Friday, November 6, 2020

മൌനബുദ്ധൻ - പി ശിവപ്രസാദ്

അപ്പൻ  പറഞ്ഞ കഥയുണ്ടായിരുന്നു:

എപ്പോഴും സ്വപ്നത്തിൽ ‍ 

ചങ്ങലയും താഴും തെളിയുന്ന

കുട്ടിയായിരുന്നുപണ്ട്.

മുതിർന്നിട്ടും വിട്ടുമാറാത്ത സ്വപ്നം

കണ്ണിൽത്തറച്ച തുടൽമുള്ളായി

 

വയലും മലമേടും കാവേരിപ്പാട്ടും 

നിറഞ്ഞു തുളുമ്പിയാലും

മായില്ല കിലുക്കവും കടുപ്പവും 

വിപ്രശാസനങ്ങളുടെ തിളപ്പും.

ഉരുക്കിയ ഈയത്തിന്റെ 

കടുത്ത വേദനയോടെ കാതുകൾ‍.

എന്നിട്ടും...

അപ്പൻ കേൾക്കാതിരുന്നില്ല 

ഒന്നും മിണ്ടാതിരുന്നുമില്ല.

 

വഴി തെളിക്കാൻ 

വയൽ  ഉഴാൻ 

മട ഉറപ്പിക്കാൻ ‍ 

മഴ പൊലിക്കാൻ 

വാക്കിന്റെ സ്വാതന്ത്ര്യത്തിൽ  

വാനോളം കൊടി ഉയർത്താൻ 

ചങ്ക് കൊടുത്തു

ചാവേറായി

ചങ്ങലയിൽ  കൈകാലുകളും 

താഴുകളിൽ തേൻനാട്ടുപേച്ചുകളും 

കുതറിക്കുതറിയൊടുങ്ങി,

ചതിക്കോലമായി

 

പഴങ്കഥ പറയുമ്പോൾ ‍ 

പതിരില്ലാതെ എഴുതുമ്പോൾ 

അപ്പന്റെ കനൽക്കണ്ണ്‍ 

അമ്പായി തറഞ്ഞ്‌ 

നെറുകയിൽ  നിന്ന്‍ 

ഒരു വൈഗ ഉത്ഭവിക്കും.

ആയിരം പാദണ്ഡങ്ങളുടെ  

ഏഴായിരം നാവുകൾ  ഒത്തുചേർന്ന് 

ഉച്ചസ്ഥായിയിൽ  നിലവിളിക്കും.  

ഐതിഹ്യങ്ങളിൽ  കണ്ണകിച്ചിലമ്പ് 

സമയത്തിൻ  ബോംബാകും.

ദ്രാവിഡന്റെ തുറൈപ്പാട്ടുകൾ ‍  

കാരിരുമ്പിൻ  തിടമ്പേറ്റും.

സംഘകാലം തമിഴഴകിൽ  പീലിവിരിക്കും.

പുറനാനൂറിന്റെ പന്തങ്ങളെരിയിച്ച് 

ഔവ്വയാര്‍ തിണൈകളിൽ ‍ 

അമൃതനദിയൊഴുകും.

അകനാനൂറിന്റെ ആത്മാവ് കേഴുമ്പോൾ ‍  

പാലയും കുറിഞ്ചിയും മുല്ലയും തേങ്ങുമ്പോൾ ‍ 

മരുതവും നെയ്തലും നെഞ്ചത്തടിക്കും

തിരുവള്ളുവർ  വേദസൂക്തങ്ങളിൽ ‍  

തമിഴ് ത്ത്വസംഗീതം തുടിക്കും.

വാനം മഴവില്ലിനെ വിശറിയാക്കും.

ഭാരതിയാരെ തൊഴുതുവണങ്ങി

വീറുണർന്ന പാഞ്ചാലി മുടിയഴിക്കും.

കുരുനിലം മൃതിനിലമായി മാറും

തന്തൈ പെരിയാർ  തലപ്പാവില്‍  

തന്തദൈവങ്ങൾ  ചിതാഭസ്മമാവും

പൂണൂൽ വെളുപ്പിൽ  പുഴു നുരയ്ക്കും.

 

ചരിത്രത്തിൽ ‍...

പിന്നെയും സാക്ഷ്യങ്ങളുണ്ട്  തമ്പീ ...

 

വാക്കുദിക്കാത്ത കിഴക്കൻ മല

കട്ടെടുത്ത നീതികൾ.

ചുരന്ന മാറിടങ്ങൾ കരം കൊടുത്ത 

തായ്കുലങ്ങളുടെ നെരിപ്പോട്.

അടുക്കള വാതിലടയ്ക്കാതെ,

പശിവയറിനെ  മറക്കാതെ,

അരങ്ങുണർത്തിയ ആത്തേമ്മമാർ

ചുഴറ്റിയ ഉടവാളുകൾ‍.

ചോരയൊഴുക്കിയ ബലിക്കല്ലുകൾ ‍....

തല തെറിച്ചു പോയ 

പള്ളിക്കൽ  പുത്രന്മാർ‍.

 

ചരിത്രത്തിൽ‍...

പിന്നെയും സത്യങ്ങളുണ്ട് തമ്പീ...

 

കമ്മ്യൂണിസ്റ്റാക്കിയുടെ വീര്യം 

കണ്ണീർ നദികൾ നീന്തിക്കടക്കും.

തിരുമുറിവുകൾ ലാവയുതിർക്കുമ്പോൾ  

ക്രിസ്തുവിനും നാവ് കിളിർക്കും.

സാത്താൻ വചനങ്ങൾ കപ്പൽക്കൊടിയായി 

ഭൂഖണ്ഡങ്ങൾ കടക്കും.

ലജ്ജയുടെ തിരസ്കൃത ഹൃദയം  

മിനാരങ്ങളെ സ്വപ്നം കാണും.

ജോസഫ് എന്ന തച്ചൻ 

മരക്കുരിശുകളുടെ പണിക്കുറ്റം തീർക്കും.

ശുദ്ധപരിഹാസങ്ങൾക്ക് കാലം 

വെടിയുണ്ടകൾ പുരസ്കാരം നല്കും.

 

ഇല്ല.. തമ്പീ,

നിനക്കറിയില്ലല്ലോ ചരിത്രം;

 

ഇതാ.. നിറുത്തുന്നു,

അക്ഷരങ്ങളുമായുള്ള എന്റെ രതിക്രീഢ.

ഇനി വിരിയുന്ന പൂക്കളിൽ

പൂമ്പൊടിയുണ്ടാവില്ല.

കിളികൾക്ക് കൊത്തിപ്പറക്കാൻ 

ഒരു പഴമുണ്ടാവില്ല... 

വിത്തുണ്ടാവില്ല.

വാക്കുകൾക്ക് ചേക്കേറാൻ 

മരമുണ്ടാവില്ല... 

തണലുണ്ടാവില്ല.

വസന്തങ്ങൾ വിടർത്താൻ 

നിലമോ സൂര്യനോ ഉണ്ടാവില്ല.

നക്ഷത്രങ്ങൾ എരിഞ്ഞുതീർന്ന 

വന്ധ്യാകാശം മാത്രം 

നിന്റെ മനസ്സിൽ പെറ്റുകൂട്ടും

അന്ധതമസ്സിന്റെ ഗുഹകൾ.

 

ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ 

നിനക്ക് കരയാന്‍ 

ഏത് വാക്കാണ്‌ കൂട്ടുള്ളത്?

 

*********

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....