Monday, February 2, 2026

ആയത്തിലായത്തിൽ ആടുന്നവൾ - എസ് കലേഷ്

 

മല കയറിയ സഞ്ചാരികൾ

മടങ്ങുമ്പോൾ

ഒരാൾ

കുറഞ്ഞു.

 

ഒരാളെന്നല്ല

ഒരുവൾ.

 

ആളും അനക്കവും

ഒഴിയേ, ഒരു പാറമേൽ

മലർന്നവൾ.

 

ആരുമില്ലാത്തവരിൽ

നിറയും മഴ

അവളെയും

തൊട്ടു.

 

അവളിലെഴുന്നു

രണ്ടു മലകൾ.

 

മഴ നിന്നുപെയ്തു.

ചരിവിൽ ഉറവപൊട്ടി

ഇടുക്കിലൂടെ

അരുവിയിലേക്കവൾ

നനഞ്ഞിറങ്ങി.

 

തെമ്മാടി ഗിരിനിരകൾ

ആർപ്പുവിളിച്ചു.

മലകളുലച്ചവൾ

എഴുന്നേറ്റു.

താന്തോന്നിമരങ്ങൾ

പോരുവിളിച്ചു.

മുനകൂർത്തവൾ

മറുനോട്ടമായി.

കാടകം - റഫീക്ക് അഹമ്മദ്

 

 

കാടിറങ്ങാതെയുള്ളിന്റെയുള്ളിൽ

കൂടുവയ്പു കുടിപ്പകപ്പക്ഷി

കാലഭേദം തൊടാതെ കല്ലിച്ച

ക്രോധമാത്സര്യ വൻശിലാപാളി

രാവുമേലേ കൊലച്ചിരിക്കത്തി

രാകി മൂർച്ചവെപ്പിക്കുന്ന മിന്നൽ

 

പാതിഭാഗമുടലിലെജ്ജന്തു-

കാമനകളെ മൂടിപ്പൊതിഞ്ഞും

പാതിയിൽ മർത്യഗന്ധം വഹിച്ചും

ഈ നഗര വിദ്യുദ്ദീപജാലാ-

വീഥിയിൽ നിൽപ്പൂ ഞാനെന്ന സൃഷ്ടി

ഖാണ്ഡവം പോൽ ദഹിച്ചതിലെങ്ങോ

ബാക്കിയായൊരു തൂവലിൻ തുമ്പാ-

ണായുധമെനിക്കിന്നുമെഴുതാൻ.

 

കാടു പൂക്കണേയെങ്കിലും നെഞ്ചിൽ

ചോപ്പുവാകതൻ കാമമായ് ഭ്രാന്തായ്

നാട്ടുതാപക്കൊടുമയിലുള്ളിൻ

കാട്ടുപച്ചത്തളിർത്തണുപ്പായി.

 

ക്രൗര്യകാരുണ്യ ദ്വന്ദ്വഭാവങ്ങൾ

ഭേദമറ്റു പിണഞ്ഞേ കിടക്കും

ഗൂഢമാം ജന്മവാസനത്തോപ്പിൻ

ദേവതേ മദഗന്ധത്തിടമ്പേ

കാനനേശ്വരീ നീ കെടുത്തേണേ

നാഡികൾ തീണ്ടിയാളുമീ ജ്വാല.

 

പാലപൂക്കും മണത്തിൽ കടമ്പിൻ

മാലതൂങ്ങും ശിഖരത്തിൽനിന്നും

കാലുമാട്ടിയിരുന്നെന്റെ നേരെ

നോക്കുകാ,ദിമമാം കുറുമ്പോടെ

ഹാ, വനജ്യോത്സ്‌നയാലിരുട്ടിന്മേൽ

ശീതളാനല സുസ്മേരയായി

നീ മുടിക്കെട്ടഴിച്ചു നീരാടും

കാട്ടുപൂഞ്ചോലയെന്നന്തരംഗം.

കാടുവിട്ടുപോന്നിട്ടും വളർകൊ-

മ്പാലുടക്കി ചലനം മുടങ്ങി

ഓടുവാനും നടക്കാനുമാവാ-

താടിനിൽക്കുന്നു ജീവവേഗങ്ങൾ.

കുറുകെ - എം ആർ വിഷ്ണുപ്രസാദ്


വണ്ടികളൊന്നും 

മുന്നോട്ട് പോകുന്നില്ല.

സുപ്രസിദ്ധമാകാൻപോകുന്ന 

ട്രാഫിക് ബ്ലോക്കാണ്.

തെറ്റിപ്പറന്ന ഓർമ്മകൾ

വീണ്ടും കറന്റുകമ്പിയിൽ

നിരക്കുന്നത്. 

പരസ്പരം മിണ്ടാത്തവർ

 ഒരേ കാറിൽ 

യാത്രചെയ്യുമ്പോൾ 

ആരാണ് കുറുക്കുചാടിയത്

വണ്ടികൾ കൂട്ടിമുട്ടിയതാണോ

അതോ എല്ലാ യാത്രക്കാരും 

നടുറോഡിൽ വിശ്രമിക്കാൻ 

തീരുമാനിച്ചതോ

കണ്ണെത്താത്ത ദൂരം 

ചത്തുകിടക്കുന്ന 

കാറുകൾ. 

അവൾ കണ്ണുകൾ

വെട്ടിക്കാതെയിരുന്നു. 

ഇരുപുറവും തിരിയാത്ത

കണ്ണുകൾക്ക് ചുറ്റും 

ഒരുമിച്ചുറങ്ങിയതിന്റെ 

കറുത്ത വളയങ്ങൾ. 

അഴിഞ്ഞുപോയ 

സീബ്രാവരകൾ 

തലകുനിച്ച് 

കടന്നുപോകുന്നു.

Sunday, February 1, 2026

നെല്ലി - മോഹനകൃഷ്ണൻ കാലടി

  

നെല്ലിമരത്തിൻ്റെ ഇലകൾ

കണ്ണ് പൂട്ടുമ്പോഴാണ്

രാത്രിയുണ്ടാവുന്നത്.

അതേയിലകളോടൊപ്പമാണ്

പകലുണർന്നുവരുന്നത്.

 

നട്ടുച്ചയ്ക്ക്

നെല്ലിമരത്തിൽ പറന്നുവന്നിരിക്കുന്ന

സ്‌പിരിറ്റാണ് ഞാൻ.

നെല്ലിയിലകളുടെ മറവിലിരുന്നാണ്

ഞാൻ അസ്തമയം വീക്ഷിക്കുന്നത്.

 

ചിലപ്പോൾ നട്ടപ്പാതിരയായാലും

ഞാൻ പറന്നുപോകാറില്ല.

ആ ദിവസങ്ങളിൽ എന്നെക്കണ്ട്

ആകാശച്ചന്ദ്രൻ വിളറും.

നക്ഷത്രങ്ങളിൽനിന്ന്

കുറുനരികൾ ഓരിയിടും.

 

ഞാൻ രണ്ട് ഇളംനെല്ലിക്കയും തിന്ന്

മഞ്ഞുനീരും കുടിച്ച്

മധുരമായൊരു പാട്ടും മൂളി

നെല്ലിമരത്തിൽത്തന്നെയിരിക്കും.

 

പിറ്റേന്ന്

അഞ്ചരയുടെ ചെന്നൈ മെയിൽ

കിഴക്ക് കീറിവരുമ്പോൾ

ഞാനുമുണരും

 

ആറുമണിയുടെ മൂവാറ്റുപുഴ ഫാസ്റ്റിൻ്റെ പുറകേ

ഫസ്റ്റ് ഗിയറിലങ്ങനെ പിടിക്കും.

 

അകന്നകന്നുപോകുന്ന നിമിഷങ്ങളുടെ

മുടി വാരിക്കെട്ടി

നെല്ലിമരവും

മറ്റൊരുദിവസത്തിൻ്റെ കാറ്റിലേക്ക്

ഇളകിച്ചേരാൻ തുടങ്ങും.

 

ഞാൻ വന്നുപോകുന്ന വിവരം

നെല്ലിയിലകൾ ഇന്നേവരെ

ആ കാറ്റിനോടുപോലും

പൊഴിഞ്ഞിട്ടില്ല.

ഒരുപക്ഷേ,

അവരത് അറിഞ്ഞിട്ടില്ല.

 

നെല്ലിമരത്തിനോടുള്ള

ഈ സ്‌പിരിറ്റിൻ്റെ ഒടുങ്ങാത്ത

പേച്ചുകളും പറച്ചിലുകളുമാണ്

പകലുകളായും രാത്രികളായും

പകർന്നാടുന്നത്.

കടിഞ്ഞാൺ - കെ വി രാമകൃഷ്ണൻ

 

 

അടുത്തുവന്നുനിന്നെന്റെ

മുഖത്തു മിഴിയൂന്നവേ,

തോഴ! താങ്കളുരയ്ക്കുന്നൂ

തൊണ്ണൂറായി തനിക്കെടോ.

 

ഉള്ളിലോർക്കുന്നുമുണ്ടാവാം:

“പടിഞായർ തുടുക്കയായ്.

ഇനിയാർത്തലകൊള്ളില്ലാ

തിരമാലകളാഴിയിൽ."

 

കനൽച്ചോടുകൾ പിന്നോട്ടു-

നീളും വഴികൾ ചൂണ്ടിനി-

ന്നോതാം, “അടുത്തടുത്തെത്തി"-

യെന്നു താങ്കളനക്ഷരം.

 

ശരി! എങ്കിലുമെൻ കണ്ണിൽ-

ക്കത്തും നാളത്തിൽ നോക്കുക.

കാണാം മുന്നിൽ കൂർത്തുനീളും

രഥമാർഗമഭംഗുരം.

 

നിമ്നോന്നത, മമര്യാദം

കണ്ണിൽത്തെള്ളുന്നൊരീവഴി

എന്നെ വെല്ലുവിളിക്കുന്നൂ ;

കടിഞ്ഞാൺ കൈവിടില്ല ഞാൻ!

 

ഞാനൊഴിഞ്ഞില്ലെനിക്കെന്റെ

തേർത്തട്ടിലൊരു സാരഥി.

രക്തം കുതിർത്ത മണ്ണിൽപ്പോയ്

ചക്രം താഴില്ലൊരിക്കലും!

ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയശരിയും -പി. എൻ. ഗോപീകൃഷ്ണൻ



പുന്നയൂർക്കുളത്തു നിന്നും മടങ്ങുന്ന വഴി

ഴാങ്ങ് വാൽ ഴാങ്ങിനെ കണ്ടു. 

മോഡേൺ ബ്രഡ് വാങ്ങി വരികയാണ്.

 

"ഇപ്പോഴാണ് നിങ്ങൾ രാഷ്ട്രീയമായി ശരിയായത്." 

ഞാൻ പറഞ്ഞു.

 

"ആ നോവലിൽ നിന്നും

 പെൻഷൻ പറ്റിയ ശേഷം

 ഞാൻ നേരെയായി."

' അയാൾ പറഞ്ഞു.

 

"ആ നോവലിൽ

ജോലിചെയ്യുന്ന കാലത്ത്,

ഞാൻ

ഇതേ ബ്രഡിന്റെ പിതാമഹനെ മോഷ്ടിച്ചു.

അന്നം തന്നവന്റെ പാത്രം മോഷ്ടിച്ചു.

തെരുവുചെക്കൻ്റെ നാണയം മോഷ്ടിച്ചു.

 

കള്ളപ്പേരിൽ മേയറായി.

നിയമത്തിൽ നിന്നോടിപ്പോയി.

കൊസേത്തിനെ രക്ഷിച്ചു. മരിയൂസിനെ രക്ഷിച്ചു.

ഴാവേറിനെ പറ്റിച്ചു.

ഒന്നും രാഷ്ട്രീയശരി ആയിരുന്നില്ല.

 

Tuesday, October 28, 2025

പുസ്തകങ്ങൾ - എൻ വി കൃഷ്ണവാര്യർ

 


പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട്;

പുസ്തകങ്ങളിലാനന്ദമുണ്ട്;

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

1

പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?

പുസ്തകങ്ങളിൽ വിസ്മയമുണ്ട് !

