Showing posts with label ബാലചന്ദ്രന്‍ ചുള്ളിക്കാട്. Show all posts
Showing posts with label ബാലചന്ദ്രന്‍ ചുള്ളിക്കാട്. Show all posts

Thursday, May 24, 2018

പലതരം കവികൾ - ബാലചന്ദ്രൻ ചുള്ളിക്കാട്

1.
ചില കവികൾ പണ്ടത്തെ
രാജാക്കന്മാരെപ്പോലെയാണ് .
ബുദ്ധിയും തന്ത്രവും സൈന്യവും
കൊണ്ട് അവർ കാവ്യരാജ്യം ഭരിക്കും
ചോദ്യം ചെയ്യുന്നവരെ കവിതയിൽനിന്ന് നാടുകടത്തും .

വാക്കിന്റെ സൂര്യൻ ഉദിക്കുന്നതും
അസ്തമിക്കുന്നതും അവരുടെ
ആജ്ഞകാെണ്ടാണെന്ന്
വൈതാളികവൃന്ദം രാപ്പകൽ
കീർത്തിക്കും പക്ഷെ , അയൽ
രാജാക്കന്മാരെ
കീഴടക്കാമെന്നല്ലാതെ സ്വന്തം
ജനതയുടെ ഹൃദയം കീഴടക്കാൻ
അവർക്ക് കഴിയുകയില്ല .
അതാനാൽ ഒടുവിലവർ
നാല്ക്കവലകളിൽ കാക്കതൂറുന്ന
പ്രതിമകളായ് മാറും .

2.
ചില കവികൾ ഇന്നത്തെ
മന്ത്രിമാരെപ്പലെയാണ്.
അവർക്ക് ഗൺമാൻമാരുണ്ട്
അവരെ ആരെങ്കിലും കൂവിയാൽ
ഗൺമാൻമാർ വെടിവെച്ച് കൊല്ലും
ഒരു ദിവസം ഭ്രാന്തിളകിയ
സ്വന്തം ഗൺമാന്റെ വെടിയേറ്റ്
അവർ മരിച്ചുവീഴാനും മതി.

3.

ചില കവികൾ സിനിമാതാരങ്ങളെ
പ്പോലെയാണ്. ക്ഷണികതയുടെ
തീവ്രബോധം അവരുടെ നിമിഷങ്ങളെ
മഹോത്സവങ്ങളാക്കുന്നു.
ബുദ്ധിമാന്മാർ അവരുടെ കാലം
കടന്നു പോകുന്നത് നിസംഗ്ഗരായി
നേക്കി നിൽക്കുന്നു . വ്യാജ
ബുദ്ധിജീവികൾ പരസ്യമായ്
അവരെ പരിഹസിക്കുന്നു.
രഹസ്യമായി അവരോടുള്ള
അസുയകൊണ്ടു
പൊറുതിമുട്ടുന്നു.

4

ചില കവികൾ
എൽ .ഐ .സി ഏജന്റുമാരെ_
പ്പോലെയാണ്
അവരെ കാണുമ്പോൾ
മരണത്തെക്കുറിച്ചോർത്ത്
മറ്റുള്ളവർ മുങ്ങിക്കളയും .

5.

ചില കവികൾ കുഷ്ഠരോഗികളെ_
പ്പോലെയാണ് .
ദേവാലയാങ്കണത്തിൽ
കുത്തിയിരുന്ന് മുരടിച്ച കൈകൾ
നീട്ടി അവർ
യാചിച്ചു കൊണ്ടിരിക്കും
അവരെക്കണ്ട്
ദൈവശിക്ഷയോർത്തു നടുങ്ങി
നില്ക്കുന്ന അമ്മയോട്
കുഞ്ഞുമാലാഖയെപ്പോലുള്ള
മകൾ ചോദിക്കും " അമ്മേ ,ഇവർ
ഏതു ഗ്രഹത്തിൽ നിന്നു
വരുന്നു?"

6.
അപൂർവ്വം ചില കവികൾ
പ്രൈമറി സ്കൂൾ അധ്യാപകരെ _
പ്പോലെയാണ് . ഗ്രാമത്തിനു
വെളിയിൽ അവർ അറിയപ്പെടില്ല.
എങ്കിലും നിത്യം മുന്നിൽ
വന്നിരിക്കുന്ന
പിഞ്ചു കുഞ്ഞുങ്ങളുടെ
ദൈവദീപ്തമായ കണ്ണുകൾ അവരെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും
വിശ്വപ്രസിദ്ധിയുടെയോ
അനശ്വരതയുടെയോ
വ്യാമോഹങ്ങളും ഉൽക്കണ്ഠകളും
ഇല്ലാതെ ഒരു ദിവസം അവർ
സംതൃപ്തിയോടെ ദൈവത്തിലേക്കു പെൻഷൻ പറ്റും .

Friday, December 22, 2017

ഇന്ത്യൻ - ബാലചന്ദ്രൻ ചുള്ളിക്കാട്

കോടതി: ആധാർകാർഡ് ഇല്ലേ?
പ്രതി: നിരാധാരനാണ്
കോടതി: പേര്?
പ്രതി: ഇന്ത്യൻ
കോടതി: വേറേ പേരില്ലെ?
പ്രതി: ഇല്ല
കോടതി: പിതാവിന്റെ പേര്
പ്രതി: മഹാത്മാഗാന്ധി
കോടതി: അതു രാഷ്ട്രപിതാവല്ലേ?
പ്രതി: വേറേ പിതാവുള്ളതായി അറിവില്ല
കോടതി: മാതാവ്?
പ്രതി: ഭാരതമാതാവ്
കോടതി: അനാഥനാണല്ലേ?
പ്രതി: അല്ല .രക്ഷാകർത്താവുണ്ട്. രാഷ്ട്രപതി
കോടതി: ( നീരസം ) മറ്റെന്തെങ്കിലും പറയാനുണ്ടോ?
പ്രതി: ഓർമ്മകൾ തുടങ്ങുമ്പോൾ
കോടതി: (ഇടക്കു കയറി ) ആത്മകഥയാണോ?
പ്രതി: ആത്മാവ് ഇല്ലാത്ത കഥ
കോടതി: ചുരുക്കിപ്പറയണം
പ്രതി: അധികമില്ല
കോടതി: തുടരാം
പ്രതി :ഓർമ്മകൾ തുടങ്ങുമ്പോൾ ഞാൻ റെയിൽപ്പാളത്തിലെ മലം നക്കി തിന്നുകയാണ്.
കോടതി: ഛെ. അതെന്തിനാണ്?
പ്രതി: റേഷൻ കാർഡ് ഇല്ലാത്തതിനാൽ സൗജന്യറേഷൻ കിട്ടിയിരുന്നില്ല
കോടതി: ഒ.പോഷകാഹാരക്കുറവ്
പ്രതി: ഇല്ല.പകൽ പഴത്തൊലിയും രാത്രി പോലീസുകാരുടെ ശുക്ലവും ഭക്ഷിച്ചിരുന്നു. സ്വപ്നത്തിൽ ഈച്ചകളേയും
കോടതി: (വെറുപ്പോടെ ) കൂടുതലെന്തെങ്കിലും?
പ്രതി: കൂടുതലൊന്നും കിട്ടിയിരുന്നില്ല.
കോടതി: (ക്ഷോഭിച്ച്) നിർത്താം
പ്രതി 😞 വിനയപൂർവ്വം) നിർത്തി
കോടതി: പ്രതി റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന മതപ്രഭാഷകനെ കുത്തിക്കൊന്നതായി സംശയാതീതം തെളിഞ്ഞിരിക്കുന്നു. എന്നാൽ പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ച് ജീവപര്യന്തം മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കാൻ ഈ കോടതി വിധിക്കുന്നു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് - ലക്കം 41

Wednesday, May 25, 2016

പോകൂ പ്രിയപ്പെട്ട പക്ഷീ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

പോകൂ പ്രിയപ്പെട്ട പക്ഷീ, കിനാവിന്റെ
നീലിച്ച ചില്ലയില്‍ നിന്നും
നിനക്കായ്‌ വേടന്റെ കൂര-
മ്പൊരുങ്ങുന്നതിന്‍ മുന്‍പ്

ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ, തുള വീണ ശ്വാസ കോശത്തിന്റെ
കൂടും വെടിഞ്ഞ് ചിറകാര്‍‍‍ -
ന്നൊരോര്‍മ്മ പോല്‍ പോകൂ..
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ..
പോകൂ പ്രിയപ്പെട്ട പക്ഷീ..
കിനാവിന്റെ നീലിച്ച ചില്ലയില്‍ നിന്നും...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹെമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്...
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍ നിന്നു നീ
പോകൂ പ്രിയപ്പെട്ട പക്ഷീ...
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹെമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
എന്റെയീ വേദന തന്‍ കനല്‍ ചില്ലയില്‍
നിന്നു നീ പോകൂ പ്രിയപ്പെട്ട പക്ഷീ..

Sunday, April 10, 2016

ഏറ്റവും ദുഃഖഭരിതമായ വരികള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കഴിയുമീ രാവെനിക്കേറ്റവും
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു

കഴിയുമീ രാത്രി ഏറ്റവും വേദനാ-
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു
എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ ആരുമോഹിച്ചു പോയിടാ

കഴിയുമീ രാവില്‍ ഏറ്റവും സങ്കട-
ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്‌
ശിഥിലമായ്‌ രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍
അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു

അരികിലേക്കൊന്നണയുവാനെന്നപോല്‍
അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലും
എന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍
തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍
ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം

ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍
അവളെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപ്തമാം
മൃദുല മേനി അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം..
വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം

ഇതുപൊലെ പല നിശകളില്‍ എന്റെ യീ
കൈകളില്‍ അവളെ വാരിയെടുക്കയാലാകണം
ഹൃദയം ഇത്രമെലാകുലമാകുന്നത്‌
അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...

Thursday, April 7, 2016

കാത്തുനിൽപ്പ്‌ - ബാലചന്ദ്രന്‍ ചുള്ളിക്കാട്


...............................................................
വചനമേ,നീയെന്റെ ജീവിതത്തിൻ
പുലർ കാലനക്ഷത്രമായുദിച്ചു
ഇരുളാണ്ട സത്തയിലുള്ളതെല്ലാം
വെളിവാക്കിയന്ന പ്രകാശഭിക്ഷ
സകലേന്ദ്രിയങ്ങളും സംഭരിച്ച
വിഘടിത ധാരണാബിന്ദുജാലം
സ്ഥിരബോധതന്തുവിൽ കോർത്തിണക്കി
വിരചിച്ചു നീയെന്റെ ചിത്തശിൽപ്പം.

ലവണലേശം തൊട്ടു സാഗരത്തിൻ
ഗഗനാന്ത വിസ്ത്രുതിയോളമല്ല
ഒരു മണൽത്തരിതൊട്ടു താരകോടി
തിരിയും മഹാപഥത്തോളമല്ല
ചിറകായി നീയെങ്കിലിന്നു താണ്ടാം
ഒരു മനസ്സെത്രയോ ദീപ്തിവർഷം!

അതിമോഹമില്ലെനിക്കിത്രവേഗം
അകലങ്ങളൊക്കെയും കീഴടക്കാൻ.

അപരാധമൊന്നുമേ ചെയ്തിടാതെ
വെടിയേറ്റുവീണൊരീ ബാലകന്റെ
അടയാത്ത കണ്ണിനൊരുത്തരം നീ
തരുമെങ്കിലെന്നു ഞാൻ കാത്തു നിൽപ്പൂ.
========================================

ഓര്‍മ്മകളുടെ ഓണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

.........................................
ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ
പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍
വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി-
നായകം തേച്ചു വിടര്‍ത്തിയോരമ്മയെ,
വാശിപിടിച്ചു കരയവേ ചാണകം
വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ,
പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍
കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ,
പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ
നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,
പുത്തന്‍ കയറാല്‍ കമുകിലെന്നെപ്പണ്ടു
കെട്ടിവരിഞ്ഞ കിരാതനമ്മാവനെ,
മുട്ടന്‍ വടികൊണ്ടടിച്ചു പുറം പൊളി-
ച്ചട്ടഹസിച്ച കോപിഷ്ഠനാമച്ഛനെ,
പിന്നെപ്പിറന്നവനാകയാല്‍ എന്നില്‍ നി-
ന്നമ്മയെ തട്ടിപ്പറിച്ചോരനുജനെ,
തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍
എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ,
ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല
പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,
ബഞ്ചിനുമേലെകയറ്റിനിറുത്തിയെന്‍
പിഞ്ചുഹൃദയം ചതച്ച ഗുരുവിനെ,
ആദ്യാനുരാഗപരവശനായി ഞാന്‍
ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍
ചുറ്റുമിരിക്കും സഖികളെക്കാണിച്ചു
പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,
ഉള്ളില്‍ക്കലിയും കവിതയും ബാധിച്ചു
കൊല്ലപ്പരീക്ഷക്കു തോറ്റുനടക്കവേ
ബാധയൊഴിക്കാന്‍ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുര്‍മന്ത്രവാദിയെ,
പൊട്ടിയെ കൈകൊട്ടിയാട്ടുന്നപോലെന്നെ
നാട്ടില്‍നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തന്‍ നടയില്‍ നിന്നു
വിങ്ങിക്കരഞ്ഞുകൊ 'ണ്ടെന്നെ രക്ഷിക്കണേ'
യെന്നു തൊഴുകൈയുമായിരന്നെങ്കിലും
കണ്ണുതുറക്കാഞ്ഞൊരാപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവനല്ലി ഞാന്‍
വന്നു പോകുന്നതിങ്ങോണദിനങ്ങളില്‍.
=======================================

Saturday, April 2, 2016

സന്ദര്‍ശനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ?
മുറുകിയോ നെഞ്ചിടിപ്പിന്റെ
താളവും നിറയെ സംഗീതമുള്ള നിശ്വാസവും?


പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചൊരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയ രേഖകള്‍ നീളുന്നു പിന്നെയും.

കനക മൈലാഞ്ചി നീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവ് ചുരന്നതും,
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.


മരണവേഗത്തിലോടുന്ന വണ്ടികള്‍,
നഗര വീഥികള്‍ നിത്യ പ്രയാണങ്ങള്‍,
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍,

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാർത്തനായ് ഭൂതായനങ്ങളില്‍,
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴി നീരില്‍ മുങ്ങും തുളസി തന്‍
കതിരു പോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരികുക.
സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍.

സമയമാകുന്നു പോകുവാന്‍ രാത്രി തന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍...

Wednesday, March 30, 2016

ബാധ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

1

ബൈക്കപകടം പുതുമയല്ല.
തലതകര്‍ന്നുമരണം പുതുമയല്ല.
അനുശോചനയോഗം പുതുമയല്ല,
നിന്റെ അടക്കം കഴിഞ്ഞ്
ഞങ്ങള്‍ കൂട്ടുകാര്‍
ഇതാ പിരിഞ്ഞുപോകുന്നു.

ഓള്‍ഡ് മങ്ക് സായാഹ്നങ്ങള്‍ക്കു വിട.
മാച്ചിസ്മൊ വേഗങ്ങള്‍ക്കുവിട.
പെട്രോളിന്റെ ഗന്ധമുള്ള
വിയര്‍പ്പുതുള്ളികള്‍ക്ക് വിട.

ഇനിയുള്ളകാലം
നിന്‍റെ മാംസത്തോട്
പച്ചമണ്ണുസംസാരിക്കും.
അന്തിമകാഹളം കേള്‍ക്കുവോളം
നിനക്കു വിശ്രമം.

ഈ നൂറ്റാണ്ടിന്റെ മേല്‍
അടുത്ത നൂറ്റാണ്ടു വന്നു വീഴുന്ന ഭാരിച്ച ശബ്ദം
നിന്നെ ഉണര്‍ത്താതിരിക്കട്ടെ.

2

ഞാന്‍ മറ്റാരുമല്ല.
രാത്രിയില്‍ മദ്യശാലയില്‍
വൈകി എത്തുന്ന പതിവുകാരന്‍.
ഇന്നത്തെ ഏകാകി.
എനിക്കെതിരെയുള്ള കസേരയില്‍
ഇന്നലെ ഈ സമയത്തു നീ ഉണ്ടായിരുന്നു.
ഇന്നവിടെ ശൂന്യതമാത്രം.

ക്ഷമാപണം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

മാപ്പു ചോദിപ്പൂ
വിഷം കുടിച്ചിന്നലെ രാത്രിയില്‍
ഞാന്‍ നിന്നരികിലിരുന്നുവോ?

നിന്റെ ഗന്ധര്‍വന്റെ സന്തൂരി തന്‍ ശതതന്ത്രികള്‍
നിന്‍ ജീവ തന്തുക്കളായ് വിറകൊണ്ട്
സഹസ്ര സ്വരോല്‍ക്കരം ചിന്തുന്ന
സംഗീതശാല തന്‍ വാതിലിലിന്നലെ
എന്റെ തിരസ്കൃതമാം ഹൃദയത്തിന്റെ
അന്ധശബ്ദം തല തല്ലി വിളിച്ചുവോ?

കൂരിരുള്‍ മൂടിക്കിടക്കുന്നോരോര്‍മ്മ തന്‍
ഈറന്‍ തെരുവുകളാണ്
വെറും ശവഭോജനശാലകളാണ്
കിനാവറ്റ യാചകര്‍ വീണുറങ്ങും
കടത്തിണ്ണകളാണ്
ഘടികാര സൂചിയില്‍ക്കോര്‍ത്തുപിടയ്കും
ശിരസ്സുകളാണ് .

ബോധത്തിന്റെ പാതിരാത്തോര്‍ച്ചയില്‍
നെഞ്ചു പൊത്തിക്കൊണ്ട്
ചോര ഛര്‍ദ്ദിക്കുന്ന രോഗികളാണ്
കൊമ്പിട്ടടിച്ചോരോ മനസ്സിന്‍
തണുത്ത ചെളിയിലും
കാരുടല്‍ പൂഴ്‍ത്തിക്കിടക്കും വെറുപ്പാണ്
ഭയം കാറ്റും മഴയും കുടിച്ച്‌
മാംസത്തിന്റെ ചതുപ്പില്‍ വളരുകയാണ്
പകയുടെ ഹിംസ്ര സംഗീതമാണ്.

ഓരോ നിമിഷവും
ഓരോ മനുഷ്യന്‍ ജനിക്കുകയാണ്
സഹിക്കുകയാണ്
മരിക്കുകയാണ്.

ഇന്നു ഭ്രാന്ത് മാറ്റാന്‍
മദിരാലയത്തിന്‍ തിക്ത സാന്ത്വനം മാത്രമാണ്.

എങ്കിലും
പ്രേമം ജ്വലിക്കുകയാണ്
നിരന്തരമെന്റെ ജഡാന്തര സത്തയില്‍..

മാപ്പു ചോദിപ്പു
വിഷം കുടിച്ചിന്നലെ
രാത്രിതന്‍ സംഗീതശാലയില്‍
മണ്ണിന്റെ ചോര നാറുന്ന കറുത്ത നിഴലായ്
ജീവനെ,
ഞാന്‍ നിന്നരികിലിരുന്നുവോ?

Friday, March 18, 2016

എവിടെ ജോണ്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

തരിക നീ പീതസായന്തനത്തിന്‍റെ നഗരമേ
നിന്‍റെ വൈദ്യുതാലിംഗനം.
പൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍
തുരിശുമീര്‍ച്ചപ്പൊടിയും നിറച്ച്
നിന്‍ തുറമുഖത്തിലണയുകയാണെന്‍റെ
കുപിത യൌവ്വനത്തിന്‍  ലോഹ നൌകകള്‍ .
അരുത്, നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍‍ത്തരുത്..
നിന്‍റെ നിയോണ്‍ വസന്തത്തിന്‍റെ ചുന കുടിച്ച്
എന്‍റെ ധൂര്‍ത്ത കൌമാരവും
ജലഗിത്താറിന്‍റെ ലൈലാക ഗാനവും
പ്രണയ നൃത്തം ചവിട്ടിയ പാതിരാ തെരുവുകള്‍
ഇന്ന്, ദുഃഖ ദീര്‍ഘങ്ങള്‍
വിഹ്വല സമുദ്ര സഞ്ചാരങ്ങള്‍ തീര്‍ന്നു,
ഞാനൊരുവനെ തേടി വന്നു!
വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍
മേല്‍‍വിലാസവും നിഴലുമില്ലാത്തവന്‍
വിശക്കാത്തവന്‍ !

പകലൊടുങ്ങുന്നു, സോഡിയം രാത്രിയില്‍
പകരുകയാം നഗരാര്‍ത്ത ജാഗരം.
തെരുവ്, രൂപങ്ങള്‍ തന്‍ നദി,
വിച്ഛിന്ന ഘടനകള്‍ തന്‍ ഖര പ്രവാഹം;
പരിക്ഷുഭിത ജീവല്‍ ഗതാഗത ധാരയില്‍
തിരകയാണെന്‍റെ പിച്ചളക്കണ്ണുകള്‍ ,
ശിഥില ജീവിതത്തിന്‍ ഭ്രാന്ത രൂപകം;
കരി പിടിച്ച ജനിതക ഗോവണിപ്പടി കയറുന്നു
രാസ സന്ദേശങ്ങള്‍.

ഇരുപതാം നമ്പര്‍ വീട്, അതേ മുറി
ഒരു മെഴുതിരി മാത്രമെരിയുന്നു
നയന രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ
ഭ്രമണ മാര്‍ഗ്ഗത്തില്‍ നിന്ന് തെറിപ്പിച്ച മറിയ
നീറിക്കിടക്കുന്നു, തൃഷ്ണ തന്‍
ശമനമില്ലാത്തൊരംഗാര ശയ്യയില്‍ !

എവിടെ ജോണ്‍ ?” സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
അവന് ഞാനല്ല കാവലാള്‍ , പോവുക!”

പരിചിതമായ ചാരായ ശാലയില്‍
നരക തീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു:
ഇന്ന് ജോണ്‍ ഇവിടെ വന്നുവോ?”

പൊട്ടിച്ചിരിച്ചു കൊണ്ട് ഒരു പരിചയം ഗ്ലാസ്സ് നീട്ടുന്നു:
താനെവിടെയായിരുന്നിത്ര നാളും കവീ?
ഇത് ചെകുത്താന്‍റെ രക്തം, കുടിക്കുക;
ഇവിടെയുണ്ടായിരുന്നു ജോണ്‍ ,
എപ്പോഴോ ഒരു ബഹൂമിയന്‍ ഗാനം
പകുതിയില്‍ പതറി നിര്‍‍ത്തി അവനിറങ്ങിപ്പോയി.
അവന് കാവലാളാര്? ഈ ഞങ്ങളോ?”

