Showing posts with label S Joseph. Show all posts
Showing posts with label S Joseph. Show all posts

Thursday, November 25, 2021

തെക്കുതെക്കൊരു തീരം തന്നിൽ -എസ് ജോസഫ്

ഒരു വീട്ടിൽ 
കൂട്ടുകാരനൊപ്പം
താമസിച്ചിരുന്നു
അവന്റെ ചേട്ടത്തിയും രണ്ടു കൊച്ചുപെൺകുട്ടികളുമായിരുന്നു
അവിടെ ഉണ്ടായിരുന്നത്
അക്കാലത്ത് കവിതയെഴുതുമായിരുന്നു
കവിതകളെല്ലാം 
ഇന്ന് ലോകത്തില്ലാത്ത
നീലിയെക്കുറിച്ചായിരുന്നു
അവളുടെ പേര് ഇതല്ല.
അല്പം ഇരുണ്ടവളാകയാൽ
അങ്ങനെ
വിളിച്ചതാണ്
ഞങ്ങൾ  തമ്മിൽ എപ്പോഴും
പിണങ്ങും
പിന്നെ പൊരിഞ്ഞു പ്രണയിക്കും

കൂട്ടുകാരന്റെ വീട്ടിൽ എന്റെ മെയിൻ പരിപാടി
കുട്ടികളെ നൃത്തം പഠിപ്പിക്കുക 
എന്നതായിരുന്നു
 " തെക്കുതെക്കൊരു തീരം തന്നിൽ 
കനി തേടി പോയ് "
" കാവേരിപ്പുഴയിൽ കരിവീട്ടിത്തോണിയിൽ 
കണിവല വീശാൻ പോയവനേ മലയരയാ
എന്റെ മാനഴകാ..."
" കിലുകിലും കിലുകിലും ( // )
കിലും കിലും കിലും കിലും കിങ്ങിണിക്കാട് കിങ്ങിണിക്കാട് " 
എന്നിങ്ങനെ പാട്ടുകൾ ഞാൻ പാടും
കുട്ടികൾ ആടും 

കൂട്ടുകാരനോടും ചേച്ചിയോടും
ഞാൻ നീലിയെക്കുറിച്ചു പറഞ്ഞു
ഒരു ദിവസം കൊണ്ടുവരണമെന്ന് അവർ പറഞ്ഞു.

ഞാനവളെ കൂട്ടിക്കൊണ്ടുവന്നു
നിറം കൊണ്ടും മറ്റെല്ലാം കൊണ്ടും ചേച്ചിയും അവളും യോജിച്ചു.
കുട്ടികൾ അവൾക്കായി നൃത്തം ചെയ്തു.
നമുക്കും ഇതുപോലെ രണ്ട് പെൺകുട്ടികൾ വേണം
അവൾ മന്ത്രിച്ചു.
ഞങ്ങൾ രണ്ടും പറമ്പിലൂടെ നടന്നു
ശർക്കരവരട്ടി കഴിച്ചു
ചുണ്ടുകൂട്ടിച്ചേർത്ത് ശർക്കര നുണഞ്ഞു
ഊഞ്ഞാലാടി
ചോറുണ്ടു
പിന്നെ വെയിൽ കുറഞ്ഞു
നമുക്ക് പോകാം
ഞാനവളോട് പറഞ്ഞു
ഞാൻ വരുന്നില്ല
അവൾ പറഞ്ഞു
ഞാൻ ചിരിച്ചു പോയി
തമാശയാണെന്നാണ്  കരുതിയത്
അവൾ കാര്യമായിട്ടാണ്
പറഞ്ഞത്
ഹാ അതെങ്ങനെ ശരിയാകും ?
അതെന്താണ് നീ
വരാത്തത് ? 
നിനക്ക് വീട്ടിൽ പോകേണ്ടേ ?
ഞാൻ ചോദിച്ചു.
അവൾ എന്നെ തുറിച്ചു നോക്കി
ഒരു ചോദ്യം ചോദിച്ചു
ഇവിടെ വരാത്ത ഞാനെങ്ങനെ
വരും?
ഞാൻ ഞെട്ടിപ്പോയി

അവൾ പറഞ്ഞത് ശരിയാണ്
അവൾ
എന്നെ പിരിഞ്ഞിരുന്നല്ലോ
ഇഷ്ടമില്ലാത്ത കല്യാണം കഴിച്ചല്ലോ
ബ്രെയിൻ ട്യൂമർ വന്ന് മരിച്ചല്ലോ
ക്ഷമിക്കണം കൂട്ടുകാരേ
ഐ ആം സോറി
ഞാനതൊന്നും ഓർക്കാറില്ല

Wednesday, October 13, 2021

കാക്കകൾ - എസ് ജോസഫ്

1
 

വെളുപ്പിനെ
വാകമരച്ചോട്ടില്‍നിന്ന്
രണ്ട് കാക്കകള്‍
ചുള്ളിക്കമ്പുകൾ പെറുക്കുകയാണ്
ബലം നോക്കി
ഓരോന്നെടുത്ത് പറന്ന്
ആ മരത്തിലെ കൂട്ടില്‍ 
വച്ചുറപ്പിക്കുകയാണ്

