Wednesday, September 16, 2020

ചുവപ്പ് - രോഷ്നി സ്വപ്ന

 കൊല്ലം മുമ്പ്‌
കൊല്ലപ്പെട്ടവൻ
ഇന്ന് ഇറങ്ങിയ ആഴ്ചപ്പതിപ്പിൽ
അറ്റു പോയ
കൈപ്പത്തിയെക്കുറിച്ച്‌ എഴുതിയിരിക്കുന്നു. 
ഞാൻ
ഒരിക്കലും കാണാത്ത അവൻ 
അതു 
എനിക്ക്‌ സമർപ്പിച്ചിരിക്കുന്നു 
അവന്റെ മുഖഛായ
മരിച്ചവരുടെയോ 
മരിക്കാനിരിക്കുന്നവരുടെയോ എന്നറിയാതെ 
ഞാൻ കുഴങ്ങുന്നു.
രോമകൂപങ്ങൾ ചുവക്കുന്നു

തൊലിയുടെ ഓരോ  അടരും
ചുവന്ന് ചുവന്ന് 
ഞാൻ തീക്കനലാകുന്നു
ആരുമറിയാ തെ ഞാൻ കാണുന്ന സ്വപ്നങ്ങളിൽ അവൻ....
അരയിൽ ഓട്ടുമണിയണിഞ്ഞ്‌ 
ചുവന്ന പട്ടുടുത്ത്‌ 
ഉറഞ്ഞു തുള്ളുന്നു. 
നിലാവും വെളിച്ചവും കലർന്ന 
രാത്രിയെചുവപ്പിക്കുന്നു 
എന്റെ ശിരസ്സിനു മുകളിൽ
ചുവന്ന അരയാലിന്റെ 
ചില്ലകൾ പടർത്തുന്നു. 
നാട്ടു വഴിയിലും തെരുവിലും 
ഊൺമേശയിലും ഗാഗുൽത്തയിലും അവൻ
എന്റെ ഒപ്പം കൂടുന്നു.
ഞാനുറങ്ങുമ്പോൾ
എനിക്കു പകരം പുറത്തിരുന്ന് 
അവൻ
പൊടുന്നനെ നിലവിളിക്കുന്നു. 
ഞാൻ കത്തുന്ന 
മരുഭൂമിയിലെത്തുന്നു.
അവൻ നിലവിളിക്കുന്നത്‌ 
മറ്റേതോ ഭാഷയിൽ മറ്റേതോ
ഭൂമിയിൽ ഞാൻ 
ഇതു വരെ കാണാത്ത തെരുവുകളിലവൻ 
തക്കാളിച്ചാറൊഴുക്കുന്നു. 

ഞാനതിൽമുങ്ങി മരിക്കുന്നു 

ജനിച്ച നാടിനെ തള്ളിപ്പറയാൻ 
അവനെന്നെ നിർബന്ധിക്കുന്നു. 
തക്കാളി നീരു ചൂണ്ടിക്കാട്ടി "രക്തം","രക്തം" 
എന്ന് പറഞ്ഞു 
അവനെ 
എന്നെയൊഴിച്ച്‌
എല്ലാവരെയും കബളിപ്പിക്കുന്നു. 
അതിരുകൾ മുഴുവനവൻ 
കടുപ്പിച്ചു വരക്കുന്നു. 
ഞാൻ കേട്ടാലുമില്ലെങ്കിലും 
അവനെ 
എന്നെ നിരന്തരം ഉപദേശിക്കുന്നു. ഉടലിൽ നിന്ന
് പ്രാണനെ പിരിയും പോലെ ഞാൻ അവനെ കുടഞ്ഞ്‌ എറിയാൻ ശ്രമിക്കുന്നു. 
ഭൂമിയിലെ 
ഏറ്റവും ശക്തമായ 
വേഗ0കൊണ്ട്‌ എന്റെ കൈകളുയർത്തു അവന്റെ നെറുകയിൽ ഒരാണിയടിക്കാൻ
ഞാൻ ഒരുങ്ങുന്നു. 
അറ്റു പോയ 
കൈപ്പത്തിയിലെ 
അദൃശ്യമായ
ചൂണ്ടു വിരലറ്റത്തു നിന്ന
് ഒരു 
ചുവന്ന പുഴ
കുതിച്ചു വന്നു

ഓറഞ്ച് മത്സ്യം - രോഷ്നി സ്വപ്ന

ഈ 
നീന്തൽ
 കഴിയും മുമ്പ് 
ഞാൻ 
നിന്നെയും 
നീ 
എന്നെയും 
മറക്കും 

കടൽനിരപ്പിലേക്ക് 
 ഊക്കനെ കുതിക്കുന്ന 
ഓറഞ്ചു പെൺമത്സ്യം 
ഞങ്ങൾ പറയുന്നത് കേട്ടു .

