Friday, August 19, 2016

കൃഷ്ണഗാഥ - ചെറുശ്ശേരി

കൃഷ്ണഗാഥയിലെ ഏതാനും വരികള്‍
 

ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രികാ മെയ്യിൽ പരക്കയാലെ
പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
നീലാഭമായൊരു ശൈലംപോലെ
മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ
കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ
കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ
ആർത്തിയേ തീർത്തു തുണയ്ക്കേണമേ.
ദേശികനാഥൻതൻ പാദങ്ങളേശുമ
പ്പേശലമായൊരു രേണുലേശം
ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ
വാരണവീരൻതന്നാനനം കൈക്കൊണ്ടു
പൂരിച്ച വന്മദവാരി മെയ്യിൽ
നിന്നു വിളങ്ങുന്ന ദൈവതംതൻ കനി
വെന്നും വിളങ്ങുകയെന്നിൽ മേന്മേൽ;
ഭാരതീദേവിതൻ ഭൂരിയായുള്ളോരു
കാരുണ്യപൂരവും വേറിടാതെ
നന്മധുവോലുന്ന നന്മൊഴി നൽകുവാൻ
തണ്മകളഞ്ഞു വിളങ്ങുകെന്നിൽ
ഭാരതമായൊരു പീയൂഷരാശിക്കു കാരണമായൊരു വാരിധിയായ്
വ്യാസനായുള്ളോരു മാമുനിതൻ കൃപ ദാസനാമെന്നിൽ പുലമ്പേണമേ.
മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു
കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു;
ഭൂരികളായുള്ള സൂരികളെല്ലാരും
ചീറാതെ നിന്നു പൊറുക്കേണമേ
സംസാരമോക്ഷത്തിൻ കാരണമായതോ
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
എന്നതുതന്നെ വരുത്തിനിന്നീടുവാൻ
ഇന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.
ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
ഗാഥയായ് ചൊല്ലുന്നു ഭാഷയായി
നിർഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ
നിർഗ്ഗുണമായതു ചേരുമപ്പോൾ
കാടായിച്ചൊല്കിലും കൈടഭവൈരിതൻ
നീടാർന്നുനിന്നുള്ള ലീലയല്ലോ
എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ
മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ
മാധവനാമമരപ്രഭൂവെന്നതോ
മാപാപം പോക്കുന്നോനെന്നു കേൾപ്പൂ
എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ
വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു.
പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ
ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ,
ദേവകീസൂനുവായ്മേവിനിന്നീടുന്ന
കേവലൻതന്നുടെ ലീലചൊൽവാൻ
ആവതല്ലെങ്കിലുമാശതാൻ ചെല്കയാൽ
ആരംഭിച്ചീടുന്നേനായവണ്ണം.

