Showing posts with label Sugathakumari. Show all posts
Showing posts with label Sugathakumari. Show all posts

Thursday, December 29, 2022

നിര്‍ഭയ - സുഗതകുമാരി


മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി.

 

നെറുകയില്‍ മഴമുത്തുകള്‍ പോലവേ

വെളുവെളെപ്പുക്കള്‍ വാരിയണിഞ്ഞവള്‍;

അവളെ മൂളിക്കളിച്ചു ചുഴലുന്നു

വെയില്‍കുടിച്ചു മിനുത്ത ചിറകുകള്‍;

ഇതളില്‍ നോവാതെ ചേര്‍ന്നുറങ്ങുന്നപോല്‍

ഒരു കുരുന്നുശലഭം; ചിരിക്കുന്ന

പുലരി! കാറ്റുകള്‍! പുങ്കിളിപ്പാട്ടുകള്‍!

 

മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ

വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി;

വഴിയില്‍ നില്‍പ്പു ചമഞ്ഞു തുമ്പച്ചെടി.

 


Wednesday, February 22, 2017

യാത്രക്കിടയില്‍ - സുഗതകുമാരി

എനിക്ക് പണ്ടേ പ്രിയം നിങ്ങളെ , സ്വപ്നങ്ങളെ
ചിരിക്കും ബാല്യം തൊട്ടേ നിങ്ങളെന്‍ കളിത്തോഴര്‍
ഏതിരുട്ടിലും നമ്മളൊന്നിച്ചു വാണു , നിങ്ങ-
ളേതഴലിലും വന്നെന്‍ കണ്ണൂനീരൊപ്പി  തന്നു

വിളര്‍ക്കും ദിനങ്ങള്‍ തന്‍ കവിളില്‍ ചായം തേച്ചു‌
തിളക്കും വേനല്‍ച്ചൂടില്‍ പൂക്കളെ തുന്നിച്ചേർത്തു
ദാഹത്തില്‍ പൂന്തേനേകി  ദുഃഖത്തില്‍ പ്രേമം നല്‍കീ
രോഗത്തില്‍ സുഖാശ്വാസദൃഢവിശ്വാസം പാകീ

ഈ വഴിത്തളര്‍ച്ചയെ  ഞാനറിഞ്ഞീല നിങ്ങള്‍
ഗാനലോലുപര്‍ കൂട്ടിനൊന്നിച്ചു നടപ്പോൾ
അങ്ങനെ നാമൊന്നിച്ചേ കഴിഞ്ഞു ചിരകാലം
ഇന്നു ഞാനിവിടെയീ നാല്‍ക്കവലയില്‍ പെട്ടെ-
ന്നറിവു‌ കാണ്മീലല്ലോ  നിങ്ങളെകൂടെപ്പിരി -
ഞ്ഞകലുന്നേരം നിങ്ങള്‍ യാത്രയും ചൊല്ലീലല്ലോ

എങ്ങിനെയിനി? നിന്നു പോകുന്നേന്‍ , സ്വപ്നങ്ങളെ
നിങ്ങള്‍ കൈവിട്ടോന്‍ , ഏറെ ക്ഷീണനീ  യാത്രക്കാരന്‍
നടക്കാന്‍ വഴിയെത്രയുണ്ടിനി കൊടും വെയില്‍
തണുക്കും മഹാ സന്ധ്യക്കെത്രയുണ്ടിനി നേരം ...

ഒരു പാട്ടു പിന്നെയും - സുഗതകുമാരി

ഒരു പാട്ടു പിന്നെയും പാടിനോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

മഴുതിന്ന മാമരക്കൊമ്പില്‍ തനിച്ചിരുന്നൊ-

ടിയാ ചിറകു ചെറുതിളക്കി

നോവുമെന്നോര്‍ത്തോ പതുക്കെയനങ്ങാതെ

പാവം പണിപ്പെട്ടു പാടിടുന്നു

ഇടറുമിഗ്ഗാനമൊന്നേറ്റു പാടാന്‍ കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല

പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌

മേയ്‌ചൂടിലടവെച്ചുണര്‍ത്തിയ കൊച്ചുമക്കള്‍

ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും

കാറ്റും മനസ്സില്‍ കുടിയിരുത്തി

വരവായൊരന്തിയെ കണ്ണാലുഴിഞ്ഞു -

കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം

ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ

മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്

നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ

വഴിമര ചോട്ടിലെ പുല്ലുമുണ്ട്

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്

താരുകളുണ്ട് താരങ്ങളുണ്ട്

അപ്പാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും

സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്

ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു

ചിറകിന്റെ നോവ്‌ മറന്നു പോകെ

ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ

വിരിവാനമുള്ളാല്‍ പുണര്‍ന്നു കൊണ്ടേ

വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌

ഒറ്റചിറകിന്റെ താളമോടെ

ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി.

Saturday, July 23, 2016

കൊല്ലേണ്ടതെങ്ങനെ - സുഗതകുമാരി

കൊല്ലേണ്ടതെങ്ങനെ,
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപിച്ചിടുന്നു..
ഇല്ല, ഭയം ,വിഷമം ഒന്നുമിവൾക്ക്
തിങ്കൾത്തെല്ലിനു തുല്യമൊരു
പുഞ്ചിരിയുണ്ടു ചുണ്ടിൽ
പൊട്ടിച്ചിരിച്ചു മിഴിചുറ്റിയുഴന്ന്
കുഞ്ഞിൻ മട്ടിൽ പിളർത്തി-
യധരങ്ങൾ മൊഴിഞ്ഞിടുന്നു
മർത്ത്യന്റെ ഭാഷകളിലൊന്നിലുമല്ല
ഏതോ പക്ഷിക്കിടാവ്
മുറിവേറ്റ് വിളിച്ചിടുമ്പോൾ
അമ്മയ്ക്കു മാത്രം അറിയുന്നൊരു ഭാഷ!
കുഞ്ഞിനെന്തൂ വയസ്സ്
ശിവ! മുപ്പതുമേഴുമായി
തൻമേനി യൗവനസുപൂർണ്ണതയാൽ വിളങ്ങി
കണ്ണിരിലുണ്ട് മങ്ങിയുടഞ്ഞു കാണ്മൂ...
രോഗങ്ങൾ വന്നു
സഖിമാരോടു തുല്യം എന്റെ ദേഹം
പതുക്കെ രിപുവായൊരു ഭാരമായ്
ആകാതെയായ് കഠിനം പണിയൊന്നും
അമ്മ പോകാറുമായ് മകളെ...
തുണയാരു നാളെ..???
ആരൂട്ടും
ആരു കഴുകിച്ചു തുടച്ചുറക്കും
ആരീ മുടിച്ചുരുളുകൾ ചീകി
ഒതുക്കി വയ്ക്കും
ആരീ അഴുക്കുകൾ എടുത്തിടും
എന്നുമെന്റെ ആരോമലിന്നി-
രുളിലാരു കരം പിടിക്കും
കാര്യം വിനാ നിലവിളിച്ചു പിടഞ്ഞിടുമ്പോള്‍
ആരെന്റെ കുഞ്ഞിനെ മുറുക്കെയണച്ചു കൊള്ളും
ആരുണ്ടലിഞ്ഞു മിഴിനീരോടു കാത്തുകൊള്ളാൻ
ആരുണ്ട് ദൈവവുമൊരമ്മയും
ഇന്നീ മണ്ണിൽ
കുഞ്ഞായിരുന്നളവത്ര സുഖം തരുന്നു തന്മക്കൾ
സർവ്വ ദുരിതത്തിനു ഔഷധങ്ങൾ
കുഞ്ഞുങ്ങളെന്നു പറവൂ ബുധർ
കൂരിരുട്ടും കണ്ണീരുമായ് ചിലർ
പിറക്കുവതെന്തു പിന്നെ ....
വന്നെൻ മടിത്തടമിതിൽ
ചിരി പൂണ്ടിരുന്നെൻ
കുഞ്ഞെന്നോടൊന്നും
ഒരു വാക്ക് മൊഴിഞ്ഞതില്ല
പൊന്നുമ്മയൊന്നുമിവള്‍ തന്നതുമില്ല
അമ്മയെന്നെന്നെ എന്റെ മകളൊന്നും വിളിച്ചുമില്ല
പേടിപ്പൂ ഞാൻ ചിറകിനുള്ളിലൊളിച്ചു കാക്കും
ആടൽ കുരുന്നിതൊരുമാത്ര തനിച്ചു നിൽക്കിൽ
ചൂടുള്ള ഘോരനഖരങ്ങൾ കൊതിച്ചു റാഞ്ചും
ഓടാനുമില്ല തടയാനുമിവൾക്ക് ശേഷിയും
കുന്നോളവും വ്യഥ പൊറുത്തിത് സൌഖ്യമെന്തെ-
ന്നിന്നോളവും അമ്മയറിയില്ല
തളർന്ന ജൻമം നിന്നോടു കൂടെ മതിയാക്കും
എനിക്ക് മാപ്പു തന്നീടുമീ
കൃപ മറന്നവര്‍ ഈശ്വരന്മാർ...
കൊല്ലേണ്ടതെങ്ങനെ
ചിരിച്ച മുഖത്തു നോക്കി
അല്ലിൽ തനിച്ചിവിടെ
അമ്മ തപസ്സിരിപ്പൂ....
വല്ലാതെ നോവരുത്...
വേവരുത് ....ഒന്നുമാത്രം
എല്ലാം മറക്കുമൊരു ഉറക്കം
ഇവൾക്ക് എനിക്കും
ഒന്നോർക്കിൽ ഭയമില്ല
തീയിൽ മുഴുകി ചെല്ലുമ്പോൾ അങ്ങേപ്പുറം
നിന്നിടും തെളിവാർന്ന്
കൈയുകൾ വിടർത്തെന്നോമൽ
അന്നാദ്യമായി അമ്മേയെന്നു വിളിക്കും
ആ വിളിയിൽ ഞാൻ മുങ്ങീടവെ
കൺ നിറഞ്ഞ് കുളിരാർന്ന് നിൽക്കും നീയും...

