Sunday, November 13, 2022

ദേവീസ്തവം -കടമ്മനിട്ട


ഹേ! പാർവതീ! പാർവണേന്ദു പ്രമോദേ, പ്രസന്നേ


പ്രകാശക്കുതിപ്പിൽ,കിതയ്ക്കുന്ന നിന്നെ

പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-

ക്കുളിർവാത ദാഹാർത്തിയായ്‌ നിന്റെ നിശ്വാസ-

വേഗം കുടിക്കാനു,മോമൽത്തടിൽമേനി

പുൽകിത്തലോടാനുമാഴത്തിലാഴത്തി-

ലാഴ്‌ന്നേറെ നേരം മുഴുകിത്തികഞ്ഞാട-

ലാറ്റാനുമീ വിശ്വശക്തി പ്രവാഹക്കുതിപ്പിൽ

കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ!

ഹേ! ഭാർഗവീ, ഗർവ്വഹർത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ!

നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-

രാഗത്തുടുപ്പിൻ കരൾക്കൂമ്പറുത്തും,

ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-

യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,

വിയർക്കുന്ന പുല്ലിന്റെ ഗദ്‌ഗദം ചോർത്തിക്കുടിച്ചും

ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും

തിമിർക്കുന്നരക്കൻ, നറും ചോര മോന്തി -

ചിനയ്ക്കുന്നരക്കൻ, ഇരുൾക്കോട്ട കെട്ടി-

യടക്കിക്കപാലാസ്ഥി മാലാവിതാനം

ചമയ്ക്കുന്നരക്കൻ ധരിത്രീ വിലാപം.

വിറയ്ക്കുന്നു ദിക്ക്‌പാലരെല്ലാ,മിടിത്തിയിളിക്കുന്നുചുറ്റും

ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം.

ഹേ! ഭൈരവീ, ശോകഹർത്രീ, യോഗമൂർത്തേ, പ്രചണ്ഡേ!

തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കൂ

കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ

കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കൂ

സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ

എടുക്കെന്നെ നീ, നിൻമടിത്തട്ടിലൊട്ടി -

കേകിടക്കട്ടെ നിൻ പോർമുലക്കണ്ണു മുട്ടി.

ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,

ശാരദാശസങ്കാശസൗമ്യേ, ശിവേ !

പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ

പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ

ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം

വികാരോൽബണം വിശ്വഭാവം

സമാകർഷചേതോവിതാനം, സരിത്തിൻ

ഹൃദന്താവബോധോദയം, പാരിജാതം

പ്രേമകല്ലോലിനീലീല, ലാവണ്യലാസ്യ -

പ്രകാരം, പ്രസാദം, പ്രകാശം.

ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം

ഇതാണെന്റെ നീയായ സത്യസ്വരൂപം

ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ!