Sunday, September 23, 2018

മണ്ണേ, എന്നെക്കാത്തുകിടക്കുക - നെരൂദ

എന്റെ ഗ്രാമ്യനിയോഗത്തിലേക്കെന്നെക്കൊണ്ടുപോവുക, സൂര്യ,
പ്രാക്തനവനങ്ങളിലെ മഴയിലേക്കെന്നെക്കൊണ്ടുപോവുക.
എനിക്കു തിരിയെത്തരികയതിന്റെ പരിമളം,
മാനം പൊഴിക്കുന്ന വാളുകൾ,
പുല്മേടുകളിലെയും കല്പുറങ്ങളിലെയും നിർജ്ജനശൂന്യത,
ആറ്റിറമ്പുകളുടെ നനവും ദേവതാരങ്ങളുടെ ഗന്ധവും,
പെരുമരങ്ങളുടെ വിദൂരനിബിഡതയിൽ
ഹൃദയം പോലെ ത്രസിക്കുന്ന കാറ്റും.

മണ്ണേ, നിന്റെ നിർമ്മലോപഹാരങ്ങളെനിക്കു തിരിയെത്തരിക,
വേരുകളുടെ പ്രൗഢിയിലൂന്നിയുയർന്ന മൗനത്തിന്റെ ഗോപുരങ്ങൾ.
ഞാനാകാതെപോയതിലേക്കെനിക്കു മടങ്ങിപ്പോകണം,
അത്രയുമാഴങ്ങളിൽ നിന്നു മടങ്ങാനെനിക്കു പഠിക്കണം,
പ്രകൃതിയിൽ ജീവിക്കാൻ, ജീവിക്കാതിരിക്കാനെനിക്കാകട്ടെ.
കല്ലുകൾക്കിടയിൽ മറ്റൊരു കല്ലാവാം, ഒരിരുണ്ട കല്ലാവാം ഞാൻ,
പുഴയൊഴുക്കിക്കൊണ്ടുപോകുന്ന വെറുമൊരു വെള്ളാരങ്കല്ല് .

Friday, September 14, 2018

പ്രണയമില്ലാതെയായ നാൾ - റഫീഖ് അഹമ്മദ്‌

പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
ജനലരികിൽ നിന്നിളവെയിൽ കൈത്തലം
പതിയേ പിൻ വലിയ്ക്കുന്നതു മാതിരി

ഇലകളിൽ നിന്നെടുത്തൊരു ഹരിതകം
മഴയുടെ ജലസാന്ദ്രമാം സൗഹൃദം
വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു
വിവരണാതീത വൈദ്യുതീ കമ്പനം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു ഞാൻ

അതിരെഴാത്ത നിശീഥത്തിലെവിടയോ
വിളറിവീഴും നിലാവിന്റെ സുസ്മിതം
മിഴികളിൽ  നിന്നു മിന്നലായ്‌ വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാർമ്മുകം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ

പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ
കരയിൽ വച്ചു മടങ്ങുന്നതു മാതിരി

Wednesday, August 29, 2018

ഓരോ സ്നാപ്പിലും - റഫീഖ് അഹമ്മദ്

ഫോട്ടോഗ്രാഫർ ഒരു പോരാളിയാണ്.
അയ്യാളുടെ കയ്യിലുള്ളത് ഒരു തോക്കാണ് .
അതുകൊണ്ടയ്യാൾ കാലത്തെ തുരുതുരാ വെടിവച്ചിടുന്നു.
നിമിഷങ്ങളായി മുഹൂർത്തങ്ങളായി  സന്ദർഭങ്ങളായി .
സമയത്തിന്റെ കബന്ധങ്ങൾ ചിതറിക്കിടക്കുന്നു.
കാലത്തെ നിശ്ചലമാക്കാൻ ഒരു യന്ത്രത്തിനുമാവില്ല
ക്യാമറക്ക്‌ അല്ലാതെ.
ഫോട്ടോഗ്രാഫർ വെടിവെച്ചിടുന്നത്
സമയത്തെ മാത്രമല്ല.
ഓരോരോ നേരത്ത്  ഉണ്ടാ
യിരുന്ന നമ്മളെക്കൂടിയാണ്.
അതാ,പഴയ ഞാൻ,തടിച്ച ഞാൻ, മെലിഞ്ഞ ഞാൻ
വിവാഹത്തിനു മുമ്പത്തെ ഞാൻ,ശേഷമുള്ള ഞാൻ
രോഗിയായിരുന്ന ഞാൻ,ജയിച്ച ഞാൻ
പെൻഷൻ പറ്റി പൂച്ചെണ്ട്
പിടിച്ച് ഇരിക്കുന്ന ഞാൻ.
സമയത്തിൻറെ കബന്ധക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന്
അങ്ങനെ നമ്മൾ നമ്മുടെ ശവങ്ങളെ തിരിച്ചറിയുന്നു.
ഫോട്ടോഗ്രാഫർക്ക്‌ അല്ലാതെ മറ്റാർക്കും ഒരാളുടെ നിഴലിനെ
അയ്യാളിൽ നിന്ന് അഴിച്ചെടുക്കാനാവില്ല,
മരണത്തിനു പോലും.
ഒരർത്ഥത്തിൽ ഫോട്ടോഗ്രാഫറാണ് നിങ്ങളെ സൃഷ്ടിക്കുന്നത്.
നിങ്ങൾ ജീവിച്ച വർഷങ്ങളിലെ,
ഏതോ ഒരു നിങ്ങളെ അയ്യാളാണ് നിർമ്മിച്ചത്.
നിങ്ങൾ ഇല്ലാതായിക്കഴിഞ്ഞാൽ
അയ്യാൾ ഉണ്ടാക്കിയ അയ്യാളുടെ നിങ്ങൾ
നിങ്ങളുടെ പേരിൽ അറിയപ്പെടും.
വാസ്തവത്തിൽ താൻ ആരോടാണ്
യുദ്ധം ചെയ്യുന്നതെന്ന്
ഫോട്ടോഗ്രാഫർക്ക് അറിഞ്ഞുകൂട.
ഒരിക്കലും ജയിക്കില്ല എന്നും.
പക്ഷെ കാലത്തെ ഇങ്ങനെ കളിപ്പിക്കാൻ
അയ്യാളെപ്പോലെ മറ്റാർക്കുമാവില്ല .
അയ്യാൾ സമയനദിയിൽനിന്ന് കൈക്കുമ്പിളിൽ
ഇത്തിരി കോരിയെടുക്കുന്ന ആളല്ല.
കാലച്ചുമരിന് പിന്തിരിഞ്ഞ് നിൽക്കുന്നവനുമല്ല,
പോരാളി തന്നെയാണ്.
എല്ലാ നിഴൽ യുദ്ധങ്ങളിലും ജയിക്കുന്ന
പോരാളി .