ജല രഹിതമാം ചാരായം
ഓര്‍ക്കാതെ ഒരു കവിള്‍ മോന്തി,
അന്ന നാളത്തിലൂടെ എരിപൊരി-
ക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി!

പഴയ ലോഡ്ജില്‍ , ഒരു കൊതുകു വലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാന്‍ അവിടെ മുട്ടുന്നു;
ജോണിനെ കണ്ടുവോ?”

പഴയ ജീവിതം പാടേ വെറുത്തു ഞാന്‍
ഇനിയുമെന്നെ തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്ക് പ്രവേശനമില്ല എന്‍റെ മുറിയില്‍
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ സര്‍പ്പ സാന്നിധ്യം;
എന്‍റെയീ പടി കയറുവാന്‍ പാടില്ല മേലില്‍ നീ,
അറിയൂ ജോണിന്‍റെ കാവലാളല്ല ഞാന്‍ !”

പടിയിറങ്ങുന്നു ഞാന്‍ , കശേരുക്കളില്‍
പുകയുകയാണ് ചുണ്ണാമ്പ് പൂവുകള്‍ !
വിജനമാകുന്നു പാതിരാപ്പാതകള്‍ ,
ഒരു തണുത്ത കാറ്റൂതുന്നു,
ദാരുണ സ്മരണ പോല്‍,
ദൂരെ ദേവാലയങ്ങളില്‍ മണി മുഴങ്ങുന്നു;
എന്നോട് പെട്ടന്നൊരിടി മുഴക്കം
വിളിച്ച് ചോദിക്കുന്നു:എവിടെ ജോണ്‍ ?”

ആര്‍ത്ത് പൊങ്ങുന്നിതാ വെറും പൊടിയില്‍ നിന്ന്
മനുഷ്യരക്തത്തിന്‍റെ നിലവിളി.
മുട്ടു കുത്തി വീഴുമ്പോള്‍ എന്‍ കുരലു ചീന്തി
തെറിക്കുന്നു വാക്കുകള്‍ :
അവനെ ഞാനറിയുന്നില്ല ദൈവമേ,
അവനു കാവലാള്‍ ഞാനല്ല ദൈവമേ!”

ഇവിടെ ഈ സെമിത്തേരിയില്‍
കോണ്‍‍ക്രീറ്റ് കുരിശ് രാത്രി തന്‍ മൂര്‍ദ്ധാവില്‍
പിന്‍‍കാല മലിനമാം മഞ്ഞ് പെയ്ത് പെയ്ത്
ആത്മാവ് കിടുകിടുക്കുന്നു, മാംസം മരയ്ക്കുന്നു,
എവിടെ ജോണ്‍ ?;ഗന്ധകാമ്ലം നിറച്ച നിന്‍
ഹൃദയ ഭാജനം, ശൂന്യമീ കല്ലറയ്ക്കരികില്‍
ആഗ്നേയ സൌഹൃദത്തിന്‍ ധൂമ വസനം
ഊരിയെറിഞ്ഞ ദിഗംബര ജ്വലനം!

Monday, March 14, 2016

വ്യര്‍ത്ഥം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.

സൂര്യനങ്ങനെ ചന്ദ്രനങ്ങനെ
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.
പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
മണ്ണിര ഭൂമിയെ എന്നപോലെ
ഞാന്‍ കാലത്തെ തിന്നുതീര്‍ക്കുന്നു.
ഒടുവില്‍
മരുഭൂമിയിലേക്ക് പോയ നദിപോലെ
എന്‍റെ പ്രേമം വറ്റിപ്പോയി.
ഇപ്പോള്‍ എന്‍റെ ഉള്ളില്‍ കാറ്റാണ് ചുടുകാറ്റ്

മണിനാദം - ബാ‍ലചന്ദ്രന്‍ ചുള്ളിക്കാട്

“കൺകളിൽക്കലാലയ
ജീവിതം തുളുമ്പുമി-
പ്പെൺകുട്ടിയേതാണമ്മേ?”
പിന്നെയും ചോദിച്ചു ഞാൻ.

വൃദ്ധയാം കന്യാസ്ത്രീ കൺ
പീലികൾ പൂട്ടിക്കൊണ്ടു
ദീർഘനിശ്വാസത്തോടെ
ജപമാലയിൽത്തൊട്ടു.

“അഛന്റെ ശവദാഹം
കഴിഞ്ഞ വൈകുന്നേരം
പെട്ടിയിൽ‌പ്പരതുമ്പോൾ-
ക്കിട്ടിയതാണിച്ചിത്രം.”

ഉരുകും മൌനത്തിന്റെ
തുള്ളിവീണുള്ളം പൊള്ളും
നിമിഷം‌‌‌--പൊട്ടീ വെള്ള
പ്രാവിന്റെ ചിറകടി.

“നൃത്തവേദിയിൽ മിന്നി
നിൽക്കുമിക്കുമാരിതൻ
സ്വപ്നദീപ്തമാം മുഖം
മറന്നുകഴിഞ്ഞെന്നോ?”

( ക്ഷുബ്ധസാഗരങ്ങളെ
ശാന്തമാക്കിയ ദേവൻ
ചിത്തരഞ്ജനം ചെയ്തു
ശമിപ്പിച്ചുവോ മോഹം! )

ശുഭ്രമാം കന്യാലയ
ഭിത്തികൾ ചെവിയോർക്കെ
ദു:ഖഗംഭീരം ദൂരെ
മുഴങ്ങീ മണിനാദം.

“ ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി.
പൊറുക്കൂ-- പ്രാർത്ഥിക്കുവാൻ
നേരമായ്, പോകട്ടെ ഞാൻ.”

------/ /-----

നിമജ്ജനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

എന്നെ മറക്കൂ, മരിച്ച മനുഷ്യന്റെ
കണ്ണു തിരുമ്മിയടയ്ക്കുന്നതുപോലെ
എന്നേയ്ക്കുമായി നീ എന്നെക്കുറിച്ചുള്ള-
തെല്ലാം മറക്കൂ‌‌-- വിടപറയുന്നു ഞാൻ.

ആരെയോ ചങ്ങലയ്ക്കിട്ട മുറിപോലെ
ആരും കടക്കാതടച്ച മനസ്സിലും
നേർത്ത തണുത്ത നിലാവിന്റെ രശ്മിപോൽ
രാത്രികാലങ്ങളിലോർമ്മ വന്നെത്തുമോ?

ലോലചർമ്മത്തിന്നടിയിലൊഴുകുന്ന
നീലസംഗീതം നിറഞ്ഞ ഞരമ്പിനെ
ഞാനുമ്മവെച്ചു തുടിപ്പിച്ചൊരോർമ്മയിൽ
നീ ഒരു ജന്മം പിരിഞ്ഞു ജീവിക്കുമോ?

എങ്കിലോർമ്മിക്കുക-അന്ധസമുദ്രങ്ങൾ
നീന്തിനീന്തിത്തളർന്നെത്തുമെന്നോർമ്മയെ.

--------------/ /----------------

അന്തര്‍ദ്ധാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

താഴേയ്ക്കു ചാടിമരിച്ച സൌന്ദര്യമേ,
ആഴക്കിണറ്റിലെയമ്പിളിത്തെല്ലിനെ-
പ്പോലെ വേഗം തേങ്ങിമായും വിഷാദമേ,
               ആവാഹനം;
നിനക്കീ വെള്ളിമൂങ്ങയിലാവാഹനം.

ഈരേഴുലോകവും നിന്റെയാത്മാവിനെ-
ത്തേടിയലയുന്നൊരക്കൊടുങ്കാറ്റിനോ,
പാതിരാത്താമരമൊട്ടിനുള്ളിൽ ബ്രഹ്മ-
ഭാവന ചെയ്യും കഠിന തപസ്സിനോ
കാണുവാനാവില്ല നിന്നെയൊരിക്കലും. 

ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ 
ലോകനീതിക്കു ദയാവധാശംസകൾ.

സത്യം എനിക്കറിയാം - മറിന സ്വെതയെവ

വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്.

സത്യം എനിക്കറിയാം.
മറ്റെല്ലാ സത്യങ്ങളെയും ഉപേക്ഷിക്കൂ!
ഭൂമിയിലൊരിടത്തും ജനങ്ങള്‍ കഷ്ടപ്പെടേണ്ടതില്ല.
നോക്കൂ--ഇതാ സായാഹ്നം. നിശാരംഭം.
കവികളേ, കാമുകരേ, സേനാനായകരേ,
നിങ്ങള്‍ എന്തിനെക്കുറിച്ചാണു പറയുന്നത്?

കാറ്റ് ശാന്തം. ഭൂമി ഹിമാര്‍ദ്രം.
ആകാശത്തിലെ നക്ഷത്രവിക്ഷോഭം ഉടന്‍ ശമിക്കും.
ഉടനെ നാമെല്ലാം ഭൂമിക്കടിയില്‍ ഉറക്കമാവും.
ഭൂമിക്കുമുകളില്‍ ഉറങ്ങാന്‍ 
ഒരിക്കലും പരസ്പരം സമ്മതിക്കാത്ത നാം.
             ----------------------------

കഥാശേഷം - ബാലചന്ദ്രന്‍ ചുള്ളിക്കാട്.

പെട്ടെന്ന് രാധ
പ്രേമശക്തിയുടെ പരിധിക്കു പുറത്തായി.
യമുനാതടത്തില്‍ 
അവളുടെ നനഞ്ഞ നിഴല്‍ മാത്രം
ഉടഞ്ഞു കിടന്നു.

കൃഷ്ണന്‍ ഭൂസ്പര്‍ശിയല്ല.
അയാളുടെ കാല്പാടുകള്‍ കണ്ടെത്താന്‍
നിയമപാലകര്‍ക്കു കഴിഞ്ഞില്ല.

വഞ്ചിക്കപ്പെട്ട വേണുഗാനം
സ്വര്‍ഗ്ഗത്തിലേക്കു തിരിച്ചുപോയി.

വൃന്ദാവനത്തില്‍
അഴുകിയ മാംസത്തിന്റെ ഗന്ധം മാത്രം അവശേഷിച്ചു.
-------------------------------

Saturday, March 12, 2016

താതവാക്യം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

അച്ഛന്റെ കാലപുരവാസി കരാളരൂപം
സ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;
മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടും
വട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും

ബോധങ്ങളൊക്കെയൊരബോധ തമസ്സമുദ്രം
ബാധിച്ചു മുങ്ങിമറയും പടി താതഭൂതം
പ്രേതപ്പെരുമ്പറ നടുങ്ങി മുഴങ്ങു, മന്ധ
നാദത്തിലെന്നൊടുരചെയ്തു ദുരന്തവാക്യം:

ആയുസ്സു തീര്‍ന്ന സമയത്തൊരു തുള്ളി വെള്ളം
വായില്‍പ്പകര്‍ന്നു തരുവാനുതകാതെ പോയ
നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം
തീയാണെനിക്കു ഭുവനസ്‌മരണാവശിഷ്ടം

നിന്നമ്മ തന്നണുവില്‍ ഞാന്‍ കലരുന്ന നേരം
അന്നാദിയാമഖില ഭൂതവുമാര്‍ത്തിരമ്പി
ഒന്നായി ഞങ്ങളൊരു മാത്ര നിറഞ്ഞ നേരില്‍
നിന്നാണു നിന്നുരുവമെന്നു മറന്നുപോയ്‌ നീ.

