Showing posts with label അയ്യപ്പപ്പണിക്കര്‍. Show all posts
Showing posts with label അയ്യപ്പപ്പണിക്കര്‍. Show all posts

Sunday, March 27, 2016

ഗോപികാദണ്ഡകം - അയ്യപ്പപ്പണിക്കര്‍

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..

നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..

വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ

ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ

തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..

തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..

Monday, March 7, 2016

പൂക്കാതിരിക്കാനെനിക്കാവതില്ലേ - അയ്യപ്പ പണിക്കര്‍


എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട  മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച   കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന  കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന  താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന  വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ  താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന  മഞ്ഞൾ
നിറത്തിൽ നിറയ്ക്കുന്ന  ശൃംഗാരവർണം
കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ
തരിക്കുന്ന  വ്യാമോഹ  താരുണ്യവർണം
കല്യാണമന്ത്രം പൊഴിക്കുന്ന  വർണം
കളകളം പാടിക്കുണുങ്ങുന്ന  വർണം
താനെ മയങ്ങിത്തിളങ്ങുന്ന  വർണം
വേറുള്ളതെല്ലാം തിളക്കുന്ന  വർണം
പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ
രന്തിച്ചുവപ്പിന്നകമ്പടി വർണം
പന്ത്രണ്ടു സൂര്യന്റെ കിരണങ്ങൾ മേഘ-
പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-
യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന  വർണം
ആ   വർണരേണുക്കൾ മിന്നിത്തിളങ്ങു-
ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ

അഗ്നിപൂജ - അയ്യപ്പ പണിക്കർ

ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ
വീരരസത്തെപ്പകർന്നു കൊടുക്കയാൽ
തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന
വൻകഴുകന്റെ ചിറകടിയേല്ക്കിലും
ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-
ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ

അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു
നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശമൊരു ചുടു-
കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും
പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ
തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം
വൻ ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും
നന്മയും തിന്മയും സ്നേഹമോഹങ്ങളും
ഒന്നായുറയുന്ന മഞ്ഞുകാലത്തിലും
വൻതപം ചെയ്തമരത്വം ലഭിക്കുന്ന
സഞ്ചിതപുണ്യപരിപാകമഗ്നി നീ

എന്നയലത്തെപ്പടിപ്പുര കാത്തിടു-
മെണ്ണവിളക്കിൻ തിരിയുടെ നാമ്പിലായ്‌
മഞ്ഞിൻ കുളിർമയുമോർമതൻ തുമ്പിലെ
മന്ദസ്മിതവുമായ്‌ നിൽക്കും വെളിച്ചമേ,
ആ വെളിച്ചത്തിന്റെ നേരിയ സൗഹൃദ-
മാധുരിയൂറിവരുന്നതുമഗ്നി നീ
കണ്ണുനീർ ദീർഘനിശ്വാസമായ്‌ മാറ്റിയും
കാളമേഘത്തെക്കടലാക്കിമാറ്റിയും
കല്ലും മലകളും കല്ലോലമാക്കിയും
കാലപ്രവാഹകളഗീതി പാടിയും
ഉദ്രസമാസ്മരവിദ്യുല്ലതികപോൽ
കത്തിനിൽക്കുന്ന മഹാശക്തിയാണു നീ

പണ്ടുകാലത്തു മറന്നിട്ടു പോന്നോരു
സംഹാരരാക്ഷസശക്തിശാപങ്ങളെ
ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-
ജന്മത്തിനുഗ്രവിപത്തായ്‌ വരുന്ന നീ
കണ്ണിമയ്ക്കുന്നതിൻ മുൻപിലീ വിശ്വങ്ങൾ
വെണ്ണീറിടുമണുസ്ഫോടനമായിടാം

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൗരവ-
പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ
സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളും-
മാര്യപുരാതനത്വത്തിൽ ഹോമിച്ചു നീ
മായാവിവശതമായവ, പിന്നെയു-
മോരോതരം പുനഃസൃഷ്ടി മോഹിക്കയാം

ആൺമയിൽപ്പീലിയിൽ മാരിവിൽ ചാർത്തി നീ
ആൺകുയിൽ കണ്ഠം പ്രണയാർദ്രമാക്കി നീ
അന്തിവിൺമുറ്റത്തൊരായിരം കൈത്തിരി-
ത്തുമ്പും നനച്ചുകൊളുത്തി നിരത്തി നീ
ഇന്നെനിക്കോജസ്സുതന്നു നീ,യെന്റെയി-
പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ

പുറ്റിനകത്തെ രസതന്ത്രവിദ്യയാൽ
ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും
ദുഷ്ടപൂർവങ്ങളല്ലാത്തോരനുഭവ-
സിദ്ധികൾ മുക്കുവക്ടാത്തനു നല്കിയും
സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു
വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ

ആദിരേതസ്സാ,യനാദ്യന്തവീചിയായ്‌
പ്രാചിപ്രതീചിപ്രണയപ്രതീകമായ്‌
ഈറ്ററതൊട്ടു ചുടലക്കളംവരെ-
ക്കൂട്ടുമറുക്കാതെയെന്നിഷ്ടതോഴനായ്
എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന
ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ

കാടെവിടെ മക്കളെ - അയ്യപ്പ പണിക്കര്‍

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
എന്റെ നാടെവിടെന്റെ മക്കളെ?
എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..???