ചുണ്ടുകൾ ചേർത്ത് വെക്കുമ്പോൾ 
അവനു മീൻമുലപ്പാലിന്റെ 
മണം .


ഞാനൊരിക്കലും 
ഉമ്മ വക്കാത്ത 
അവളുടെ
 മീൻ കണ്ണുകൾ 
എന്നെക്കാണുമ്പോൾ 
അടയുമായിരുന്നു .


കടലിന്റെ മധ്യത്തിൽ വച്ച് 
എപ്പോഴെങ്കിലും 
കണ്ട് മുട്ടുമ്പോൾ 
അവളെന്റെ 
ഓർമ്മയെ 
ചിക്കി ചികഞ്ഞു നീന്തി .


കടലിനു നടുവിൽ ഒറ്റക്കായിപ്പോയ 
ഒരു മീനിന്റെ 
ഏകാന്തത 
അറിയുമോ നിനക്ക് ?


മനുഷ്യരുടെ കപ്പലിൽ നിന്ന് വീണു കിടപ്പുണ്ടായിരുന്നു 
കടൽപ്പത നിറയെ 
മീനുകളുടെ ഫോസിലുകൾ .
മരിച്ച മീനുകൾ 
രതിയിൽ ഏർപ്പെടുന്നതിന്റെ 
ഇളക്കങ്ങൾ .


ഞങ്ങൾ ഒറ്റക്കൊറ്റക്ക്‌ 
അതിലേക്ക് പോയി 
നോക്കിക്കൊണ്ടിരുന്നു .


"നിന്റെയോർമ്മയെ 
അത്രമേൽ മറക്കാൻ 
ശ്രമിക്കുന്നത് കൊണ്ടാണ് 

അത് നീ എപ്പോഴും 
ഓർക്കുന്നത് കൊണ്ടാണ് 
ഞാനും നീയും 
കണ്ടുമുട്ടുന്നതും 

നാം പരസ്പരം 
നോക്കാതെ 
മീനുകൾ അല്ലാത്ത പോൽ 
നീന്തി മറയുന്നതും .


രാത്രികളിൽ 
അവളില്ലാത്ത 
കടലാഴങ്ങളിൽ 
ഞാൻ ആഞ്ഞു നീന്തി .


പ്രണയത്തിനു 
നേരെ നോക്കി 
ഒന്ന് പുഞ്ചിരിക്കാൻ പോലും കഴിയാത്ത 
നിസഹായനായ ഞാൻ 
അപ്പോഴായിരിക്കാം 
ഒരു മനുഷ്യന്റെ 
ജന്മം 
കൊതിച്ചു കാണുക .


എന്റെ വിരലറ്റങ്ങൾ തട്ടി 
കടലും 
പിന്നെ കടലിൽ 
പ്രതിഫലിക്കുന്ന 
ആകാശവും 
നീലിച്ചു ചുവന്നു .


അവളുടെ ഉടൽ 
ഓറഞ്ചിലേക്ക് 
പടരുന്ന കാഴ്ചയിൽ 
കടൽ ഞെട്ടി .


ഇപ്പോൾ 
കടലിനും 
അവളുടെ ഓറഞ്ച് നിറം .
കടലിലേക്ക് നോക്കുമ്പോഴേക്കും 

മരണത്തിന്റെ മണം .
അടിച്ചേല്പിക്കപ്പെട്ട 
നിശബ്ദതയുടെ കനം ...

വെറുപ്പ് - രോഷ്നിസ്വപ്ന

ചില മുറിവുകൾ 
സാവധാനത്തിലാണ് 
ഉണങ്ങുക 

തൊലിയിലൂടെ 
നുഴഞ്ഞുകയറി ഞരമ്പിലേക്ക് ഒഴുകിയിറങ്ങുന്ന
 ശത്രുവിന്റെ 
കുതന്ത്രമുണ്ടായിരിക്കും 
അതിന്. 