Saturday, April 2, 2016

രാത്രിമഴ - സുഗതകുമാരി

രാത്രിമഴ,ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നോരു
യുവതിയാം ഭ്രാന്തിയെപ്പോലെ.

രാത്രിമഴ,മന്ദമീ-
യാശുപത്രിക്കുള്ളി-
ലൊരുനീണ്ട തേങ്ങലാ-
യൊഴുകിവന്നെത്തിയീ-
ക്കിളിവാതില്‍വിടവിലൂ-
ടേറേത്തണുത്തകൈ-
വിരല്‍ നീട്ടിയെന്നെ -
തൊടുന്നൊരീ ശ്യാമയാം
ഇരവിന്‍റെ ഖിന്നയാം പുത്രി.

രാത്രിമഴ,നോവിന്‍
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
തീക്ഷ്ണസ്വരങ്ങള്‍
പൊടുന്നനെയൊരമ്മതന്‍
ആര്‍ത്തനാദം!.........ഞാന്‍
നടുങ്ങിയെന്‍ ചെവിപൊത്തി-
യെന്‍ രോഗശയ്യയി-
ലുരുണ്ടു തേങ്ങുമ്പൊഴീ-
യന്ധകാരത്തിലൂ-
ടാശ്വാസ വാക്കുമാ-
യെത്തുന്ന പ്രിയജനം പോലെ.

