Showing posts with label ഇരുട്ടിലേയ്ക്കയച്ച അസ്ത്രം. Show all posts
Showing posts with label ഇരുട്ടിലേയ്ക്കയച്ച അസ്ത്രം. Show all posts

Sunday, October 22, 2017

ഇരുട്ടിലേയ്ക്കയച്ച അസ്ത്രം - കല്പറ്റ നാരായണൻ

രാമായണം;
ഇരുട്ടിലേയ്ക്കയച്ച ഒരസ്ത്രം!

ഇരുളിൽ
മുരുട പുഴയിൽ താഴ്ത്തി
വെള്ളമെടുക്കുകയായിരുന്ന
മുനികുമാരനെ അത്
മുറിച്ചുകടന്നു.
അന്ധരായ അച്ഛനമ്മമാരെ
ആദ്യം പച്ചയ്ക്കും
പിന്നെ മുറപ്രകാരം ചിതയിൽ വെച്ചും
അത് ദഹിപ്പിച്ചു.

അസ്ത്രം തറഞ്ഞ വേദനയിൽ
താടക
ഒരു രാക്ഷസിയായിപ്പെരുകി
ഭൂമി കുലുക്കിക്കൊണ്ടലറി.
വൃക്ഷങ്ങൾ കടപുഴകി വീണു,
സുന്ദരിയായ ശൂർപ്പണഖയുടെ
മൂക്കും മുലയുമരിഞ്ഞു.
കാറ്റോ കാട്ടിൽനിന്ന് പിൻവലിഞ്ഞു.

'രാമാ, ഞാൻ നിനക്കെന്ത് പിഴച്ചു?'
ഇരുട്ടിലൂടെ വന്ന അസ്ത്രത്തിൽ
ബാലി വീണു.
വാനരങ്ങളോടൊത്ത്  അത്
ലങ്കയിൽ തലങ്ങും വിലങ്ങും പാഞ്ഞു,
മണ്ഡോദരിയുടെ ഉടുക്കുത്തിൽ കൈവെച്ചു,
അപര പ്രതാപത്തിന്റെ പത്തു തലയുമറുത്തു.

ക്രമത്തിന്റെ പുറത്ത്
തല കീഴായിത്തപസ്സു ചെയ്ത
ശൂദ്രന്റ തലയെടുത്തു.
പിന്നിലൂടെ വന്ന അസ്ത്രത്തിൽ
തുളഞ്ഞുപോയ ജീവിതവും
മടിയിൽവെച്ച്
സീത കാട്ടിൽ തനിച്ചിരുന്നു.

ഇന്നും
ഇരുട്ടിലൂടെ
അത് അതിന്റെ ഗതി തുടരുന്നു.
വീഴും മുമ്പേ ഗാന്ധി
ആ അസ്ത്രം തിരിച്ചറിഞ്ഞു.
'റാം, റാം'