അപ്പോഴാണ് 
എനിക്ക് കാണുന്നതെല്ലാം
 രണ്ടായി മുറിക്കാൻ തോന്നും.

 ചലനമുള്ളതെല്ലാം 
അറുത്തു കളയാൻ തോന്നും.

 റോഡ് മുറിച്ച് 
വെറുതെ 
അങ്ങോട്ടും ഇങ്ങോട്ടും പായുന്ന 
പൂച്ചയെ പോലെയാകും
 ഞാനും.

 അപ്പോഴാണ്. 
അപ്പോൾ മാത്രമാണ് 
അവന്റെ 
ശരീരം
എനിക്ക് അരോചകമാകുക.

 അവന്റെ കുടിൽ എന്നിൽ 
അറപ്പ് ഉണ്ടാക്കുക.
 അവന്റെ പേരും മണവും പോലും 
എന്നിൽ 
ഓക്കാനമുണ്ടാക്കുക.

 എന്നാലും "എന്റെ മുറിവ്"
"എന്റെ മുറിവ്"
 എന്ന് ഞാൻ ഉള്ളിൽ 
കിതച്ചു കൊണ്ടിരിക്കും

 പേപ്പട്ടിയെപ്പോലെ

 വെറുക്കപ്പെടാനായി 
 ഞാനൊന്നും ചെയ്തിട്ടില്ല. 

പനിനീർ തോട്ടത്തിലേക്കുള്ള
 അവന്റെ കുടിൽ ഞാൻ നിരപ്പാക്കി കടലിനെ ഞാൻ രണ്ടായി വിഭജിച്ചു കറുപ്പും തവിട്ടും കലർന്ന 
മണ്ണിനെ രണ്ടായി 
കൊത്തി മറിച്ചിട്ടു.  

ഇരുട്ടിൽ
 നിശബ്ദനായിരുന്ന് 
 പലനിറത്തിലുള്ള 
 ഉടുപ്പുകൾ തുന്നി ആളുകൾക്ക്
സമ്മാനിച്ചു. 
ഇത്രമാത്രം

എല്ലാ ചോരക്കുഞ്ഞുങ്ങളെയും 
 ഞാൻ കൊന്നൊടുക്കി.

 അവർ പിതൃ ഹത്യ നടത്തുമെന്ന് കഴുകന്മാർ പ്രവചിച്ചിരുന്നു.

 പ്രണയിക്കുന്നവർക്കിടയിൽ 
ഞാൻ
 വലിയ മതിലുകൾ പണിതു. 
രാജ്യത്തെ രക്ഷിച്ചു.

 എന്നിട്ടുംഅവന്റെ 
 തകർന്നടിഞ്ഞ കുടിലിലേക്ക് നോക്കുമ്പോൾ 
എന്റെ മുഖച്ഛായയുള്ള കുഞ്ഞ് വിളിച്ചു പറയുന്നത് എനിക്ക് സഹിക്കാനാവുന്നില്ല

 "ഞാൻ 
നഗ്നനാണെന്ന്"

കുറ്റപത്രം - രോഷ്നിസ്വപ്ന

ഒരു കാലത്ത്   കുഴച്ച മണ്ണ് മാത്രമായിരുന്നു 
നമ്മൾ
തിന്നിരുന്നത്. 

അന്ന് 
അതിർത്തികൾ
ഇത്ര വിണ്ടു തുടങ്ങിയിരുന്നില്ല

പിച്ചിപ്പൂക്കളെയും
 താമരയിതളുകളെയും സ്വപ്നം കാണുക ഇത്ര ആയാസമേറിയതായിരുന്നില്ല
 അന്ന്

നമ്മൾ വിടർന്നു പരന്ന  ഭൂപ്രദേശമായിരുന്നു.

 നമുക്ക് 
ആകാശത്തെയും 
സമുദ്രത്തെയും
എളുപ്പത്തിൽ 
 കാണാമായിരുന്നു 


പിന്നീടത് 
ആകാശയുദ്ധങ്ങളുടെയും കപ്പൽച്ചേതങ്ങളുടെയും  
ഓർമയാകും വരെ മാത്രം !