ഉപമകള്‍ - വീരാന്‍കുട്ടി

ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ

പ്രേമസംഗീതം - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I
ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം
പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു
അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി-
ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം
മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ്
മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ്
II
പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്
ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ
പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം?
പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും
പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ
പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ
പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ
വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ
വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ
മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ
മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ
പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം
പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ
ചൂടാൻ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തിൽ
ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി
പിതാവു, മാതാവു,ടപ്പിരന്നോർ, ബാന്ധവ,രിഷ്ടന്മാർ
പ്രേയസി, മക്കൾ,ഭുജിഷ്യർ തുടങ്ങി പ്രേമപരാധീനർ
പരിചരണോദ്യതർ പലജീവികൾതൻ പരിതഃസ്ഥിതിമൂലം
പദേപദേ നാം പ്രമുദിതർ കാണ്മൂ ഭവാബ്ധി ഗോഷ്പദമായ്
III
പ്രപഞ്ചമുകുരം നമ്മുടെ രൂപം പ്രതിബിംബിപ്പിപ്പൂ;
പ്രപഞ്ചകുഹരം നമ്മുടെ ശബ്ദം പ്രതിധ്വനിപ്പിപ്പൂ
പ്രപഞ്ചമസ്മദ്വചനാമ്രേഡന പണ്ഡിതമാം കീരം
പ്രപഞ്ചമസ്മൽഭാവവിഡംബനപാടവമാർന്ന നടൻ
പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം;
പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പാഷാണൗഷധിപക്ഷിമൃഗാദികൾ പല പല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേഷിപ്പോർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം.
ഉലകാമുത്തമവിദ്യാലയമതിലുപകാരോപനിഷ-
ത്തോതിക്കോനവനുപദേശിപ്പതുമുറക്കവേ കേൾക്കാം
ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
അഹോ ! ജയിപ്പൂ ജഗദാധാരമൊരദ്ഭുതദിവ്യമഹ-
സ്സഖണ്ഡമദ്വയമചിന്ത്യവൈഭവമനാദിമദ്ധ്യാന്തം.
ആഴ്വാഞ്ചേരിത്തമ്പ്രാക്കളിലുണ്ടയ്യൻപുലയനിലു-
ണ്ടാദിത്യനിലുണ്ടണുകൃമിയിലുണ്ടണ്ടതിൻ പരിസ്ഫുരണം
അരചർക്കരചനുമടിമയ്ക്കടിമയുമഭിന്നർ, ഉള്ളില-
ർക്കതിൽക്കൊളുത്തിന തിരിതാൻ കത്തുവതന്തഃകരണാഖ്യം
IV
നമോസ്തു തേ മജ്ജീവനദായക! നടേശ! പരമാത്മൻ!
നരഖ്യമങ്ങേ നർത്തനഗനമിതിൽ ഞാനുമൊരല്പാംഗം
വേഷമെനിക്കെന്തെന്നു വിധിപ്പതു വിഭോ! ഭവച്ചിത്തം;
വിശ്വപ്രിയമായ് നടനം ചെയ്‌വതു വിധേയനെൻ കൃത്യം
അരങ്ങുലയ്ക്കാനരചൻ മതിയാ,മതിനുകൊഴുപ്പേകാ-
നനുചരനാവാ,മണിയാടകളല്ലഭിനയ,മതുസിദ്ധം.
അകമേ നിലകൊണ്ടതാതു ചുവടുകളാമരുതെന്നുതിരി-
ച്ചടിയനു കാട്ടിത്തരുവോനവിടുന്നന്യർ ധരിക്കാതെ
അതൊന്നു കാണ്മാൻ മിഴികൾ തുറന്നാലന്നിമിഷം മുതൽ ഞാ-
നരങ്ങുമണിയറയും പുകഴും മട്ടാടാനതിചതുരൻ,
പരാപരാത്മൻ, ഭക്ത്യഭിഗമ്യൻ ഭവാനെയാർ കാണ്മൂ
ചരാചരപ്രേമാഞ്ജനമെഴുതിന ചക്ഷുസ്സില്ലാഞ്ഞാൽ?
പരസുഖമേ സുഖമെനിക്കു നിയതം പരദുഃഖം ദുഃഖം;
പരമാർത്ഥത്തിൽപ്പരനും ഞാനും ഭവാനുമൊന്നല്ലീ?
ഭവാനധീനം പരമെന്നുടലും പ്രാണനു,മവ രണ്ടും
പരാർത്ഥമാക്കുക പകലും രാവും: പ്രഭോ നമസ്കാരം !

ബുദ്ധനും ഞാനും നരിയും - ഇടശ്ശേരി

അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും
നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ!
ഒരു കാട്ടുപാതയി, ലരമൈല്‍ നടന്നാല- ക്കരയായീ നമ്മുടെ ചെറ്റമാടം.
കരയുന്നുമുണ്ടാവാം പൊരിയുന്നുമുണ്ടാവാം ദുരിതമേ നാലഞ്ചു മക്കളിപ്പോള്‍
വലയും കുടുംബിനി തലതല്ലിക്കൊണ്ടെന്റെ വരവും പ്രതീക്ഷിച്ചിരിപ്പുമുണ്ടാം
ചുമലിലൊരിത്തിരി റേഷനരിക്കിഴി ചുടുചിന്താഭാരങ്ങള്‍ നെഞ്ചറയില്‍
പെരുവഴിയിങ്കലൂടെങ്കിലോ, ദുര്‍ഘട-
മൊരുകാതം പോകണം ലക്ഷ്യമെത്താന്‍!
കഴല്‍ നീങ്ങീ കാട്ടിലേ, യ്ക്കന്തിയാണമ്പിളി- ക്കലയുണ്ടേ മാനത്തിന്‍ ദംഷ്ട്രം പോലെ
ഉരസിപ്പോം കുന്നിന്റെ ചരിവുമക്കണ്ടക-
നിരയും മെതിച്ചു നടക്കയായ് ഞാന്‍.
നരി വന്നാല്‍-വന്നോട്ടേ, സുപരീക്ഷിതങ്ങളെന്‍ ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ
നരി കണ്ടോനേറിയാല്‍ നായാട്ടുനായ്ക്കളെ;-
ശ്ശരി, ഞാനോ വാറണ്ടു ശിപ്പായ്മാരെ!
പകുതിയും പിന്നിട്ടൂ വഴിയിപ്പോളെത്തീ ഞാന്‍ സുഗതനാം ബുദ്ധന്‍ തന്‍ സന്നിധിയില്‍
പഴയൊരപ്പാറക്കല്‍ പ്രതിമയുണ്ടപ്പോഴും പരിശുദ്ധി ചുറ്റും പൊഴിച്ചു നില്പൂ
ഒരു കാലത്തുല്‍ക്കൃഷ്ടര്‍ ബുദ്ധഭിക്ഷുക്കളി- ത്തരുനീലത്തണല്‍കളില്‍ വാണിരിയ്ക്കാം.
ഒരു കാലം നിഷ്‌കൃഷ്ടാ ഹിംസയെപ്പറ്റിയും കരുണയെപ്പറ്റിയും ചൊല്ലിച്ചൊല്ലി
കരയിച്ചിട്ടുണ്ടാവാം കഠിനാമര്‍ഷത്താലേ
കരള്‍ തിന്നാനൂന്നും വിരോധിമാരെ.
തനതു സന്ദേശത്തിന്‍ സഫലപ്രയോഗത്താ- ലനഘമാം പാരിനെക്കണ്ടു കണ്ടേ
ചരിതാര്‍ത്ഥനായ് ധ്യാനനിരതനായ് വാഴ്കയാ- മിരുപതു നൂറ്റാണ്ടായ് മുനിയിവിടെ,
ഇരതേടും ക്രൗര്യങ്ങള്‍ നഖരമുരപ്പതു-
മറിയാതാം ധ്യാനപരതയോടെ!
ഇരുളുന്നു ചുറ്റിലു, മറിയാതായ് വെവ്വേറെ- ത്തളിരും മലരും കരിയിലയും
അറിയാറായൊ, ന്നതാ 'ചൊകചൊകെ' മിന്നുന്നു നരിയുടെ നിര്‍ദ്ദയക്കണ്‍കള്‍ മാത്രം!
ഒരു ഞൊടി ഒരു ഞൊടി പോരുമന്നരകമെന്‍ പിരടിയ്ക്കു ചാടുവാനെന്നായിട്ടും
കഴല്‍ പിന്തിരിഞ്ഞീല, നീണ്ടോരിരുകാതം വഴിവളഞ്ഞിട്ടെന്റെ കുടിലിലെത്താന്‍
അവിടെയെന്നുള്‍ക്കണ്ണാല്‍ക്കാണുന്നൂ ഞാനേറെ വിവശിതമാമെന്‍ കുടുംബചിത്രം:
സുമധുരപ്പാലറ്റ മുലയില്‍ നിന്നമ്മത- ന്നുയിര്‍നിണം തന്നെ വലിച്ചിറക്കി
വികൃതമെലിമ്പുന്തും മാറത്തമരുമാ-
ദുരിതത്തിന്‍ തൂമുഖത്തിന്നു നേരെ
മിഴിതുറിച്ചാര്‍ത്തിയാല്‍ രോഷത്താലായിരം കഠിനശാപങ്ങളെറിയുവോളെ;
അവളുടെ മുമ്പില്‍ നിന്നാര്‍ത്തലച്ചുന്മത്തം
നില തെറ്റിക്കേഴുന്ന മൂത്തവരെ,
'വരു നല്ല മാര്‍ഗ്ഗത്തൂടിരുകാത' മെന്നാരു
പറയു, മയാള്‍ക്കില്ല ഹൃദയലേശം!
നരിയെന്റെ നേര്‍ക്കു നിരങ്ങി നിരങ്ങിക്കൊ- ണ്ടരികത്തടുക്കയാണെന്തു ചെയ്യും?
ഇരയായ് ഞാന്‍ വീഴണോ, മടയില്‍ നിന്മക്കള്‍ തന്‍
പൊരിയും വയറ്റിലേയ്‌ക്കെത്തണോ ഞാന്‍
ഇരയായീ പണ്ടേതോ ജന്മത്തില്‍ നിന്നെപ്പോ- ലൊരു ഹിംസ്രജന്തുവിന്നിസ്സുഗതന്‍
കരുണയാലത്യാഗം; കരുണതന്‍ പേരില്‍ത്താ- നൊരു വാക്കു കൂറട്ടെ നരിയമ്മാനെ!
ചുമലിലൊരിത്തിരി റേഷനരിക്കിഴി;
ചുടു നെടുവീര്‍പ്പിതും കണ്ടില്ലേ നീ?
തരമായടുത്തവന്‍ ചാടാറായ്-ഞാനാക്കല്‍- പ്രതിമയാ ക്രൂരന്റെ മുതുകില്‍ത്തള്ളി
അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരിതിന്നാല്‍ നന്നോ മനുഷ്യന്മാരെ!
വയറൊട്ടു വീര്‍ത്തപ്പോള്‍ കളിചിരി പൂണ്ടൊട്ടെ- ന്നുയിരൊത്ത മക്കളുറക്കമായി
മധുരമൊരുമ്മ കൊടുത്തെന്‍ കുടുംബിനി മുതുനിവര്‍ത്തുന്നുണ്ടവര്‍തന്‍ ചാരെ
പരമമീ ലക്ഷ്യത്തില്‍സ്സമസൃഷ്ടച്ചെഞ്ചോര പുരളാനിടയാ, യെന്‍ തെറ്റു തന്നെ
ഇരുകാതം താണ്ടി ഞാന്‍ വരുവോളമെന്മക്കള്‍ പൊരിയുകില്‍ച്ചാവുകില്‍ത്തെറ്റല്ലെന്നോ?
ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗ്ഗവും ലക്ഷ്യവു- മിടറിയോ, ഞാനൊന്നു തലചായ്ക്കട്ടെ.

