Sunday, April 10, 2016

ഏറ്റവും ദുഃഖഭരിതമായ വരികള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കഴിയുമീ രാവെനിക്കേറ്റവും
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു

കഴിയുമീ രാത്രി ഏറ്റവും വേദനാ-
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു
എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ ആരുമോഹിച്ചു പോയിടാ

കഴിയുമീ രാവില്‍ ഏറ്റവും സങ്കട-
ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്‌
ശിഥിലമായ്‌ രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍
അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു

അരികിലേക്കൊന്നണയുവാനെന്നപോല്‍
അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലും
എന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍
തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍
ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം

ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍
അവളെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപ്തമാം
മൃദുല മേനി അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം..
വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം

ഇതുപൊലെ പല നിശകളില്‍ എന്റെ യീ
കൈകളില്‍ അവളെ വാരിയെടുക്കയാലാകണം
ഹൃദയം ഇത്രമെലാകുലമാകുന്നത്‌
അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...

Friday, April 8, 2016

അത്താഴം - എ അയ്യപ്പന്‍

കാറപകടത്തില്‍ പെട്ട് മരിച്ച വഴി യാത്രക്കാരന്റെ
ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ..
മരിച്ചവന്റെ പോക്കെറ്റില്‍ നിന്നും പറന്ന
അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്..

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോള്‍
എന്റെ കുട്ടികള്‍.. വിശപ്പ്‌ എന്ന നോക്കുക്കുത്തികള്‍..
ഇന്നത്തത്താഴം ഇത് കൊണ്ടാവാം..

ഈ രാത്രിയില്‍ അത്താഴത്തിന്റെ രുചിയോടെ ഉറങ്ങുന്ന എന്റെ മക്കള്‍..
അര വയറോടെ അച്ചിയും ഞാനും..

മരിച്ചവന്റെ പോസ്റ്റ്‌ മോര്‍ട്ടമോ ശവദാഹമോ കഴിഞ്ഞിരിക്കാം..
അടയുന്ന കണ്‍ പോളകളോടെ ഓര്‍ക്കുവാന്‍ ശ്രമിക്കുന്നു
ചോരയില്‍ ചവുട്ടി നില്‍ക്കുന്ന ആള്‍ക്കൂട്ടം...

Thursday, April 7, 2016

കാത്തുനിൽപ്പ്‌ - ബാലചന്ദ്രന്‍ ചുള്ളിക്കാട്


...............................................................
വചനമേ,നീയെന്റെ ജീവിതത്തിൻ
പുലർ കാലനക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്ന പ്രകാശഭിക്ഷ
സകലേന്ദ്രിയങ്ങളും സംഭരിച്ച
വിഘടിത ധാരണാബിന്ദുജാലം
സ്ഥിരബോധതന്തുവിൽ കോർത്തിണക്കി
വിരചിച്ചു നീയെന്റെ ചിത്തശിൽപ്പം.

ലവണലേശം തൊട്ടു സാഗരത്തിൻ
ഗഗനാന്ത വിസ്ത്രുതിയോളമല്ല
ഒരു മണൽത്തരിതൊട്ടു താരകോടി
തിരിയും മഹാപഥത്തോളമല്ല
ചിറകായി നീയെങ്കിലിന്നു താണ്ടാം
ഒരു മനസ്സെത്രയോ ദീപ്തിവർഷം!

അതിമോഹമില്ലെനിക്കിത്രവേഗം
അകലങ്ങളൊക്കെയും കീഴടക്കാൻ.

അപരാധമൊന്നുമേ ചെയ്തിടാതെ
വെടിയേറ്റുവീണൊരീ ബാലകന്റെ
അടയാത്ത കണ്ണിനൊരുത്തരം നീ
തരുമെങ്കിലെന്നു ഞാൻ കാത്തു നിൽപ്പൂ.
========================================

ഓര്‍മ്മകളുടെ ഓണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

.........................................
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.
=======================================

ഭൂമിയുടെ കാവൽക്കാരൻ - എ അയ്യപ്പൻ

നിന്‍റെ തൊട്ടിലും
അമ്മയുടെ ശവപ്പെട്ടിയും
ഇതേ മരത്തിന്റേതാണു.
ഈ മരത്തിൽ നിന്ന് നിനക്കൊരു കളിക്കുതിര
ചുള്ളികൾ കൊണ്ട്‌ കളിവീട്‌
ഇമകൾ പോലെ തുടിക്കുന്ന
ഇലകളാൽ തോരണം.
മഴയും വെയിലും
മരച്ചോട്ടിൽ മറക്കണം.
ഋതുപർണ്ണനെപ്പോലെ ഇലകളെണ്ണിത്തീർക്കണം
മരത്തിന്‍റെ നിഴൽ നീയെന്നു തോന്നണം.
ഋതുക്കളിലൂടെ
മരമാടുന്നതു കണ്ട്‌
കാലമളക്കണം.
കരിയിലകളുടെ പാട്ടിൽ കാതോർത്തു നിൽക്കണം.
മഴുവുമായ്‌ ഒരുനാളിവിടെ
മരംവെട്ടുകാരൻ വരുമ്പോൾ
മഴു അവനിലേക്ക്‌ തിരിഞ്ഞീടാൻ മന്ത്രം നീയോതണം.
മരം വാഴുന്ന കരയെ കടലെടുക്കാതെ കാക്കുന്നവൻ
കാവൽക്കാരൻ.
ദാഹത്തിന്‍റെ ഓർമ്മയ്ക്ക്‌
പാതാളത്തിൽ താണ ബലിശിരസ്സ്‌.
മരച്ചോട്ടിൽ തണലുകൊള്ളാൻ
പിതൃഘാതകനെത്തുമ്പോൾ
ക്ഷീരം നിറഞ്ഞ കയ്യിലൊരു
ചെത്തിക്കൂർപ്പിച്ച
അമ്പ് .

ഭാഷയും ആത്മഹത്യയുടെ തിയ്യതിയും - എ അയ്യപ്പൻ

ഭാഷയ്ക്ക് തേയ്മാനം സംഭവിച്ചതു കൊണ്ട്
ഒരു ചങ്ങാതി അത്മഹത്യ ചെയ്തു..
ഇതാണ് ഭൂമിയിൽ അവന്റെ
ജീവിത തഴമ്പിന്റെ പ്രസക്തി
സമുദ്രത്തിന്റേയും, കൊടുങ്കാറ്റിന്റേയും,
മുറിവേറ്റ മൃഗത്തിന്റേയും ഭാഷയുടെ മുന
ഇവൻ ശീലമാക്കിയിരുന്നു..
കൂരുരിട്ടിൽ ഇവൻ തപസ്സു ചെയ്തു
പ്രകാശത്തിന്റെ വാതിലുകൾ തുറന്നില്ല
കിണറ്റിലേയ്ക്കു നോക്കിയപ്പോൾ
അവൻ അവന്റെ മുഖം കണ്ടു
ഭാഷയോടുള്ള ക്രോധം
സ്വത്വത്തെ കുറ്റപ്പെടുത്തി
മുയലിറച്ചി ഇഷ്ടമുള്ളവനല്ല ഈ ചങ്ങാതി
അവന്  സ്വന്തം കണ്ണിന്റെ മുറിവ്
തുന്നിക്കെട്ടാതെ വയ്യ..!

ആത്മഭൂതം നഷ്ടപ്പെട്ടവന്
ഏതുഭാഷയിൽ ആരു
ചരിത്രം നിർമ്മിയ്ക്കും
ഭൂകമ്പം പൊട്ടിത്തെറിച്ച നാൾ
ഇവൻ ഭാഷയെ സ്നേഹിച്ചു
അഗ്നി തണുത്തുറഞ്ഞ നാൾ
മരണത്തിന് തലവെച്ചു
ഇവന്റെ കൈയ്യക്ഷരത്തിന്റെ
വടിവുകളിൽ തെച്ചികൾ വീണു

നദി സംഗമങ്ങളുടെ നടുക്ക്
മുങ്ങി തുടിയ്ക്കുവാൻ ഇച്ചിച്ചവൻ
കണ്ണട ഉപേക്ഷിച്ചു പോയ
ഇവന്റെ മരിച്ച കണ്ണുകൾ
തുറിച്ചു നോക്കുന്നു
ഹൃദയം നഷ്ടപ്പെട്ട അക്ഷരം
ഭാവിയില്ലാത്ത കുട്ടികളെപ്പോലെ
തൃപ്തിയില്ലാത്ത ആകാശം
ഭാഷ വറ്റിയ കടൽ

ബുദ്ധനും ആട്ടിന്‍കുട്ടിയും - എ അയ്യപ്പന്‍

ബുദ്ധാ ഞാനാട്ടിന്‍കുട്ടി
കല്ലേറുകൊണ്ടിട്ടെന്റെ കണ്ണുപോയ്
നിന്‍ ആല്‍ത്തറകാണുവാനൊട്ടുംവയ്യ.