നമ്മുടെ ഉടലിനും 
കൈയ്ക്കും കാലിനും 
ചങ്ങലയിട്ടവർക്ക് 
നിന്റെ മുഖച്ഛായ ആയിരുന്നു. 
ഞാൻ ഖേദിക്കുന്നില്ല.

നമ്മുടെ കണ്ണുകൾ 
ഇരുന്നിടത്ത് കൃഷ്ണമണികളുടെ 
ആഴക്കുഴികൾ ആണിപ്പോൾ. 

അവസാനമായി നമുക്കാരോ 
 കുറച്ച് ചുവന്നപൂക്കൾ 
സമ്മാനിച്ചു. 

നമ്മുടെ മൂക്ക്, 
മണം  മറന്നുപോയിരുന്നു.

 അതിർത്തികൾ
നാസാരന്ധ്രങ്ങളിലൂടെ  
ഒച്ചിനെപ്പോലെ 
ശിരസ്സിലേക്കും
തലച്ചോറിലേക്കുമുള്ള  പ്രവേശനത്തിനായി 
കാത്തുനിൽക്കുകയായിരുന്നു 

പക്ഷികൾ ഉപേക്ഷിച്ചു പോയ കൂട്ടിലേക്ക് എന്നപോലെ...!

 നമ്മുടെ പ്രതിബിംബത്തിന്റെ  
സ്ഥാനത്ത് ശൂന്യത!

 ഈ മണ്ണിന് ചുവപ്പും ചുവയും ആണെന്ന് നീ സാക്ഷ്യം പറഞ്ഞു.

 നമ്മുടെ  ആമാശയത്തിലേക്ക് വെറുപ്പിനെ പുഴുക്കൾ 
ഇഴഞ്ഞു വന്നു

 പോകെപ്പോകെ
ബുദ്ധനായി മാറിയ 
 ഒരു ചെന്നായയുടെതായി മാറി
 നിൻറെ മുഖം. 

നിനക്ക് തേറ്റകൾ വളർന്നു.
നഖങ്ങൾ കൂർത്തു. 

 നാം  തിന്നുന്ന മണ്ണ് 
നീ കുഴച്ചു  മറിച്ചിട്ടു. 

നമ്മുടെ  വെള്ളത്തിൽ
 നീ വിഷം കലക്കി

 അപ്പോൾ നീ ഞങ്ങളെക്കുറിച്ച് 
ഞങ്ങൾക്കറിയാത്ത ഭാഷയിൽ 
എന്തോ പറഞ്ഞു കാണണം.

"''തൊട്ടുകൂടാത്തവർ "
 എന്നാണതിനർത്ഥം എന്ന് 
നിൻറെ ഒച്ച ഞങ്ങളെ ഓർമിപ്പിച്ചു.. 


 എത്ര എളുപ്പത്തിലാണ് 
ഞങ്ങളുടെ  പേരിലുള്ള 
കുറ്റപത്രത്തിൽ 
നീ 
ഒപ്പിട്ടത്!!

Thursday, September 3, 2020

വിൽപ്പത്രം - രോഷ്നി സ്വപ്ന

ഒരിക്കൽ മരിച്ചു മണ്ണോടടിഞ്ഞ 
ഒരു അരയാൽ മരമാണ് ഞാൻ. 

എന്റെ തണലിൽ ഇരുന്നാണ് യശോധര ബുദ്ധനെ ഉപേക്ഷിച്ചത്. 

അന്ന് 
രാജ്യങ്ങൾ തമ്മിൽ പുണർന്നൊഴുകിയിരുന്ന പുഴകളിൽ 
കഥകൾ 
നീന്തിതുടിച്ചിരുന്നു 

മീനുകൾ എന്ന് അവ അന്ന് വിളിക്കപ്പെട്ടു. 

അന്ന് ഞാൻ എന്റെ യൗവനം 
ആലിൻ കൊമ്പിൽ തൂക്കിയിട്ടു. 
പ്രാവുകൾ അതിന്മേൽ 
ഞാണ്ട് പറന്നുകളിച്ചു. 

ഞാൻ എപ്പോഴൊക്കെ എന്റെ കണ്ണുകൾ അടച്ചുവോ 
അപ്പോഴൊക്കെ ഓരോ 
ദേശങ്ങൾ മാഞ്ഞു പോയി. 

