Showing posts with label വി ടി ജയദേവൻ. Show all posts
Showing posts with label വി ടി ജയദേവൻ. Show all posts

Monday, March 12, 2018

പെണ്ണടയാളം - വി ടി ജയദേവൻ

എത്രയടിച്ചു തൂത്താലും
എവിടെയോ
ഒരിത്തിരി കണ്‍മഷിക്കറ.

ചാന്തുപൊട്ടോ ചന്ദനക്കുറിയോ
വീണതിന്റെ ചോപ്പ്.

ഭൂമിക്കടിയിലെ ഒഴുക്കുപോലെ
ഒച്ചയില്ലാണ്ടൊരു മൂളിപ്പാട്ട്.

പെറുക്കാന്‍ചെന്ന വിരലുകള്‍ക്ക്
പിടികൊടുക്കാതെ
വാതിലിടുക്കിലോ
കണ്ണാടിമറയത്തോ ഒളിച്ചുനിന്ന
പൊട്ടിയ മാലയിലെ മണിമുത്ത്.

ഒരു വളപ്പൊട്ട്,
ഒരു പ്രാര്‍ഥന
പ്രാവിന്‍ നെഞ്ചിന്റെ മിടിപ്പുപോലെ
അകാരണമായ ഒരു വിഹ്വലത.

ഒറ്റയ്ക്കടുക്കളയില്‍
തിളവെള്ളത്തിലേയ്ക്കരിയളക്കുമ്പോള്‍
ഒരു പോങ്ങ കൂടി
വരാനൊട്ടും സാധ്യതയില്ലാത്ത
ഒരതിഥിയെ പ്രതി
അധികമിടാനുള്ള വ്യഗ്രത,
ഒക്കെയും വേവിച്ചുമാറ്റിയിട്ടും
ഒരുപ്പേരികൂടി,
ഒരു ചമ്മന്തി,
ഒരു പപ്പടംകൂടി
എന്ന തീരാത്ത ആവിഷ്‌കരണ കൗതുകം...

അത്രയെളുപ്പത്തില്‍ മാഞ്ഞു പോവില്ല
അകത്തും പുറത്തും
ഒരു പെണ്ണിരുന്നതിന്റെ
അടയാളങ്ങള്‍.

Sunday, February 11, 2018

അവസാനത്തെ കാമുകന്‍ - വി.ടി.ജയദേവൻ

അവസാനത്തെ കാമുകനില്‍നിന്ന്
അവള്‍ക്കു കണ്ണെടുക്കാനേ തോന്നുന്നില്ല.
ഇത്രയും കാലത്തിനിടയ്ക്ക്
എത്ര പ്രണയബന്ധങ്ങളുണ്ടായി!
എത്ര കാമുകന്മാര്‍!
ബുദ്ധിശാലികളും
ധനികരും
ഉന്നത ഉദ്യോഗസ്ഥരും
നല്ല ആരോഗ്യവാന്മാരായ തൊഴിലാളികളും
കുറെശ്ശെ നൊസ്സുള്ള എഴുത്തുകാരും
അതില്‍ ഉള്‍പ്പെട്ടു.
സിനിമാ നടന്മാരെപ്പോലെ സുന്ദരന്മാരും
തരക്കേടില്ലാത്തവരും ആ കൂട്ടത്തില്‍ ഉണ്ട്.
ശാന്തന്മാരെയും വെറിയന്മാരെയും അവള്‍ അനുഭവിച്ചു.
വര്‍ത്തമാനം പറഞ്ഞു മടുപ്പിക്കുന്ന ചിലരെ സഹിച്ചു.
ചിലരെ കണ്ടപ്പോഴേ ഇതധികകാലമില്ലെന്നു മനസ്സിലായി.
ചിലര്‍ ഏതുകാലവും ഒപ്പം ഉണ്ടാവും എന്നു തോന്നിച്ചു.
പക്ഷെ പ്രണയത്തിന്റെ
അധികം വ്യത്യാസമില്ലാത്ത ഇടവേളകള്‍ക്കൊടുവില്‍
അവളില്‍ ചിലതൊക്കെ തുന്നിച്ചേര്‍ത്ത് ,
ചിലതൊക്കെ അവളില്‍നിന്നഴിച്ചെടുത്ത്
ആ പ്രണയങ്ങളൊക്കെ പിന്‍വാങ്ങി,
ചിലതില്‍ നിന്നവള്‍
ബുദ്ധന്‍ കൊട്ടാരത്തില്‍നന്നെന്നപോലെ
പാതിരായ്ക്ക് ഇറങ്ങിയോടി.
ഓരോ പ്രണയവും
അവള്‍പോലുമറിയാത്ത കൈരേഖകളും
പദമുദ്രകളും അവളില്‍ പതിപ്പിച്ചു.
അവള്‍പോലുമറിയാതെ അവള്‍ പഴകി.
അകവും പുറവും പരുക്കനായി.
സഹിക്കാനാവാത്ത ഏകാന്തതയുടെ മണം,
ഒറ്റപ്പെടലിന്റെ ദുഃഖഭീതി
സ്വപ്നത്തില്‍ രതിഭ്രാന്തനെപ്പോലെ വന്ന്
അവളെ വേദന വരുത്തിക്കൊണ്ട് ഭോഗിച്ചു.

ഇനിയൊരു പ്രണയം ഉണ്ടാവുകയില്ലേ എന്ന്
നിരാശയോടെ അവള്‍ രാപ്പകലുകളോട് ചോദിച്ചു.
സായന്തനയാത്രകളില്‍
കുറച്ചുകൂടി നഗ്നതകാട്ടിയും
കുറച്ചുകൂടി പ്രണയാതുര പ്രകടിപ്പിച്ചും
അവള്‍ വിദൂരതയെ,
അജ്ഞേയതയെ വശീകരിക്കാന്‍ നോക്കി.
അവള്‍ കടലിലറങ്ങി നിന്ന് ആണ്‍തിരകള്‍ക്ക്
തന്റെ കണങ്കാലിന്റെ മിനുപ്പുകാണിച്ചുകൊടുത്തു.
അവളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു വന്നു,
അവളുടെ സൗന്ദര്യം മങ്ങി മങ്ങി വന്നു.
അപ്പോഴാണ് ഒരു ദിവസം
അത്രയും അപ്രതീക്ഷിതമായി
ഈ അവസാനകാമുകന്‍ കടന്നു വന്നത്.
ആ മുഖസൗന്ദര്യം കണ്ട്
ആ ചുണയുള്ള ചിരികണ്ട്,
ആ നില്‍പിലെ വെല്ലുവിളികണ്ട്,
കണ്ണിലെ തീരാത്ത കാമക്കൊതിയും
നിഷ്‌കളങ്കമായ കുസൃതിയും കണ്ട്
വിസ്മയത്തലചുറ്റല്‍ വരുന്നപോലെ അവള്‍ക്കുതോന്നി.
എന്നെ വിട്ടുപോകരുത്
എന്നെ വിട്ടു പോകരുത്.
അവള്‍ കുഞ്ഞ് അമ്മയോടെന്നപോലെ കെഞ്ചി.
'ഹ..ഹ..' അവനുറക്കെ ചിരിച്ചു.
പ്രേമം കൊണ്ടു വിറയ്ക്കുന്ന
അവളുടെ വിളര്‍ത്ത ചുണ്ടുകള്‍
കടിച്ചമര്‍ത്തിക്കൊണ്ട് ആ ജ്വലിതകാമുകന്‍ പറഞ്ഞു.
'പോകും.
പക്ഷെ ഒപ്പം നീയും ഉണ്ടാകും.
കൂടെക്കൂട്ടികൊണ്ടുപോകാനാ വന്നത്.
കുന്നിന്നപ്പുറത്തെ പുഴത്തീരത്ത്
നിനക്കുവേണ്ടി  പണിത
പച്ചതളിരുപൊതിഞ്ഞ മണ്‍വീട്ടിലേയ്ക്ക്...'

Friday, November 24, 2017

അവളുടെ ആള്‍ - വി ടി ജയദേവൻ

കല്ല്യാണ രാത്രിയില്‍
പലതും പറയുന്നകൂട്ടത്തില്‍
അവള്‍ പറഞ്ഞു
എനിക്കൊരു പ്രണയമുണ്ട്.

പുഴയില്‍ വീണ
പൂവിതളുകളില്‍ ഒന്നു പോലെ
പല വാക്കുകളുടെ ഒഴുക്കില്‍
ആ വാക്ക് ഒഴുകിയൊഴുകിപ്പോയി.

ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി
അതൊരിക്കലും പിന്നീട്
അവരെ തിരിഞ്ഞു വന്നില്ല.

കൂട്ടാന്‍ അടികരിഞ്ഞപ്പോള്‍
ഒരിക്കല്‍പോലും
നീ നിന്റെ മറ്റവനെയോര്‍ത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും ഒരു വിരുന്നിനുപോകുമ്പോള്‍
ഇത്തിയധികം നിറമുള്ളതുടുത്തെങ്കില്‍
ഓ,
വഴിയില്‍ മറ്റവന്‍ കാത്തുനില്‍ക്കും അല്ലേ എന്നോ
അയാള്‍ ചോദിച്ചില്ല.

വൈകിയെത്തിയ അന്ന്
പൂച്ചയെപ്പോലെ
മറ്റൊരു വിയര്‍പ്പിന്റെ മണം
വരുന്നോ വരുന്നോ എന്ന്
മൂക്കു വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല.

മരണ സമയം അവള്‍ക്കാണാദ്യം വന്നത്,
കട്ടിലില്‍ തലയണയോരത്തു കുനിഞ്ഞു നിന്ന്
കാതില്‍ പതുക്കെ,
മൃദുവായി അയാള്‍ ചോദിച്ചു,

പറയൂ,
ഒരിക്കല്‍ക്കൂടെയൊന്നു
കാണാന്‍ തോന്നുന്നുണ്ടോ,
വരാന്‍ പറയണോ..
അവള്‍ ലജ്ജകലര്‍ന്ന ഒരു ചിരിചിരിച്ചു.
വേണ്ട, അവള്‍ മന്ത്രിച്ചു,
അദ്ദേഹം ഇപ്പോള്‍ വരും,
ഞങ്ങള്‍ ഒരുമിച്ചു പോകും...