സാനന്ദമമ്മ കരുണാമയി നിന്റെ നാവില്‍
തേനും വയമ്പുമൊരുനാളിലരച്ചു ചേര്‍ത്തു
മാനക്ഷയത്തിലെരികാച്ചി നിനക്കു നല്‍കാം
ഞാനെന്റെ ജീവിതവിഷാന്തകഥാകഷായം.

തീരാക്കുടിപ്പക വളര്‍ത്തിയ മന്ത്രവാദി
പൂരം കഴിഞ്ഞൊ, രിരവില്‍ തിരികേ വരുമ്പോള്‍,
ആരോ പതുങ്ങി വഴിവക്കിലിരുന്നു കമ്പി-
പ്പാരക്കടിച്ചു തലമണ്ട തകര്‍ത്തു വീഴ്ത്തി.

ഹാ, മന്ദഭാഗ്യര്‍, വിപരീതമനസ്കനാകു-
മാ, മന്ത്രവാദിയുടെ മക്കളനാഥരായി
സീമന്തപുത്ര, നിവനന്നുഡുജാല സൂര്യ
സോമപ്രകാശകിരണാവലി കെട്ടുപോയി.

ജീവിക്കുവാനിവനിലേക നിയോഗമേകീ
പൂവല്ലി, പുല്ലു, പുഴു, പല്ലി, പിപീലികാന്തം
ആവിര്‍ഭവിച്ചു മറയുന്ന ജഗത്തിനെല്ലാ-
മാധാരമായി നിലകൊള്ളുമനന്തശക്തി.

പോകേണ്ടിവന്നു പതിനാറുവയസ്സില്‍, രണ്ടാം
ലോകാഹവത്തിലൊരു സൈനികലാവണത്തില്‍;
ആകട്ടെ, യന്നുമുതലെന്നുമൊരേ കൊലച്ചോ-
റാകാമെനിക്കു വിധികല്‍പിത ലോകഭോഗം.

നാലഞ്ചുപേരെ വയറിന്റെ വിശപ്പു തീര്‍ത്തു
പാലിച്ചു തീറെഴുതി ഞാനൊരു മര്‍ത്ത്യജന്‍മം;
ലോലങ്ങളെന്റെ നരഭാവദളങ്ങളെല്ലാം
കാലാതപത്തില്‍ മുരടിച്ചു മുടിഞ്ഞിരിക്കാം.

കല്ലിന്നകത്തു കിനിയും തെളിനീരുപോലെന്‍
കല്ലിപ്പില്‍ നിന്നുമനുരാഗമൊലിച്ച കാലം,
നെല്ലുള്ളൊരാ വലിയ വീട്ടിലെ സന്തതിക്കെന്‍
പുല്ലിന്റെ തുമ്പുമൊരു പൂങ്കണയെന്നു തോന്നി.

എന്നഗ്നി കാണ്‍കെയവളെന്റെ കരം ഗ്രഹിച്ചു
അന്നേയവള്‍ക്കു മുഴുവന്‍ ഗ്രഹവും പിഴച്ചു;
വന്നെങ്കില്‍ വന്നു ഭടനെന്ന വിധിക്കു തന്റെ
ജന്‍മത്തെയും പ്രണയധീരതയാല്‍ തുലച്ചു.

കാര്‍കൊണ്ടലിന്‍ തിര തെറുത്തു കറുത്തവാവു
കോള്‍കൊണ്ട കര്‍ക്കടകരാത്രിയില്‍ നീ പിറന്നു;
ആര്‍ കണ്ടു നീ വളരുമന്നു വെറും വെറുപ്പിന്‍
ചോര്‍കൊണ്ടെനിക്കു ബലിപിണ്ഡമുരുട്ടുമെന്നായ്;

നായെക്കണക്കു കടുചങ്ങലയിട്ടു ബാല-
പ്രായത്തില്‍ നിന്നെ, യടിതന്നു വളര്‍ത്തിയെങ്കില്‍
പേയുള്ള നിന്നെയുലകിന്‍വഴിയേ മെരുക്കാന്‍
ന്യായപ്രകാരമതൊരച്ഛനു ധര്‍മ്മമല്ലീ?

പാഠാലയത്തിലടികൂട്ടിയും, ഒച്ചവെച്ചും
പാഠങ്ങള്‍ വിട്ടു സമരക്കൊടിയേന്തിയും നീ
'ബീഡിക്കു തീ തരിക' യെന്നു ഗുരുക്കളോടും
ചോദിച്ചു വാങ്ങി പെരുതായ ഗുരുത്വദോഷം.

വീടിന്റെ പേരു കളയാനിടയായ്‌ ഭടന്റെ
കേടുള്ള ബീജമിവളേറ്റതുമൂലമെന്നു
മാതാവിനോടു പഴി മാതുലര്‍ ചൊന്നതെല്ലാം
കാതില്‍ കഠാരകള്‍ കണക്കു തറച്ചു പോന്നും,

നീ കണ്ട തെണ്ടികളുമായ്‌ക്കെടുകൂട്ടു കൂടി-
ച്ചാകാന്‍ നടക്കുവതറിഞ്ഞു മനം തകര്‍ന്നും
ശോകങ്ങളെന്നെ, അതിര്‍വിട്ടറിയിച്ചിടാതെ
മൂകം സഹിച്ചുമവള്‍ രോഗിണിയായി വീഴ്‌കെ,

ദീപം കെടുത്തി, യിരുളില്‍ ത്തനിയേ, തണുപ്പില്-
ക്കോപം കെടാത്ത ഹൃദയത്തെ ഞെരിച്ചു ഞാനാ-
ബാരക്കിലെപ്പഴുതിലൂടെ ഹിമാദ്രി നിദ്ര
മൂടിക്കിടക്കുവതു നോക്കി നശിച്ചു നിന്നു.

ആശിച്ചവേഷമൊരുനാളുമരങ്ങിലാടാ-
നാകാതെ വീണ നടനാം ഭടനെങ്കിലും ഞാന്‍
ആശിച്ചുപോയി മകനൊന്നിനി മര്‍ത്ത്യവേഷ-
മാടിത്തിളങ്ങുവതു കണ്ടു കഴിഞ്ഞുറങ്ങാന്‍.

ചോടും പിഴച്ചു, പദമൊക്കെ മറന്നു, താളം
കൂടെപ്പിഴച്ചു, മകനാട്ടവിളക്കുപോലു-
മൂതിക്കെടുത്തുവതു കണ്ടു നടുങ്ങി, ശത്രു-
ലോകം വെടിഞ്ഞു പരലോകമണഞ്ഞുപോയ്‌ ഞാന്‍.

ഏതോ നിഗൂഢനിയമം നിഖിലപ്രപഞ്ചം
പാലിച്ചു നില്‍പ്പതു നമുക്കറിവില്ല, പക്ഷേ,
ആശിക്കലാണു വലുതാമപരാധമെന്നാ-
ണാ ശപ്തമായ നിയമത്തിലെ ആദ്യവാക്യം.

ഹാ, ശിക്ഷിതന്‍ സകല ജീവിതകാലവും ഞാന്‍;
ആ ശിക്ഷതന്നെ മരണത്തിനു ശേഷമിന്നും
ക്ലേശപ്പെടുത്തുവതിനിന്നിനിയാര്‍ക്കു സാദ്ധ്യം?
നാശത്തിലാത്മസുഖമെന്നുമെനിക്കു ശീലം.

കാലാവസാനമണയും വരെ വേണ്ടി വന്നാല്‍
മാലൊട്ടുമില്ല നരകാഗ്നിയില്‍ വെന്തുവാഴാന്‍;
കാലന്റെ മുന്നിലുമൊരിഞ്ചു കുലുങ്ങിടാ ഞാന്‍
കാലാരിയെന്റെ കരളില്‍ക്കുടികൊള്‍ക മൂലം.

ഭാവിക്കയില്ല മകനെന്നിനി നിന്നെ ഞാനും
തീ വെച്ചുകൊള്ളുക പിതൃസ്‌മരണക്കു നീയും;
നീ വെച്ച പിണ്ഡമൊരുനാളുമെനിക്കു വേണ്ട,
പോവുന്നു ഞാന്‍ - ഉദയമെന്നെ സഹിക്കയില്ല.

പിന്നെ പ്രേതാവതാരം, ഘനരവസഹിതം
ഗര്‍ജ്ജനം ചെയ്തരങ്ങിന്‍
പിന്നില്‍പ്പഞ്ചേന്ദ്രിയങ്ങള്‍ക്കണിയറ പണിയും
കാലഗേഹേ മറഞ്ഞു;
വന്നൂ, മാര്‍ത്താണ്ഡയാമം, തിരയുടെ മുകളില്‍
പ്പൊങ്ങി പൊന്നിന്‍ കിരീടം;
മുന്നില്‍ ബ്രഹ്മാണ്ഡരംഗേ ജനിതകനടനം,
ജീവചൈതന്യപൂര്‍ണ്ണം.

പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

സ്‌നാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്













ഷവര്‍ തുറക്കുമ്പോള്‍
ഷവറിനു താഴെ
പിറന്നരൂപത്തില്‍
നനഞ്ഞൊലിക്കുമ്പോള്‍.

തലേന്നു രാത്രിയില്‍
കുടിച്ച മദ്യത്തിന്‍
വിഷഭാരം വിങ്ങും
ശിരസ്സില്‍ ശീതള
ജലത്തിന്‍ കാരുണ്യം
നനഞ്ഞിറങ്ങുമ്പോള്‍.

ഷവറിനു താഴെ
പിറന്ന രൂപത്തില്‍
ജലത്തിലാദ്യമായ്‌
കുരുത്ത ജീവന്റെ
തുടര്‍ച്ചയായി ഞാന്‍
പിറന്ന രൂപത്തില്‍.

ഇതേ ജലം തനോ
ഗഗനം ഭേദിച്ചു
ശിവന്റെ മൂര്‍ദ്ധാവില്‍
പതിച്ച ഗംഗയും?

ഇതേ ജലം തനോ
വിശുദ്ധ യോഹന്നാന്‍
ഒരിക്കല്‍ യേശുവില്‍
തളിച്ച തീര്‍ത്ഥവും?

ഇതേ ജലം തനോ
നബി തിരുമേനി
മരുഭൂമില്‍ പെയ്ത
വചനധാരയും?

ഷവര്‍ തുറക്കുമ്പോള്‍
ജലത്തിന്‍ ഖഡ്‌ഗമെന്‍
തല പിളര്‍ക്കുമ്പോള്‍

ഷവര്‍ തുറക്കുമ്പോള്‍
മനുഷ്യ രക്തമോ
തിളച്ച കണ്ണീരോ
കുതിച്ചു ചാടുമ്പോള്‍

മരിക്കണേ, വേഗം
മരിക്കണേയെന്നു
മനുഷ്യരൊക്കെയും
വിളിച്ചു കേഴുമ്പോള്‍

എനിക്കു തോന്നുന്നു
മരിച്ചാലും നമ്മള്‍
മരിക്കാറില്ലെന്ന്‌.

ജലം നീരാവിയായ്‌-
പ്പറന്നു പോകിലും
പെരുമഴയായി-
ത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മള്‍
മനുഷ്യരായ്‌ ത്തന്നെ
പിറക്കാറുണ്ടെന്ന്.

ഷവറിനു താഴെ
നനഞ്ഞൊലിച്ചു നാം
പിറന്നു നില്‍ക്കുമ്പോള്‍.