Friday, November 24, 2017

വേശ്യകൾക്ക് - ഗീത

വേശ്യകളെ ഇഷ്ടമായത്
അവരുടെ സത്യസന്ധത കൊണ്ടാണ്.
അവൾ ഒരുവന്റെ കൂടെ ശയിക്കുമ്പോൾ
അവന്റെ കൂടെ മാത്രം ശയിക്കുന്നു.

പതിവ്രതാരത്നങ്ങളായ
കുലസ്ത്രീകൾ
മായാവിനികളാണ്.

കൂടുവിട്ടു കൂറുമാറുന്ന വിദ്യയിൽ
അഭിജ്ഞകളാണവർ.
ഭർത്താവിനൊപ്പം ശയിക്കുമ്പോൾ
ശരീരമുപേക്ഷിച്ച്
അവർ കാമുകന്റെ കരവലയത്തിലും
ചുംബനങ്ങളിലും പടർന്നു കയറുന്നു.
ഭർത്താവ് തനിക്കൊപ്പം ശയിക്കുമ്പോഴാകട്ടെ
അവർ അതേ മന്ത്രമുപയോഗിച്ച് കാമുകനെ
ഭർത്തൃദേഹത്തിൽ കുടിയിരുത്തുന്നു.
കുലവധുക്കൾ
അതീവ രഹസ്യമായി ചെയ്യുന്നതിന്റെ
ഏഴയലത്തുവരില്ല വേശ്യകൾ പരസ്യമായി ചെയ്യുന്നത്.
അവർ പൊതുവെ കള്ളം പറയാറില്ല
കൊടുക്കുന്ന പണത്തിനും
നിശ്ചയിക്കുന്ന സമയത്തിനും
പറയുന്ന പണിയെടുക്കുമവർ.

കുലനാരികൾ
നോമ്പും, ഏകാശിയും, ഷഷ്ഠിയും,
മുപ്പട്ടു വെള്ളിയും നോക്കുന്നത്
അവരുടെകൂടെ ഔദര്യത്തിലാണ്.
അധിനിവേശങ്ങളെയും നുഴഞ്ഞുകയറ്റങ്ങളെയും ഭയക്കാത്ത,
ശാന്തസുന്ദരരാത്രികൾക്കും വേശ്യകളോട് കടപ്പെട്ടിരിക്കണം.
അവൾ കടൽഭിത്തിയും
തണൽമരവും
മിന്നൽരക്ഷാചാലകവുമാകുന്നു.

വേശ്യകൾ ശരീരത്തിന്റെ നേർരേഖയിൽ ചരിക്കുന്നവർ.
ഇരുട്ടിനെയും ഉടൽതെളിച്ചത്താൽ പ്രകാശിപ്പിക്കുന്നവർ.
കുലസ്ത്രീകളോ
മനസ്സിന്റെ ഊടുവഴികളിൽ മറപറ്റി
നീങ്ങുന്നവർ
കണ്ണടച്ച് ഇരുട്ടു നിർമ്മിക്കുന്നവർ.

അഭിജാതകളുടെ ജീവിതം തുറന്ന പുസ്തകമാണ് .
രഹസ്യങ്ങളില്ലാത്ത ഒന്ന്
അവർ തുറന്നു വച്ചിരിക്കുന്ന
രണ്ടു പുറങ്ങളിൽ മാത്രം!
മറ്റു പുറങ്ങളിൽ കനത്ത ഇരുട്ടും
വർത്തുളതുരങ്കങ്ങളും
ആഭിചാരവുമാണ്.

വേശ്യകൾ അടഞ്ഞ പുസ്തകങ്ങളാണ്.
വില കൊടുത്തു വാങ്ങുന്ന ആർക്കും
ഏതു പുറവും
നേരഭേദമില്ലാതെ തുറന്നു നോക്കാം.
അതിലെ അക്ഷരങ്ങൾ
സ്വയം വിവസ്ത്രരായി വെളിപ്പെടുത്തുന്നവ.
മന്ത്രകോടിയുടെയും താലിച്ചരടിന്റെയും
മറവിൽ,
തിളങ്ങുന്ന സീമന്ത സിന്ദൂരത്തിനടിയിൽ,
ഒളിഞ്ഞിരിക്കുന്ന അസംതൃപ്തികൾ
ഒരുപുറത്തുമുണ്ടാവില്ല.

വേശ്യകൾ പ്രിയപ്പെട്ടവരായത്
അവർക്ക് അഭിനയമല്ല,
നയമാണുള്ളത്
എന്നതുകൊണ്ടുമാണ്.

അവളുടെ ആള്‍ - വി ടി ജയദേവൻ

കല്ല്യാണ രാത്രിയില്‍
പലതും പറയുന്നകൂട്ടത്തില്‍
അവള്‍ പറഞ്ഞു
എനിക്കൊരു പ്രണയമുണ്ട്.

പുഴയില്‍ വീണ
പൂവിതളുകളില്‍ ഒന്നു പോലെ
പല വാക്കുകളുടെ ഒഴുക്കില്‍
ആ വാക്ക് ഒഴുകിയൊഴുകിപ്പോയി.

ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി
അതൊരിക്കലും പിന്നീട്
അവരെ തിരിഞ്ഞു വന്നില്ല.

കൂട്ടാന്‍ അടികരിഞ്ഞപ്പോള്‍
ഒരിക്കല്‍പോലും
നീ നിന്റെ മറ്റവനെയോര്‍ത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും ഒരു വിരുന്നിനുപോകുമ്പോള്‍
ഇത്തിയധികം നിറമുള്ളതുടുത്തെങ്കില്‍
ഓ,
വഴിയില്‍ മറ്റവന്‍ കാത്തുനില്‍ക്കും അല്ലേ എന്നോ
അയാള്‍ ചോദിച്ചില്ല.

വൈകിയെത്തിയ അന്ന്
പൂച്ചയെപ്പോലെ
മറ്റൊരു വിയര്‍പ്പിന്റെ മണം
വരുന്നോ വരുന്നോ എന്ന്
മൂക്കു വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല.

മരണ സമയം അവള്‍ക്കാണാദ്യം വന്നത്,
കട്ടിലില്‍ തലയണയോരത്തു കുനിഞ്ഞു നിന്ന്
കാതില്‍ പതുക്കെ,
മൃദുവായി അയാള്‍ ചോദിച്ചു,

പറയൂ,
ഒരിക്കല്‍ക്കൂടെയൊന്നു
കാണാന്‍ തോന്നുന്നുണ്ടോ,
വരാന്‍ പറയണോ..
അവള്‍ ലജ്ജകലര്‍ന്ന ഒരു ചിരിചിരിച്ചു.
വേണ്ട, അവള്‍ മന്ത്രിച്ചു,
അദ്ദേഹം ഇപ്പോള്‍ വരും,
ഞങ്ങള്‍ ഒരുമിച്ചു പോകും...

കളഞ്ഞുപോയ സുഹൃത്ത് - മുരുകന്‍ കാട്ടാക്കട

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ
ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും
ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്‍ത്തുനീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
പ്രളയമാണെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ
ഒടുവില്‍ മഞ്ചാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌…
ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍
ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍
പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും
പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുയര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും

ഞാൻ മരിക്കും നേരം - പാബ്ലോ നെരൂദ

ഞാൻ മരിക്കും നേരമോമനേ
നീ നിന്റെ
തൂവൽ കരമെൻ മിഴികൾ
മേൽ വെക്കുക!
ഞാൻ അറിയട്ടെ എൻ ചേതനയെ
ഇത്ര ചേതോഹരമായ് ' പരിണമിപ്പിച്ചതാം
ആ സ്പര്ശനത്തി -
ന്നതുല്യതയെ വീണ്ടും
ഞാൻ അറിയട്ടെ -
അന്നാ നിമിഷത്തിലും !
ഞാനൊരു നിദ്രയിൽ
കാത്തു നിൽക്കാം സഖീ'
നീയിങ്ങു ഭൂമിയിൽ
തന്നെ ജീവിക്കുക!
നാം കരം കോർത്തു
നുകർന്ന കാറ്റിൻസ്വനം
നീ വീണ്ടുമൊറ്റയ്ക്ക്
കേട്ടു നിന്നീടുക!
നാമൊരുമിച്ച
സമുദ്രസായന്തന -
തീരങ്ങളിൽ സഖീ
നീ തനിച്ചാവുക!
നാമൊരുമിച്ചു നടന്ന മ
ണലിലൂടോമനേ നീയേക
വീണ്ടും നടക്കുക!
ഞാൻ മരിച്ചാലും-
കൊതിക്കുന്നു ഞാൻ -
എന്റെസ്നേഹമേ നീ
ചിരമിങ്ങു ജീവിക്കുക!
ഞാൻ പ്രണയിച്ചവൾ!
ഞാനെൻ കവിതയിൽ
ജീവന്റെ ജീവനായ് എന്നും
നിറച്ചവൾ
ഞാൻ മരിച്ചാലും -
കൊതിച്ചുപോകുന്നു -
നീയീ മണ്ണിലെന്നുമേ
പൂക്കൾ വിടർത്തുക!
പൂക്കളാൽ എന്നുമലംകൃതയാവുക!
എന്റെയീ സ്നേഹം നിനക്ക് നല്കുന്നതാം
ഉന്നതസീമയെ
പ്രാപിച്ചിടും വിധം!
നിന്റെ കാർ കൂന്തലിഴകളോടൊത്തന്നു-
മെന്റെയാത്മാവു
പറന്നു പാടും വിധം!
എന്റെ ഗാനത്തിൻ
പ്രചോദനമായ് നിന്നെ -
യന്നുമീ ലോകം
പ്രകീർത്തിച്ചിടും വിധം!
           

കണ്ണകി - ടി പി രാജീവൻ

എന്റെ മുലകളെവിടെ?
പ്രതികാരാഗ്‌നിയിൽ നഗരങ്ങൾ ചാമ്പലാക്കാൻ
പറിച്ചെറിഞ്ഞതല്ല.
അർബുദം വന്ന് മുറിച്ചുമാറ്റിയതുമല്ല.
അടുത്തവീട്ടിലെ കല്യാണിക്ക്
കല്ല്യാണത്തിന് പോകാൻ കടം കൊടുത്തതുമല്ല.
എന്റെ മുലകളെവിടെ?

ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ
പതിവുപോലെ ബ്രായഴിച്ചു
തടവി ഉറപ്പുവരുത്തിയിരുന്നു.
വാതിലടച്ച് കുറ്റിയിട്ടിരുന്നു.
ജനൽപ്പാളികൾ തുറന്നിരുന്നില്ല.
ഒച്ചയോ അനക്കമോ കേട്ടിരുന്നില്ല.

കൂടെ പഠിച്ച അനിരുദ്ധൻ
താഴത്തെവീട്ടിലെ ചേച്ചിയുടെ ഗൾഫിലുള്ള ഭർത്താവ്
ഇടയ്ക്കിടെ അച്ഛനെ കണാൻ വരുന്ന,
അമ്മയുടെ ഒരു വകയിലെ അമ്മാവൻ,
പിരമിഡുകളുടെ ചുറ്റളവു കണാൻ പഠിപ്പിച്ച സുകുമാരൻസാർ
എത്ര വേഗത്തിൽ പോകുമ്പോഴും എന്നെ കണ്ടാൽ
നിർത്തിത്തരുന്ന സൂപ്പർഫാസ്റ്റ് ഡ്രൈവർ
എത്രവൈകിച്ചെന്നാലും ഒപ്പിടാൻ സമ്മതിക്കുന്ന
സൂപ്രണ്ട്, കോങ്കണ്ണൻ കുറുപ്പ്‌സാർ.
പലരും കണ്ണുവെച്ചതാണ്.
എന്റെ മുലകളെവിടെ?

