Tuesday, March 15, 2016

കാത്തിരിപ്പുകാര്‍

ആരോ നമ്മെ കാത്തിരിക്കുന്നുണ്ട്
ഏതോ വളവില്‍,ചുഴിയില്‍,മുറിവില്‍,
മൌനത്തില്‍.
കയറ്റക്കാരന്‍ കണാരേട്ടനെ
തെങ്ങ് കാത്തിരുന്നപോലെ.
കുത്തിയായ രാമേട്ടനെ
കിണറു കാത്തിരുന്ന പോലെ.
ഡ്രൈവറായ മമ്മതിക്കായെ
വണ്ടി കാത്തിരുന്നപോലെ.
ഡോക്ടറായ സാമുവലിനെ
രോഗം കാത്തിരുന്ന പോലെ.

മനുഷ്യരോട് മിണ്ടിയിട്ട്
മാസങ്ങളായി.
മീനുമായ് ചെല്ലുമ്പോള്‍
വീടുകള്‍ മാത്രം സുഖദുഃഖങ്ങള്‍ തിരക്കുന്നു.
പൂക്കളും പൂച്ചകളും മാത്രം നാളെയും
വരണമേയെന്നു പ്രാര്‍ത്ഥിക്കുന്നു.

വളവിലുണ്ട് ഒരേട്ടത്തി.
ചുഴിയിലുണ്ട് ഒരമ്മ.
മുറിവിലുണ്ട് ഒരു പെണ്‍കുട്ടി.
ചത്ത ചാളയുടെ കണ്ണുള്ളവള്‍.
കടലില്‍ നിന്നു കരക്കുപിടിച്ചിട്ടപോലെ
ജീവിതം മാറ്റിവെച്ചവള്‍.
മൌനത്തിലുണ്ട് ഒരു മുത്തശ്ശി.
കാത്തിരിപ്പുകള്‍ക്ക് വര്‍ണ്ണ ചിറകുകള്‍
മുളക്കുമെന്നു മുന്‍പ് മീന്‍കാരിയായ മുത്തശ്ശി.
അവരുടെ കണ്ണുകളില്‍ തളര്‍ വാതം പിടിച്ച കടല്.
മുലകളില്‍ വല
ഞരക്കത്തില്‍ അരയന്‍.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....