Showing posts with label അവളുടെ ആള്‍. Show all posts
Showing posts with label അവളുടെ ആള്‍. Show all posts

Friday, November 24, 2017

അവളുടെ ആള്‍ - വി ടി ജയദേവൻ

കല്ല്യാണ രാത്രിയില്‍
പലതും പറയുന്നകൂട്ടത്തില്‍
അവള്‍ പറഞ്ഞു
എനിക്കൊരു പ്രണയമുണ്ട്.

പുഴയില്‍ വീണ
പൂവിതളുകളില്‍ ഒന്നു പോലെ
പല വാക്കുകളുടെ ഒഴുക്കില്‍
ആ വാക്ക് ഒഴുകിയൊഴുകിപ്പോയി.

ഓളങ്ങളുടെ ഗതിക്കു തിരികേയൊഴുകി
അതൊരിക്കലും പിന്നീട്
അവരെ തിരിഞ്ഞു വന്നില്ല.

കൂട്ടാന്‍ അടികരിഞ്ഞപ്പോള്‍
ഒരിക്കല്‍പോലും
നീ നിന്റെ മറ്റവനെയോര്‍ത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും ഒരു വിരുന്നിനുപോകുമ്പോള്‍
ഇത്തിയധികം നിറമുള്ളതുടുത്തെങ്കില്‍
ഓ,
വഴിയില്‍ മറ്റവന്‍ കാത്തുനില്‍ക്കും അല്ലേ എന്നോ
അയാള്‍ ചോദിച്ചില്ല.

വൈകിയെത്തിയ അന്ന്
പൂച്ചയെപ്പോലെ
മറ്റൊരു വിയര്‍പ്പിന്റെ മണം
വരുന്നോ വരുന്നോ എന്ന്
മൂക്കു വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല.

മരണ സമയം അവള്‍ക്കാണാദ്യം വന്നത്,
കട്ടിലില്‍ തലയണയോരത്തു കുനിഞ്ഞു നിന്ന്
കാതില്‍ പതുക്കെ,
മൃദുവായി അയാള്‍ ചോദിച്ചു,

പറയൂ,
ഒരിക്കല്‍ക്കൂടെയൊന്നു
കാണാന്‍ തോന്നുന്നുണ്ടോ,
വരാന്‍ പറയണോ..
അവള്‍ ലജ്ജകലര്‍ന്ന ഒരു ചിരിചിരിച്ചു.
വേണ്ട, അവള്‍ മന്ത്രിച്ചു,
അദ്ദേഹം ഇപ്പോള്‍ വരും,
ഞങ്ങള്‍ ഒരുമിച്ചു പോകും...