ആരോ പറഞ്ഞു
മുറിച്ചു മാറ്റാം കേടു-
ബാധിച്ചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?

രാത്രിമഴ,പണ്ടെന്‍റെ
സൗഭാഗ്യരാത്രികളി-
ലെന്നെച്ചിരിപ്പിച്ച
കുളിര്‍കോരിയണിയിച്ച,
വെണ്ണിലാവേക്കാള്‍
പ്രിയംതന്നുറക്കിയോ-
രന്നത്തെയെന്‍ പ്രേമസാക്ഷി.

രാത്രിമഴ,-ഇന്നെന്‍റെ
രോഗോഷ്ണശയ്യയില്‍,
വിനിദ്രയാമങ്ങളി-
ലിരുട്ടില്‍ തനിച്ചു കര-
യാനും മറന്നു ഞാ-
നുഴലവേ,ശിലപോലെ-
യുറയവേ ദുഃഖസാക്ഷി.

രാത്രിമഴയോടു ഞാന്‍
പറയട്ടെ,നിന്‍റെ
ശോകാര്‍ദ്രമാം സംഗീത-
മറിയുന്നു ഞാന്‍;നിന്‍റെ-
യലിവും അമര്‍ത്തുന്ന
രോഷവും,ഇരുട്ടത്തു
വരവും,തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ?സഖീ,ഞാനു-
മിതുപോലെ, രാത്രിമഴപോലെ
-----------------------------------------------

Sunday, March 27, 2016

കൃഷ്ണാ നീയെന്നെ അറിയില്ല - സുഗതകുമാരി

ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മൺകുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കള ശിജ്ഞിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ചനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ചപലകാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട്
ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍
നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു
പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍തന്‍
ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല
പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നടനമാടിത്തളര്‍ന്നംഗങ്ങള്‍
തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം
കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ചത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍
ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല

പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്‍ക്കുടിലടച്ചു
തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വ
ച്ചാത്മാവ് കൂടിയര്‍ച്ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പൊല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച
ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന
തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ
ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു

കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ

Thursday, March 24, 2016

പവിഴമല്ലിയുടെ മരണം - സുഗതകുമാരി


അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി
പവിഴമല്ലിപ്പൂവിന്‍ പ്രേമം...
മുറിയില്‍ അകായില്‍ വിളക്കു കെട്ടു,ഞങ്ങ-
ളിവിടെത്തളര്‍ന്നിരിക്കുന്നു
ഇവള്‍ തോഴി,മുറ്റത്തു മണമാര്‍ന്നുനിന്നു പൂ-
മഴ വാരിവാരിച്ചൊരിഞ്ഞോള്‍

മെലിവാര്‍ന്ന കയ്യൊന്നു മെല്ലെയപ്പൂക്കളെ
പ്പതിവായ് പെറുക്കിയിരുന്നൂ
അഴകില്‍ മുറിക്കുള്ളില്‍ ദേവപാദത്തിലു-
മവയെയൊരുക്കിയിരുന്നു
പവിഴമല്ലിച്ചോട്ടില്‍ നിത്യവും സൗമ്യമാം
ജലധാര തൂവിയിരുന്നു
നിറയെച്ചമഞ്ഞു തെളി‍ഞ്ഞുനില്‍ക്കുന്ന നിന്‍
നില കണ്ടു പുഞ്ചിരിയോടെ
മലരുപോല്‍ മൃദുലമാം ശുദ്ധമാമക്കൈകള്‍
പതിവായ് പരിചരിച്ചോളേ
മെലിയുന്നു വാടുന്നു നീയും,പൊടുന്നനെ-
ക്കരിയുന്നുണങ്ങി വീഴുന്നൂ !
ചിരിതൂകിപ്പൂവിട്ടു തല പൊക്കി നില്‍ക്കവേ
മൃതി വന്നു തൊട്ടതുപോലെ...
പരിചിതമാക്കൈ പിടിച്ചുനീയിഷ്ടമാം
തുണയായ് അനുഗമിച്ചെന്നോ ?....

നെറുകയിലമ്മ തലോടുന്നപോ,ലെന്റെ
ഭഗവാന്‍ തൊടുന്നതുപോലെ
പ്രിയമൊടാക്കെകള്‍ തൊടില്ലിനി, ഞങ്ങളും
വെയിലേറ്റു വാടി നില്‍ക്കുന്നു
ഇനിയില്ല,ഇല്ല,ഇല്ലായ്മയില്‍ ഞങ്ങളീ
യിരുളില്‍ കുനിഞ്ഞിരിക്കുന്നു...
അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി
പവിഴമല്ലിപ്പൂവിന്‍ പ്രേമം...


(ഞങ്ങളുടെ മുറ്റത്ത് നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നൊരു പവിഴമല്ലി മരമുണ്ടായിരുന്നു.ആ പൂക്കള്‍ എന്റെ രാത്രികള്‍ക്ക് സുഗന്ധം പൂശിയിരുന്നു - ' അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു പവിഴമല്ലിപ്പൂവിന്‍ പ്രേമം ' എന്ന എന്റെ പഴയകവിത അങ്ങനെ പിറന്നതാണ്.എന്റെ ചേച്ചി ,ഹൃദയകുമാരിക്ക് ഏറെ പ്രിയപ്പെട്ട ആ മരം ചേച്ചിയുടെ മരണത്തെത്തുടര്‍ന്ന് പെട്ടെന്നുണങ്ങി മരിച്ചുപോയി.)

Saturday, March 19, 2016

നന്ദി - സുഗതകുമാരി

എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും,മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി.
നീളുമീ വഴിച്ചുമടുതാങ്ങിതന്‍
തോളിനും വഴിക്കിണറിനും നന്ദി.
നീട്ടിയോരു കൈക്കുമ്പിളില്‍ ജലം
വാര്‍ത്തുതന്ന നിന്‍ കനവിനും നന്ദി.
ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
രിരവിലെ നിലാക്കുളിരിനും നന്ദി.
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി.
മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി.
* * * * *
ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്‍ദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി 

Video

Friday, March 18, 2016

ഒറ്റയ്ക്ക് – സുഗതകുമാരി

ഒറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ
കുറ്റിരുട്ടിൽ, കൊടുങ്കാട്ടി,ലെന്റേതാകു-
മൊറ്റമരത്തിൻ ചുവട്ടിൽ, പുറകിലൂ-
ടെത്തുന്ന പാമ്പിനെ,ക്കാട്ടാളനെ,ബ്ഭയം
ചെറ്റുമില്ലാതെ,യുറക്കെക്കരയാതെ-
യൊറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കിതിലേ നടക്കാൻ പഠിച്ചു ഞാൻ,
ശക്തമാം നിൻവലം കയ്യിൽ പിടിക്കാതെ,
ദുർഘടമീ വഴിത്താരയിലൂടവേ,
ലക്ഷ്യമില്ലാതെ, കുനിഞ്ഞ ശിരസ്സുമായ്,
ഒറ്റയ്ക്കു പോകാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ
ഒപ്പം ചിരിച്ചു കൊണ്ടേറ്റു പാടാൻ കൂട്ടി-
നാരുമില്ലാതെയാർക്കും വേണ്ടിയല്ലാതെ-
യേതോ ബധിരത തൻ മുന്നിലേകമാം
ശബ്ദമായ് നിന്നു, വിറയ്ക്കാത്ത കണ്ഠമാർ-
ന്നൊറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ,
സ്വപ്നങ്ങളില്ലാതെ, കണ്ണുനീരില്ലാതെ-
യർദ്ധരാത്രിക്കു നടുങ്ങിയുണർന്നു നിൻ
ഹസ്തമുപധാനമാക്കാതെ, തോഴനാ-
മൊറ്റയുറക്കഗുളികതൻ ചുംബന
മുദ്രയെൻ ചുട്ട നെറുകയിലേറ്റു കൊ-
ണ്ടൊറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ

ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ,
ചുറ്റിലും രോദനമില്ലാതെ, നിൻ മടി-
ത്തട്ടിലല്ലാതെ, നിൻ പൊന്നു കയ്യാലെയൊ-
രിറ്റു ജലം നുകരാതെ, നിൻ കണ്ണിലെൻ
ദൃഷ്ടി ചേർക്കാതെ, ഹാ! യാത്ര ചോദിക്കാതെ,
ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ.

Tuesday, March 8, 2016

ഒരു വൃന്ദാവനരംഗം - സുഗതകുമാരി


കാടാണ് കാട്ടിൽ കടമ്പിന്റെ കൊമ്പത്തു
കാൽതൂക്കിയിട്ടിരിപ്പാണു രാധ
താഴെപ്പടിഞ്ഞിരുന്നേകാഗ്രമായതിൽ
കോലരക്കിൻ ചാറു ചേർപ്പു കണ്ണൻ!
കോലും കുഴലും നിലത്തുവച്ചും മയിൽ-
പ്പീലി ചായും നെറ്റി വേർപ്പണിഞ്ഞും
ചാരിയിരിക്കുമാ രാധതൻ താമര-
ത്താരൊത്ത പാദം കരത്തിലേന്തി
ഉജ്ജ്വലിക്കുന്ന ചുവപ്പുവർണ്ണംകൊണ്ടു
ചിത്രം വരയ്ക്കുകയാണ് കണ്ണൻ!
ആനന്ദബാഷ്പം നിറയും മിഴിയുമായ്
ഞാനതും നോക്കി മറഞ്ഞുനിൽക്കെ
പെട്ടെന്നു ഹർഷം പൊറാഞ്ഞു കടമ്പതാ
ഞെട്ടിയടിമുടി പൂത്തുപോയി!
നീലിച്ച നീൾമിഴി തെല്ലുയർത്തിഗ്ഗോപ-
ബാലയപ്പൂക്കളെ നോക്കിടുന്നു
കാടാണ്, കാണുവാനാരുമില്ലെങ്കിലും
കാതരമായ് മിഴി കൂമ്പിടുന്നൂ
ചേലിൽ ചുവന്ന കൈവെള്ളയിൽ വെച്ച വെൺ
ചേവടിയാകെ വിറച്ചിടുന്നു
“എന്തിത്? തെറ്റീ വര!“ എന്നു മാധവൻ
തൻ‌കുനുചില്ലി ചുളിച്ചിടുന്നു
ഓളങ്ങൾ മിന്നിക്കുലുങ്ങുന്നു! തോഴിയാം
കാളിന്ദി പുഞ്ചിരിക്കൊണ്ടിടുന്നു!

തീരെ ദരിദ്രമെൻ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളിൽ?
കാൽക്കലിരിക്കുന്ന കണ്ണന്റെ തൃക്കരം
കാലിൽ ചുവപ്പു ചാർത്തുന്ന രാധ
ആ വലംതോളത്ത് ചാരിനിന്നൊപ്പമായ്
കോലക്കുഴൽ പഠിക്കുന്ന രാധ
കണ്ണീരണിഞ്ഞ മിഴിയുമായ് കാണാത്ത
കണ്ണനെത്തേടി നടന്ന രാധ
ആമയമാറ്റുമസ്സൂര്യനെപ്പാവമീ
ഭൂമിയെപ്പോൽ വലംവച്ച രാധ
ഈ രാധയുള്ളിൽ പ്രതിഷ്ഠിതയാകയാൽ
തീരാത്ത തേടലാകുന്നു ജന്മം!

Monday, March 7, 2016

പെണ്‍കുഞ്ഞ് 90 -സുഗതകുമാരി

ഇരുട്ടിൽ, തിരുമുറ്റത്ത്
കൊണ്ടു വെയ്ക്കുകയാണു ഞാൻ
പിഴച്ചു പെറ്റൊരീക്കൊച്ചു
പൈതലെ;ക്കാത്തു കൊള്ളുക

പെണ്ണാണ്, കൊന്നൊഴിച്ചീടാൻ
കഴിഞ്ഞീല, പൊറുക്കുക
നിൻമടിത്തട്ടിൽ ജീവിക്കാൻ
ഇവൾക്കുമിടമേകുക

അമ്മതൻ കണ്ണുനീർപ്പെയ്ത്തിൽ
കുളിപ്പി,ച്ചിറ്റു പാൽ കൊടു-
ത്തമ്മ തന്നുമ്മയാകും ശ്രീ-
തിലകം ചാർത്തി നെറ്റിമേൽ

ഇവളെപ്പാവമീക്കുഞ്ഞു
സീതയെ,ജ്ജഗദംബ, നിൻ
ഉഴവിൻ ചാലിലായ് മെല്ലെ
കിടത്തുന്നേൻ, അനാഥയായ്

നാളെ സൂര്യനുദിക്കുമ്പോ-
ളിവൾക്കും പകലെത്തുമോ
രാവിലേതോ കൂർത്ത പൽകൾ-
ക്കിടയ്ക്കിവളൊടുങ്ങുമോ?

നാളെയെന്താണ്! ഹാ, നാളെ!
ഇവൾ പെണ്ണ്! പിറന്നൊരീ
നാളിലേ വെടിയപ്പെട്ടോ-
രിവൾക്കെമ്മട്ടിൽ ജീവിതം?

ഇവളെന്നെങ്കിലും സ്നേഹ-
മെന്നതിനർഥമോരുമോ?
ഇവൾ മാഞ്ഞ മുഖത്തോടേ-
തനാഥാലയമെത്തുമോ?

ഇവൾ ഇന്ത്യൻ ഗിനിപ്പന്നി
ശാസ്ത്രത്തിൻ പണിമേശമേൽ
കരുവാകാൻ വിദേശത്തേ-
യ്ക്കുരുവായിപ്പറക്കുമോ?

ഇവളേതെങ്കിലും വീട്ടി-
ന്നോമനപ്പുത്രിയാകുമോ
ഇവളെക്കയ്യേകി മാറ-
ത്തണിയാൻ പ്രേമമെത്തുമോ?

ഇവൾക്കായ് സ്ത്രീധനം നൽകാൻ
ലക്ഷങ്ങൾ കരുതുന്നതാ-
രിവൾതൻ മേനി പൊന്നിട്ടു
മൂടി നൽകാനുമാരുവാൻ?

ഇവളെ, 'പ്പോര പൊന്നെ'ന്നു
തീത്തൈലത്തിലെരിക്കുമോ
ഇവളെ യൗവനം പോയെ
ന്നപ്പൊഴേ മൊഴി ചൊല്ലുമോ?

ഇവളെപ്പണി ചെയ്യിച്ചു
പട്ടിണിക്കിട്ടു കൊല്ലുമോ?
ഇവളെക്കൊടുമദ്യത്തിൻ
മദം തല്ലിച്ചതയ്ക്കുമോ?

ഇവളെ വഴിലേലത്തിൽ
ചന്തയിൽ വിളി കേൾക്കുമോ?
ഇവളെച്ചോന്ന തെരുവിൽ
പിഴിഞ്ഞൂറ്റിക്കുടിക്കുമോ?

ഇവളാം ചണ്ടി നഗര-
ക്കാനയിൽ ചീർത്തു പൊന്തുമോ?
ഇവൾ തൻ മേനിയാസ്പത്രി-
വ്രാന്തയിൽ ചീഞ്ഞുചാവുമോ?