ചന്ദ്രന്‍ ജി ശങ്കരക്കുറുപ്പ്

അടിവെച്ചടിവെച്ചുയര്‍ന്ന കുന്നിന്‍
മുടിയില്‍ക്കൂടി വിയത്തിലേക്കു ചാടി
ചൊടിയോടെവിടേക്കു തിങ്കളേ,നീ-
യടിയില്‍ പോരുക കൂട്ടിനുണ്ടു ഞങ്ങള്‍.
ചെറുവെണ്‍മുകിലോടിവന്നു നിന്‍മെയ്
മുറുകെ പുല്‍കുവതെന്തയയ്ക്കയില്ലേ?
നറുപുഞ്ചിരിപൂണ്ടു നിന്നിടുന്നു
വെറുതേ നീ.,പറയാനറിഞ്ഞുകൂടേ?
കുളിരമ്പിളി നിന്നെ ഞാന്‍ പിടിക്കും
പുളിമേല്‍ക്കേറ്റിയൊരാളിരുത്തിയെങ്കില്‍
പൊളിയല്ലിവിടേക്കിറങ്ങി വന്നാല്‍
കളിയാടിക്കഥയും പറഞ്ഞുറങ്ങാം.
മുകില്‍ മുമ്പിലൊരാനയായി നില്പൂ
മുതുകില്‍ കേളിയിലേറി നീയിരിപ്പൂ
മുതിരുന്നിതൊരുത്സവം നടത്താന്‍
മുഖമേറെത്തെളിയുന്ന താരകങ്ങള്‍.
പെരികെക്കൊതിയുണ്ടെനിക്കുടന്‍ നി-
ന്നരികത്തെത്തുവതിന്നു.,പോന്നുവെന്നാല്‍
ശരിയാവുകയില്ല,ഞാന്‍ നിമിത്തം
പരിതാപം ജനനിക്കു വായ്ക്കുമല്ലോ.
(ഇളംചുണ്ടുകള്‍)

സഖാവ്‌ - സാം മാത്യു എ ഡി

നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ്‌ സഖാവേ
കൊല്ലം മുഴുക്കെ ജയിലിലാണോ.
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കു പിളർക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണിൽ മടുത്തു ഞാൻ.
എത്ര കാലങ്ങളായ്‌ ഞാൻ ഈയിട-
ത്തെത്ര പൂക്കാലമെന്നെ തൊടാതെപോയ്‌
നിന്റെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എന്റെ വേരിൽ പൊടിഞ്ഞൂ വസന്തം
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീതപുഷ്പങ്ങളാറിക്കിടക്കുന്നു.
കാരിരുമ്പഴിക്കുള്ളിൽ കിടന്നു നീ
എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഖാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നത്‌.
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ്‌ പിറന്നിടും