Wednesday, March 30, 2016

ക്ഷമാപണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ രാത്രിയില്‍
ഞാന്‍ നിന്നരികിലിരുന്നുവോ?

നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീതശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തല തല്ലി വിളിച്ചുവോ?

കൂരിരുള്‍ മൂടിക്കിടക്കുന്നോരോര്‍മ്മ തന്‍
ഈറന്‍ തെരുവുകളാണ്
വെറും ശവഭോജനശാലകളാണ്
കിനാവറ്റ യാചകര്‍ വീണുറങ്ങും
കടത്തിണ്ണകളാണ്
ഘടികാര സൂചിയില്‍ക്കോര്‍ത്തുപിടയ്കും
ശിരസ്സുകളാണ് .

ബോധത്തിന്റെ പാതിരാത്തോര്‍ച്ചയില്‍
നെഞ്ചു പൊത്തിക്കൊണ്ട്
ചോര ഛര്‍ദ്ദിക്കുന്ന രോഗികളാണ്
കൊമ്പിട്ടടിച്ചോരോ മനസ്സിന്‍
തണുത്ത ചെളിയിലും
കാരുടല്‍ പൂഴ്‍ത്തിക്കിടക്കും വെറുപ്പാണ്
ഭയം കാറ്റും മഴയും കുടിച്ച്‌
മാംസത്തിന്റെ ചതുപ്പില്‍ വളരുകയാണ്
പകയുടെ ഹിംസ്ര സംഗീതമാണ്.

ഓരോ നിമിഷവും
ഓരോ മനുഷ്യന്‍ ജനിക്കുകയാണ്
സഹിക്കുകയാണ്
മരിക്കുകയാണ്.

ഇന്നു ഭ്രാന്ത് മാറ്റാന്‍
മദിരാലയത്തിന്‍ തിക്ത സാന്ത്വനം മാത്രമാണ്.

എങ്കിലും
പ്രേമം ജ്വലിക്കുകയാണ്
നിരന്തരമെന്റെ ജഡാന്തര സത്തയില്‍..

മാപ്പു ചോദിപ്പു
വിഷം കുടിച്ചിന്നലെ
രാത്രിതന്‍ സംഗീതശാലയില്‍
മണ്ണിന്റെ ചോര നാറുന്ന കറുത്ത നിഴലായ്
ജീവനെ,
ഞാന്‍ നിന്നരികിലിരുന്നുവോ?

1 comment:

  1. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിൽ ഇതെഴുതാനുണ്ടായ സന്ദർഭം മനോഹരമായി വിവരിച്ചിട്ടുണ്ട്.

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....