Friday, March 18, 2016

അന്ത്യമൊഴി - സച്ചിദാനന്ദന്‍


ഞാന്‍ അശോകന്‍ ,
ശവക്കൂനകളുടെ
ശോകസമ്പന്നനായ കാവല്‍ക്കാരന്‍
സോദരശിരസ്സുകളില്‍ ചവിട്ടി
രക്തനദി താണ്ടുന്ന ദുര്യോധനന്‍
രുധിരകലശം കിരീടമാക്കിയ
പാഴ്‍മാംസം.
എന്റെ പശ്ചാത്താപം
മരുഭൂവില്‍ ചുറ്റിത്തിരിയുന്ന
ഷണ്ഡനായ കാളക്കൂറ്റന്‍
എന്റെ മാനസാന്തരം
ചോരയില്‍ മുങ്ങിയ വാളിന്നുമീതേ
ചുറ്റിയ കാവിവസ്ത്രം.
ധര്‍മ്മം പ്രവചിക്കുന്ന ഈ സ്തൂപങ്ങള്‍ക്ക്
എന്റെ പാപം ഒളിപ്പിക്കാനാവില്ല.
അവയും എന്റെ കീര്‍ത്തിസ്തംഭങ്ങളാവും ,
എന്റെ തിന്മയുടെ വിജൃംഭണങ്ങള്‍.
എന്റെ ചക്രത്തിന്റെ ഓരോ ആരക്കാലും
ഞാനൊടുക്കിയ ഓരോ വംശത്തിന്റെ നട്ടെല്ല് ,
എന്റെ സിംഹങ്ങളുടെ ഓരോ സടാരോമവും
ഞാന്‍ ചുട്ട നഗരങ്ങളുടെ ഓരോ ചിതാജ്ജ്വാല .
ഞാന്‍ രണ്ടു യുദ്ധവും തോറ്റു
എനിക്കു വധശിക്ഷ നല്‍കുക
അന്ത്യാഭിലാഷം ഇത്രമാത്രം ;
ഞാനാകട്ടെ ഭൂമിയിലെ
അവസാനത്തെ രാജാവ്.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....