Showing posts with label Pablo Neruda. Show all posts
Showing posts with label Pablo Neruda. Show all posts

Wednesday, February 8, 2017

ഞാന്‍ മരിക്കും നേരം - പാബ്ലോ നെരൂദ

ഞാന്‍ മരിക്കും നേരമോമനേ നീ നിന്റെ
തൂവല്‍ കരമെന്‍  മിഴികള്‍ മേല്‍ വെക്കുക!
ഞാന്‍  അറിയട്ടെ -
എന്‍ ചേതനയെ
ഇത്ര ചേതോഹരമായ് പരിണമിപ്പിച്ചതാം
ആ സ്പര്‍ശനത്തിന്നതുല്യതയെ വീണ്ടും
ഞാന്‍ അറിയട്ടെ - അന്നാ നിമിഷത്തിലും !!!

ഞാനൊരു നിദ്രയില്‍ കാത്തു നില്‍ക്കാം സഖീ
നീയിങ്ങു ഭൂമിയില്‍ തന്നെ ജീവിക്കുക!
നാം കരം കോര്‍ത്തു നുകര്‍ന്ന കാറ്റിന്‍സ്വനം
നീ വീണ്ടുമൊറ്റയ്ക്ക് കേട്ടു നിന്നീടുക!
നാമൊരുമിച്ച സമുദ്രസായന്തന-
തീരങ്ങളില്‍ സഖീ നീ തനിച്ചാവുക!
നാമൊരുമിച്ചു   നടന്ന മണലിലൂ-
ടോമനേ  നീയേക വീണ്ടും  നടക്കുക!
ഞാന്‍ മരിച്ചാലും-കൊതിക്കുന്നു ഞാന്‍ -എന്റെ
സ്നേഹമേ നീ ചിരമിങ്ങു ജീവിക്കുക!

ഞാന്‍ പ്രണയിച്ചവള്‍! ഞാനെന്‍ കവിതയില്‍
ജീവന്റെ ജീവനായ് എന്നും നിറച്ചവള്‍
ഞാന്‍ മരിച്ചാലും - കൊതിച്ചു പോകുന്നു-നീ
യീ മണ്ണിലെന്നുമേ പൂക്കള്‍ വിടര്‍ത്തുക!
പൂക്കളാല്‍ എന്നുമലംകൃതയാവുക!

എന്റെയീ സ്നേഹം നിനക്ക് നല്‍കുന്നതാം
ഉന്നതസീമയെ പ്രാപിച്ചിടും വിധം!
നിന്റെ കാര്‍കൂന്തലിഴകളോടൊത്തന്നു-
മെന്റെയാത്മാവു   പറന്നു പാടും വിധം!
എന്റെ ഗാനത്തിന്‍ പ്രചോദനമായ്‌ നിന്നെ-
യന്നുമീ ലോകം പ്രകീര്‍ത്തിച്ചിടും വിധം!
________________________________

Pablo Neruda: When I die I want your hands on my eyes

When I die I want your hands on my eyes:
I want the light and the wheat of your beloved hands
to pass their freshness over me one more time
to feel the smoothness that changed my destiny.

I want you to live while I wait for you, asleep,
I want for your ears to go on hearing the wind,
for you to smell the sea that we loved together
and for you to go on walking the sand where we walked.
I want for what I love to go on living
and as for you I loved you and sang you above everything,
for that, go on flowering, flowery one,
so that you reach all that my love orders for you,
so that my shadow passes through your hair,
so that they know by this the reason for my son

Sunday, April 10, 2016

ഏറ്റവും ദുഃഖഭരിതമായ വരികള്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്

കഴിയുമീ രാവെനിക്കേറ്റവും
ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍
അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ
ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു

കഴിയുമീ രാത്രി ഏറ്റവും വേദനാ-
ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍
അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു
എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍
അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ ആരുമോഹിച്ചു പോയിടാ

കഴിയുമീ രാവില്‍ ഏറ്റവും സങ്കട-
ഭരിതമായ വരികല്‍ കുറിക്കുവാന്‍
കഴിയുമെന്നേക്കുമായവള്‍ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍
ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്‌
ശിഥിലമായ്‌ രാത്രി എന്നോടൊത്തില്ലവള്‍
അഴലുകളിത്രമാത്രം വിജനത്തില്‍
അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു

അരികിലേക്കൊന്നണയുവാനെന്നപോല്‍
അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലും
എന്‍ മനമവളെയിപ്പൊഴും തേടുന്നു
അന്നത്തെ നിശയും ആ വെന്നിലാവില്‍
തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാകളല്ല എത്രമേല്‍ മാറി നാം
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍
വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍
ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം

ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍
അവളെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍
അവളുടെ നാദം സൌവര്‍ണ്ണ ദീപ്തമാം
മൃദുല മേനി അനന്തമാം കണ്ണുകള്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല
ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം..
വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം

ഇതുപൊലെ പല നിശകളില്‍ എന്റെ യീ
കൈകളില്‍ അവളെ വാരിയെടുക്കയാലാകണം
ഹൃദയം ഇത്രമെലാകുലമാകുന്നത്‌
അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍
അവള്‍ സഹിപ്പിച്ച ദുഃഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും...