Friday, June 10, 2022

ജയിൽ വർക്ക് ഷോപ്പ് - വീരാൻകുട്ടി

ലൈബ്രറിഹാളിലെ

ശില്പങ്ങൾ എന്നു തോന്നിച്ച

അലമാരകൾ കണ്ടുനടന്നു,

 സെൻട്രൽ ജയിലിലെ

ജീവപര്യന്തം തടവുകാർ പണിതത്.

 

ക്ഷമ കൈവിട്ടുപോയ

നിമിഷത്തിന്റെ

വിറ മാറാത്ത ഓർമ്മയിൽ,

ഏകാന്തതയോളം വലിയ

ശിക്ഷയേതെന്ന വെളിവിൽ

അവർ ഓരോ മരത്തെയും

ചെന്നു തൊട്ടു.

വേദനിപ്പിക്കാത്ത വിധം അതിന്മേൽ

ഉളിയെ നടത്തി.

തഴുകുന്ന മാതിരി ചിന്തേരിട്ടു.

 

കൊല്ലുന്ന അരിശമോ

പകയോ

ദുരഭിമാനമോ

കൈത്തരിപ്പോ ആയിരുന്നതൊക്കെയും

അവരിലപ്പോൾ

നെറ്റിയും മകുടവുമായി

ആരൂഢവും അണിയവുമായി,

സ്വന്തം കൈകൊണ്ട്

അബദ്ധത്തിൽ മരിച്ച കുഞ്ഞിനെ

ജീവനിടുവിക്കുന്നപോലെ

കരുണയോടെ,

സാവധാനം.

 

വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

അലമാരകൾ ഇപ്പൊഴും 

പുത്തൻ പോലെ.

നീതിമാന്മാർക്കിരിക്കാനുള്ള റാക്കുകൾ പണിതുപണിത്

അവർക്ക് വയസ്സായി.

ആരെയെല്ലാം തൂക്കിലേറ്റി

വെറുതെ വിട്ടു

കുറ്റബോധം തീരാഞ്ഞ് 

സ്വയം ജീവൻ വെടിഞ്ഞു

അറിയില്ല.

 

എവിടെയും പോകാനില്ലാത്ത ഒരാൾ മാത്രം

അതേ വർക്ക് ഷോപ്പിലിരുന്ന് 

തന്റെ ഇപ്പോളില്ലാത്ത കുഞ്ഞിന് 

ഒരു മരത്തൊട്ടിൽ പണിയുന്നു.

അയാളുടെ സ്വപ്നത്തിൽ

പണിതീർന്നു വരുന്നു

മരണത്തെ എറ്റുന്ന 

ഒരു തെറ്റാലി.

 


No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....