ജീവിതമെനിക്ക്
ഒരു കണക്ക് പുസ്തകമാകുന്നു.
അസമവാക്യങ്ങളുടെ
ഗ്രാഫുകൾ മാത്രം
അടയാളപ്പെടുത്തുന്ന അച്ഛൻ.
ഹരിച്ചും ഗുണിച്ചും
ശരീരവും മിഴിനീരും
ഒരുപോലെ വറ്റിപ്പോയ അമ്മ.
ചെറുതിൽ നിന്നും വലുത്
എപ്പോഴും
കിഴിച്ചുകൊണ്ടിരിക്കുന്ന അനിയൻ.
സൂത്രവാക്യങ്ങളുടെ
സങ്കീർണതകളിൽ
എന്നേ , തൂങ്ങിച്ചത്തപെങ്ങൾ
ഭിന്ന സംഖ്യകളെ
ദശാംശ സംഖ്യകളാക്കിയും
ദശാംശങ്ങളെ ഭിന്ന സംഖ്യകളാക്കിയും
ദുഃഖിക്കുന്ന ഇളയമ്മ.
പലിശയും കൂട്ടുപലിശയും
കൂട്ടിക്കൂട്ടി ആയുസ്സ്
നീട്ടുന്ന മുത്തച്ഛൻ .
"ഉ.സാ.ഘ"യും"ല.സാ.ഗു "വും
ചൂണ്ടിക്കാണിച്ച്
വൃത്തങ്ങളേയും ത്രികോണങ്ങളേയും
കുറ്റം പറയുന്ന മുത്തശ്ശി .
ചരങ്ങളിൽ നിന്നും
നെഗറ്റീവ് സംഖ്യകളിൽ നിന്നും
ബുദ്ധി തിരിച്ചു കിട്ടാത്ത
ആത്മ സുഹൃത്ത് .
പ്രണയത്തിന്റെ
നീളവും വീതിയും മനസ്സിലായിട്ടും
വിസ്തീർണം
തിരിച്ചറിയാത്ത കളിക്കൂട്ടുകാരി.
ജീവിതമെനിക്ക്
ഒരു കണക്ക് പുസ്തകമാവുന്നു.
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Tuesday, March 13, 2018
കണക്ക് - പവിത്രൻ തീക്കുനി
Wednesday, February 7, 2018
നോവ് - പവിത്രൻ തീക്കുനി
ഭൂമിയെ
നോവിച്ചു ഞാന്‍ കല്ലുവെട്ടുകാരനായി.
ഇരയെ
നോവിച്ചു ഞാന്‍ മീന്പിടുതക്കാരനുമായി .
പിന്നെ
നിന്നെ നോവിച്ചു ഞാന്‍
കാമുകനായി .
ഇന്ന്
എന്നെത്തന്നെ
നോവിച്ചു നോവിച്ചു
ഞാന്‍ കവിയുമായി
കവിത - പവിത്രൻ തീക്കുനി
എല്ലാ
പിണക്കങ്ങളും
പിഴുതെറിയുക
തിരിച്ചു പോകുവാൻ
സമയമാവുന്നു
അതിന്നിടയിൽ
ഒന്നു കൂടി കാണണം
നനഞ്ഞ വിരലുകൾ
ചേർത്ത് പിടിച്ച്
കവിതയുടെ
വയൽ വരമ്പിലൂടെ
നടക്കണം
ഉടഞ്ഞ കുപ്പിവളകളിൽ
മുഖം വീർപ്പിച്ച്
ഉത്സവത്തിന്റെ പടിയിറങ്ങണം
ഇടവഴിയിലെ
ഇലഞ്ഞിത്തണൽ
ഒരു കുമ്പിളിൽ നിറയ്ക്കണം
കല്ലുവെട്ടാംകുഴിയിലെ
കിതപ്പുകളിൽ
ചൂണ്ടയിട്ട് പിടിക്കണം
ഒരു കൊടുങ്കാറ്റിനെ
ഏറേ ദാഹത്തോടെ
നോക്കി നിൽക്കണം
പറങ്കിമാവുകൾക്കിടയിലൂടെ
കുന്നുകയറുന്ന
കിണറിനെ
മുറിച്ചൂട്ട് വീശി
വേച്ച് വേച്ച്
വഴി തെറ്റുന്നവരിൽ
നിന്ന്
എരിയാത്ത
അടുപ്പുകളിലേക്ക്
വഴികളെ
ചുരുട്ടി വയ്ക്കണം
രാത്രി
അടുക്കളയിൽ
തട്ടിച്ചിതറുന്ന
പാത്രങ്ങളും
വാക്കുകളും
വിശപ്പും
രാവിലെ
ചോറ്റുപാത്രത്തിൽ
നിറച്ച്
ചിരിച്ച്
നമുക്ക് ഒന്നുകൂടി
പള്ളിക്കൂടത്തിന്റെ
പടി കയറണം
നുണയാനാവാത്ത
മിഠായികളിലേക്ക്
നാക്കണ്ണുകൾ
എയ്ത്
ഒന്നുകൂടി
നമുക്ക്
വിരലുകളിൽ
പരീക്ഷകൾ
തുന്നി വയ്ക്കണം
പോക്കുവെയിലിറങ്ങിയ
ചാണകത്തറയിൽ
അന്തിയായിട്ടും
വരാത്ത
അച്ഛനെയും
അമ്മയേയും
ഒന്നു കൂടി
കാത്തിരിക്കണം
Tuesday, February 7, 2017
ഇഷ്ടം - പവിത്രൻ തീക്കുനി
ഒരു മഞ്ഞു തുള്ളിയിൽ
ജീവിതം കാട്ടുന്ന
കറുകയോടാണെ-
നിക്കേറേയിഷ്ടം
ഒരു മാത്ര മാത്രം
ജീവിച്ചു തീർക്കുന്ന,
നീർക്കുമിളയോ -
ടാണെനിക്കേറെയിഷ്ടം
ഒരു ദീപ നാള_
ത്തിലെരിയുവാനാ-
യുന്നൊരിയ്യ ലോടാ -
ണെ നിക്കേറേയിഷ്ടം
ഒടുവിലെന്നെ നീ ,
യിട്ടേച്ച്, പോകുമ്പോൾ ,
ഒടുങ്ങാത്ത, നിന്ന-
സാന്നിധ്യവും, നോവു -
മെനിക്കേറെയിഷ്ടം!