ഒരിക്കൽ നീ ജനിക്കുമെന്നും അന്ന് നമ്മൾ ഒരുമിച്ചു കാണുന്ന കടലിൽ 
ഈ ആൽ  വിത്തുകൾ മുളക്കുമെന്നും എനിക്കറിയാം. 
അതുകൊണ്ട് 
ഞാൻ 
ചന്ദ്രനെ എന്റെ ഉടലിനു കാവൽ നിർത്തി. 

എന്റെ കോശങ്ങളിൽ നിന്ന് നക്ഷത്രങ്ങൾ 
ഉദിച്ചുകൊണ്ടേയിരുന്നു 

ചന്ദ്രന്റെ വെളിച്ചം തട്ടാത്തയിടങ്ങളെ  അമാവാസി എന്നു വിളിക്കപ്പെട്ടു. 

അപ്പോൾ ഞാൻ ഭ്രമണപഥത്തിൽ നിന്ന് തെന്നി മാറിയ
 ആഹ്ലാദവതിയായ ഒരു ഗ്രഹമായി മാറിക്കാണും. 
എനിക്ക് അതിന്റെ പേരറിയില്ലായിരുന്നു 

ഞാനും നീയും ജനിക്കും 
പക്ഷെ ഞാൻ മരിക്കുന്നത് നീയും നീ മരിക്കുന്നത് ഞാനും കാണണ്ട എന്ന് അന്നേ നമ്മൾ തീരുമാനിച്ചു. 

അപ്പോൾ അതിരുകൾ എന്ന വാക്ക് ആദ്യമായി മനുഷ്യൻ കേൾക്കുകയായിരുന്നു. 
അത് മനസുകൾക്ക് മേൽ മുദ്ര വച്ച പോൽ പതിപ്പിക്കുകയായിരുന്നു. 

ആരും ആരോടും മിണ്ടിയില്ല. 
പതുക്കെ ഭൂമി പിളർന്നു. 
ആണും പെണ്ണുമല്ലാത്ത 
ഓരോമനക്കുഞ്ഞു ഉയർന്നു വന്നു. 
ഇലകൾ ശ്വാസം പിടിച്ചു.. 
വേരുകൾക്ക് രോമാഞ്ചം... 

നീ എന്റെ കണ്ണുകൾ ഇറുക്കിപ്പിടിച്ചു 
പുഴകൾ ഗതി മാറിയൊഴുകി. 
ഭൂമിയിൽ പ്രളയം വരും. 
ഏഴാം നാൾ നമുക്ക് ഉയിർത്തെണീക്കാം. 
നീ പറഞ്ഞു. 

ആൽമരം പെട്ടെന്ന് പൂത്തുലഞ്ഞു..

ഭ്രാന്ത്‌ - രോഷ്നിസ്വപ്ന

ഭ്രാന്തുണ്ടായിരുന്നപ്പോൾ 

ഞാൻ കൈനീട്ടി 

അയൽ രാജ്യങ്ങളിലെ 

പഴങ്ങൾ 

മോഷ്ടിച്ചു തിന്നു .


ഒരു കാൽചുവട് 

ഇവിടെ പതിച്ചു വച്ച് 

അടുത്ത ചുവട് 

മറ്റേതോ 

ദേശത്തിന്റെ 

ഓർമകളിലേക്ക് 

കോർത്തു വച്ചു .


എപ്പോൾ വേണമെങ്കിലും

എങ്ങനെ വേണമെങ്കിലും 

ഊർന്നഴിഞ്ഞു പോകാവുന്ന 

ഒന്നായി 

ഓർമ്മയും ബോധവും 

എന്നിൽ 

കുതിച്ചു .


കൃഷ്ണമണികൾ 

മറ്റേതോ കാലങ്ങളിൽ 

വിളഞ്ഞ 

മുന്തിരികളായി മാറി .

മരിച്ചു പോയ 

പക്ഷികൾ 

എന്റെ വിരലുകളിലേക്ക് ചേക്കേറാൻ തുടങ്ങി .


