Friday, August 19, 2016

കൃഷ്ണഗാഥ - ചെറുശ്ശേരി

കൃഷ്ണഗാഥയിലെ ഏതാനും വരികള്‍
 

ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രികാ മെയ്യിൽ പരക്കയാലെ
പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
നീലാഭമായൊരു ശൈലംപോലെ
മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ
കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ
കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ
ആർത്തിയേ തീർത്തു തുണയ്ക്കേണമേ.
ദേശികനാഥൻതൻ പാദങ്ങളേശുമ
പ്പേശലമായൊരു രേണുലേശം
ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ
വാരണവീരൻതന്നാനനം കൈക്കൊണ്ടു
പൂരിച്ച വന്മദവാരി മെയ്യിൽ
നിന്നു വിളങ്ങുന്ന ദൈവതംതൻ കനി
വെന്നും വിളങ്ങുകയെന്നിൽ മേന്മേൽ;
ഭാരതീദേവിതൻ ഭൂരിയായുള്ളോരു
കാരുണ്യപൂരവും വേറിടാതെ
നന്മധുവോലുന്ന നന്മൊഴി നൽകുവാൻ
തണ്മകളഞ്ഞു വിളങ്ങുകെന്നിൽ
ഭാരതമായൊരു പീയൂഷരാശിക്കു കാരണമായൊരു വാരിധിയായ്
വ്യാസനായുള്ളോരു മാമുനിതൻ കൃപ ദാസനാമെന്നിൽ പുലമ്പേണമേ.
മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു
കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു;
ഭൂരികളായുള്ള സൂരികളെല്ലാരും
ചീറാതെ നിന്നു പൊറുക്കേണമേ
സംസാരമോക്ഷത്തിൻ കാരണമായതോ
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
എന്നതുതന്നെ വരുത്തിനിന്നീടുവാൻ
ഇന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.
ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ് ചൊല്ലുന്നു ഭാഷയായി
നിർഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ
നിർഗ്ഗുണമായതു ചേരുമപ്പോൾ
കാടായിച്ചൊല്കിലും കൈടഭവൈരിതൻ
നീടാർന്നുനിന്നുള്ള ലീലയല്ലോ
എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ
മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ
മാധവനാമമരപ്രഭൂവെന്നതോ
മാപാപം പോക്കുന്നോനെന്നു കേൾപ്പൂ
എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ
വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു.
പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ,
ദേവകീസൂനുവായ്മേവിനിന്നീടുന്ന
കേവലൻതന്നുടെ ലീലചൊൽവാൻ
ആവതല്ലെങ്കിലുമാശതാൻ ചെല്കയാൽ
ആരംഭിച്ചീടുന്നേനായവണ്ണം.

4 comments:

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....