മല കയറിയ സഞ്ചാരികൾ
മടങ്ങുമ്പോൾ
ഒരാൾ
കുറഞ്ഞു.
ഒരാളെന്നല്ല
ഒരുവൾ.
ആളും അനക്കവും
ഒഴിയേ, ഒരു പാറമേൽ
മലർന്നവൾ.
ആരുമില്ലാത്തവരിൽ
നിറയും മഴ
അവളെയും
തൊട്ടു.
അവളിലെഴുന്നു
രണ്ടു മലകൾ.
മഴ നിന്നുപെയ്തു.
ചരിവിൽ ഉറവപൊട്ടി
ഇടുക്കിലൂടെ
അരുവിയിലേക്കവൾ
നനഞ്ഞിറങ്ങി.
തെമ്മാടി
ഗിരിനിരകൾ
ആർപ്പുവിളിച്ചു.
മലകളുലച്ചവൾ
എഴുന്നേറ്റു.
താന്തോന്നിമരങ്ങൾ
പോരുവിളിച്ചു.
മുനകൂർത്തവൾ
മറുനോട്ടമായി.