Showing posts with label ഏകാകിയുടെ ആനന്ദങ്ങൾ. Show all posts
Showing posts with label ഏകാകിയുടെ ആനന്ദങ്ങൾ. Show all posts

Wednesday, June 28, 2017

ഏകാകിയുടെ ആനന്ദങ്ങൾ -തച്ചിബാനാ അക്കേമി

കവിത (ജാപ്പനീസ് )

എന്തൊരാനന്ദം,
സ്വന്തം പുൽക്കുടിലിനുള്ളിൽ
ഒരീറത്തടുക്കിൽ
ആരും കൂട്ടിനില്ലാതെ
സ്വസ്ഥനായിട്ടിരിക്കുക.

എന്തൊരാനന്ദം,
ഏറെക്കാണാത്തൊരു ഗ്രന്ഥം
ചങ്ങാതി കടം തന്നതെടുത്ത്
ആദ്യത്തെ താളു തുറക്കുക.

എന്തൊരാനന്ദം,
കടലാസു നീർത്തിവച്ച്
പേനയെടുത്തെഴുതുമ്പോൾ
കരുതിയതിലും ഭേദമാണ്‌
സ്വന്തം കൈപ്പടയെന്നു കാണുക.

എന്തൊരാനന്ദം,
നൂറു ദിവസം തല പുകച്ചിട്ടും
പുറത്തു വരാൻ മടിച്ചൊരു വരി
പെട്ടെന്നു വന്നവതരിക്കുക.

എന്തൊരാനന്ദം,
പുലർച്ചെയെഴുന്നേറ്റു നടക്കാനിറങ്ങുമ്പോൾ
ഇന്നലെ കാണാത്തൊരു  പൂവു
വിരിഞ്ഞു നില്ക്കുന്നതു കാണുക.

എന്തൊരാനന്ദം,
ഒരു ഗ്രന്ഥത്തിന്റെ താളുകൾ മറിച്ചുപോകെ
അതിൽ വിവരിച്ചിരിക്കുന്നൊരാൾ
തന്നെപ്പോലെതന്നെയാണെന്നു കണ്ടെത്തുക.

എന്തൊരാനന്ദം,
അതികഠിനമെന്നു
സകലരും സമ്മതിച്ചൊരു ഗ്രന്ഥം
തനിക്കത്ര പ്രയാസങ്ങൾ
വരുത്തുന്നില്ലെന്നു വരിക.

എന്തൊരാനന്ദം,
ചാമ്പലൂതിമാറ്റുമ്പോൾ
കനലുകൾ ചുവക്കുന്നതു കാണുക,
വെള്ളം തിളയെടുക്കുന്നതു  കേൾക്കുക.

എന്തൊരാനന്ദം,
ഹിതമല്ലാത്തൊരു വിരുന്നുകാരൻ വന്നുകയറിയിട്ട്
നിൽക്കാൻ നേരമില്ലെന്നു പറഞ്ഞ്
പെട്ടെന്നിറങ്ങിപ്പോവുക.

എന്തൊരാനന്ദം,
നല്ലൊരു തൂലിക കിട്ടിയതെടുത്ത്
വെള്ളത്തിൽ നന്നായി മുക്കി
നാവിൽ തൊട്ടു നോക്കി
ആദ്യത്തെ വര വരയ്ക്കുക.

എന്തൊരാനന്ദം,
ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ
മുറ്റത്തെ ചെടിത്തലപ്പുകളിൽ
മഴവെള്ളം തളിച്ചിരിക്കുന്നതു കാണുക.

എന്തൊരാനന്ദം,
പത്തായത്തിലെ നെല്ലളന്നു നോക്കുമ്പോൾ
ഇനിയുമൊരു മാസത്തേക്ക്
അതു തികയുമെന്നു കാണുക.

എന്തൊരാനന്ദം,
ഇറയത്തിനു തൊട്ട മരത്തിൽ
ഒരപൂർവ്വപക്ഷി
വന്നിരുന്നു പാടുന്നതു കേൾക്കുക.

എന്തൊരാനന്ദം,
വായിച്ചു മടുക്കുമ്പോൾ
ഒരു പരിചിതശബ്ദം
പടിക്കൽ വന്നു വിളിയ്ക്കുക.
-
[1812-1868 ]
പരിഭാഷ : രവികുമാർ വി