Showing posts with label ഒറ്റയ്ക്ക്. Show all posts
Showing posts with label ഒറ്റയ്ക്ക്. Show all posts

Friday, November 6, 2020

ഒറ്റയ്ക്ക് - പി ശിവപ്രസാദ്

"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ 
തോരൻ വച്ചതുണ്ട്...
ആൽപ്സിന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത 
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും… 
നീ വരുന്നുണ്ടോ?”

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയർപോർട്ട് - റോള ബസ്സിലെ വിയർപ്പിൽ 
ഏങ്കോണിച്ച് നിന്നു.

ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാർഡായി മറ്റൊരാൾ 
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോണായി ഒരുവൾ 
ഇടിഞ്ഞ ഉടൽ വടിവിനെ ജീൻസണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുറികളുമായി 
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന് സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാർദ്ധക്യം. 
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോർക്കപ്പെട്ട കൌമാരം. 
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച് 
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീർത്ത നീലബലൂൺ മാതിരി 
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്. 
നർമ്മദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി 
ഇടറിയിടറി ഒരു ഹൃദയതാളം. 
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട് 
പന്തമെരിയിക്കുന്ന നട്ടുച്ച. 
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ 
കാർഗോപ്പെട്ടിയുടെ സ്ഥൂലാകൃതികളിൽ ....
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.


ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം. 
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം. 
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.

എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...! 
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു. 
കടം കൊണ്ട സൂര്യ വെളിച്ചം 
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.

ഇല്ല, കൂട്ടുകാരാ... 
ഞാന്‍ വരുന്നില്ല.
ഒരിക്കൽക്കൂടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ. 
ആത്മാവിന്റെ കടുംകയ്പ്പുള്ള പാവയ്ക്ക
സഹജമൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ 
എനിക്ക് നീന്താനിറങ്ങണം...
ഇവർ
ക്കെല്ലാമൊപ്പം... 
ഒറ്റയ്ക്ക്.

Friday, March 18, 2016

ഒറ്റയ്ക്ക് – സുഗതകുമാരി

ഒറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ
കുറ്റിരുട്ടിൽ, കൊടുങ്കാട്ടി,ലെന്റേതാകു-
മൊറ്റമരത്തിൻ ചുവട്ടിൽ, പുറകിലൂ-
ടെത്തുന്ന പാമ്പിനെ,ക്കാട്ടാളനെ,ബ്ഭയം
ചെറ്റുമില്ലാതെ,യുറക്കെക്കരയാതെ-
യൊറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കിതിലേ നടക്കാൻ പഠിച്ചു ഞാൻ,
ശക്തമാം നിൻവലം കയ്യിൽ പിടിക്കാതെ,
ദുർഘടമീ വഴിത്താരയിലൂടവേ,
ലക്ഷ്യമില്ലാതെ, കുനിഞ്ഞ ശിരസ്സുമായ്,
ഒറ്റയ്ക്കു പോകാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ
ഒപ്പം ചിരിച്ചു കൊണ്ടേറ്റു പാടാൻ കൂട്ടി-
നാരുമില്ലാതെയാർക്കും വേണ്ടിയല്ലാതെ-
യേതോ ബധിരത തൻ മുന്നിലേകമാം
ശബ്ദമായ് നിന്നു, വിറയ്ക്കാത്ത കണ്ഠമാർ-
ന്നൊറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ,
സ്വപ്നങ്ങളില്ലാതെ, കണ്ണുനീരില്ലാതെ-
യർദ്ധരാത്രിക്കു നടുങ്ങിയുണർന്നു നിൻ
ഹസ്തമുപധാനമാക്കാതെ, തോഴനാ-
മൊറ്റയുറക്കഗുളികതൻ ചുംബന
മുദ്രയെൻ ചുട്ട നെറുകയിലേറ്റു കൊ-
ണ്ടൊറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ,
ചുറ്റിലും രോദനമില്ലാതെ, നിൻ മടി-
ത്തട്ടിലല്ലാതെ, നിൻ പൊന്നു കയ്യാലെയൊ-
രിറ്റു ജലം നുകരാതെ, നിൻ കണ്ണിലെൻ
ദൃഷ്ടി ചേർക്കാതെ, ഹാ! യാത്ര ചോദിക്കാതെ,
ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ.