Thursday, May 20, 2021

ഗൗരി - ബാലചന്ദ്രൻ ചുള്ളിക്കാട്

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു. 

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി 
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

Monday, May 10, 2021

കലികാലം - കൽപ്പറ്റ നാരായണൻ


ഇന്ദ്രപ്രസ്ഥത്തിലെ
മഹാശില്പം പൂർത്തിയായി. 

പെരുവഴിയിൽ നിന്നാൽക്കാണില്ല
വഴിവിട്ട് നിന്നലതല്ലാതെ കാണില്ല. 

ഒറ്റക്കാലിൽ നിൽക്കയാണൊരു കാള
പിന്നിലെ ഇടങ്കാലിൽ
ദേഹഭാരം മുഴുവൻ പേറി
ഏകാഗ്രതയാൽ മുറുകി.
നിൽപ്പിന്റെ കാഠിന്യം കുറയ്ക്കാനായി
കാലൽപ്പം നടുവിലേക്ക് നീക്കാനോ
കാലിന്നൽപ്പം തടി കൂട്ടാനോ
ശ്രമിച്ചിട്ടില്ല.
വാലിന്നറ്റത്തെ രോമം പോലും
ഒന്നുദാസീനമായാലന്നിമിഷം
നിലം പതിക്കുമെന്നക്കാളക്കറിയാം
നിവർന്നു നിൽക്കുന്ന കാതുകളിലെ
തടിച്ച ഞരമ്പുകൾ
മുന്നിലേക്ക് നീട്ടിപ്പിടിച്ച തല
എടുത്തുപിടിച്ച ചുമൽ
വലിഞ്ഞു നിൽക്കുന്ന വയർ
ഭാരം ആ ഒറ്റക്കാലിന്
വെളിയിലേക്ക് തൂവാതിരിക്കാൻ
സദാ ഞെരുങ്ങുന്നു. 

ഉള്ളതും ഇല്ലാത്തതും കൊണ്ട്
പോയതും വന്നതും കൊണ്ട്
പൊരുതുന്നുണ്ടത്
വീഴാതിരിക്കാൻ 

സത്യത്തിൽ
ഈ കാള
നിൽക്കുകയല്ല
വീഴാതിരിക്കുക മാത്രമാണ്
അതൊട്ടുമെളുതല്ലെങ്കിലും 

മുന്നിൽ
അധികനേരം നിൽക്കാനാവില്ല
കാലുകൾ കുഴയും.
ഒന്ന് വീർപ്പിടാനുള്ള
സ്വതന്ത്യം പോലും ബാക്കിയില്ലെന്ന്
ഇവിടെ നിൽക്കുമ്പോഴറിയും
നിലനിൽപ്പിന്റെ യാതന
അതൊറ്റയ്ക് സഹിക്കുന്നു. 

സംഭവിക്കരുതാത്തതിൽ
ഒന്നുകൂടി സംഭവിച്ചാൽ
ആ കാള നിലംപതിക്കും
ശേഷിക്കുന്നതിൽ പിടിച്ചു നിൽക്കയാണത്.

കലികാലത്ത് ധർമ്മ ദേവൻ ഒറ്റക്കാലുള്ള
ഒരു കാളയായാണ് പ്രത്യക്ഷപ്പെടുക എന്ന്
പൗരാണിക സങ്കല്പം.

ശകുനം -വൈലോപ്പിള്ളിൽ ശ്രീധരമേനോൻ

------------------------------------
പതിവിൻ പടിയിന്നു പട്ടണത്തിലേക്കെത്താൻ
പടിവാതിലിൻ കൊളുത്തിട്ടു ഞാനിറങ്ങുമ്പോൾ
പാത തൻ വക്കത്തുണ്ടു മരിച്ചു കിടക്കുന്നു
പാവമാമൊരാൾ - പശി മൂലമോ രോഗത്താലോ?

ഇന്നലെ രാവിൽ തന്റെ നീണ്ട ജീവിതരാവി-
നന്ത്യയാമവും പോക്കി വീണൊരീയനാഥനെ
മഞ്ഞുകാലത്തിൻ പഴുത്തിലകൾക്കൊപ്പം മണ്ണിൽ
തഞ്ചുമാ മനുഷ്യനെ ഞാനടുത്തെത്തിപ്പാർത്തേൻ.

അല്ലലാം അജ്ഞാതമാം ഭയമാം ജുഗുപ്സയാം
തെല്ലിടയസ്വാസ്ഥ്യമാ, യെൻ നാഗരികചിത്തം
ഇത്തിരി പല്ലുന്തിയൊരാമുഖം നാടിൻ മുന്നേ-
റ്റത്തിനെ പരസ്യമായ് പുച്ഛിപ്പതായിത്തോന്നി

റോട്ടിലൂടപ്പോൾ വന്നാനെതിരേ, സംതൃപ്തി തൻ
തേട്ടലാമൊരു മൂളിപ്പാട്ടുമായൊരു മിത്രം
"ശവമോ" നോക്കിച്ചൊന്നാനദ്ദേഹം "നിങ്ങൾക്കിന്നു
ശകുനം നന്നായ്, പോയ കാരിയം കണ്ടേ പോരൂ."
--------------------------------------