെ പുസ്തകം
നീയിതിൻ വാക്കിലെയുപ്പു രുചിക്കുക
പെരിട്ടെടുത്തു പഠിച്ചു കത്തിക്കുക
ചാരം നദിക്കും സുഹൃത്തിനും വിത്തിനും
നേരറിയിച്ച നേരത്തിനും നൽകുക

Tuesday, February 21, 2017

കീഴാളൻ‌ - കുരീപ്പുഴ ശ്രീകുമാർ

വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ‌
കന്നിമണ്ണിന്റെ ചേലാളൻ‌.

തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ‌
പുതുനെല്ലിന്റെ കൂട്ടാളൻ‌.

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ‌
നെടുന്തൂണിന്റെ കാലാളൻ‌.

കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.

കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.

കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍നാരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ‌
കരിമണ്ണിന്റെയൂരാളൻ‌.

പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.

മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻ‌മാർ.
കീഴാളത്തെരുവുകൾ‌ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.

ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.

ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.

ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.

ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.