നമ്മളേപ്പോലൊരുത്തനീ മണ്ണിൻ

ബന്ധനം വിട്ടുയർന്നതാം കാര്യം,

വെന്തെരിയുന്ന റോക്കറ്റിലേറി

ചന്ദ്രനിൽ ചെന്നിറങ്ങിയ കാര്യം,

ചാടിയോടിക്കളിച്ചു കൂത്താടി

 ചന്ദ്രപ്പാറ പെറുക്കിയ കാര്യം,

വാഹനമേറി വീണ്ടുമിങ്ങെത്തി

വാരിധിയിലിറങ്ങിയ കാര്യം,

ദൂരദർശനപ്പെട്ടിയിൽ നാട്ടാർ

ധീരതയിതു കണ്ടതാം കാര്യം:

പുസ്തകങ്ങളിലിമ്മട്ടിലെത്ര

വിസ്മയങ്ങൾ നിറഞ്ഞിരിക്കുന്നു!

2

പുസ്തകങ്ങളിൽപ്പിന്നെയെന്തുണ്ട്?

പുസ്തകങ്ങളിലാനന്ദമുണ്ട് !

 രാജപുത്രൻ കരബലത്താലേ

രാജപുത്രിയെ വേട്ടതാം കാര്യം,

 രണ്ടാമമ്മതന്നേഷണിമൂലം

 രണ്ടുപേരും വനം ചേർന്ന കാര്യം,

 ദുഷ്ടരാക്ഷസൻ സുന്ദരിയാളെ-

 ക്കട്ടു കോട്ടയിൽ പൂട്ടിയ കാര്യം,

 കാനനങ്ങളിൽ രാജകുമാരൻ

 കാന്തയേത്തേടി ക്ലേശിച്ച കാര്യം,

ശത്രുവെച്ചെന്നു നേരിട്ടു കൊന്നു

 പത്നിയെ വീണ്ടെടുത്തതാം കാര്യം:

പുസ്തകങ്ങളിലാനന്ദമേകു-

മെത്രയെത്ര കഥകളുണ്ടെന്നോ !

3

പുസ്തകങ്ങളിൽ വേറെയെന്തുണ്ട്?

പുസ്തകങ്ങളിൽ വിജ്ഞാനമുണ്ട്!

ആദിമാബ്ധിജലത്തിലന്നെന്നോ

ജീവബിന്ദു നുരഞ്ഞതാം കാര്യം,

ഒന്നനേകമായ്, സൂക്ഷ്മം മഹത്തായ് -

പ്പിന്നെ ജീവൻ വളർന്നതാം കാര്യം,

ശ്ലിഷ്ടമാം പരിണാമസോപാന-

ത്തട്ടിൽ മേല്പോട്ടതേറിയ കാര്യം.

മർത്ത്യനിൽ സ്വയം ബോധത്തെ നേടി

സൃഷ്ടി സാഫല്യമാർന്നതാം കാര്യം,

ജ്ഞാനപൂർത്തിയിൽ ജീവിതസത്യം

മാനവൻ കാണുമെന്നുള്ള കാര്യം:

പുസ്തകങ്ങളിൽ സഞ്ചിതമത്രേ

മർത്ത്യവിജ്ഞാനസാരസർവസ്വം !

Wednesday, October 22, 2025

ആലപ്പുഴവെള്ളം - അനിത തമ്പി


ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയിൽ എഴുതുമ്പോൾ
'ജലം' എന്നാണെഴുതുന്നു! 

കവി ആറ്റൂർ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?"

ആലപ്പുഴ നാട്ടുകാരി
മെടഞ്ഞോല മുടിക്കാരി
തൊണ്ടുചീഞ്ഞ മണമുള്ള
ഉപ്പുചേർന്ന രുചിയുള്ള
കടുംചായ നിറമുള്ള
കലശ് വെള്ളത്തിന്റെ മകൾ.

ജലം എന്നാലവൾക്കത്
വയനാട്ടിൽ നിളനാട്ടിൽ
മലനാട്ടിൽ തെക്കൻനാട്ടിൽ
വാഴുന്ന തെളിനീര്
വാനിൽനിന്നുമടർന്നത്‌,
നിലംതൊടും മുൻപുള്ളത്
മണമില്ലാത്തത്‌, മണ്ണി
ന്നാഴങ്ങൾ തരുന്നത്


നിറമില്ലാത്തത്‌, ദൂരം,
സമതലങ്ങളിൽ വാടി
ക്കിടന്നുപോകാത്തത്

അതിന്നുണ്ട് ദേവതകൾ
അഴകുള്ള കോവിലുകൾ
നിത്യപൂജ, നൈവേദ്യം
ആണ്ടുതോറും കൊടിയേറ്റം
തുമ്പിയാട്ടും കൊമ്പന്മാർ,
തുളുമ്പുന്ന പുരുഷാരം.
ആലപ്പുഴപ്പൂഴിമണ്ണ്
തിരളുന്നതാണ് വെള്ളം
അത് കറപിടിക്കുന്നു
നനയ്ക്കുന്നു കുളിക്കുന്നു
അത് നൊന്തുകിടക്കുന്നു
എഴുന്നേറ്റു നടക്കുന്നു
ഇണവെള്ളം തീണ്ടാതെ
ഉറങ്ങാതെ കിടക്കുന്നു
അരമുള്ള നാവുള്ള
മെരുക്കമില്ലാത്ത വെള്ളം
തെളിയാൻ കൂട്ടാക്കാത്ത
കലക്കമാണതിന്നുള്ളം

അവനവൻ ദേവത
അകംപുറം ബലിത്തറ
തുഴ, ചക്രം, റാട്ടുകൾ
ചങ്ക് പൊട്ടിപ്പാട്ടുകൾ
മണ്ടപോയ കൊടിമരം
മഞ്ഞോലച്ചെവിയാട്ടം
ചാകരയ്ക്ക് തുറപോലെ
തുള്ളുന്ന മഴക്കാലം
ചൊരിമണൽ പഴുത്തു തീ
തുപ്പുന്ന മരുക്കാലം
കവിഞ്ഞിട്ടും കുറുകിയും
കഴിച്ചിലാകുന്ന വെള്ളം.
പിഞ്ഞാണം, ചരുവങ്ങൾ,
കോരിവെയ്ക്കും കുടങ്ങൾ
തേച്ചാലുമുരച്ചാലും
പോകാത്ത ചെതുമ്പലായ്
പറ്റിച്ചേർന്നിരിക്കുന്നു
വെള്ളത്തിന്റെ വേദന.

 

കനാലുകൾ, ബോട്ട്ജെട്ടി

കല്ലി,രുമ്പു പാലങ്ങൾ,

കുളം, കായൽ, വിരിപ്പായൽ,
കുളവാഴപ്പൂച്ചിരി,
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴ വെള്ളം.
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായി മാറുന്നു.

പതിറ്റാണ്ടുകൾ കഴിഞ്ഞു,
തെക്കൻ നീരിലൂരുറച്ചു
എന്നിട്ടുമെഴുതുമ്പോൾ,
ഓർമ്മയിൽപരതുമ്പോൾ
ആലപ്പുഴനിറക്കാരി
ആലപ്പുഴമുടിക്കാരി
ജലമെന്നോ വെള്ളമെന്നോ
തിരിയാതെ തിരിയുന്നൂ
തൊണ്ട ദാഹിക്കുന്നു.

-----------------------------

 

Sunday, July 30, 2023

ശ്മശാനത്തിന്റെ കാവൽക്കാരൻ - ഹബീബ് കാവനൂർ


പൂന്തോട്ടത്തിൽ പുതിയ

കാവൽക്കാരൻ വന്നു.

പത്ത് മണി മുല്ലയും

നാലു മണിപ്പൂവും

രാവിലെ ആറിന് തന്നെ വിരിയണം

എന്നതായിരുന്നു

ആദ്യ ഉത്തരവ്.

രാത്രി പൂക്കരുതെന്നും

മണം പരത്തരുതെന്നും

ഉത്തരവ് കിട്ടിയ

നിശാഗന്ധി അന്ന്

നട്ടുച്ച വെയിലിന്

മുന്നിൽ തലവെച്ച്

കടുംകൈ ചെയ്തു.

പൂന്തോട്ടത്തിലെ പൂക്കൾക്കെല്ലാം

ഇനി മുതൽ

ഒരു നിറമായിരിക്കണമെന്നും

ഒരേ സുഗന്ധം മതിയെന്നും

അറിയിപ്പ്.

തുളസിക്കും

ജമന്തിപ്പൂവിനും

ഇളവ് കിട്ടി.

ഇളവ് ചോദിക്കാൻ പോയ

അസർ മുല്ല - പിന്നെ

മടങ്ങി വന്നതേയില്ല.

നിയമം തെറ്റിച്ച് പൂത്ത

ചെമ്പരത്തിയെ കാവൽക്കാരൻ

വേരോടെ പറിച്ച്

പതഞ്ജലിയിലെ സ്വാമിക്ക്

ഇഷ്ട ദാനം കൊടുത്തു.

 


Sunday, January 15, 2023

അവലക്ഷണം -കടമ്മനിട്ട


കൈവെള്ളയിൽ കറുത്ത പുള്ളി

കൈനോട്ടക്കാരൻ പറഞ്ഞു:

അവലക്ഷണം അപായം

വിഷഭയം അഗ്നിഭയം ജലഭയം

മിത്രദോഷം മാനഹാനി

അരചകോപം വിരഹദു:ഖം ദുർമരണം

ലക്ഷണക്കേട് മാറാതെ രക്ഷയില്ലെന്നു വന്നു.

മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്

അയാൾ രക്ഷപ്പെട്ടു.

തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്

മാറ്റാമെന്ന തത്വം അങ്ങനെ

അയാൾ കണ്ടുപിടിച്ചു.

ലോകവുമാഹ്ലാദിച്ചു.

 


Thursday, December 29, 2022

നിര്‍ഭയ - സുഗതകുമാരി


മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി.

 

നെറുകയില്‍ മഴമുത്തുകള്‍ പോലവേ

വെളുവെളെപ്പുക്കള്‍ വാരിയണിഞ്ഞവള്‍;

അവളെ മൂളിക്കളിച്ചു ചുഴലുന്നു

വെയില്‍കുടിച്ചു മിനുത്ത ചിറകുകള്‍;

ഇതളില്‍ നോവാതെ ചേര്‍ന്നുറങ്ങുന്നപോല്‍

ഒരു കുരുന്നുശലഭം; ചിരിക്കുന്ന

പുലരി! കാറ്റുകള്‍! പുങ്കിളിപ്പാട്ടുകള്‍!

 

മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി;

വഴിയില്‍ നില്‍പ്പു ചമഞ്ഞു തുമ്പച്ചെടി.

 


Wednesday, December 28, 2022

മലയാളം - യൂസഫലി കേച്ചേരി


അടുത്ത വീട്ടിലെ ചരമശയ്യയിൽ

അനക്കമറ്റത്രേ കിടപ്പു മുത്തശ്ശി

വിവരം കേട്ടു ഞാനവിടെയെത്തിയെൻ 

വിദേശിയാമൊരു സുഹൃത്തിനോടൊപ്പം.

 

വിരഞ്ഞു ദീർഘമായ് ശ്വസിപ്പു മുത്തശ്ശി

തരിച്ചു നില്‍ക്കയാം ജനങ്ങൾ ചുറ്റിലും

മരുന്നു വായിലേക്കൊഴിക്കാനാകാതെ

പരുങ്ങും പുത്രിയെ തടഞ്ഞൊരു വൃദ്ധൻ

പതുക്കെയോതിനാ‍ൻ "അനർത്ഥലൗകികം

മതിയിനി; ഊ‍ർദ്ധ്വവലി തുടങ്ങിപ്പോയ്"

 

അവിടെയപ്പൊഴുതഖില‍ർക്കും കണ്ണി‍ൽ

അകാലതാമിസ്രം ഭയമിയറ്റവേ

തല നരച്ച മറ്റൊരു വയോവൃദ്ധ 

നിലവിളക്കിന്റെയരികി‍ൽവന്നിരു-

ന്നൊരു ജീർണ്ണഗ്രന്ഥം പകുത്തു കൈകൂപ്പി-

ച്ചിരപരിചിത കവിത പാടുവാൻ 

തുടങ്ങി; മെല്ലവേയിരുളകലുന്നു

തുടുവെളിച്ചത്തി‍ൻ  തളിരിളകുന്നു.

 

അരിയകർപ്പൂരപ്പുകച്ചുരുൾ പോലു-

ണ്ടൊരു കീരം മച്ചിൽ പറന്നു പാടുന്നു.

കരിങ്കല്ലംഗനാ സുഷമയാകുന്നു

കിരീടതൃഷ്ണ വെന്തെരിഞ്ഞടങ്ങുന്നു

നിശാചരഗ്രസ്തം നരത്വം മുക്തിത‍ൻ

പ്രശാന്തി മന്ത്രമായ് മൃതിയെ വെല്ലുന്നു.

 

വിരാഗമാം പൊരുള്‍,സരാഗവാങ് മയം-

പുരാണപീയൂഷം ഒഴുകി നില്‍ക്കവേ 

നിറഞ്ഞ ചിദ്രസശമകണം മുകര്‍-

ന്നനന്തതയില്‍ ചേര്‍ന്നലിഞ്ഞു മുത്തശ്ശി.

 

അഴലിലാപ്പെട്ട തനൂജ തേങ്ങിനാള്‍

അഴുതു കൂറ്റുകാര്‍;മൃദുവായ് മുത്തശ്ശി

ചിരിക്കാനെന്നോണം വിടര്‍ത്തൊരാ ചുണ്ടില്‍

സ്ഫുരിച്ചു കട്ടയാം ലഘുരാമായണം.

 

തിരിച്ചു പോരവേ, ജനിത വിസ്മയം

തിരക്കി ചങ്ങാതി:ഇതേതു പുസ്തകം?

ഇതിന്‍ പ്രണേതാവാര്‍,മരണത്തെപ്പോലും 

കഥാകഥനത്താല്‍ കഥ കഴിച്ചവന്‍?

 

അരുളിനേന്‍:പാരിലഖിലഭോഗ്യവും

അരുന്തുദങ്ങളാമസഹ്യമാത്രയില്‍

മരിക്കുവോരുടെ മനസ്സിലിറ്റിക്കാന്‍ 

മരണമില്ലാത്ത മൊഴികള്‍ തീര്‍ത്തൊരാ 

കവിയെപ്പറ്റി; എന്‍ വിദേശിയാം മിത്രം

അവികലാനന്ദപുളകിതാംഗനായ്

പറഞ്ഞു: ധന്യമീ മലയാളം തുഞ്ചന്‍-

പറമ്പിലെ മൃത്യുഞ്ജയപരിമളം!

 


Sunday, November 13, 2022

ദേവീസ്തവം -കടമ്മനിട്ട


ഹേ! പാർവതീ! പാർവണേന്ദു പ്രമോദേ, പ്രസന്നേ


പ്രകാശക്കുതിപ്പിൽ,കിതയ്ക്കുന്ന നിന്നെ

പ്രകീർത്തിച്ചു പാടാനുമോരോ വിഭാത-

ക്കുളിർവാത ദാഹാർത്തിയായ്‌ നിന്റെ നിശ്വാസ-

വേഗം കുടിക്കാനു,മോമൽത്തടിൽമേനി

പുൽകിത്തലോടാനുമാഴത്തിലാഴത്തി-

ലാഴ്‌ന്നേറെ നേരം മുഴുകിത്തികഞ്ഞാട-

ലാറ്റാനുമീ വിശ്വശക്തി പ്രവാഹക്കുതിപ്പിൽ

കിതപ്പായ്‌ ഭവിപ്പാനുമെന്നെ ഭവിപ്പിക്ക നീ ഭാവികേ!

ഹേ! ഭാർഗവീ, ഗർവ്വഹർത്രീ, പ്രേമഗാത്രീ, പ്രസിദ്ധേ!

നറും പൂവിതൾ നോറ്റുതോറ്റുന്ന ദിവ്യാനു-

രാഗത്തുടുപ്പിൻ കരൾക്കൂമ്പറുത്തും,

ഇളം ചില്ല മെല്ലെക്കുലുക്കിച്ചിരിച്ചോടി-

യെത്തുന്ന നന്മണിക്കാറ്റിന്റെ കണ്ഠം ഞെരിച്ചും,

വിയർക്കുന്ന പുല്ലിന്റെ ഗദ്‌ഗദം ചോർത്തിക്കുടിച്ചും

ത്രസിക്കുന്ന ജീവന്റെ പുണ്യം കവർന്നും

തിമിർക്കുന്നരക്കൻ, നറും ചോര മോന്തി -

ചിനയ്ക്കുന്നരക്കൻ, ഇരുൾക്കോട്ട കെട്ടി-

യടക്കിക്കപാലാസ്ഥി മാലാവിതാനം

ചമയ്ക്കുന്നരക്കൻ ധരിത്രീ വിലാപം.

വിറയ്ക്കുന്നു ദിക്ക്‌പാലരെല്ലാ,മിടിത്തിയിളിക്കുന്നുചുറ്റും

ഇതാണെന്റെ ലോകം, ഇതാണെന്റെ യോഗം.

ഹേ! ഭൈരവീ, ശോകഹർത്രീ, യോഗമൂർത്തേ, പ്രചണ്ഡേ!

തൃക്കണ്ണു മൂന്നും തുറന്നാർദ്രയായിത്തിളയ്ക്കൂ

കുതിക്കൂ, ജ്വലിച്ചന്ധകാരം മുടിക്കൂ

കരാളന്റെ വക്ഷസ്സിലോങ്ങിച്ചവിട്ടിച്ചതയ്ക്കൂ

സഹസ്രാരപത്മം വിരിഞ്ഞുള്ളിലേറിത്തിളങ്ങൂ

എടുക്കെന്നെ നീ, നിൻമടിത്തട്ടിലൊട്ടി -

കേകിടക്കട്ടെ നിൻ പോർമുലക്കണ്ണു മുട്ടി.

ഹേ! ശാരദേ, സാർവ്വഭൗമേ; പരിശോഭിതേ,

ശാരദാശസങ്കാശസൗമ്യേ, ശിവേ !

പ്രകാശാങ്കുരങ്ങൾ, പ്രഭാതാത്ഭുതങ്ങൾ

പ്രഹർഷേണ വർഷിച്ചുമേയും ഘനങ്ങൾ

ഘനശ്യാമനീലം, കടക്കണ്ണുചായും വിലാസം

വികാരോൽബണം വിശ്വഭാവം

സമാകർഷചേതോവിതാനം, സരിത്തിൻ

ഹൃദന്താവബോധോദയം, പാരിജാതം

പ്രേമകല്ലോലിനീലീല, ലാവണ്യലാസ്യ -

പ്രകാരം, പ്രസാദം, പ്രകാശം.

ഇതാകട്ടെ ലോകം, ഇതാണെന്റെ മോഹം

ഇതാണെന്റെ നീയായ സത്യസ്വരൂപം

ഹേ! ശ്യാമളേ, ശാന്തരൂപേ, സമുദ്രേ! 


Sunday, June 26, 2022

അർപ്പുതം അമ്മാൾ - സെറീന

     

അവനെ പെറാൻ പോയ 

ആശുപത്രിയിലെ 

കാത്തിരിപ്പ് മുറിയായി ലോകം. 

അവർ കാത്തിരുന്നു ,

കാത്തു നിന്നു. 

കുഴഞ്ഞു വീണിട്ടും 

പുറം ലോകം കാണാനിരിക്കുന്ന 

മകന് കാവൽ കിടന്നു. 

 

കാത്തിരിപ്പ് 

ഇരിപ്പില്ലാത്തൊരു കടൽ

ചോരയുടെ നിറമുള്ളത് .

എത്ര വാതിലുകളിൽ ,

എവിടെയെല്ലാം അതിന്നിരമ്പം 

ഉപ്പ് കയ്ക്കും മുലപ്പാലിൻ തിര. 

 

ഇരുട്ടിൽ, ജീവജലത്തിൽ 

അവന്റെ പാലം

ആ പൊക്കിൾ കൊടി

ഇരുൾക്കാലം കടക്കുവാൻ 

ലോകാന്ത്യം വരേയ്ക്കുമുള്ളത് .

 

ഇരുമ്പുരുകിയ  ദാഹജലം 

അതൊഴുകും തൊണ്ടക്കുഴൽ 

പെറ്റൊഴിയാത്ത നോവ്,

ഹൃദയം  പേറിയ ഗർഭം. 

 

ആധികളുടെ 

മഞ്ഞ ജലം ഛർദ്ദിച്ചും 

തളർന്ന പേശികൾ കോച്ചിയുമവർ 

മുപ്പതാണ്ടിനുള്ളിലെത്ര തവണ 

പിന്നെയുമവനെ പെറ്റു!

 

അൻപ്  പെറ്റ വയറേ ,

മൂന്ന് മുലയുള്ള സ്ത്രീയേ 

തീയടുപ്പിൽ തിളച്ചു വീഴുന്നു 

നിന്റെ കണ്ണീർ ച്ചിരി 

കെട്ടു പോവാതിരിക്കട്ടെ ലോകം.