പൂന്തോട്ടത്തിൽ പുതിയ
കാവൽക്കാരൻ വന്നു.
പത്ത് മണി
മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന്
തന്നെ വിരിയണം
എന്നതായിരുന്നു
ആദ്യ ഉത്തരവ്.
രാത്രി
പൂക്കരുതെന്നും
മണം
പരത്തരുതെന്നും
ഉത്തരവ് കിട്ടിയ
നിശാഗന്ധി അന്ന്
നട്ടുച്ച വെയിലിന്
മുന്നിൽ തലവെച്ച്
കടുംകൈ ചെയ്തു.
പൂന്തോട്ടത്തിലെ
പൂക്കൾക്കെല്ലാം
ഇനി മുതൽ
ഒരു
നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം
മതിയെന്നും
അറിയിപ്പ്.
തുളസിക്കും
ജമന്തിപ്പൂവിനും
ഇളവ് കിട്ടി.
ഇളവ് ചോദിക്കാൻ
പോയ
അസർ മുല്ല -
പിന്നെ
മടങ്ങി
വന്നതേയില്ല.
നിയമം തെറ്റിച്ച്
പൂത്ത
ചെമ്പരത്തിയെ
കാവൽക്കാരൻ
വേരോടെ പറിച്ച്
പതഞ്ജലിയിലെ
സ്വാമിക്ക്
ഇഷ്ട ദാനം
കൊടുത്തു.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....