Thursday, March 24, 2016

പവിഴമല്ലിയുടെ മരണം - സുഗതകുമാരി


അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി
പവിഴമല്ലിപ്പൂവിന്‍ പ്രേമം...
മുറിയില്‍ അകായില്‍ വിളക്കു കെട്ടു,ഞങ്ങ-
ളിവിടെത്തളര്‍ന്നിരിക്കുന്നു
ഇവള്‍ തോഴി,മുറ്റത്തു മണമാര്‍ന്നുനിന്നു പൂ-
മഴ വാരിവാരിച്ചൊരിഞ്ഞോള്‍

മെലിവാര്‍ന്ന കയ്യൊന്നു മെല്ലെയപ്പൂക്കളെ
പ്പതിവായ് പെറുക്കിയിരുന്നൂ
അഴകില്‍ മുറിക്കുള്ളില്‍ ദേവപാദത്തിലു-
മവയെയൊരുക്കിയിരുന്നു
പവിഴമല്ലിച്ചോട്ടില്‍ നിത്യവും സൗമ്യമാം
ജലധാര തൂവിയിരുന്നു
നിറയെച്ചമഞ്ഞു തെളി‍ഞ്ഞുനില്‍ക്കുന്ന നിന്‍
നില കണ്ടു പുഞ്ചിരിയോടെ
മലരുപോല്‍ മൃദുലമാം ശുദ്ധമാമക്കൈകള്‍
പതിവായ് പരിചരിച്ചോളേ
മെലിയുന്നു വാടുന്നു നീയും,പൊടുന്നനെ-
ക്കരിയുന്നുണങ്ങി വീഴുന്നൂ !
ചിരിതൂകിപ്പൂവിട്ടു തല പൊക്കി നില്‍ക്കവേ
മൃതി വന്നു തൊട്ടതുപോലെ...
പരിചിതമാക്കൈ പിടിച്ചുനീയിഷ്ടമാം
തുണയായ് അനുഗമിച്ചെന്നോ ?....

നെറുകയിലമ്മ തലോടുന്നപോ,ലെന്റെ
ഭഗവാന്‍ തൊടുന്നതുപോലെ
പ്രിയമൊടാക്കെകള്‍ തൊടില്ലിനി, ഞങ്ങളും
വെയിലേറ്റു വാടി നില്‍ക്കുന്നു
ഇനിയില്ല,ഇല്ല,ഇല്ലായ്മയില്‍ ഞങ്ങളീ
യിരുളില്‍ കുനിഞ്ഞിരിക്കുന്നു...
അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി
പവിഴമല്ലിപ്പൂവിന്‍ പ്രേമം...


(ഞങ്ങളുടെ മുറ്റത്ത് നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നൊരു പവിഴമല്ലി മരമുണ്ടായിരുന്നു.ആ പൂക്കള്‍ എന്റെ രാത്രികള്‍ക്ക് സുഗന്ധം പൂശിയിരുന്നു - ' അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു പവിഴമല്ലിപ്പൂവിന്‍ പ്രേമം ' എന്ന എന്റെ പഴയകവിത അങ്ങനെ പിറന്നതാണ്.എന്റെ ചേച്ചി ,ഹൃദയകുമാരിക്ക് ഏറെ പ്രിയപ്പെട്ട ആ മരം ചേച്ചിയുടെ മരണത്തെത്തുടര്‍ന്ന് പെട്ടെന്നുണങ്ങി മരിച്ചുപോയി.)

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....