കൈപ്പത്തികൾ സംഘകാലത്തെ ബസവണ്ണയുടെ 

ഗ്രാമത്തിലെ 

ചാണകവറളികൾക്കൊപ്പം ചേർന്ന് ,

ജീവിതത്തിൽ നിന്ന് 

പുഞ്ചിരിച്ചുകൊണ്ട് 

മരണത്തിലേക്ക് 

ഇറങ്ങിപ്പോയവരുടെ ഉടൽ 

സുഗന്ധത്തോടെ 

തീയിനോട് ചേർത്തു കൊടുത്തു .


കുളത്തിലേക്ക് ജലം എന്നപോലെ 

ജീവൻ വായുവിലേക്ക് 

കലർന്നു .

ശിരസ്സ് മണൽത്തരികൾക്കൊപ്പം ...

ചുണ്ട് 

പൂക്കൾക്കൊപ്പം 

ചെവികൾ 

പക്ഷികളുടെ ചിറകുകൾക്കൊപ്പം 

അടിവയർ 

സൂര്യകാന്തിക്കൊപ്പം 

മാറിടങ്ങൾ 

താമരപ്പൂവുകൾക്കൊപ്പം .


എന്റെ കാഴ്ച 

ഇതിഹാസങ്ങളിലേക്കും 

കെട്ടുകഥകളിലേക്കും 

യുദ്ധങ്ങളിലേക്കും 

വറുതികളിലേക്കും 

പോയി 

തിരിച്ചു വന്നു .


കേൾവി 

കൊല്ലപ്പെട്ടവരുടെയും 

കാണാതായവരുടെയും 

നിലവിളികൾക്കൊപ്പം അദൃശ്യതയിലേക്ക് പോയിത്തിരിച്ചു വന്നു .


നാസാരന്ധ്രങ്ങൾ 

കാറ്റിനൊപ്പം പോയി 

ഉടലുകൾ കത്തുന്ന മണം കേട്ട് 

മിണ്ടാതെ 

തിരിച്ചു വന്നു .


ഓർമ്മ മറവിയെത്തേടി 

അലാദീന്റെ മരുഭൂവിൽ അലഞ്ഞു .


ഭ്രാന്ത്‌ മാറിയപ്പോൾ 

എല്ലാം തിരിച്ചു വന്നു .

കാഴ്ച 

കേൾവി 

സ്പർശം 

മണം 

ഓർമ്മ ...


പക്ഷെ 

അവയൊന്നും 

എന്നെക്കണ്ട് 

തിരിച്ചറിഞ്ഞതേയില്ല .


എന്റെ 

ഉടലിൽ നിന്ന് 

കൈകാലുകളും 

മൂക്കും മുലകളും 

കാതുകളും 

വെട്ടി മാറ്റിയിരുന്നു .

................................

Wednesday, September 2, 2020

രക്ഷിക്കണേ - രോഷ്നി സ്വപ്ന



 ഞാൻ
 കടലിലും 
പർവ്വതങ്ങളിലും 
 മരുഭൂമികളിലും 
 യാത്ര ചെയ്തിട്ടുണ്ട് 

ഇത്രക്ക്
 ഒച്ച വെക്കേണ്ടി വന്നിട്ടില്ല  

കടലിൽ 
മീനുകളും 
പർവ്വതങ്ങളിൽ
 ഉറവകളും 
മരുഭൂമികളിൽ 
ഒട്ടകങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്

ഇത്രക്ക് 
 ഒച്ച വെക്കേണ്ടി വന്നിട്ടില്ല

 രാത്രികളിൽ മാത്രം 
വെളുക്കുന്ന
 നഗരങ്ങളിലെ മുഖങ്ങൾ
 അവരുടെ കണ്ണുകളിലെ 
 വെളിച്ചം
 എന്നിൽനിന്നു 
മറച്ചു പിടിച്ചു. 

എന്നിട്ടും 
 ഇത്രക്ക് 
ഒച്ച വെക്കേണ്ടി വന്നിട്ടില്ല

 ജീവനുവേണ്ടി 
കരഞ്ഞുകൊണ്ട് 
ഓടിയൊളിക്കുന്ന 
മുയലുകളെ
 നഗരങ്ങളിൽ മാത്രമേ 
ഞാൻ 
കണ്ടിട്ടുള്ളൂ 

ആളുകൾക്ക് 
കേൾക്കാവുന്നത്രയ്ക്ക് ഉച്ചത്തിലാണ് 
ഞാൻ 
വിളിച്ചു പറഞ്ഞത്.

ഇത്രയുച്ചത്തിൽ 
 ഇതേവരെ 
പറഞ്ഞില്ല 
എന്നപോലെ....

വെളുപ്പിൽ 
 ഒരിത്തിരി 
ചുവന്ന കറ പടർന്നാൽ
 എങ്ങനെയിരിക്കും? 

ചോരക്കറ "
എന്നല്ലേ നാം പറയുക? 

പിന്നെയെനിക്കെങ്ങനെ 
ഇത്രയും
 ഉച്ചത്തിൽ 
നിലവിളിക്കാതിരിക്കാനാവും

" രക്ഷിക്കണേ" എന്ന്

 

അമ്മയെക്കാണാൻ പോകുമ്പോൾ - രോഷ്നി സ്വപ്ന

 

ആരൊക്കെയാണു പോയത്?
മീര ,ഹരി,ജോണ്‍,കാവലാളൻ, ഉമ്മർ
പിന്നെ ഞാനും

മല കയറി ആദ്യം
മലയിറങ്ങി പിന്നെ

വെറും നിലത്ത്
ചെരുപ്പിടാതെ..
മുള്ളു കുത്തി ,അട്ട കടിയേറ്റ്.....
നമ്മളെങ്ങോട്ടാണ് പോകുന്നതു?
അമ്മയെക്കാണാൻ ...
ആരോ പറഞ്ഞു 

ആരാണെന്നറിയില്ല
ആരാഞ്ഞവൻ ഏറ്റവും പിന്നിലായിരുന്നു
ഏറ്റവും പിന്നിൽ ഞാനായിരുന്നു
ഞാൻ എന്‍റെ  പിന്നിലേക്കു തിരിഞ്ഞു നോക്കി
ആരേയും കണ്ടില്ല
ആരുമുണ്ടായിരുന്നതായി
 തെളിവുമുണ്ടായിരുന്നില്ല
ഒച്ചയുണ്ടായിരുന്നു
കാറ്റിൽ  വായുവിൽ
കാണാനാവാത്ത അപ്പൂപ്പന്‍  താടി പോലെ..
പോകുന്ന വഴിക്ക് ശ്രീലങ്ക കണ്ടു,
കുറ്റ്യാടി കണ്ടു
കണ്ണൂരും കോഴിക്കോട് ആർ ഈ  സീയും കണ്ടു

കാൻസർ വാർഡിലെ ചെമ്പരത്തികൾ  കണ്ടു
കറുത്ത ചെട്ടിച്ചികൾ
മരുഭൂമിയിലേക്കു ഓടിപ്പോകുന്നതു കണ്ടു
''അമ്മയെക്കാണാനാണു  പോകുന്നതു''
പിന്നിൽ നിന്ന് വീണ്ടും കേട്ടു പതിഞ്ഞ ഒച്ച.

സമയം കവിഞ്ഞൊഴുകുകയായിരുന്നു 
കവിതയും
വെയിലും മഴയും ഒപ്പം വന്നു
കൊടുംകാറ്റ് പിന്നാലെ വന്നു
പെരുമഴ പിന്നാലെ വരാമെന്ന് പറഞ്ഞു 

ആരൊക്കെയോ എന്തൊക്കെയോ 
ഒളിപ്പിക്കുന്നുണ്ടായിരുന്നു
ആത്മഹത്യ ചെയ്ത മുറിവുകൾ
പൊള്ളിയ പാടുകൾ
കവിത കൊണ്ടു അടച്ചു വച്ച നേരുകൾ 
ഉടലിലെ തൊലി ഉരഞ്ഞുരുകിയ നീറ്റലുകൾ 

ആരുടെ അമ്മയെയാണ് കാണാൻ പോകുന്നതു? 
ആരും മിണ്ടിയില്ല ...ഞാനും..
കാലങ്ങള്‍  ഒരുപാട് കടക്കാനുണ്ടായിരുന്നു
ദൂരങ്ങൾ ഒരുപാട് പകുക്കാനുണ്ടായിരുന്നു
ഞങ്ങളുടെ ഉള്ളിലിരുന്നൊരു  കവിത 
കുതിച്ചുണരുന്നുണ്ടായിരുന്നു
ദൂരെ അമ്മയുടെ വീട് 
നക്ഷത്രപ്പൊട്ടുപോലെ കാണുന്നുണ്ടായിരുന്നു
എല്ലാവരും ഉള്ളിലെ  പേടികൾ ചേര്‍ത്ത്  വച്ചു
അമ്മയുടെ മുഖം ഓർക്കാൻ ശ്രമിച്ചു 

വധശിക്ഷക്ക് വിധിക്കപ്പെട്ടവന്‍റെ .
കാണാതായവന്‍റെ ..
വെടിയേറ്റ്  മരിച്ചവളുടെ 
ഉറക്കത്തിൽ ഗർഭത്തിൽ വച്ച് 
വാൾമുനയിൽ   കൊരുത്ത് പോയവളുടെ 
അമ്മയെ....

ആര്‍ക്കും  അമ്മയുടെ മുഖം തെളിഞ്ഞു കിട്ടിയില്ല 
ആർക്കും ഒച്ച തിരിച്ചു കിട്ടിയില്ല 
കാറ്റിൽ ഒരു മയില്‍  ഒളിച്ചിരിക്കുകയാണെന്നു 
എല്ലാവരും കരുതി
ഒരിക്കൽ ഞങ്ങൾ അതിനെ പിടിക്കുമെന്നും

ഇരുട്ടിലേക്ക് ഒരുമിച്ചു ഒളിഞ്ഞു നോക്കുന്ന 
ഒരു ജനതയായിരിക്കുന്നല്ലോ നാം
എന്ന് 
എന്ന് എല്ലാവരും ശപിച്ചു ;ഉള്ളില്‍ 

അദൃശ്യരായ മറ്റനേകം മയിലുകളുടെ ഇരുത്തം....
പതിഞ്ഞു  പരക്കുന്ന ഇരുൾചിറകുകൾ ...
ചിറകടിയൊച്ചകൾ 

മയിലുകളെ പിന്നെ കണ്ടതേയില്ല 
അമ്മയുടെ വീടു തെളിഞ്ഞു  തെളിഞ്ഞു വന്നു     

കാണുമ്പോൾ 
തിരിച്ചു ചോദിക്കുമോ മക്കളെ ?
എന്ന് ഓരോരുത്തരും നിശ്ശബ്ധമായി പേടിച്ചു 

അമ്മയുടെ വീട്ടിലേക്കുള്ള 
ആദ്യപടി കയറുകയായിരുന്നു ഞങ്ങൾ

അവനു വേണ്ടി കരുതിയ ഊരാക്കുടുക്ക്‌ 
അവളുടെ പുകഞ്ഞു പോയ ഗര്‍ഭപാത്രം
കാണാതായ മകന്‍റെ  നിഴൽ...

അമ്മ വിളമ്പിയത് ചന്ദ്രന്‍റെ  മാംസമായിരുന്നു 
നക്ഷത്രങ്ങളുടെ പാൽപ്പത തുളുമ്പുന്ന വെള്ളം
 സൂര്യന്‍റെ വീഞ്ഞു 
ഇറക്കാൻ ഞങ്ങളുടെ തൊണ്ടക്കുഴിയിൽ 
വഴികളുണ്ടായിരുന്നില്ല 
ഓര്‍മകളുടെ  മുള്ളു കൊണ്ട് അത് 
അടഞ്ഞു പോയിരുന്നു 

ഇത് ആരുടെ അമ്മയാണ്?
ഞങ്ങൾ പരസ്പരം ചോദിച്ചു 
ഓരോരുത്തര്ക്കും ഓരോ തോന്നലുണ്ടായി
രാജന്‍റെ  അമ്മ..
ദാസിന്‍റെ അമ്മ 
നശ്രത്തിന്‍റെ അമ്മ
വര്‍ഗീസിന്‍റെ അമ്മ 

അമ്മ ഒന്നും മിണ്ടിയില്ല
‘’എല്ലാവരുടെയു’’മെന്നു മലയിൽ വീശിയ കാറ്റ്  പറഞ്ഞു

പെട്ടെന്ന് ഞങ്ങളെ കാണാതായി
 പെട്ടെന്ന് ഞങ്ങള്‍ക്ക്  ഞങ്ങളെ കാണാതായി