Showing posts with label കൽപ്പറ്റ നാരായണൻ. Show all posts
Showing posts with label കൽപ്പറ്റ നാരായണൻ. Show all posts

Monday, May 16, 2022

ശൂർപ്പണഖ -കൽപ്പറ്റ നാരായണൻ

ഞാൻ ശൂർപ്പണഖ

രാവണ സോദരി

നാമശ്രവണ മാത്രയിൽ

നിങ്ങളുടെ മനസ്സിൽ

മാംസദാഹമുള്ള കണ്ണുകളും

നഖദംഷ്ട്രകളും 

ഭൂതലം കുലുങ്ങുന്ന നടയും

കാടുവകഞ്ഞ് മാറ്റിയുള്ള വെളിപ്പെടലും.

അതിലെനിക്ക് പരിഭവമില്ല.

ഞങ്ങൾ കാമരൂപികൾ.

അകലങ്ങൾ എന്നെ പക്ഷിയാക്കും

ദൂരശിഖരത്തിലെ പഴങ്ങൾ

എന്നെ വാനരമാക്കും

തളിരുകൾ എന്നെ മാനാക്കും

ജലം എന്നെ മത്സ്യമാക്കും.

ആഗ്രഹത്തിന്റെ രൂപം.

ഭയമില്ല

മറയില്ല 

വാക്കും പൊരുളും വെവ്വേറെ അല്ല

ജീവിതത്തിന്റെ

മറിമായങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.

 

രതിനിർവൃതിയോടടുക്കുമ്പോൾ

സുരയസുരവാനരമാനുഷഭേദമില്ലാതെ

ഏത് പെണ്ണിനും എന്റെ പ്രകൃതം

എന്റെ സർപ്പവീര്യം.

ചിലർ ചീറ്റും

ചിലർ കടിക്കും

ചിലർ മുളപൊട്ടുമ്പോലെ കരയും.

ചിലരക്കിടപ്പിൽ പർവ്വതങ്ങൾ കൊറിയ്ക്കും.

അവർ കൊതിക്കുന്ന താഴ് വരയിലൂടെ

ഞാനെന്നും സ്വച്ഛന്ദം നടന്നു.

കൈ നീട്ടിയാലെത്താത്തതായി 

രാവണ സോദരിയ്ക്ക്

യാതൊന്നുമുണ്ടായില്ല.

ജീവിതം ഉത്സവമായിരുന്നു അവൾക്ക്.

 

'രാമോ രമയതാം ശ്രേഷ്ഠ!'

എന്ന് കവി പറഞ്ഞത് നേരെന്ന്

കണ്ടപ്പോൾ എനിക്കും തോന്നി.

രാമന്ന് പക്ഷെ ജീവിതത്തെ ഭയമായിരുന്നു

അയാൾ എന്നെ അനുജന് കൈമാറി

അയാൾക്കതിലേറെ ഭയം.

ഭീരുക്കൾ ശത്രുക്കളേക്കാൾ നീചന്മാർ

അവരെന്നെ പീഡിപ്പിച്ചു രസിച്ചു

 ഭീരുതയും ക്രൂരതയും രണ്ടല്ലെന്ന്

ഞാനറിഞ്ഞു.

 

കാമപൂർത്തി വരാത്തതിനാൽ 

ഉള്ള് നുറുങ്ങിക്കരഞ്ഞ

ഇണയെ മനസ്സിലായ കവിക്ക്

എന്നെ മനസ്സിലാകാതെ പോയതാണത്ഭുതം.

അതോ മനസ്സിലായ മഹർഷിയുടെ ശാപമോ

രാമൻ പിന്നീടനുഭവിച്ചതെല്ലാം ?

നേട്ടങ്ങളെല്ലാം കോട്ടങ്ങൾ!

 

സീത സകാമയല്ലെന്ന് കണ്ട് രാവണൻ

അവൾക്കൊരു വത്സരം

നീട്ടി നൽകുന്നു.

നീ കാമരൂപിയാകും വരെ

നിന്നെ ഞാൻ തൊടില്ല. 

സീത എന്റെ സഹോദര

സവിധത്തിൽ സുരക്ഷിത.

രാമസവിധത്തിൽ ഞാനോ?

കാമരൂപിയായതിനാൽ ഒന്നുകൂടി 

സ്വീകാര്യയും

ദുർബ്ബലയും ദയാർഹയും രക്ഷണീയയും

ആയവളുടെ മൂക്കും മുലയും അരിഞ്ഞു

രാമ നീതി.

ഭക്ഷണം യാചിക്കുന്നവളേക്കാൾ

അഭയാർഹയല്ലേ കാമം യാചിക്കുന്നവൾ.

അവളെ പരിഹസിക്കാമോ?

അവളെ നോവിക്കാമോ?