കൃപാധാമമേ ബുദ്ധാ, കാണുവാനൊട്ടും വയ്യ
പ്രഭാതാരവും എന്നെ തെളിച്ച പുല്‍പ്പാതയും.
ഇടയന്‍ നഷ്ടപ്പെട്ട കുഞ്ഞാടാണല്ലോ, യിനി
തുണ നീ മാത്രം ബുദ്ധാ, അലിവിന്നുറവു നീ.

കണ്ണിലെച്ചോര വീഴും പാതയില്‍ നീ നില്‍ക്കുമോ
കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ, നിന്റെ
കണ്ണിന്റെ കനിവെല്ലാം കാണുവാന്‍ കഴിയുമോ?

മുള്ളുകള്‍ തറയ്ക്കുന്നു കാലുകള്‍ മുടന്തുന്നു
വിണ്ണിലേക്കുയരുന്ന വൈഖരി പോലെ നിന്റെ
പൊന്നുവാഗ്ദാനം വീണ്ടും കേള്‍ക്കുമോ തഥാഗതാ!

മിണ്ടാത്ത നിന്‍ വെങ്കല പ്രതിമയെങ്ങാണവോ
മണ്ട ഞാന്‍ പൊട്ടിച്ചെന്റെ കുരുതി സമ്മാനിക്കാം
കാരുണ്യമോ, കരസ്പര്‍ശമോയേല്‍ക്കാതെ നിന്‍
പേരുവിളിച്ചും കൊണ്ടെന്‍ ചോരക്കണ്ണടയവേ,

പുല്‍ക്കൊടിത്താഴ്‌വരകള്‍ കാതില്‍പ്പറഞ്ഞൂയെന്നെ
കല്ലെറിഞ്ഞവനൊരു സിദ്ധാര്‍ത്ഥനെന്ന കുട്ടി

Saturday, April 2, 2016

സഫലമീ യാത്ര - എന്‍ എന്‍ കക്കാട്

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം
വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്.

വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ
പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ-
യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ!


ആതിരവരുംനേരമൊരുമിച്ചുകൈകള്‍-
കോര്‍ത്തെതിരേല്‍‍ക്കണം നമുക്കിക്കുറി!
വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...?

എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ-
യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍...

മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ
മധുപാത്രമടിയോളം മോന്തുക..
നേര്‍ത്ത നിലാവിന്റെയടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്റെ-
യറകളിലെയോര്‍മ്മകളെടുക്കുക..

എവിടെയെന്തോര്‍മ്മകളെന്നോ....

നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ
തെരുവുവിളക്കുകള്‍ക്കപ്പുറം
പതിതമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ....

പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍
നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍...

ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!

ഏതോ പുഴയുടെ കളകളത്തില്‍
ഏതോ മലമുടിപോക്കുവെയിലില്‍
ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍
ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍
നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍
പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ്
കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍‍
നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍‍
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ
എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ...!
ഒന്നുമില്ലെന്നോ...!

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ
പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?
ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ?

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!
നാമീ ജനലിലൂടെരിരേല്‍ക്കും....
ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം
തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ...

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം...
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ.....
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ സഫലമീ യാത്ര...
ഹാ സഫലമീ യാത്ര...

സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ
താളവും നിറയെ സംഗീതമുള്ള നിശ്വാസവും?


പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനക മൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും,
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.


മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍,

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാർത്തനായ് ഭൂതായനങ്ങളില്‍,
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴി നീരില്‍ മുങ്ങും തുളസി തന്‍
കതിരു പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരികുക.
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍.

സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍...

രാത്രിമഴ - സുഗതകുമാരി

രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.

രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.

രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!.........ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.

ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?

രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.

രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.

രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ
-----------------------------------------------

പൂക്കാലം - കുമാരനാശാന്‍

പൂക്കുന്നിതാ മുല്ല,പൂക്കുന്നിലഞ്ഞി
പൂക്കുന്നു തേന്മാവു,പൂക്കുന്നശോകം
വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍,പൂവാല്‍
ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ!

എല്ലാടവും പുഷ്പഗന്ധം പരത്തി
മെല്ലെന്നു തെക്കുന്നു വീശുന്നു വായു,
ഉല്ലസമീ നീണ്ട കൂകൂരവത്താ-
ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍.

കാണുന്നിതാ രാവിലേ പൂവുതേടി
ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍
പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ-
ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം?

പാടങ്ങള്‍ പൊന്നിന്‍ നിറം പൂണ്ടു,നീളെ-
പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം
കേടറ്റ നെല്ലിന്‍ കതിര്‍ക്കാമ്പുകൊത്തി-
ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍.

ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു,ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം!

നാകത്തില്‍ നിന്നോമനേ നിന്നെ വിട്ടീ-
ലോകത്തിനാനന്ദമേകുന്നിതീശന്‍
ഈ കൊല്ലമീ നിന്‍റെ പാദം തൊഴാം ഞാന്‍
പോകൊല്ല പോകൊല്ല പൂക്കാലമേ നീ!

ചിന്തിച്ചിളങ്കാറ്റു തന്‍ നിസ്വനത്താ-
ലെന്തോന്നുരയ്ക്കുന്നു നീ?ഞാനറിഞ്ഞു,
"എന്താതനാം ദേവനോതുന്നതേ ഞാ-
നെന്താകിലും ചെയ്യു" വെന്നല്ലയല്ലീ? 

-----------------------------------------------------

പാഥേയം - ഒ എന്‍ വി കുറുപ്പ്


വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാം
വേദനകള്‍ പങ്കുവയ്ക്കുന്നൂ!
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;
കവിതയുടെ ലഹരി നുകരുന്നൂ!
കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-
വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,
വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-
നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!

മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ?-പാടി-
മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ?
എങ്കിലും സന്ധ്യയുടെ കൈയിലെ സ്വര്‍ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൌന-
പാത്രങ്ങളില്‍ കാത്തുവച്ച മാധുര്യവും
മാറാപ്പിലുണ്ടെന്‍റെ മാറാപ്പിലു,ണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നൂ!

മുറതെറ്റിയെത്തുന്നു ശിശിരം!
വിറകൊള്‍വൂ തരുനഗ്നശിഖരം!
ഒരു നെരിപ്പോടിന്‍റെ ചുടുകല്ലുകള്‍ക്കിടയില്‍
എരിയുന്ന കനലുകള്‍ കെടുന്നൂ.
വഴിവക്കില്‍ നിന്നേറിവന്ന വിറകിന്‍കൊള്ളി
മുഴുവനുമെരിഞ്ഞു തീരുന്നൂ.
ഒടുവിലെന്‍ ഭാണ്ഡത്തില്‍ ഭദ്രമായ്‌ സൂക്ഷിച്ച
തുടുചന്ദനത്തുണ്ടു വിറകും
അന്ത്യമായ് കണ്ണുചിമ്മുമഗ്നിക്കു നല്‍കി ഞാന്‍
ഒന്നതിന്‍ ചൂടേറ്റു വാങ്ങി.

പാടുന്നു നീണ്ടൊരീ യാത്രയില്‍ തളരുമെന്‍
പാഥേയമാകുമൊരു ഗാനം!
ഒരു കപടഭിക്ഷുവായ് ഒടുവിലെന്‍ ജീവനെയും
ഒരു നാള്‍ കവര്‍ന്നു പറന്നുപോവാന്‍
നിഴലായി നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ!നീ മാറി നില്‍ക്കൂ!
അതിനുമുന്‍പതിനുമുന്‍പൊന്നു ഞാന്‍ പാടട്ടെ
അതിലെന്‍റെ ജീവനുരുകട്ടെ!
അതിലെന്‍റെ മണ്ണ് കുതിരട്ടേ,പിളര്‍ക്കട്ടേ,
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടെ!