Showing posts with label Jnanasnanam. Show all posts
Showing posts with label Jnanasnanam. Show all posts

Friday, June 10, 2022

ജ്ഞാനസ്നാനം - ബാലചന്ദ്രൻ ചുള്ളിക്കാട്


(1836 ജനുവരി 8. പാരീസിലെ കൊൺഷെറി പ്രിസൺ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കവിയും കുറ്റവാളിയുമായ പിയ ഫ്രാങ്സ്വാ ലാസണറിന്റെ അന്ത്യരാത്രി. രംഗം സാങ്കല്പികം )

 

 

ലാസണൈർ, എഴുന്നേൽക്ക 

ഫ്രഞ്ചു കൽത്തുറുങ്കിന്റെ 

നൈശയാമത്തിൽ 

ശാന്തം മുഴങ്ങീ മഹാനാദം

 

അവിടെ ശിരച്ഛേദ 

മാത്ര കാത്തിരിക്കുന്നു. 

കവിയാം കൊലയാളി 

ലാസണൈർ നിദ്രാഹീനം.

 

അപരാധത്തിൻ ധീര 

കാമുകൻ പ്രേതഗ്രന്ഥം

ധൃതിയിൽ പാരായണം 

ചെയ്തുകൊണ്ടിരിക്കുമ്പോൾ,

 

"ലാസണൈർ, എഴുന്നേൽക്ക 

ഹാ! ജഗദ്ഗുരുവിന്റെ 

ശാസനം നിശാദിപ 

ജ്വാലയെ സ്തംഭിപ്പിച്ചു.

 

"അർദ്ധരാത്രി ഞാൻ വന്നു. 

മൃത്യുവിൽനിന്നും നിന്നെ 

നിത്യജീവനിലേക്കു 

വീണ്ടെടുക്കുവാനായി.

 

ഇന്നു നീ പശ്ചാത്താപം 

കൊള്ളുക, മൂഢത്വത്താൽ

മണ്ണിൽ നീ ചിന്തിപ്പോയ

കത്തിവായ്ത്തല പോലെ

 

ലാസണൈർ ചിരിക്കുന്നു. 

"നിത്യജീവിതം വേണ്ട

സ്വർഗ്ഗലോകവും വേണ്ട. 

ദുഃഖവുമാനന്ദവും 

ശുദ്ധശൂന്യമായ്ത്തീർന്നു 

മൃത്യുവും മതിപ്പെട്ടു. 

നിത്യമായ് നശിക്കട്ടെ.

 

കവിയും ദ്വേഷത്തോടെ 

ഞാനിന്നു വെറുത്തോട്ടേ 

കവിയെക്കൊലയാളി 

യാക്കുമി ലോകത്തിനെ.

 

 

മുഴങ്ങി മൗനം മാത്രം. 

ലാസർ നിറുകയിലറിഞ്ഞു

 മുറിവുള്ള തൃക്കരസ്പർശം മാത്രം.

 

രാത്രി തോരുവാനായി 

മാർത്തയും മറിയയും 

കാത്തുനിൽക്കുന്നു കാരാ-

ഗൃഹത്തിൻ കവാടത്തിൽ

 

 വധയന്ത്രത്തിൽ നിന്നു 

ജ്യേഷ്ഠനെക്കൈക്കൊള്ളാനും

ശവഭോജിയാം മണ്ണിൽ

കൊണ്ടുപോയടക്കാനും.