(രാജസൂയം ഓണപ്പതിപ്പിൽ നിന്ന്)

Monday, June 25, 2018

പ്രതിച്ഛായകള്‍ - സച്ചിദാനന്ദന്‍

കടന്നു പോകുന്നവര്‍

പതുക്കെപ്പതുക്കെ
അവര്‍ കടന്നു പോകുന്നു
നമ്മെ മുലയൂട്ടി ഉറക്കിയവര്‍,
പണിയെടുത്തു പഠിപ്പിച്ചവര്‍,
ശാസിച്ചവര്‍, ശിക്ഷിച്ചവര്‍,
ആദരിച്ചവര്‍, അസൂയപ്പെട്ടവര്‍,
ആശ്ലേഷിച്ചവര്‍, ആഗ്രഹിച്ചവര്‍,
നാം മരിക്കാന്‍ പ്രാര്‍ഥിച്ചവര്‍,
ഒന്നൊഴിയാതെ,
പതുക്കെപ്പതുക്കെ.

പതുക്കെപ്പതുക്കെ
നമ്മുടെ ഒരംശവും അവര്‍ക്കൊപ്പം പോകുന്നു,
ഒരു ചെറിയ അംശം, അല്‍പ്പം ശ്വാസം,
അഥവാ അല്‍പ്പം രക്തം,
പൂമ്പൊടിയുടെ ഒരു ശകലം.

കയറിയതെല്ലാം നാം ഇറങ്ങുന്നു,
ഇറങ്ങിയതെല്ലാം നടക്കുന്നു,
നടക്കുന്നതെല്ലാം വീഴുന്നു,
ഇലകളെപ്പോലെ, കമിഴ്ന്ന്,
ഭൂമിയോടു പറ്റിച്ചേര്‍ന്ന്.

കാറ്റ് നമുക്കു മീതേ വീശുന്നു,
കടന്നു പോയവരുടെ ഓര്‍മ്മകള്‍
കുരുമുളകിന്റെയും കായത്തിന്റെയും
കാട്ടുമുല്ലയുടെയും ഗന്ധങ്ങളുമായി
നമ്മെ പൊതിയുന്നു .
പതുക്കെപ്പതുക്കെ നമുക്ക് ജീവന്‍ വയ്ക്കുന്നു,
ചില പ്രതിമകള്‍ക്ക് പാതിരാത്രി
ജീവന്‍ വയ്ക്കും പോലെ, അവ
പ്രാചീനകാലത്തിലൂടെ ഉലാത്തുംപോലെ,
ശ്ലോകങ്ങളിലൂടെ ആ പഴയ ജീവിതം
വരി വരിയായി ഓര്‍ത്തെടുക്കുംപോലെ.

പുഴ പാടിക്കൊണ്ടിരിക്കുന്നു
മരിക്കാത്തവരുടെ ആദിമമായ പാട്ട്
അത് തീരങ്ങളെ മുറിച്ചു കടന്നു പോകുന്നു,
അതിരില്ലാത്ത കാലം പോലെ ,
അശരീരിയായി, പതുക്കെപ്പതുക്കെ.

ഒരു ദുഃഖം

ഒരു ദുഃഖം നായ്ക്കുട്ടിയെപ്പോലെ
എന്റെ കാലടി മണത്തു നോക്കുന്നു
ഇയാള്‍ തനിക്കു പറ്റിയവനല്ലെന്നു കണ്ട്
അയല്‍വക്കത്തേയ്ക്ക് വാലാട്ടി ഓടിപ്പോകുന്നു.

ഒരു കുര. ഒരു കരച്ചില്‍.

ഒരാഹ്ലാദം പൂച്ചക്കുട്ടിയെപ്പോലെ
എന്റെ കവിളില്‍ മുട്ടിയുരുമ്മുന്നു
മറ്റൊരു ദുഃഖം ഇഴഞ്ഞു വന്ന്
എന്നെ ചുറ്റി വരിയും വരെ.

അപ്പോള്‍ പെട്ടെന്ന്

മരിച്ചു പോയവര്‍ക്കിടയില്‍
ഞാന്‍ എന്നെ കണ്ടു, മഴയത്ത്
കുട കൊണ്ട് മുഖം മറച്ച്
കറുത്ത നീണ്ട ഉടുപ്പില്‍ മൂടി
ഒരു സായാഹ്നനിഴലിനെപ്പോലെ.

എനിക്കൊരു പാട്ടു പാടണമെന്നുണ്ടായിരുന്നു,
കുതിരകളെയും കൊക്കുകളെയും
കപ്പലുകളെയും കുറിച്ചുള്ള
വിചിത്രമായ ഒരു പാട്ട്,
പൂ, പക്ഷി, പുലരി, പ്രണയം-
ഒന്നുമില്ലാത്ത ഒരു വെറുംപാട്ട്

പക്ഷെ എന്റെ ചുണ്ടുകള്‍
കൂട്ടിത്തുന്നിയിരുന്നു
കാതുകളില്‍ മണ്ണു നിറഞ്ഞിരുന്നു

അപ്പോള്‍ പെട്ടെന്ന് സൂര്യനുദിച്ചു

ചിലത് നാം എടുക്കുന്നു

ചിലത് നാമെടുക്കുന്നു
ചിലത് നാം കൊടുക്കുന്നു
ഏതായിരുന്നു കൂടുതലെന്ന്
മരണം കണക്കു കൂട്ടുന്നു.

സ്വര്‍ഗം നുണയാണ്,
പക്ഷെ നരകം തീര്‍ച്ചയായും ഉണ്ട്.

അപ്പപ്പോള്‍

അപ്പപ്പോള്‍ നടക്കുന്നതാണ്
എല്ലായ്പ്പോഴും നടക്കുന്നത്
കാലത്തിനു നമ്മില്‍ പ്രവേശിക്കാന്‍
ഈ നിമിഷമല്ലാതെ
കതകുകളില്ല
വാല്മീകിക്ക് അതറിയാമായിരുന്നു,
വ്യാസനും ഹോമറിനും,
ദാന്തേയ്ക്കു പോലും.

പക്ഷെ നാം അത് മറന്നു പോയി,
അത് കൊണ്ട് അനന്തത
പുറത്താണെന്ന് നാം കരുതുന്നു,
അനശ്വരത ജീവിതത്തിന്നു ശേഷമാണെന്നും.

ചരിത്രത്തെ നമുക്ക് കണ്ടില്ലെന്നു നടിക്കാം,
പക്ഷെ ചരിത്രം നമ്മെ കണ്ടില്ലെന്നു നടിക്കില്ല

അതുകൊണ്ട് നമുക്ക് ഇപ്പോള്‍ പെയ്യുന്ന
ഈ മഴയെക്കുറിച്ചു പറയാം
ഇപ്പോള്‍ വിരിയുന്ന ഈ പൂവിനെക്കുറിച്ച്
ഇപ്പോള്‍ തുറക്കുന്ന ഈ കണ്ണിനെക്കുറിച്ച്
ഇപ്പോള്‍ ചൊരിയുന്ന ഈ ചോരയെക്കുറിച്ച്.

കത്തി

അത് കുത്തി നിറുത്തിയിരിക്കയാണ്
മണ്ണില്‍ മരത്തില്‍ നെഞ്ചില്‍
അതുണ്ടാക്കിയവന്‍ അതു
കാണുന്നതേയില്ല
ഉണ്ടാക്കിയതോടെ
അവന്റെ ജോലി കഴിഞ്ഞു

ഭാഷാപഠനം

എനിക്ക് ഭാഷകള്‍ പഠിക്കണമെന്നുണ്ട്,
സന്താളി, ബലൂചി, കാറ്റലാന്‍, സ്ലോവീനിയന്‍.
ഇവയിലെല്ലാം നമുക്ക്
‘സ്നേഹിക്കൂ’ എന്ന് പറയാം
അല്ലെങ്കില്‍ ‘കൊല്ലൂ’ എന്ന്.

വൈകിപ്പോയി,
ഒരു ക്ലോക്ക് ഉണ്ടാക്കാന്‍ പോലും സമയമില്ല,
ഒരു പക്ഷെ ഒരു വാക്കുണ്ടാക്കാം.

ഭാഷകള്‍ പ്രണയകാലങ്ങള്‍ പിന്നിട്ട്
വടിയൂന്നി നടന്നു പോകുന്നു

ഞാനും പോകും,
ഭാഷകള്‍ പഠിക്കാന്‍
വേണ്ടത്ര സമയമുള്ളിടത്തേയ്ക്ക്,
എന്നിട്ട് എല്ലാ ഭാഷയിലും
സ്നേഹിച്ചു കൊല്ലും.

സമയമില്ല

ഇനി സമയമില്ല, എങ്കിലും
അല്‍പ്പം തിന്മകള്‍ കൂടി
ചെയ്യാന്‍ ബാക്കിയുണ്ട്

പ്രണയികളെ അകറ്റാന്‍
ചുറ്റും വിദ്വേഷം പടര്‍ത്തി
മരണം വിളയിക്കാന്‍
ഒരാള്‍ക്കും സന്തോഷം
ഉണ്ടാകാതിരിക്കാനുള്ള
ഒരു വിപ്ലവം നയിക്കാന്‍.

ഇതിനെല്ലാം കഠിനപരിശ്രമം വേണം
അതിനുള്ള സമയം എനിക്കുണ്ട്,
അക്ഷമയും.

ഉത്തരങ്ങള്‍

അയാള്‍ ഉത്തരങ്ങള്‍
വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു

പക്ഷെ, ചോദ്യങ്ങള്‍,
അവ നിലവിളിച്ചു കൊണ്ടേയിരുന്നു:
ഹേ, കൃപാലോ,
ഒന്നിങ്ങോട്ടു നോക്കണേ.

കാണാതെ

നാം ഒന്നും കാണാതെ പോകുന്നില്ല,
പക്ഷെ നോക്കാതെ പോകുന്നു
എല്ലാം കേള്‍ക്കുന്നു, പക്ഷെ
ചെവിയോര്‍ക്കുന്നില്ല

വണ്ടികള്‍ തിരക്കിട്ടോടുന്ന വഴിയില്‍
ഒരു യുവാവിന്റെ രക്തം വരയ്ക്കുന്ന
എങ്ങുമില്ലാത്ത ഒരു നാടിന്റെ ഭൂപടം
ആള്‍ക്കൂട്ടത്തിന്റെ ആരവത്തിന്നടിയില്‍
ശവപ്പെട്ടിയില്‍ നിന്നെന്ന പോലുള്ള
ഒരു സ്ത്രീയുടെ നിലവിളി
ഹോട്ടലിലെ ഇറച്ചിക്കറിയില്‍
അരുണാചലിലെ ഒരു കുട്ടിയുടെ
കണ്ണീരിന്റെ ഉപ്പു കലര്‍ന്ന
ഒരു തുണ്ടു മാംസം
പൂക്കടകളില്‍ നിന്നു വരുന്ന സുഗന്ധങ്ങള്‍ക്കടിയില്‍
ഒരമ്മ കത്തുന്ന മണം
തീവണ്ടിയില്‍ പോലീസുകാരന്റെ
ഒപ്പം കണ്ണടച്ചിരിക്കുന്ന
നിരപരാധിയുടെ കയ്യാമം.

കൂളിംഗ് ഗ്ലാസ്‌ വെച്ച ഒരു മാന്യന്‍
സിഗരറ്റു കൊണ്ട്
നമ്മുടെ തുട പൊള്ളിക്കുമ്പോള്‍ മാത്രം
നാം അയാളെ തുറിച്ചു നോക്കുന്നു.

ദാരിദ്ര്യം

ദാരിദ്ര്യം എത്ര മനോഹരമാണെന്നറിയാന്‍
നഗരത്തെരുവിലൂടെ നടക്കുന്ന
ഒരു ഗാരോ യുവതിയെ കാണണം

മുടിയില്‍ തിരുകിയ തൂവല്‍ക്കിരീടം
ഉടലിനെ തത്തയാക്കിയ പച്ചകുത്ത്
കാട്ടുതേക്കിന്റെ വാര്‍ഷികവലയങ്ങള്‍ പോലെ
കൈപ്പത്തി മുതല്‍ തോള്‍ വരെ പലനിറവളകള്‍
കഴുത്തു മുതല്‍ അരക്കെട്ട് വരെ കലണ്ടറിലെ
മഹാലക്ഷ്മിയെ ഓര്‍മ്മിപ്പിക്കുന്ന കല്ലുമാലകള്‍

അരയില്‍ ചുറ്റിയ ചുകപ്പും കറുപ്പും
പകിട്ടിനു മത്സരിക്കുന്ന ചേലയിലൊളിച്ച
വയറ്റില്‍ ഒരു തീ മാത്രം.

കവിയായിരുന്നെങ്കില്‍
(സ്റ്റീഫന്‍ ഹോക്കിങ്ങിന് )

പ്രപഞ്ചം ഒരു പൂച്ചയെപ്പോലെ
താങ്കളെ ഉരുമ്മിക്കടന്നു പോയി,
തന്റെ മുഴുവന്‍ രഹസ്യവും വെളിവാക്കുന്ന
ഒരു സിദ്ധാന്തം താങ്കള്‍ കണ്ടെത്തുമെന്ന്
അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തം .

താങ്കള്‍ പ്രവേശിച്ച ശേഷവും
ഇരുണ്ട വസ്തു ഇരുണ്ടു തന്നെയിരിക്കുന്നു,
രഹസ്യം രഹസ്യമാണെന്ന രഹസ്യം മാത്രമേ
ഈ കൊച്ചു ഗ്രഹത്തിലെ ജീവിക്കറിയൂ;
അതും ഒരു അറിവല്ലെന്നല്ല

നിയമങ്ങള്‍ കൊണ്ടു മാത്രമല്ല
താരമണ്ഡലങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്,
യാദൃച്ഛികതകള്‍ കൊണ്ടുമാണ്,
നമ്മുടെയൊക്കെ കൊച്ചു ജീവിതങ്ങള്‍ പോലെ.
അപ്പോള്‍ നിര്‍വചനങ്ങള്‍ക്ക്
വലിയ സാധ്യതകളൊന്നുമില്ല,
കര്‍മ്മമായാലും, ബ്രഹ്മമായാലും.
നമ്മുടെ മസ്തിഷ്കം തീരെ ചെറുത്‌,
പ്രപഞ്ചങ്ങളോ വിശാലം, അനന്തം, നിഗൂഢം,
ദാര്‍ശനികരുടെ പല തലമുറകള്‍ക്ക് വേണ്ടത്ര.

നാം ഇല്ലെങ്കിലും പ്രപഞ്ചങ്ങള്‍ ഉണ്ടാകും
നമ്മുടെ കണ്ടെത്തലുകളെ അവ
വക വെയ്ക്കുന്നതേയില്ല

താങ്കള്‍ കവിയായിരുന്നെങ്കില്‍
കാര്യങ്ങള്‍ അല്‍പ്പം കൂടി നന്നായി
മനസ്സിലായിരുന്നേനെ,
കബീറിനെപ്പോലെ, അല്ലമാപ്രഭുവിനെപ്പോലെ,
അല്ലെങ്കില്‍ ഹാഫീസിനെപ്പോലെ.

Wednesday, June 13, 2018

ഇരട്ടക്കുട്ടികളുടെ ടീച്ചർ - കുഴൂർ വിൽസൺ

ഒരേ കുട
ഒരേ ഉടുപ്പ്
ഒരേ ഹാജർ
ഒരേ അച്ഛൻ

സുമിക്ക് ഹിന്ദിയിൽ  41 1/2
സൗമ്യക്കു 41
ഇഗ്ലീഷിൽ 43
സൗമ്യക്ക് 44
കണക്കിൽ സമാസമം

ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്

ലീവ് ലെറ്ററിൽ രണ്ടു പേർക്കും  പനി

സൗമ്യ ഉടുപ്പാലെ അപ്പിയിട്ടതിനു
ടീച്ചർ കളിയാക്കിയത് സുമിയെ
സുമി രാഖിയെ പിച്ചിയതിനു
തല്ലു കിട്ടിയതു സൗമ്യക്കു

സുമി പദ്യം തെറ്റിച്ചപ്പോൾ
സൗമ്യ കൈ നീട്ടി
സൗമ്യക്കു കിട്ടിയ ഇമ്പോസിഷൻ
എഴുതിയതു സുമി

നാലു കണ്ണുകളുടെ രശ്മികൾ
പലപ്പോഴും ടീച്ചറെ തെറ്റിച്ചു

സുമിയെവിടെയെന്നു സുമിയോട് ചോദിച്ചു

ഞാൻ സത്യമായിട്ടും
സൗമ്യയാണെന്നു
സൗമ്യ ആണയിട്ടു

ഒരു ദിവസം ടീച്ചർ
ഹാജർ വിളിക്കുകയായിരുന്നു

സുമി-സൗമ്യ

ഹാജർ എന്ന കുഞ്ഞുശബ്ദം
വിറയാർന്ന് ഒറ്റയ്ക്കു

കുരുന്നു ചെവികൾക്കും
കണ്ണുകൾക്കും മൂക്കുകൾക്കുമിടയിൽ
ടീച്ചർ കണ്ടു

നിറഞ്ഞ രണ്ടു കണ്ണുകൾ.

Thursday, May 24, 2018

പലതരം കവികൾ - ബാലചന്ദ്രൻ ചുള്ളിക്കാട്

1.
ചില കവികൾ പണ്ടത്തെ
രാജാക്കന്മാരെപ്പോലെയാണ് .
ബുദ്ധിയും തന്ത്രവും സൈന്യവും
കൊണ്ട് അവർ കാവ്യരാജ്യം ഭരിക്കും
ചോദ്യം ചെയ്യുന്നവരെ കവിതയിൽനിന്ന് നാടുകടത്തും .

വാക്കിന്റെ സൂര്യൻ ഉദിക്കുന്നതും
അസ്തമിക്കുന്നതും അവരുടെ
ആജ്ഞകാെണ്ടാണെന്ന്
വൈതാളികവൃന്ദം രാപ്പകൽ
കീർത്തിക്കും പക്ഷെ , അയൽ
രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ സ്വന്തം
ജനതയുടെ ഹൃദയം കീഴടക്കാൻ
അവർക്ക് കഴിയുകയില്ല .
അതാനാൽ ഒടുവിലവർ
നാല്ക്കവലകളിൽ കാക്കതൂറുന്ന
പ്രതിമകളായ് മാറും .

2.
ചില കവികൾ ഇന്നത്തെ
മന്ത്രിമാരെപ്പലെയാണ്.
അവർക്ക് ഗൺമാൻമാരുണ്ട്
അവരെ ആരെങ്കിലും കൂവിയാൽ
ഗൺമാൻമാർ വെടിവെച്ച് കൊല്ലും
ഒരു ദിവസം ഭ്രാന്തിളകിയ
സ്വന്തം ഗൺമാന്റെ വെടിയേറ്റ്
അവർ മരിച്ചുവീഴാനും മതി.

3.

ചില കവികൾ സിനിമാതാരങ്ങളെ
പ്പോലെയാണ്. ക്ഷണികതയുടെ
തീവ്രബോധം അവരുടെ നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു.
ബുദ്ധിമാന്മാർ അവരുടെ കാലം
കടന്നു പോകുന്നത് നിസംഗ്ഗരായി
നേക്കി നിൽക്കുന്നു . വ്യാജ
ബുദ്ധിജീവികൾ പരസ്യമായ്
അവരെ പരിഹസിക്കുന്നു.
രഹസ്യമായി അവരോടുള്ള
അസുയകൊണ്ടു
പൊറുതിമുട്ടുന്നു.

4

ചില കവികൾ
എൽ .ഐ .സി ഏജന്റുമാരെ_
പ്പോലെയാണ്
അവരെ കാണുമ്പോൾ
മരണത്തെക്കുറിച്ചോർത്ത്
മറ്റുള്ളവർ മുങ്ങിക്കളയും .

5.

ചില കവികൾ കുഷ്ഠരോഗികളെ_
പ്പോലെയാണ് .
ദേവാലയാങ്കണത്തിൽ
കുത്തിയിരുന്ന് മുരടിച്ച കൈകൾ
നീട്ടി അവർ
യാചിച്ചു കൊണ്ടിരിക്കും
അവരെക്കണ്ട്
ദൈവശിക്ഷയോർത്തു നടുങ്ങി
നില്ക്കുന്ന അമ്മയോട്
കുഞ്ഞുമാലാഖയെപ്പോലുള്ള
മകൾ ചോദിക്കും " അമ്മേ ,ഇവർ
ഏതു ഗ്രഹത്തിൽ നിന്നു
വരുന്നു?"

6.
അപൂർവ്വം ചില കവികൾ
പ്രൈമറി സ്കൂൾ അധ്യാപകരെ _
പ്പോലെയാണ് . ഗ്രാമത്തിനു
വെളിയിൽ അവർ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നിൽ
വന്നിരിക്കുന്ന
പിഞ്ചു കുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകൾ അവരെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും ഉൽക്കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവർ
സംതൃപ്തിയോടെ ദൈവത്തിലേക്കു പെൻഷൻ പറ്റും .

Wednesday, May 23, 2018

വരൂ,കൊല്ലൂ.. - റഫീഖ് അഹമ്മദ്

തടിച്ച കേരള യുവശരീരമേ
വരൂ ചതയ്ക്കുകീ കറുത്ത ജീവനെ
വരിഞ്ഞുകെട്ടിയിട്ടിരിക്കുന്നൂ,നന്നാ-
യവന്റെ ഗന്ധത്തെയറിയും പാലയിൽ.
കരങ്ങൾ താഴ്ത്തുവാൻ, തടുക്കുവാൻ വയ്യാ-
തനന്തതയ്ക്കു നേർക്കുയർന്ന പാലയിൽ.
കുടിയൊഴിപ്പിച്ചൊരനാഥ ദൈവങ്ങൾ
നിശബ്ദരായി കരഞ്ഞവനെ ചുറ്റുന്നു.
ചതഞ്ഞ പ്ലാസ്റ്റിക്കുകുടങ്ങളിൽ തല-
യറഞ്ഞുറവ തന്നൊഴുക്കു നിൽക്കുന്നു.
വരിക,തല്ലുക, ചതയ്ക്കുക,മേദ-
സ്സുറഞ്ഞ കേരള ശരീരമേ വേഗം.
സുഭിക്ഷമായംഗ വിശുദ്ധി കൈവരി-
ചുടുത്തു നിസ്കരിക്കാരം നടത്താൻ പോണോരേ,
അടുത്തയാഴ്ചയ്ക്കു കുമിഞ്ഞ പാപങ്ങ-
ളൊഴിക്കുവാൻ കുമ്പസരിക്കാൻ പോണോരേ,
വെളുത്ത ഭസ്മത്തിൽ കുളിച്ച്, മറ്റാരും
തൊടാതെ കോവിലിൽ നിൽപ്പോരേ
അവന്റെ ചോരയും വിയർപ്പും നക്കിയി-
ട്ടിരുന്നു വാഴുന്ന മഹാനേതാക്കളേ
കൊടിച്ചിപ്പട്ടിതൻ ചിറിയിലെയെച്ചിൽ
വടിക്കും കാര്യക്കാരെജമാനന്മാരേ,
വരൂ വരൂ വരൂ അവസരം തരാം,
അടിച്ചവർ മാറി വഴി കൊടുത്താട്ടെ.
ഇവന്റെ നെഞ്ചിലെ മലഞ്ചൂരൽക്കാട്
കരിലാഞ്ചിക്കിളി പറക്കും പുൽമേട്
കുറും കവണ പോൽ നിശിതമാമുന്നം
ഉറക്കൊഴിച്ചന്യനുറങ്ങുവാനുള്ളിൽ
ചുരുട്ടിവെക്കാത്ത പനന്തഴപ്പായ
അവന്റെ കാമംപോൽ കരിമ്പച്ചപ്പായൽ
പടർന്നൊരീറനാം ശിലകൾ,കാതിലെ
കിളിപ്പേച്ചോരൊന്നും തിരിച്ചറിയുന്ന
ചുളുക്കുകൾ, നീർ പോൽ തെളിഞ്ഞ കൺവെട്ടം
കുതിർന്ന നല്ലേള്ളു മണത്തിടും വിയർ-
പ്പവന്റെ പ്രാക്തന വിശുദ്ധ സംഗീതം
അവന്റെ സർവതും കവർന്നവർ വന്നു
വിളിക്കുന്നൂ :കള്ളൻ, ഇവനെക്കൊല്ലുക.
ഇരിക്കുവാനൊരു മരക്കൊമ്പില്ലാതെ,
അലഞ്ഞിടും പൂർവ്വപിതാക്കൾ വവ്വാലിൻ
ചിറകടികളിൽ കരച്ചിൽ ചേർക്കുന്നു.
വലിച്ചുകീറിയ വനതാരുണ്യങ്ങൾ
കുലച്ച കൈതോലത്തഴപ്പായ പൊന്തുന്നു.
ഒടുക്കമില്ലാത്ത വിശപ്പ്,ക്രോധങ്ങൾ
മുളങ്കാടായി തലയറഞ്ഞു നിൽക്കുന്നു.
ഒടുക്കത്തെത്തൊഴിക്കിടറുമ്പോൾ തന്റെ
മുഷിഞ്ഞ കോന്തലയഴിഞ്ഞു വീഴുന്നു
ഒരുപിടി അരി ചിതറി വീഴുന്നു.

Sunday, May 13, 2018

അമ്മ - സച്ചിദാനന്ദൻ

എന്റെ അമ്മ ധ്രുവനക്ഷത്രമല്ല
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന
ഒരു സ്ത്രീ മാത്രം,
താണുതാണു പോകുന്ന ഒരു താരാട്ട്.
അവര്‍ വടക്കന്‍പാട്ടിലെ വീരനായികയല്ല
അവര്‍ പൊരുതിയത്
അടുക്കളയിലെ പച്ചവിറകിനോടും
അലക്കുതൊട്ടിയിലെ കട്ടവിരിപ്പിനോടും
കുട്ടികളെ വിഴുങ്ങാന്‍ വന്ന പട്ടിണിയോടും മാത്രം.
അവര്‍ താമരയിലയില്‍
പ്രേമലേഖനങ്ങളെഴുതിയില്ല,
നാള്‍വഴിപ്പുസ്തകത്തില്‍ കൂടിവരുന്ന ചെലവും
കൂടാതെ നില്‍ക്കുന്ന വരവും
പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച് വശംകെടുക മാത്രം.
പച്ചവെള്ളം തിന്ന്,
പാലുവിറ്റുണ്ടാക്കിയ പണം കൊണ്ട്
അവര്‍ അഞ്ചു കുട്ടികളെപ്പുലര്‍ത്തി
രണ്ടുപേരെ വഴിയില്‍ വെച്ച് കൂഴ കൊണ്ടുപോയി.
അമ്മയെ അടിമുടി അറിയാമെന്ന്
ഞാന്‍ അഹങ്കരിച്ചിരുന്നു.
ഓര്‍ത്തുനോക്കുമ്പോള്‍ എത്ര കുറച്ചുമാത്രമേ
എനിക്കറിയൂ എന്നറിയുന്നു.
അമ്മയ്ക്ക് വലിയമ്മയെയും ചെറിയമ്മയെയും പോലെ
ഭ്രാന്തില്ല; എങ്കിലും അവര്‍ അന്യരുടെ മുമ്പിലും
ഗൗളിയെപ്പോലെ ആത്മഗതം ചെയ്യുന്നതും
ഒറ്റയ്ക്കു നടക്കുമ്പോള്‍ ആലില പോലെ
പിറുപിറുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഗോമതിപ്പശു മരിച്ച ദിവസവും
ചേട്ടനു ഫീസുകൊടുക്കാന്‍
ഓട്ടുപാത്രങ്ങള്‍ പണയംവെച്ച ദിവസവും
സഹായം ചോദിച്ചതിന് അമ്മാവന്‍
അവരെ ആട്ടിയോടിച്ച ദിവസവും
അച്ഛന്‍ തീര്‍ത്ഥാടനത്തില്‍ മരിച്ച വാര്‍ത്ത വന്ന ദിവസവും
അമ്മ ചായിപ്പിലെ ദൈവങ്ങളോടു
വഴക്കു കൂടുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ദൈവങ്ങളുടെ മറുപടി കേള്‍ക്കാന്‍ ഞാന്‍
ഒളിച്ചുനിന്നു; അമ്മയുടെ തേങ്ങലല്ലാതെ
മറ്റൊരു ശബ്ദവും ഞാന്‍ കേട്ടില്ല.
അമ്മ ഏറെയും സംസാരിച്ചിരിക്കുന്നത്
പശുവിനോടും പട്ടിയോടും കോഴിയോടും
കാക്കയോടും തൊടിയിലെ മരങ്ങളോടുമായിരുന്നു
അവരെ അനാഥയാക്കിയ മനുഷ്യരോട്
അവരങ്ങനെ പകരം വീട്ടി.
അമ്മ വെറുതെയിരിക്കുന്നത്
ഞാന്‍ കണ്ടിട്ടേയില്ല. രക്തസമ്മര്‍ദ്ദവും
ചുമയും കിതപ്പും ഒന്നിച്ചുശ്വാസംമുട്ടിക്കുന്ന
ഈ എണ്‍പതിലും അവര്‍ പാടത്തോ
തൊടിയിലോ പശുത്തൊഴുത്തിലോ
കുട്ടികളെ കുളിപ്പിച്ച തന്റെ കൈകള്‍ അഴുക്കാക്കുന്നു.
ചിലപ്പോള്‍ കൊയ്യുന്നു, ചിലപ്പോള്‍ മെതിക്കുന്നു
ചിലപ്പോള്‍ ചേറിക്കൊഴിക്കുന്നു
പതിരോട് പതിരിന്നിടയില്‍ ഒരു
നല്ല നെന്മണി തിരക്കുന്നു, വരുംകാലത്തിന്
നൂറുമേനി വിളയിക്കുവാന്‍.
കുട്ടികളെ കണ്‍മുന്നില്‍വെച്ച്
തീപ്പിടിച്ച വയ്ക്കോല്‍ തുരുമ്പുപോലെ
അവര്‍ ഈ ഞൊടി ചാരമാവുന്നു
ചക്രം ചവിട്ടുന്ന കുളംപോലെ
കാണെക്കാണെ വറ്റുന്നു
എണ്ണ തീര്‍ന്ന പട്ടടപോലെ പൊട്ടുന്നു.
ഇപ്പോഴേ എനിക്കു കാണാം:
അമ്മ ആകാശത്തെ
കറുമ്പിപ്പയ്ക്കളുടെ പിറകെ ഓടുന്നത്
ചന്ദ്രന്റെ തട്ടിമറിഞ്ഞ പാല്‍പ്പാത്രം
നേരെ വെയ്ക്കുന്നത്
ആന്യഗ്രഹങ്ങളില്‍ പശുവിനു പുല്ലുതേടി അലയുന്നത്
നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കുന്നത്
പറന്നുനടക്കുന്ന ആത്മാക്കളോടു സംസാരിക്കുന്നത്
സൂര്യന്റെ പുലരിക്കതിരുകളിലൂടെ
പേരക്കിടാങ്ങളെ തഴുകാന്‍ കൈനീട്ടുന്നത്
ചാറ്റല്‍ മഴയിലൂടെ ലോകത്തിന്റെ
പോക്കിനെക്കുറിച്ച് പിറുപിറുക്കുന്നത്
ഇടിമിന്നലിന്റെ പൂക്കുലപിടിച്ചു തുള്ളുന്നത്,
ഇടിമുഴക്കത്തിലൂടെ
നാളെയെക്കുറിച്ച് വെളിച്ചപ്പെടുന്നത്.

Thursday, March 29, 2018

കാക്കകൾ - സച്ചിദാനന്ദന്‍

ഒന്ന്

കുട്ടിക്കാലത്ത് കാക്കകള്‍ക്ക്
മരിച്ചവരുടെ മുഖച്ഛായയായിരുന്നു.
ബലിയിട്ട് അമ്മ കൈ കൊട്ടുന്നതും കാത്ത്
മരണംകൊണ്ടു ക്ഷീണിച്ച മുഖങ്ങളുമായി
അവര്‍ മുറ്റത്തെ പുളിമാവിന്‍ കൊമ്പിലിരുന്നു.
സ്വര്‍ഗ്ഗം വളരെ ദൂരെയായിരുന്നു ,
ദൈവം നിശ്ശബ്ദനും.
ബലിച്ചോറുണ്ടു തിരികെപ്പറക്കുമ്പോള്‍
അമ്മൂമ്മ മുത്തച്ഛനോടു പറഞ്ഞു:
'മരിച്ചിട്ടും മനുഷ്യരുടെ ആശ്രിതരായി
കഴിയേണ്ടിവരിക
എത്ര ഭീകരമാണ് ! '

രണ്ട്

വലുതായതോടെ കാക്കകള്‍ക്ക്‌
തത്ത്വചിന്തകരുടെ മുഖച്ഛായ കൈവന്നു.
പകല്‍ മുഴുവന്‍ അവര്‍
സ്വാതന്ത്ര്യത്തിന്‍റെ ഉത്കണ്ഠയെക്കുറിച്ചു സംസാരിച്ചു.
രാത്രി മനുഷ്യസാദ്ധ്യതകളുടെ അതിര്‍ത്തിയായ
മരണത്തെക്കുറിച്ചോര്‍പ്പിച്ചു.
എന്‍റെ തലമുറയുടെ കൗമാരം
അങ്ങനെ നിദ്രാരഹിതമായി.
ശൂന്യതയുടെ വിരലടയാളംപോലും
ഞങ്ങള്‍ക്ക്‌ നാട്ടുവഴികള്‍പോലെ
പരിചിതമായിരുന്നു.
മരണത്തെ ഞങ്ങള്‍ ഗ്രാമത്തിനു കാവലായ
കായലിനെയെന്നപോലെ തൊട്ടു.
ചിലര്‍ നനഞ്ഞ കൈത്തണ്ടകളില്‍ നിന്ന്
വാച്ചുകളൂരിയെറിഞ്ഞ്
അതിന്‍റെ ഇരുണ്ട ഗഹ്വരങ്ങളിലേക്കാണ്ടിറങ്ങി .
ഉയര്ന്നു വന്ന ജ്വരത്തിന്‍റെ കുമിളകള്‍
മന്ത്രിച്ചതിത്രമാത്രം ,
'പിതൃക്കളുടെ ചെളിയില്‍
ഒരു താമരയും വിരിയുന്നില്ല .
ദൈവത്തിന്‍റെ തലയോട്ടിയില്‍
ഒരു തവള താമസമാക്കി ---
ക്രോം, ക്രോം : ഒന്നുമില്ല, ഒന്നുമില്ല. '

മൂന്ന്

താമരകള്‍ വിരിഞ്ഞത് താഴ്വരയിലായിരുന്നു
കാലുകളില്‍ നൃത്തമായിരുന്നു.
കാടുകളില്‍ സ്നേഹവും.
സ്വപ്നം മുഴങ്ങുന്ന ഹൃദയങ്ങള്‍ പെരുമ്പറകളാക്കി
ഞങ്ങള്‍ പുരമുകളില്‍ കെട്ടിത്തൂക്കി.
പിതൃക്കളുടെ മഞ്ഞുരുകി ,
മുക്തിയുടെ ശിരസ്സ് ആദ്യമായി
ഞങ്ങളില്‍ തെളിഞ്ഞുകണ്ടു.
കര്ഷകന്നുള്ള കിരീടം മേഘങ്ങളില്‍ തിളങ്ങി.
പെട്ടെന്നാണ് കാക്കകള്‍
രാത്രികളായി വന്നിറങ്ങിയത്.
ഞങ്ങളിലേറ്റവും നല്ലവരെ
അവ റാഞ്ചിക്കൊണ്ടുപോയി.
അവരുണ്ടായിരുന്നിടത്ത്
ഒരു വട്ടം ചോരമാത്രം ബാക്കിയായി.
രക്തസാക്ഷികളുടെ വിധിയെ പരിഹസിച്ച്
കാക്കകള്‍ പോയ്‌മറഞ്ഞ ഇരുണ്ട ആകാശം നോക്കി
ഞങ്ങള്‍ വഴിയറിയാതെ പകച്ചുനിന്നു.

നാല്

ശുദ്ധചിന്തയില്‍ രക്ഷയില്ല ,
ശുദ്ധസാവേരിയില്‍ സ്വര്ഗവുമില്ല.
കറുത്ത ചിറകടിക്കു കീഴിലിരുന്ന്
അവശേഷിച്ചവര്‍ അന്യോന്യം
മനസ്സിലാക്കാന്‍ ശ്രമിക്കുന്നു,
ആ ശ്രമത്തില്‍ ഞങ്ങള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്നു,
വെറുപ്പ്‌ ഞങ്ങളെ കീഴടക്കുന്നു.
ഏകാന്തമായ ഈ മുറ്റം പണ്ട്
ജനബഹുലമായ ഒരു പുഴയായിരുന്നു.
ഭ്രാന്തു മാറ്റുന്ന ജലം
അസ്ഥികൂടങ്ങള്‍ക്കിടയില്‍ ഇന്നും കുരുങ്ങിക്കിടപ്പുണ്ട് ,
ഒന്നു കുഴിക്കുകയേ വേണ്ടു.
അതു തളിച്ചു ഞാനെല്ലാവരെയും തിരിച്ചുവിളിക്കും.
രാജനെ, രമേശനെ, രാമകൃഷ്ണനെ,
സലീമിനെയും സനലിനെയും സുബ്രഹ്മണ്യദാസിനെയും
ജീവിതത്തിലേയ്ക്കും സ്നേഹത്തിലേയ്ക്കും.
അവരൊന്നിച്ചു കൈ കൊട്ടുമ്പോള്‍
ഞാന്‍ പുളിമാവിന്‍കൊമ്പിള്ല്നില്‍നിന്നു പറന്നെത്തും
കറുത്ത ചിറകുകളില്‍ പതിക്കുന്ന
ഭൂമിയുടെ വെളിച്ചം പറയും :
' മരിച്ചാലും,
മനുഷ്യരില്ലാത്ത ലോകത്തില്‍
കഴിയേണ്ടിവരിക എത്ര ഭീകരമാണ് ! '
കൈ കൊട്ടുവിന്‍, കൈ കൊട്ടുവിന്‍,
ജനങ്ങളുടെ ഉത്സവം ഇത്ര പെട്ടെന്ന്
മദ്ധ്യവയ്സ്കരുടെ ഗൃഹാതുരത്വമായ്ക്കൂടാ !

( 1984 )