കുറച്ചുദിവസങ്ങളായി ഒരു കറുത്ത കണ്ണട പിന്തുടരുന്നു.
രോമാവൃതമായ ഒരു കൈ എപ്പോഴും നീണ്ടുവരുന്നു.
അളവെടുക്കുന്ന നാട മാറിൽ വീണ്ടും വീണ്ടും മുറുകുന്നു
ഒരു ക്യാമറ ഒളിച്ചുനോക്കുന്നു.
ബ്ലൗസിനുള്ളിൽ ഇടയ്ക്കിടെ ഒരു പഴുതാര കടന്നുകൂടുന്നു.
ഉടുപ്പുമാറുമ്പോൾ ഒരു പുള്ളിപ്പൂച്ച നോക്കി നൊട്ടിനുണയുന്നു
അമ്പലക്കുളത്തിലെ വെള്ളം വെറുതേ കുളിപ്പിക്കുന്നു.
തെക്കേ അകത്തെ ഇരുട്ടിനു കട്ടികൂടുന്നു.
കുന്നുകൾ കാർന്നുതിന്നുന്ന ഒരു യന്ത്രം
കാലത്തും വൈകീട്ടും ഇതുവഴി കടന്നുപോകുന്നു.
എന്റെ നിഴലിന് അസമയത്ത് നീളം വയ്ക്കുന്നു.
എല്ലാവരേയും എനിക്ക് സംശയമുണ്ട്.

ഇന്ന് ഒരു തുള്ളി ചോരപോലും പൊടിയാതെ
എത്ര റാത്തൽ മാംസവും മുറിച്ചെടുക്കാവുന്ന
കത്തികളുണ്ട്, എനിക്കറിയാം
എന്റെ മുലകളെവിടെ?
മുലകൾ മഹദ്വചനങ്ങൾക്കുള്ളതല്ല
ഒരു ഉമ്മ, പല്ലുകൊണ്ടൊ നഖം കൊണ്ടൊ
ഏറിയാൽ ഒരു ചെറുപോറൽ;
തകർന്ന ഉദ്ധൃതഗോപുരങ്ങളെപ്പറ്റിയല്ല
അമ്മയുടെ നഷ്ടപ്പെട്ട മുലകളെപ്പറ്റിയാണ്
കവി ഇപ്പോൾ പാടുന്നത്*

പത്രത്തിൽ പരസ്യം കൊടുക്കാമെന്നുണ്ട്;
പക്ഷെ, കണ്ണും മൂക്കും ചുണ്ടും പോലെ
മുലകളെ തിരിച്ചറിയുന്നതെങ്ങിനെ?
എല്ലാ മുലകളിലും കാണില്ലെ ഒരു കറുത്ത കല!
എന്റെ മുലകൾ എന്റെ മുത്തശ്ശിമാർ,
മറാക്കുടയ്ക്കുള്ളിൽനിന്ന് ഒരിക്കലും പുറത്തുവരാത്തവർ,
എന്റെ കൂടെ കുപ്പായത്തിൽ കയറി
കാശിക്കുപോന്ന പാവം കൂറകൾ,
എന്റെ മുലകൾ എന്റെ പേരക്കുട്ടികൾ,
രണ്ടു കളിപ്പാട്ടങ്ങൾ, കായ്കനികൾ
എന്റെ മുലകളെവിടെ?

കാലത്ത്
ടെലിവിഷൻവാർത്തയിൽ ഞാനെന്റെ മുലകൾ കണ്ടു
അവയ്ക്കിടയിൽ വിരലോടിക്കുന്ന ഒരാൾക്കൂട്ടത്തേയും
പക്ഷെ, കുന്നുകൾക്കിടയിലൂടെയുള്ള
അഭയാർത്ഥിപ്രവാഹത്തിന്റെ വിദൂരദൃശ്യമായിരുന്നു അത്.

എന്റെ മുലകളെവിടെ? കണ്ടുകിട്ടുന്നവർ ഒന്ന്,
അമ്മയുടെതായാലും കാമുകിയുടെതായാലും
കമ്പാർട്ടുമെന്റിൽ എതിർസീറ്റിലിരുന്ന്
കുഞ്ഞിനു മുലകൊടുക്കുന്ന സ്ത്രീയുടെതായാലും
ജീവിതത്തിൽ മുലകുടിക്കാത്തവർക്ക് നൽകുക, മറ്റേത്,
മുലമുളയ്ക്കാത്ത കാലത്ത്
എന്നെ പേടിപ്പിച്ച ഒറ്റമുലച്ചിക്കും

വേഷം കെട്ടാൻ എനിക്കുവേണം
രണ്ടു കണ്ണൻചിരട്ടകൾ
_______

* നൊ അഹോഫൻബർഗ്, ലിയോണോർ വിൽസൺ എന്നീ അമേരിക്കൻ കവികൾ