 
2

 
ഇത് കാക്കകള്‍ ഇണചേരുകയും
കൂടുകൂട്ടുകയും
ചെയ്യുന്ന കാലം
കാമം പോലെ കടുത്ത വേനല്‍
രാവെളുക്കുവോളം മഞ്ഞും 
മാടിവിളിക്കുന്നു ഉള്‍പ്രദേശങ്ങള്‍,ചതുപ്പുകള്‍,
കുറ്റിക്കാടുകള്‍
ചെറുജീവികളും ചെറുഒച്ചകളും 

 3

ഈ നാട്ടില്‍ത്തന്നെ എത്ര കാക്കക്കൂടുകളാണ്!
പെന്‍സില്‍കൊണ്ട് കുത്തിവരച്ചതുപോലെ
എട്ടുപത്തെണ്ണം എണ്ണി 
ആ കൂടുകളെ
കുയില്‍ കൂക്കുകള്‍ ചുറ്റുന്നുണ്ടോ?
പാമ്പുകള്‍ മരങ്ങളില്‍ പിണഞ്ഞുകേറി
മുട്ടകള്‍
എടുക്കുന്നുണ്ടോ?
ചാറ്റമഴകള്‍ പാതിരാ മയക്കങ്ങള്‍ക്കുമീതെ
തൂളിപ്പോകുന്നു
എല്ലാ മഴകളും കൂടിയാല്‍ ഒരു വലിയമഴയാകും
എല്ലാ വേനലും ചേര്‍ന്നാല്‍ ഒരു തീച്ചൂളയാകും
രണ്ടും കൂടിച്ചേരുന്നിടത്ത് കാച്ചിലിനും ചേനയ്ക്കും ഇഞ്ചിക്കുമൊക്കെ 
മുളപൊട്ടുന്നു

4

വല്ലാത്ത കാലം ഇത്
ഭൂമിയിൽ മുഴുകിയുള്ള ജീവിതം പഴങ്കഥയായി
ഭൂമിക്ക് മനുഷ്യരെ നഷ്ടപ്പെട്ടു
ദുഃഖിതനും ഏകാകിയും
കാമത്താലോ പ്രണയത്താലോ
കത്തിത്തീരുന്നവനുമായ ഞാന്‍ കാക്കകളെ
പിന്തുടര്‍ന്നു
അവ വെള്ളം കുടിക്കുന്നതും കുളിക്കുന്നതും കണ്ടു
കൂടണയാനായ് പറക്കാറുള്ള ആകാശങ്ങള്‍ ഓര്‍ത്തുവച്ചു
ആറ്റുമണലില്‍നിന്ന് കാക്കക്കുടങ്ങള്‍ പെറുക്കിയെടുത്തു
കാക്കത്തൂവലുകള്‍  കൂട്ടിവച്ചു
അവ ചേക്കേറുന്ന പ്രദേശങ്ങള്‍ തേടിനടന്നു
ഒരു കൊച്ചുകുട്ടി പാടുന്നതു കേട്ടു:
“കാക്കേ കാക്കേ കുഞ്ഞുണ്ടോ?”
ഞാന്‍ മടങ്ങുന്നു
ഇല്ലിക്കൂട്ടത്തിനിടയില്‍ എനിക്കൊരു
താവളമുണ്ട്
അവിടെ എല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്
തണുപ്പും ഞരളവള്ളികൊണ്ടുള്ള ഒരു ഊഞ്ഞാലും
ഇലകള്‍ വിരിച്ച ഒരു കിടക്കയും ഉണ്ടവിടെ
കൂമനും കുയിലും തലയില്‍ പൂവുള്ള
പാമ്പുമുണ്ടവിടെ
മിക്കവാറും ഞാന്‍ അവര്‍ക്കിടയില്‍ കഴിയും
ഇടയ്ക്കിടയ്ക്ക് മനുഷ്യവേഷംകെട്ടി
പുറത്തിറങ്ങും

( മഞ്ഞ പറന്നാൽ എന്ന സമാഹാരത്തിൽ നിന്ന്)

Saturday, July 23, 2016

എളുപ്പവഴി - എസ്.ജോസഫ്

ഇത്തിരിദൂരമീ പാടത്തുകൂടി
വെക്കമൊന്നു നടക്കുകിലെത്താം
വണ്ടിയെത്തുന്ന ചന്തയി,ലങ്ങോ-
ട്ടൊന്നരമൈല്‍ കഷ്ടിച്ചുകാണും
എന്നുകേട്ടു നടന്നുവെയ്ലത്ത്
വിണ്ടുകീറിയ പാടത്തുകൂടി
വെള്ളമില്ലാത്ത തോടും കടന്ന്
വിള്ളലുള്ള മണ്‍തിട്ട കടന്ന്.
ഒട്ടുദൂരത്ത് ധാന്യം പൊടിക്കുന്ന
മില്ലു കാണുന്നടച്ചിട്ടതായി
മേലുപൊള്ളിക്കുന്ന വെയ്ലത്ത് ചൂടു-
കാറ്റുമാത്രം കിളികളുമില്ല
അങ്ങതാ പാലമൊന്നു കാണുന്നു
കുഞ്ഞൊരു ബസ് പോകുന്നു താണും
പൊങ്ങിയുമൊരു ചന്തത്തിലങ്ങനെ
സാരിത്തുമ്പൊന്നു കാറ്റില്‍ പറന്നു
ചന്തമിങ്ങനെയെന്നെഴുതുന്നു
ആ ബസ് തിരിച്ചെത്തുമ്പോഴേക്കെനി-
ക്കെത്തണമങ്ങു ചന്തക്കവലയില്‍.