Showing posts with label കുഴൂർ വിത്സൻ. Show all posts
Showing posts with label കുഴൂർ വിത്സൻ. Show all posts

Wednesday, June 13, 2018

ഇരട്ടക്കുട്ടികളുടെ ടീച്ചർ - കുഴൂർ വിൽസൺ

ഒരേ കുട
ഒരേ ഉടുപ്പ്
ഒരേ ഹാജർ
ഒരേ അച്ഛൻ

സുമിക്ക് ഹിന്ദിയിൽ  41 1/2
സൗമ്യക്കു 41
ഇഗ്ലീഷിൽ 43
സൗമ്യക്ക് 44
കണക്കിൽ സമാസമം

ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്

ലീവ് ലെറ്ററിൽ രണ്ടു പേർക്കും  പനി

സൗമ്യ ഉടുപ്പാലെ അപ്പിയിട്ടതിനു
ടീച്ചർ കളിയാക്കിയത് സുമിയെ
സുമി രാഖിയെ പിച്ചിയതിനു
തല്ലു കിട്ടിയതു സൗമ്യക്കു

സുമി പദ്യം തെറ്റിച്ചപ്പോൾ
സൗമ്യ കൈ നീട്ടി
സൗമ്യക്കു കിട്ടിയ ഇമ്പോസിഷൻ
എഴുതിയതു സുമി

നാലു കണ്ണുകളുടെ രശ്മികൾ
പലപ്പോഴും ടീച്ചറെ തെറ്റിച്ചു

സുമിയെവിടെയെന്നു സുമിയോട് ചോദിച്ചു

ഞാൻ സത്യമായിട്ടും
സൗമ്യയാണെന്നു
സൗമ്യ ആണയിട്ടു

ഒരു ദിവസം ടീച്ചർ
ഹാജർ വിളിക്കുകയായിരുന്നു

സുമി-സൗമ്യ

ഹാജർ എന്ന കുഞ്ഞുശബ്ദം
വിറയാർന്ന് ഒറ്റയ്ക്കു

കുരുന്നു ചെവികൾക്കും
കണ്ണുകൾക്കും മൂക്കുകൾക്കുമിടയിൽ
ടീച്ചർ കണ്ടു

നിറഞ്ഞ രണ്ടു കണ്ണുകൾ.

Monday, March 12, 2018

ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം - കുഴൂർ വിത്സൻ

എന്റെമ്മ നട്ട പൂന്തോട്ടത്തിൽ
ഞാനാരെയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടുംകേട്ട്‌
ദേവസ്സിക്കുട്ടി വെള്ള പൂശുകയാണു
സെമിത്തേരിയുടെ മതിലിനു.

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി
ഇല്ല ഞാനാരെയും കയറ്റുകില്ല
എന്നമർത്തി പാടി ദേവസ്സിക്കുട്ടി.

ഓരോ മുക്കും കൂടുതൽ മുക്കി
ഓരോ വലിയും കൂടുതൽ വലിച്ച്‌
അമർത്തിയമർത്തി
മതിലിൽ
ആഞ്ഞാഞ്ഞ്‌
വെള്ളയടിച്ചു.

ഇല്ല ഞാനാരെയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികൾ
ദേവസ്സിക്കുട്ടിയുടെ
പണിഷർട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു.

ഒരു പെയിന്റർ
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായി ദേവസ്സിക്കുട്ടി.

കുട്ടികൾക്ക്‌ അയാൾ
കാഴ്ചവസ്തുവായി
കുട്ടികളവർ
ദേവസ്സിക്കുട്ടിക്ക്‌ വട്ടം ചുറ്റി.

എന്റെമ്മ നട്ട
പൂന്തോട്ടത്തിൽ
ഞാനാരേയും
കയറ്റുകില്ല
എന്ന പാട്ടും
കൂടെ ചുറ്റി.

അപ്പോൾ അമ്മ നട്ട പൂന്തോട്ടത്തിൽ
കറുത്ത ചെടികൾ, വെളുത്ത ഇലകൾ
കറുത്ത പൂവുകൾ, വെളുത്ത കായകൾ
കറുത്ത മൊട്ടുകൾ, വെളുത്ത പൂമ്പാറ്റകൾ
കറുത്തതും വെളുത്തതുമായ പൂമ്പൊടികൾ.

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്‌
അമ്മ
നടന്നു വരാഞ്ഞതെന്തെന്നോർത്ത്‌
അപ്പോൾ
ദേവസ്സിക്കുട്ടിക്ക്‌ വട്ടായി.

അല്ല.
ശരിക്കും
എന്തിനാണു
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകൾ
സെമിത്തേരിയിലേക്ക്‌
എടുത്ത്‌ കൊണ്ടു പോയത്‌?