Sunday, March 27, 2016

നാറാണത്തു ഭ്രാന്തന്‍- മധുസൂദനന്‍ നായര്‍

പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളില്‍ ഞാനാണനാഥന്‍
എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ
ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന
നഗ്നമാം ദുസ്വര്‍ഗ്ഗ കാമമില്ല
വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന
പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉറയുന്ന
ചിതകെട്ടി കേവലത ധ്യാനത്തിലുറയുന്ന
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ്‌
നേരു ചികയുന്ന ഞാനാണു ഭ്രാന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍
നേരു ചികയുന്ന ഞാനാണു ഭ്രാന്തന്‍
മൂകമുരുകുന്ന ഞാനാണു മൂഢന്‍


കോയ്മയുടെ കോലങ്ങളെരിയുന്ന
ജീവിതച്ചുടലക്കു കൂട്ടിരിക്കുമ്പോള്‍
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലില്‍
കഴകത്തിനെത്തി നില്‍ക്കുമ്പോള്‍
കോലായിലീകാലമൊരു മന്തുകാലുമായ്‌
തീ കായുവാനിരിക്കുന്നു
ചീര്‍ത്ത കൂനന്‍ കിനാക്കള്‍ തന്‍

കുന്നിലേക്കീ
മേഘ കാമങ്ങള്‍ കല്ലുരുട്ടുന്നു
ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകള്‍ വിരഞ്ഞു നട കൊള്‍കേ
ഓര്‍മയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേര്‍വരയിലേക്കു തിരിയുന്നു

ഇവിെടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതന്‍ വ്രതശുദ്ധി
വടിവാര്‍ന്നൊരെന്നമ്മയൊന്നിച്ച്‌
ദേവകള്‍ തുയിലുണരുമിടനാട്ടില്‍ 
ചാരുതര ഭാവനകള്‍ വാര്‍ക്കുന്ന പൊന്നമ്പലങ്ങളില്‍
പുഴകള്‍ വെണ്‍പാവിനാല്‍ വെണ്മനെയ്യും
നാട്ടുപൂഴിപ്പരപ്പുകളില്‍
ഓതിരം കടകങ്ങള്‍ നേരിന്റെ
ചുവടുറപ്പിക്കുന്ന കളരിയില്‍
നാണം ചുവക്കും വടക്കിനി തിണ്ണയില്‍
 
ഇരുളിന്റെ ആഴത്തിലാദ്ധ്യാത്മ ചൈതന്യം
ഇമവെട്ടിവിരിയുന്ന വേടമാടങ്ങളില്‍
ഈറകളിളം തണ്ടിലാത്മബോധത്തിന്റെ
ഈണം കൊരുക്കുന്ന കാടകപ്പൊന്തയില്‍
പുള്ളും പരുന്തും കുരുത്തോല നാഗവും
വള്ളുവചിന്തുകേട്ടാടും വനങ്ങളില്‍
ആടിമാസം പുലപ്പേടി വേഷം കളഞ്ഞാവണിപ്പൂവുകള്‍ തീര്‍ക്കും കളങ്ങളില്‍
അടിയാര്‍ തുറക്കുന്ന പാടപറമ്പുകളില്‍
അഗ്നിഹോത്രത്വരിത യജ്ഞവാടങ്ങളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വാക്കുകള്‍ മുളക്കാത്ത കുന്നുകളില്‍
വര്‍ണ്ണങ്ങള്‍ വറ്റുമുന്മദവാത വിഭ്രമ
ചുഴികളില്‍ അലഞ്ഞതും
കാര്‍മ്മണ്ണിലുയിരിട്ടൊരാശമേല്‍
ആഢ്യത്തമൂര്‍ജരേണുക്കള്‍ ചൊരിഞ്ഞതും
പന്ത്രണ്ടു മക്കളത്രേ പിറന്നു
ഞങ്ങള്‍ പന്ത്രണ്ടു കയ്യില്‍ വളര്‍ന്നു
കണ്ടാലറിഞ്ഞേക്കുമെങ്കിലും തങ്ങളില്‍
രണ്ടെന്ന ഭാവം തികഞ്ഞു
രാശിപ്രമാണങ്ങള്‍ മാറിയിട്ടോ
നീച രാശിയില്‍ വീണുപോയിട്ടോ
ജന്മശേഷത്തിന്‍ അനാഥത്വമോ
പൂര്‍വ്വ കര്‍മ്മദോഷത്തിന്റെ കാറ്റോ
താളമര്‍മ്മങ്ങള്‍ പൊട്ടിതെറിച്ച തൃഷ്ണാര്‍ദ്ധമാം
ഉന്മതത്തിന്‍ മാദന ക്രിയായന്ത്രമോ
 
ആദി ബാല്യം തൊട്ടു പാലാഴി നല്‍കിയോ
രാന്ധ്യം കുടിച്ചും തെഴുത്തും മുതിര്‍ന്നവര്‍
പത്തു കൂറായ്‌ പൂറ്റുറപ്പിച്ചവര്‍
എന്റെ എന്റെ എന്നാര്‍ത്തും കയര്‍ത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും
ഗൃഹ ചിദ്ര ഹോമങ്ങല്‍ തിമിര്‍ക്കുന്നതും കണ്ടു
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ടു
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
കരളിന്‍ കയത്തില്‍ ചുഴിക്കുത്തു വീഴവേ
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും
പുലഭ്യം പറഞ്ഞും പെരുങ്കാലനക്കിയും
ഇരുളും വെളിച്ചവും തിറമേറ്റു ചെല്ലാത്ത
പെരിയ സത്യത്തിന്റെ നിര്‍വ്വികാരത്വമായ്‌
ആകാശ ഗര്‍ഭത്തിലാത്മതേജസ്സിന്റെ
ഓങ്കാര ബീജം തെളിഞ്ഞു
എല്ലാരുമൊന്നെന്ന ശാന്തി പാഠം
തനിച്ചെങ്ങുമേ ചൊല്ലി തളര്‍ന്നു
ഉടല്‍തേടി അലയും ആത്മാക്കളോട്‌
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോള്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍
ഉറവിന്റെ കല്ലെറിഞ്ഞൂടെപിറന്നവര്‍ കൂകി
നാറാണത്തു ഭ്രാന്തന്‍
ചാത്തമൂട്ടാനൊത്തു ചേരുമാറുണ്ടെങ്ങള്‍
ചേട്ടന്റെ ഇല്ലപറമ്പില്‍
ചാത്തനും പാണനും പാക്കനാരും
പെരുന്തച്ചനും നായരും വള്ളുവോനും
ഉപ്പുകൊറ്റനും രജകനും കാരയ്ക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
ഇന്ദ്രിയം കൊണ്ടെ ചവക്കുന്ന താംബൂലം
ഇന്നലത്തെ ഭ്രാത്രു ഭാവം
തങ്ങളില്‍ തങ്ങളില്‍ മുഖത്തു തുപ്പും
നമ്മള്‍ ഒന്നെന്നു ചൊല്ലും ചിരിക്കും
പിണ്ഡം പിതൃക്കള്‍ക്കു വയ്ക്കാതെ
കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും
പിന്നെ അന്നത്തെ അന്നത്തിനനന്യന്റെ
ഭാണ്ഡങ്ങള്‍ തന്ത്രത്തിലൊപ്പിച്ചെടുക്കും
ചാത്തനെന്റേതെന്നു കൂറുചേര്‍ക്കാന്‍ ചിലര്‍
ചാത്തിരാങ്കം നടത്തുന്നു
ചുങ്കംകൊടുത്തും ചിതം പറഞ്ഞും
വിളിച്ചങ്കത്തിനാളുകൂട്ടുന്നു
വായില്ലകുന്നിലെപാവത്തിനായ്‌
പങ്കു വാങ്ങിപകുത്തെടുക്കുന്നു
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജടരാഗ്നിയത്രെ
അഗ്നിഹോത്രിക്കിന്നു ഗാര്‍ഹപത്യത്തിനോ
സപ്തമുഖ ജടരാഗ്നിയത്രെ

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരുകോടി ഈശ്വര വിലാപം
ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാന്‍
ഒരു കോടി ദേവ നൈരാശ്യം
ജ്ഞാനത്തിനായ്‌ കുമ്പിള്‍ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം
ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അബ്ധിയില്‍ വര്‍ണവും വിത്തവും തപ്പുന്നു
ഉമിനീരില്‍ എരിനീരില്‍ എല്ലാം ദഹിക്കയാണു
ഊഴിയില്‍ ദാഹമേ ബാക്കി
ചാരങ്ങള്‍പോലും പകുത്തു തിന്നുന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളില്‍ സര്‍വ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളില്‍ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാന്‍
വീണ്ടുമൊരുനാള്‍ വരും
വീണ്ടുമൊരുനാള്‍ വരും
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ
സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ അനലില്‍ നിന്നു
അമരഗീതം പോലെ ആത്മാക്കള്‍
ഇഴചേര്‍ന്നൊരു അദ്വൈത പദ്മമുണ്ടായ്‌വരും
അതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിന്‍ പരാഗങ്ങള്‍
അണുരൂപമാര്‍ന്നടയിരിക്കും
അതിനുള്ളില്‍ ഒരു കല്‍പ്പതപമാര്‍ന്ന ചൂടില്‍നിന്നു
ഒരു പുതിയ മാനവനുയിര്‍ക്കും
അവനില്‍നിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാപടലം
ഈ മണ്ണില്‍ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം……….

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....