ഇവൾ പിച്ചച്ചട്ടിയേന്തി
യിരന്നു പശിയാറ്റുമോ
ഇവൾ പെണ്ണല്ലയോ? പെണ്ണി-
ന്നുടയോൻ ദുഃഖമല്ലയോ?

ദേവിഭൂമി, നിനക്കെല്ലാ-
മറിയാം, നിന്റെ ചന്തയിൽ
പാഴ്വിലയ്ക്കുമെടുക്കാത്തോ-
ന്നല്ലി പെണ്ണിന്റെ ജീവിതം?

എങ്കിലും തങ്കമേ നീയെൻ
മുഖത്തേയ്ക്കുറ്റു നോക്കീടു-
ന്നെന്തിനോ പുഞ്ചിരിക്കൊള്ളു-
ന്നോർത്തു വിമ്മുന്നിടയ്ക്കിടെ

അമ്മയാം ഞാനുമിമ്മട്ടിൽ
പെണ്ണായ് വന്നു പിറന്നു പോയ്
എന്നെയും പാവമെന്നമ്മ-
യന്നു കൊല്ലാനറച്ചുപോയ്

ഇതൊക്കെ സത്യമാ;ണെന്നാൽ
സ്വപ്നം കാണട്ടെ ഞാനിനി
വെളിച്ചം വരും, സീത -
ക്കുട്ടിക്കും ജനകൻ വരും!

അക്കൈത്തണലിലായ് ദീപ്ത
ശുദ്ധിയായിവൾ നീർന്നിടും
അഗ്നി പൊള്ളില്ല, കാടേറി-
ല്ലിവളീ ഭൂമിതൻ മകൾ

വേല ചെയ്തു പുലർന്നോളായ്
പുലർത്തുന്നവളായ്, സ്വയം
ജീവിതം പൊൻകൊടിക്കൂറ
പോലുയർത്തിപ്പിടിച്ചിടും!

തല താഴില്ല, താഴ്ത്തില്ല
ഇവൾ തൻ കാലിൽ നില്പവൾ
ഇവൾ തൻ പുഞ്ചിരികൊള്ളും
മുഖമാണമ്മതൻ മുഖം!

ഇവൾക്കു മക്കളായ് ശക്തി
നാളങ്ങൾ പിറകേ വരും
ഇവൾ തൻ ചുമലിൽ ചാഞ്ഞീ
ഭൂമിയൊന്നാശ്വസിച്ചിടും

ഇന്നീച്ചന്തപ്പണത്തിക്കി-
ലാർക്കും വേണ്ടാതെ തള്ളിടും
കുഞ്ഞിനെപ്പറ്റിയും സ്വപ്നം
കാണുവാനർഹയാണു ഞാൻ

ഇരുട്ടു വാർന്നുപോകാറായ്
പോട്ടെ നിൽക്കുക  വയ്യിനി
ഒരിക്കൽക്കൂടിയീക്കുഞ്ഞു
നെറ്റിമേലുമ്മ  വെയ്ക്കുക

തിരിഞ്ഞു നോക്കിടാൻ പാടി-
ല്ലോടിപ്പോവുക, പോവുക
കരഞ്ഞുകൂട, വായ്  പൊത്തി-
ച്ചെവിപൊത്തിപ്പിടിക്കുക

ഉണങ്ങട്ടേ കണ്ണുകൾ! കണ്ണീർ
നിറഞ്ഞാലുൾവലിക്കുക
നിറഞ്ഞ    മാറിൽ വിങ്ങുന്ന
പാലൊലിക്കാതെയൊപ്പുക

മുറിഞ്ഞ മാറിൽ നിന്നിറ്റും
ചോര വീഴാതെ പോവുക
തിരിഞ്ഞു നോക്കിടാൻ പാടി-
ല്ലോടിപ്പോവുക...പോവുക