Friday, March 11, 2016

എന്റെ സഹോദരന്‍ മിഗ്വേലിന്, ഓര്‍മ്മയ്ക്കായി - സെസാര്‍ വയെഹൊ (പെറു)

വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്.


ഇന്നുഞാന്‍ വീടിന്റെ കല്പടിയില്‍ 
ഒറ്റയ്ക്കു കുത്തിയിരിക്കുന്നു.
നിന്റെ അഭാവം സൃഷ്ടിച്ച 
അടിത്തട്ടില്ലാത്ത ശൂന്യതയില്‍.


ഈ നേരത്ത് നമ്മള്‍ ഓടിക്കളിക്കാറുള്ളതും,
“വേണ്ട മക്കളേ” എന്ന് അമ്മ നമ്മളെ പുന്നാരിക്കാറുള്ളതും
ഓര്‍ത്തുപോകുന്നു.


പണ്ടെന്നപോലെ ഇന്നും ഇതാ ഞാന്‍ ഒളിക്കുന്നു,
എല്ലാ അന്തിക്കുര്‍ബ്ബാനകളില്‍നിന്നും.
നീ എന്നെ കാട്ടിക്കൊടുക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.
പുറംതളത്തിലൂടെ, അകത്തളത്തിലൂടെ,ഇടനാഴിയിലൂടെ.
പിന്നെ നീയും ഒളിക്കുകയായി.
ഇല്ല. ഞാന്‍ നിന്നെ കാട്ടിക്കൊടുക്കില്ല.
കളിച്ചു കളിച്ച്,
കരയുവോളം നമ്മള്‍ ചിരിച്ചതും
ഞാന്‍ ഓര്‍ക്കുന്നു.


ഒരു ഗ്രീഷ്മാന്തരാത്രിയില്‍,
പുലര്‍ച്ചയ്ക്കു തൊട്ടുമുന്‍പ്,
മിഗ്വേല്‍, നീ ഒളിച്ചുകളഞ്ഞു.
അപ്പോള്‍ നീ പുഞ്ചിരിച്ചില്ല.
നീ ദുഃഖിതനായിരുന്നു.


നമ്മുടെ ഹൃദയങ്ങള്‍ ഒന്നായിരുന്നു.
മരിച്ചുപോയ ആ മൂവന്തികളുടെ അപരഹൃദയം
ഇതാ നിന്നെ കണ്ടെത്താനാവാതെ കുഴങ്ങുന്നു.
എന്റെ ആത്മാവില്‍ ഒരു കരിനിഴല്‍ വീഴുന്നു.


കേള്‍ക്കൂ സഹോദരാ,
പുറത്തുവരാന്‍ വൈകരുതേ.
അമ്മ വിഷമിക്കും.


---------------------------------------------------------
 James Wright, Robert Bly, Clayton Eshleman, Michael Smith, എന്നീ നാലുപേരുടെ ഇംഗ്ലീഷ് തർജ്ജമകളെ ആശ്രയിച്ചാണ് ഈ മലയാളം തർജ്ജമ.
-----------------------------------------------------------
-----------------

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....