 

നിരുപാധികമായ ആനന്ദത്തെ

നിങ്ങൾക്ക് പേടിയാണ്.

മാനുഷരെല്ലാം അസന്തുഷ്ടർ.

എനിക്ക് സീതയോട്

അസൂയയല്ല

സഹതാപമാണ്.

ചളിയിൽ പിറന്നു,

ഭാവിയിൽ എങ്ങനെയെല്ലാം

ആയിത്തീരാമെന്നറിയാത്ത

ഭർത്താവിന്റെ നിഴലായി

പുറകെ തല താഴ്ത്തി നടന്നു ,

യൗവ്വനത്തിൽ 

കല്ലിലും മുള്ളിലുമലഞ്ഞു.

ഭർത്തൃസഹോദരൻ പോലും തന്നെ മോഹിക്കുന്നതായി മോഹിക്കുവാൻ

മാത്രം ചെറുതായ ലോകത്തിൽ ജീവിച്ചു.

ഗർഭിണിയായപ്പോൾ

അനാഥയായി.

ഭർത്താവ് നയിക്കുന്ന രാജ്യം 

തന്നെ പുറന്തള്ളി

സാഘോഷം മുന്നേറുന്നത് നോക്കി

കാട്ടിൽ കഴിഞ്ഞു.

മനുഷ്യസ്ത്രീകൾ കാര്യമില്ലാത്ത

കാത്തിരിപ്പിന്റെ ജന്മാവകാശികൾ.

സീത ജീവിച്ചതിലേറെ കാത്തിരുന്നു.

 

അറിയാമോ,

രാവണരാമ യുദ്ധം നടന്നത്

ശൂർപ്പണഖയ്ക്ക് വേണ്ടിയായിരുന്നു

സീതയ്ക്ക്   വേണ്ടിയായിരുന്നില്ല.

സീതാപഹരണം

ഒരു യുദ്ധതന്ത്രം മാത്രം.

ഒരു ചുവടുറപ്പിക്കൽ മാത്രം.

എനിക്ക് വേണ്ടി എന്റെ വംശം

ഇല്ലാതാകുന്നത് വരെ പൊരുതി

അവസാനത്തെ ആൾ വരെ

എനിക്കായി രക്തം ചൊരിഞ്ഞു

ഒരാളും എന്നെ പഴിച്ചില്ല.

ആഗ്രഹം ഒരു കുറ്റമല്ല.

 

                -------------------

 


Saturday, January 1, 2022

കൈകേയി - കൽപ്പറ്റ നാരായണൻ

രാജാവേ,

രാജപത്നിമാരിൽ

രാജമാതാവാകാൻ

എന്നോളം അർഹയായിരുന്നോ

അവരിരുവരും?

നമ്മുടെ സമാഗമങ്ങൾക്ക്

ഏതെങ്കിലുമൊരദൃശ്യശക്തി 

സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ

അവൾ പൊട്ടിച്ചിരിച്ചിട്ടുണ്ടാവില്ലേ

കൗസല്യയുടേയോ സുമിത്രയുടേയോ

കഥയറിയാത്ത പ്രജകളുടെയോ കരച്ചിലിൽ.

 

അങ്ങ് എന്റെ കാതിൽ പറഞ്ഞില്ലേ,

നീയെന്റെ മടിയിലിരിക്കുമ്പോൾ

യയാതിയെ എനിക്ക് മനസ്സിലാകുന്നുവെന്ന്

എന്നെന്നും നിനക്കർഹനായിത്തീരാൻ

യൗവ്വനത്തിനായി ആരുടെ മുന്നിൽ

പിച്ചതെണ്ടാനും എനിക്ക് മടിയില്ല എന്ന്. 

 

രാത്രികൾക്ക് കൂടുതലറിയാം,

എന്റെ ജീവിതത്തിൽ ഒരേ ഒരു സ്ത്രീയേയുള്ളൂ അത് നീയാണ് എന്ന്

അങ്ങയുടെ ശരീരം

എന്നോടുരിയാടാറുള്ളതല്ലേ നിരന്തരം?

ശരീരം നുണ പറയില്ല രാജാവേ

അതെന്നോട് പറഞ്ഞു;

ആർക്കൊപ്പം രമിക്കുമ്പോഴും

ഞാൻ നിനക്കൊപ്പം രമിക്കുന്നു.

ആളിക്കത്തുമ്പോൾ

എല്ലാ ദീപവും നീ.

 

ദേവാസുരയുദ്ധത്തിൽ

ദശരഥന്റെ രഥചക്രത്തിൽ  നി-

ന്നച്ചാണിയൂർന്നു പോയപ്പോൾ

വേദനയെഗ്ഗണിയാതെ

സ്വന്തം വിരൽ ആണിയാക്കി  യുദ്ധം ജയിപ്പിച്ച

കൈകേയിയുടെ കഥ

ഒറ്റത്തവണത്തെ കഥയായിരുന്നില്ല.

എന്റെ ദർശനമാത്രയിൽ അങ്ങയിൽ

പ്രവഹിക്കാറുള്ള പ്രാണശക്തിയുടെ

ഉപമയുമായിരുന്നു അത്.

ജയിച്ചപ്പോഴൊക്കെ ഞാനാണ്

അങ്ങയെ ജയിപ്പിച്ചത്.

ഉത്തേജിപ്പിക്കുന്ന ഊർജ്ജത്തിന്റെ

ഉറവിടമായിരിക്കുക എന്തൊരാനന്ദമാണെന്ന്

ഞാനുമറിഞ്ഞു.

പഴുത്തിലകളായി അടർന്നു വീഴുന്നതേക്കാൾ 

മോഹനം

നിത്യയൗവനമായി തളിരിടുന്നത്

 

ധർമ്മാർത്ഥ കാമമോക്ഷങ്ങളിൽ

കാമം തന്നെ ശക്തം

ശ്രേഷ്ടവും.

ആവശ്യപ്പെട്ടിരുന്നെങ്കിൽ

അധീനത്തിലുള്ള സകലതും

എന്റെ കാൽക്കലർപ്പിച്ച് 

കുമ്പിട്ട് നിൽക്കുമായിരുന്ന

സന്ദർഭങ്ങൾ നിരവധിയുണ്ട്

അങ്ങയുടെ ജീവിതത്തിൽ.

എന്റെ മുഖത്ത് നോക്കി

എന്നെ നിരാകരിക്കാൻ

അങ്ങേക്കാവില്ല.

എന്നോടിരക്കാനല്ലാതെ

കൽപ്പിക്കാനങ്ങേക്കാവില്ല.

അങ്ങേക്കറിയാം ഞാനായിരുന്നു

ഞാൻ മാത്രമായിരുന്നു രാജ്ഞി.

ഒടുവിൽ പൗരസമക്ഷം

അതങ്ങേക്ക് സമ്മതിക്കേണ്ടി വന്നു

സത്യത്തിന് അങ്ങ്  വഴങ്ങി.

എന്റെ സർപ്പത്തിന് ദംശിക്കാൻ

കാലു നീട്ടിത്തരികയല്ലാതെ

അങ്ങേക്ക് വഴിയുണ്ടായിരുന്നില്ല

 

മന്ഥര എന്റെ കണ്ണു തുറപ്പിക്കും വരെ

ഞാനൊരിരുട്ടിലായിരുന്നു.

ഇതുവരെ രാജ്ഞിയായിരുന്നവൾ

ദാസിയാവുന്ന പ്രഭാതമാണ് വരുന്നതെന്ന്

അവൾ കാട്ടിത്തന്നു.

മട്ടുപ്പാവിന്റെ മുകളിൽ നിന്ന്

അപ്പരിണാമത്തിന്റെ വരവ് കണ്ട്

എന്റെ പ്രാണസഖി ക്രുദ്ധയായി. 

 

എനിക്കറിയാമായിരുന്നു

ആരും എന്നെ പിന്തുണക്കില്ല

അധർമ്മികളും പരർ കാൺകെ

ധർമ്മത്തേയേ പിന്തുണക്കൂ

ധർമ്മസംസ്ഥാപനത്തിനായി

സത്യലംഘനത്തിനായി പോലും

ആളുകൾ മുറവിളി കൂട്ടും.

ഞാനാർക്കുവേണ്ടി ഇതെല്ലാം ചെയ്തുവോ

ആ മകനും എന്നെ ഉൾക്കൊള്ളില്ല

ആരുമൊരിക്കലും 

ഉൾക്കൊള്ളാനിടയില്ലാത്തവളുടെ ഏകാന്തത

രാമായണമുള്ളിടത്തോളം

ഞാൻ തനിച്ചനുഭവിക്കും. 

 

ഞാൻ ആവശ്യപ്പെട്ടതല്ല,

രാവണന്റെ വരവോ

സീതാപഹരണമോ?

പക്ഷെ ഞാനനുഭവിച്ച ഏകാന്തതക്ക്

ശിംശപാവൃക്ഷച്ചുവട്ടിൽ

ഭീതിദമായ ഏകാന്തവാസമനുഭവിച്ച സീതയിലോ

ഗതി തെറ്റിക്കുന്ന

മഹാവനങ്ങളിൽ അവളെ അന്വേഷിച്ചലഞ്ഞ

രാമനിലോ

വേരുണ്ടാവാതെ വരില്ല 

 

എനിക്കറിയാം

ഞാനെത്ര മധുരിച്ചിരുന്നു എന്ന്

ഇന്ന് ഞാൻ കയ്ക്കുന്നു

സകലർക്കും.

കയ്പ് വലിയ

ഒരേകാന്തതയാണ്.

 

 


Thursday, October 28, 2021

മതിലുകൾ - കൽപ്പറ്റ നാരായണൻ

 ഞാനും ഗാന്ധിയും

രക്തസാക്ഷികളായത് ഇന്നാണ്
ആഘോഷിക്കണ്ടേ, അവൾ ചോദിച്ചു.
ഒരു ജനവരി മുപ്പതിനായിരുന്നു
ഞങ്ങളുടെ വിവാഹം.
ഗാന്ധിക്ക് ചുമതല കൂടുകയാണ്
ഇനി നിങ്ങളുടെ വിവാഹ വാർഷികവും ഓർമിക്കണം
അന്നാരോ ആശംസിച്ചു. 

ആ വെളിച്ചം അണഞ്ഞൂ അന്ന്
കാമുകനും കാമുകിയും കളി മതിയാക്കി
വീട്ടിൽക്കയറീ അന്ന്
ഇടി വെട്ടീടും വണ്ണം സാക്ഷയും വീണു.
രണ്ടു പേരെ കുറിച്ചുള്ള ആധിയെങ്കിലും മാറി
ലോകവും സന്തോഷിച്ചു.
മതിലിന്റെ ഇരുവശത്തും നിന്നുള്ള
അന്ധമായ സല്ലാപം അന്നു തീർന്നു.
ഭുവനത്തിലെ
എല്ലാ പനിനീർ ചെടികളുമായിരുന്ന
ഒരു പനീർക്കമ്പ്
സൂക്ഷിച്ചില്ലെങ്കിൽ
ഉള്ളം കയ്യിൽ കത്തിക്കയറുന്ന
ഒരു വെറും മുൾക്കമ്പായി അന്ന് .
ഷൂട്ടിങ് കഴിഞ്ഞ്
ആരോ ആ മതിൽ ഉന്തിക്കൊണ്ടുപോയി . 

രണ്ടിടത്തായിരുന്നപ്പോൾ
നന്നായി പ്രകാശിച്ചിരുന്ന രണ്ടു നക്ഷത്രങ്ങൾ
അന്ന് ഒന്നായി.
ഒന്നും ഒന്നും ഒന്നായപ്പോൾ
ഇമ്മിണി ചെറിയ ഒന്നായി

 --------------------------

Wednesday, October 13, 2021

പിന്മടക്കം - കൽപ്പറ്റ നാരായണൻ

     ----------------
' ഹാ അയാളുടെ ഇടതുകരം
എന്റ തലയ്ക്കു കീഴിലായിരുന്നെങ്കിൽ '
                               - ഉത്തമഗീതം

മധുവിധു അവസാനിച്ച ദിവസം
ഞാൻ വ്യക്തമായോർക്കുന്നു
തലേന്ന് അവൾ തലവെച്ചുറങ്ങിയ കൈ
രാവിലെ എനിക്കുയർത്താനായില്ല
അവൾ അവളുടെ ശരിയായ ഭാരം
വീണ്ടും വഹിച്ചു തുടങ്ങി. 

അന്ന് 
വീട്ടിന് പിന്നിലെ തൊഴുത്തിലെ നാറ്റം
അവൾക്ക് കിട്ടിത്തുടങ്ങി
ജീവിതത്തിന്റെ ഇത്രയടുത്ത്
ആരെങ്കിലും തൊഴുത്ത് കെട്ടുമോ? 

ഉറക്കം പിടിക്കുമ്പോൾ
നീയെന്തിനാണ് വായ തുറക്കുന്നത്
ബാലൻസ് ചെയ്യാനോ?
നീ വളരുമ്പോൾ
അമ്മ പുറത്ത് നോക്കി നിൽക്കുകയായിരുന്നോ '? 

കുറ്റപ്പെടുത്തുമ്പോൾ
ഊർജസ്വലനാകുന്ന ചെകുത്താൻ
ജോലി തുടങ്ങിക്കഴിഞ്ഞു 

പറയണ്ടാ പറയണ്ടാ എന്ന് വെച്ചതായിരുന്നു
നിങ്ങളുടെ ചില മട്ടുകൾ എനിക്ക് പറ്റുന്നില്ല
കുലുക്കുഴിഞ്ഞ വെള്ളം
ഇറക്കുന്നത് കാണുമ്പോൾ
ഭൂമി പിളർന്നിറങ്ങിപ്പോകാൻ തോന്നുന്നു.
തുറന്നു പറയാനുള്ള തന്റേടം
അവൾ നേടിക്കഴിഞ്ഞു.
തിരയുന്നത് വേഗത്തിൽ കിട്ടാൻ തുടങ്ങി. 

നിനക്ക് തോർത്തിക്കിടന്നാലെന്താണ്
ഈറൻ മുടിയുടെ നാറ്റം എനിക്ക് പറ്റിയതല്ല, 
ഞാനും വിട്ടില്ല.
മണം നാറ്റമായി
അനശ്വരത വീണ്ടെടുത്തു കഴിഞ്ഞു. 

മധുവിധു തീർന്നു.
എത്തിച്ചേർന്ന
വിദൂരവും മനോഹരവുമായ ദിക്കുകളിൽ നിന്ന്
ഞങ്ങൾ മടങ്ങിത്തുടങ്ങി
ഇത്ര പെട്ടെന്ന് എല്ലാം കഴിഞ്ഞുവോ?
വെറും ഇരുപത് ആഴ്ച്ചകൾ.
ദൈവം നിരാശയോടെ
വിരൽ മടക്കുന്ന ഒച്ച. 

ഇനിയുമുണ്ട്
രണ്ടായിരം ആഴ്ചകൾ
ഈ സാധുക്കൾ എന്തു ചെയ്യും?
                    --------------------

കൽപ്പറ്റ നാരായണൻ

Monday, May 10, 2021

കലികാലം - കൽപ്പറ്റ നാരായണൻ


ഇന്ദ്രപ്രസ്ഥത്തിലെ
മഹാശില്പം പൂർത്തിയായി. 

പെരുവഴിയിൽ നിന്നാൽക്കാണില്ല
വഴിവിട്ട് നിന്നലതല്ലാതെ കാണില്ല. 

ഒറ്റക്കാലിൽ നിൽക്കയാണൊരു കാള
പിന്നിലെ ഇടങ്കാലിൽ
ദേഹഭാരം മുഴുവൻ പേറി
ഏകാഗ്രതയാൽ മുറുകി.
നിൽപ്പിന്റെ കാഠിന്യം കുറയ്ക്കാനായി
കാലൽപ്പം നടുവിലേക്ക് നീക്കാനോ
കാലിന്നൽപ്പം തടി കൂട്ടാനോ
ശ്രമിച്ചിട്ടില്ല.
വാലിന്നറ്റത്തെ രോമം പോലും
ഒന്നുദാസീനമായാലന്നിമിഷം
നിലം പതിക്കുമെന്നക്കാളക്കറിയാം
നിവർന്നു നിൽക്കുന്ന കാതുകളിലെ
തടിച്ച ഞരമ്പുകൾ
മുന്നിലേക്ക് നീട്ടിപ്പിടിച്ച തല
എടുത്തുപിടിച്ച ചുമൽ
വലിഞ്ഞു നിൽക്കുന്ന വയർ
ഭാരം ആ ഒറ്റക്കാലിന്
വെളിയിലേക്ക് തൂവാതിരിക്കാൻ
സദാ ഞെരുങ്ങുന്നു. 

ഉള്ളതും ഇല്ലാത്തതും കൊണ്ട്
പോയതും വന്നതും കൊണ്ട്
പൊരുതുന്നുണ്ടത്
വീഴാതിരിക്കാൻ 

സത്യത്തിൽ
ഈ കാള
നിൽക്കുകയല്ല
വീഴാതിരിക്കുക മാത്രമാണ്
അതൊട്ടുമെളുതല്ലെങ്കിലും 

മുന്നിൽ
അധികനേരം നിൽക്കാനാവില്ല
കാലുകൾ കുഴയും.
ഒന്ന് വീർപ്പിടാനുള്ള
സ്വതന്ത്യം പോലും ബാക്കിയില്ലെന്ന്
ഇവിടെ നിൽക്കുമ്പോഴറിയും
നിലനിൽപ്പിന്റെ യാതന
അതൊറ്റയ്ക് സഹിക്കുന്നു. 

സംഭവിക്കരുതാത്തതിൽ
ഒന്നുകൂടി സംഭവിച്ചാൽ
ആ കാള നിലംപതിക്കും
ശേഷിക്കുന്നതിൽ പിടിച്ചു നിൽക്കയാണത്.

കലികാലത്ത് ധർമ്മ ദേവൻ ഒറ്റക്കാലുള്ള
ഒരു കാളയായാണ് പ്രത്യക്ഷപ്പെടുക എന്ന്
പൗരാണിക സങ്കല്പം.

Thursday, February 8, 2018

ഒരു പുക കൂടി - കല്‍പ്പറ്റ നാരായണൻ

പോലീസ് വരുന്നുണ്ടോ

എന്നിടം വലം നോക്കി

വലിക്കണോ കളയണോ എന്നായ എന്നോട്

ഒച്ച താഴ്ത്തി ബീഡി പറഞ്ഞു:

എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് കഴിയാന്‍.

നിങ്ങള്‍ക്കറിയുമോ

ഒരിക്കല്‍ ചങ്കൂറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഞാന്‍.

കൂസലില്ലാതെ ജീവിച്ചവരുടെ ചുണ്ടില്‍

ഞാന്‍ ജ്വലിച്ചു.

നട്ടപ്പാതിരകളും കാട്ടിടകളും

എനിക്ക് ഹൃദിസ്ഥം.

എന്റെ വെളിച്ചത്തില്‍

ഒറ്റത്തടിപ്പാലങ്ങള്‍ തെളിഞ്ഞു.

അന്നൊക്കെ ലക്ഷ്യങ്ങളിലേക്ക്

അഞ്ചും എട്ടും ബീഡിയുടെ ദൂരം.

ചുമരെഴുതാനും

പോസ്റ്ററൊട്ടിക്കാനും

പാട്ടെഴുതാനും ഞാന്‍ കൂടി.

മാറ്റത്തിന് ഞാന്‍ കൂട്ടിരുന്നു.

കയ്യൂരിലും പുല്‍പ്പള്ളിയിലും

കൈപൊള്ളുന്നത് വരെ ഞാനെരിഞ്ഞു.

നാടകവേദികള്‍ക്ക് വേണ്ടി

ഫിലിംസൊസൈറ്റികള്‍ക്ക് വേണ്ടി

ഞാനുറക്കൊഴിച്ചു.

ഞാന്‍ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനങ്ങളില്ല.

തണുപ്പില്‍, ഇരുട്ടില്‍

ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരമായ ഏകാന്തതയില്‍

ഞാനായിരുന്നു തുണ.

അന്ന്

എന്നെ ആഞ്ഞു വലിച്ച് ആണ്‍കുട്ടികള്‍

ആണുങ്ങളായി.

എന്നെ കട്ടു വലിച്ച് പെണ്‍കുട്ടികള്‍

സാഹസികജീവിതം എളുതല്ലെന്ന് മനസ്സിലാക്കി.

എല്ലാ കുമാര്‍ഗങ്ങളിലും

ഞങ്ങള്‍ സഞ്ചരിച്ചു.

അക്കാലത്തെ തീവണ്ടികള്‍ പോലെ

ഉള്ളില്‍ തീയുള്ളവരുടെ പുകയായി

മുന്നില്‍നിന്ന് ഞാന്‍ നയിച്ചു.

പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍

ഭാഗം ചോദിച്ച് മുണ്ട് മാടിക്കുത്തി മുറ്റത്തു നിന്ന

ചെറുപ്പക്കാരന്റെ കൈയില്‍ ഞാനിരുന്ന് പുകഞ്ഞു.

കൂലി കൂടുതല്‍ ചോദിക്കാന്‍

മടിക്കുത്തിലിരുന്ന് ഞാനുശിരു കൂട്ടി.

തീണ്ടലും തൊടീലും ഞാന്‍ പുകച്ചുകളഞ്ഞു.

ഒരു പുകകൂടിയെടുത്ത്

നടന്മാര്‍ വേദിയിലേക്ക്

സദസ്യര്‍ ഹാളിലേക്ക്

തൊഴിലാളികള്‍ തൊഴിലിലേക്ക് കയറി.

തല പുകഞ്ഞെടുത്ത തീരുമാനങ്ങളിലെല്ലാം ഞാനും കൂടി

തീ തരുമോ എന്ന് പില്‍ക്കാലം മുന്‍കാലത്തിനോട് ചോദിച്ചു.

കഴുകന്മാര്‍ കരള്‍ കൊത്തി വലിക്കുമ്പോഴും

ഒരു പുകയ്ക്കു കൂടി ഇരന്നവരുണ്ട്

നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ

കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്.

നേരാണ്

ഞാനൊരു ദുശ്ശീലമാണ്.

എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്

ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?

നരകത്തിലല്ലാതെ

സ്വര്‍ഗത്തില്‍ മിത്രങ്ങള്‍ വേണമോ?

ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്

തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിക്ക്

പങ്കിട്ടെടുക്കാനാരുമില്ലാത്ത പാപഭാരത്തിന്

ഉറപ്പിന്

ഉറപ്പില്ലായ്മയ്ക്ക്

ഞാന്‍ കൂട്ടിരുന്നു,

ആടുന്ന പാലത്തില്‍ ഞാന്‍ കൂടെ നിന്നു.

എനിക്കറിയാം,

ഞാന്‍ നന്നല്ല

ആരോഗ്യത്തിന്

കുടുംബഭദ്രതയ്ക്ക്

ഭാവിഭദ്രതയ്ക്ക്.

സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്

ബീഡിക്ക് തീ കൊളുത്തുമ്പോള്‍

പക്ഷേ,

ആയുസ്സോ സുരക്ഷിതത്വമോ

ഓര്‍മ വരാത്ത ചിലരുണ്ടായിരുന്നു ഒരിക്കല്‍

അവരെന്നെ അവര്‍ പോയിടത്തൊക്കെ കൂട്ടി

എരിഞ്ഞുതീരുന്ന എന്നെ നോക്കി

അവരുന്മേഷത്തോടെ എരിഞ്ഞു.

കണ്ടില്ലേ

ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ

വേട്ടയാടിയ നിയമം

ഇന്നെന്നെ വേട്ടയാടുന്നത്?

കണ്ടില്ലേ,

ബീഡിക്കമ്പനികള്‍ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നത്?

കേള്‍ക്കുന്നില്ലേ,

'ഈ പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി വാങ്ങിക്കൂടെ?'

             

Sunday, October 22, 2017

ഇരുട്ടിലേയ്ക്കയച്ച അസ്ത്രം - കല്പറ്റ നാരായണൻ

രാമായണം;
ഇരുട്ടിലേയ്ക്കയച്ച ഒരസ്ത്രം!

ഇരുളിൽ
മുരുട പുഴയിൽ താഴ്ത്തി
വെള്ളമെടുക്കുകയായിരുന്ന
മുനികുമാരനെ അത്
മുറിച്ചുകടന്നു.
അന്ധരായ അച്ഛനമ്മമാരെ
ആദ്യം പച്ചയ്ക്കും
പിന്നെ മുറപ്രകാരം ചിതയിൽ വെച്ചും
അത് ദഹിപ്പിച്ചു.

അസ്ത്രം തറഞ്ഞ വേദനയിൽ
താടക
ഒരു രാക്ഷസിയായിപ്പെരുകി
ഭൂമി കുലുക്കിക്കൊണ്ടലറി.
വൃക്ഷങ്ങൾ കടപുഴകി വീണു,
സുന്ദരിയായ ശൂർപ്പണഖയുടെ
മൂക്കും മുലയുമരിഞ്ഞു.
കാറ്റോ കാട്ടിൽനിന്ന് പിൻവലിഞ്ഞു.

'രാമാ, ഞാൻ നിനക്കെന്ത് പിഴച്ചു?'
ഇരുട്ടിലൂടെ വന്ന അസ്ത്രത്തിൽ
ബാലി വീണു.
വാനരങ്ങളോടൊത്ത്  അത്
ലങ്കയിൽ തലങ്ങും വിലങ്ങും പാഞ്ഞു,
മണ്ഡോദരിയുടെ ഉടുക്കുത്തിൽ കൈവെച്ചു,
അപര പ്രതാപത്തിന്റെ പത്തു തലയുമറുത്തു.

ക്രമത്തിന്റെ പുറത്ത്
തല കീഴായിത്തപസ്സു ചെയ്ത
ശൂദ്രന്റ തലയെടുത്തു.
പിന്നിലൂടെ വന്ന അസ്ത്രത്തിൽ
തുളഞ്ഞുപോയ ജീവിതവും
മടിയിൽവെച്ച്
സീത കാട്ടിൽ തനിച്ചിരുന്നു.

ഇന്നും
ഇരുട്ടിലൂടെ
അത് അതിന്റെ ഗതി തുടരുന്നു.
വീഴും മുമ്പേ ഗാന്ധി
ആ അസ്ത്രം തിരിച്ചറിഞ്ഞു.
'റാം, റാം'

Saturday, February 4, 2017

ആകാശ മിഠായി - കൽപ്പറ്റ നാരായണൻ


കൂട്ടുകാരന്റെ മകളുടെ പേര്
മഴയാണെന്നറിഞ്ഞപ്പോൾ
മനസ്സ് തെളിഞ്ഞു
സാറാമ്മായുടെയും കേശവൻനായരുടെയും 
സങ്കടം
വൈകിയാണെങ്കിലും പരിഹരിക്കപ്പെട്ടല്ലോ

വംശ മുദ്രയില്ലാത്ത
ജാതി മുദ്രയില്ലാത്ത
ജീവജാതികൾക്കെല്ലാം മീതെ
തുല്യമായ ഉത്സാഹത്തോടെ
പെയ്തിറങ്ങുന്ന മഴ
ആദ്യമായൊരുവളുടെ പേരായിരിക്കുന്നു 
മഴ പോലെ നല്ലൊരു പേര്
എത്രകാലം കൂടിയിട്ടാണ്‌
ഒരു പെണ്‍കുട്ടിക്ക് കിട്ടിയത്?
കുഞ്ഞായിരിക്കുമ്പോഴേ
അവൾക്കു പേരായി
മഴയ്ക്കുമുണ്ടാകില്ലേ കൊതി
വീടായി കുടുംബമായി കഴിയാൻ
നാട്ടിലെത്താനും വീട്ടിലെത്താനും
ഓർമ്മിപ്പിക്കുന്ന ചുമതല
കാലങ്ങളായി വഹിക്കുന്നതല്ലേ,
അടച്ചിട്ട വാതിലിനു പിന്നിൽ
ജന്മത്തിനു പിന്നിൽ എന്ന പോലെ
ഏറെ കാലം ക്ഷമയറ്റ് നിന്നതല്ലേ,
പഴുത് കിട്ടിയപ്പോഴൊക്കെ
അകത്ത് കയറി നോക്കിയതല്ലേ.
ഇനി മഴ
കുട ചൂടി
കൈയ്യിൽ പുസ്തകങ്ങളുമായി
മുറ്റത്ത്‌നിന്നേ അമ്മേ എന്ന് വിളിച്ച്
വീട്ടിൽ കയറിച്ചെല്ലും 
പൂച്ചയും അമ്മയും
വാതിൽ തുറന്ന്
അവളെ അകത്തേക്ക് കൂട്ടും.
മഴ
മഴയായപ്പോൾ
എവിടെയെല്ലാം എത്തി?
തോട് ചാടിക്കടന്ന് മഴ വരുന്നു 
മഴ ചമ്രം പടിഞ്ഞിരിക്കുന്നു
മഴ ചോറുതിന്നുന്നു
മഴ കൈ കഴുകുന്നു 
മഴ മഴയത്ത് തുള്ളിച്ചാടുന്നു
ഓട്ടോയിൽ കയറുന്ന,
ഓടിത്തുടങ്ങിയ ബസ്‌ പിടിക്കാനാകാതെ
മുഖം വീർപ്പിച്ച് മടങ്ങി വരുന്ന
വെച്ച് കുത്തിയതിന്റെ വേദന മാറും വരെ 
കുമ്പിട്ടിരിക്കുന്ന
ക്ലാസ്സിലടങ്ങിയിരിക്കാത്ത
ചിരിച്ച് കുഴയുന്ന
പ്രേമിക്കുന്ന
കൊട്ടുവായിടുന്ന
ഉച്ചയായിട്ടും മൂടിപ്പുതച്ചുറങ്ങുന്ന മഴ.
മഴയ്ക്ക്
മാറാത്ത ജലദോഷമുണ്ടെങ്കിൽ
പേരിന്റെ ദോഷമാണെന്നു പറയുമോ വൈദ്യർ?
ചോർച്ചയടച്ചിട്ടെന്താ
മഴ വീടിനകത്തല്ലേ
എന്ന് കളിയാക്കുമോ പ്ലംബർ?
എണ്‍പതെഴുപത് വർഷം നീളുന്ന മഴ
എന്നാരെങ്കിലും മൂക്കത്ത് വിരൽവെക്കില്ലേ?
ഓ, മഴയെത്തി 
എന്ന് ചിരിച്ചാർക്കില്ലേ മഴയുടെ സഹപാഠികൾ
(മണ്ണ ട്ടയും തവളയും കാറ്റും ഇലയുമായിരുന്നു
മുൻപ്അവളുടെ സഹപാഠികൾ)
ഒരു വീട്ടിൽ മാത്രം മഴ
എന്ന് പിറുപിറുക്കുമോ അയൽപക്കം?
നശിച്ച മഴ എന്ന് ശപിക്കുമോ
കുശുമ്പും കുന്നായ്മയും?
മഴ എന്ന് കേട്ട പാതി കേൾക്കാത്ത പാതി
ആരെങ്കിലും കുട നിവർത്തില്ലേ?
അവളാക്കുട
ചിരിച്ചു തള്ളുമോ?
മഴേ,
നീ വെയിലിന്റെ കൂടെയോ
കാറ്റിന്റെ കൂടെയോ
മിന്നലിന്റെ കൂടെയോ
ഉലയുന്ന മരങ്ങളുടെ കൂടെയോ
പ്രായമാകുമ്പോൾ പോകുക?
പ്രായമേറുന്തോറും
മഴയ്ക്ക് മഴയെ ഇഷ്ടമല്ലാതാകുമോ? 
പെണ്ണിന് മാത്രം പറ്റുന്ന പേര്
പുറത്തിറങ്ങാൻ വിടാത്ത പേര്
താണിടം പറ്റിക്കിടക്കുന്ന പേര്
അല്പം കൊണ്ടും മടുക്കുന്ന പേര്
എത്ര നല്ല പേരുകളാണ്
ആ പേരുകാർ മാത്രമായി
അവരുണ്ടാക്കുന്ന നീരസം മാത്രമായി മാറുന്നത്
മഴേ,
നീയങ്ങനെയാവരുതേ.
----------------------------------------------