Wednesday, March 30, 2016

വിട്ടുപോകുന്ന വീടിന്‌ - നെരൂദ

പരിഭാഷ : വി.രവികുമാര്‍
 
പോയിവരട്ടെ,
വീടേ!
പറയാനാവില്ല
മടക്കം:
നാളെ, മറ്റൊരു നാള്‍,
കുറേക്കാലം കഴിഞ്ഞ്,
ഏറെക്കാലം കഴിഞ്ഞും.

ഒരു യാത്ര കൂടി,
ഇന്നെനിക്കു പക്ഷേ പറഞ്ഞേതീരൂ,
കല്ലു കൊണ്ടുള്ള നിന്റെ ഹൃദയത്തെ
എത്രമേല്‍ സ്നേഹിച്ചിരുന്നു
ഞങ്ങളെന്ന്;
എത്ര ചൂടു നീ
ഞങ്ങള്‍ക്കു തന്നു,
കുഞ്ഞുമുന്തിരിപ്പഴങ്ങള്‍ പോലെ
മഴത്തുള്ളികള്‍ ചൊരിയുന്നു
നിന്റെ മേല്‍ക്കൂരയില്‍

മാനത്തിന്റെ
വഴുക്കുന്ന സംഗീതം!
ഇതാ ഞങ്ങള്‍
നിന്റെ ജനാലകളടയ്ക്കുന്നു,
ഞെരുക്കുന്നൊരകാലരാത്രി
ഓരോ മുറിയും
കൈയേറുന്നു.

കാലം നിന്റെ മേല്‍
വട്ടം ചുറ്റുന്നു,
ഈര്‍പ്പം നിന്റെയാത്മാവിനെ
കരണ്ടുതിന്നുന്നു,
ഇരുട്ടടച്ചിട്ടും
ജീവന്‍ വിടുന്നില്ല നീ.

ചിലനേരം
ഒരെലി
കരളുന്ന കേള്‍ക്കുന്നു,
ഒരു കടലാസ്സിന്റെ
മര്‍മ്മരം,
പതിഞ്ഞൊരു
മന്ത്രണം,
ചുമരിലിരുട്ടത്ത്
ഏതോ പ്രാണിയുടെ
പാദപതനം,
ഈയേകാന്തതയില്‍
 
മഴ പെയ്യുമ്പോള്‍
കൂര ചോരുന്നതു
മനുഷ്യന്റെയൊച്ചയില്‍,
ആരോ
തേങ്ങിക്കരയുമ്പോല്‍.

നിഴലുകള്‍ക്കേ
അറിയൂ
പൂട്ടിയിട്ട വീടുകളുടെ
രഹസ്യങ്ങള്‍,
തടുത്തിട്ട കാറ്റിനും,
കൂരയില്‍,
വിടരുന്ന ചന്ദ്രനും.

പോയിവരട്ടെ,
ജാലകമേ,
വാതിലേ, തീയേ,
തിളവെള്ളമേ, ചുമരേ!
അടുക്കളേ,
നിനക്കും വിട,
ഞങ്ങള്‍ മടങ്ങുംവരെയ്ക്കും,
കാലത്തില്‍
തറഞ്ഞ
വ്യര്‍ഥബാണങ്ങള്‍-
ക്കുയിരു നല്കി
വാതിലിനു മുകളിലെ
ഘടികാരത്തിന്റെ
വൃദ്ധഹൃദയം
വീണ്ടും
മിടിച്ചുതുടങ്ങും വരെയ്ക്കും.



No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....