വിട - അയ്യപ്പ പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌

ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.

Tuesday, March 1, 2016

പകലുകള്‍ രാത്രികള്‍ - അയ്യപ്പപ്പണിക്കര്‍

നീതന്നെ ജീവിതം സന്ധ്യേ
നീതന്നെ മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു
നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു
ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു
രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ
നീ രാത്രി തൻ ജനനി
നീ മൃത്യു തൻ കമനി
നീ പുണ്യപാപപരിഹാരം

നര വന്നു മൂടിയ ശിരസ്സിൽ
മനസ്സിൽ
നരനായൊരോർമ്മ വിളറുന്നു
നരകങ്ങളെങ്ങെന്റെ
സ്വർഗങ്ങളെ?ങ്ങവകൾ
തിരയുന്നു നീ തന്നെ സന്ധ്യേ
കണ്ണാടിയിൽ മുഖം
കാണുന്ന സമയത്തു
കണ്ണുകളടഞ്ഞു വെറുപ്പാൽ
കനിവിന്റെ നനവ്വൂറി
നിൽക്കുന്ന കണ്ണുമായ്
വരിക നീ വരിക നീ സന്ധ്യേ
നിദ്രകൾ വരാതായി
നിറകണ്ണിൽ നിൻ സ്മരണ
മുദ്രകൾ നിഴൽനട്ടു നിൽക്കെ
നിൻ മുടിച്ചുരുളിലെൻ
വിരൽ ചുറ്റി വരിയുന്നു
നിൻ മടിക്കുഴിയിലെൻ
കരൾ കൊത്തി വലിയുന്നു
എല്ലാർക്കുമിടമുള്ള
വിരിവാർന്ന ഭൂമിയിൽ
പുല്ലിന്നും പുഴുവിനും
പഴുതുള്ള ഭൂമിയിൽ
മുടി പിന്നി മെടയുന്ന
വിരൽ നീണ്ടു നീണ്ടു നിൻ
മടിയിലെക്കുടിലിൽച്ചെ-
ന്നഭയം തിരക്കുന്നു.

പകലായ പകലൊക്കെ
വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ 'ശുഭരാത്രി'
പറയാതെ കുന്നിന്റെ
ചെരിവിൽക്കിടന്നുവോ നമ്മൾ?
പുണരാതെ,ചുംബനം
പകരാതെ മഞ്ഞിന്റെ
കുളിരിൽക്കഴിഞ്ഞുവോ നമ്മൾ?
ഒരു വാതിൽ മെല്ലെ-
ത്തുറന്നിറങ്ങുന്നപോൽ,
കരിയില കൊഴിയുന്നപോലെ,
ഒരു മഞ്ഞുകട്ട
യലിയുന്നപോലെത്ര
ലഘുവായി, ലളിതമായ്
നീ മറഞ്ഞു!

വരുമെന്നു ചൊല്ലി നീ,
ഘടികാരസൂചിതൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലരുണ്ടു താരങ്ങ-
ളഅവർ നിന്നെ ലാളിച്ചു
പലതും പറ,ഞ്ഞതിൻ
ലഹരിയായ്ത്തീർന്നുവോ
പറയൂ മനോഹരി സന്ധ്യേ
പരലോകസംഗീതി
കേട്ടു ലയിക്കുവാൻ
മറിവ്വാന തിന്നതിൻ
മറവിയായ്ത്തീർന്നുവോ
പറയൂ മനോഹരി സന്ധ്യേ?
ചിറകറ്റു വീഴുന്നു താരം
ചിതകൂട്ടി നിൽക്കുന്നു കാലം
വരികില്ല നീ-
യിരുൾക്കയമായി നീ-
യിന്നു ശവദാഹമാണെൻ
മനസ്സിൽ
വരികില്ലെന്നറിയാമെ
ന്നായിട്ടും വാനം നിൻ
വരവും പ്രതീക്ഷിച്ചിരുന്നു
ചിരകാലമങ്ങനെ
ചിതൽ തിന്നു പോയിട്ടും
ചിലതുണ്ടു ചിതയിന്മേൻ വയ്ക്കാൻ

പൊഴിയുന്നു കരിയിലകൾ
നാഴിക വിനാഴികകൾ
കഴിയുന്നു നിറമുള്ള കാലം
വിറകൊൾവു മേഘങ്ങൾ
പറക നീയമൃതമോ
വിഷമോ വിഷാദമോ സന്ധ്യേ?
ഇനി വരും കൂരിരുൾ-
ക്കയമോർത്തു നീപോലും
കനിയുമെന്നൂഹിച്ച നാളിൽ
നിന്റെയീ നിഴലൊക്കെ-
യഴലെന്നു കരുതിയെൻ
തന്ത്രികളെ നിൻ വിരലിൽ വെച്ചു.
അറിയുന്നു ഞാ,നിന്നു
നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും സന്ധ്യേ,
ചിരിമാഞ്ഞു പോയൊരെൻ
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ-
യൊരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിൽ കാണും.

ഇനിയുള്ള കാലങ്ങ-
ളിതിലേ കടക്കുമ്പോ-
ഴിതുകൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും
വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ,
അലറാത്ത കടൽ, മഞ്ഞി-
ലുറയാത്ത മല, കാറ്റി-
ലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം
പണിചെയ്ത സ്മാരകം
നിവരട്ടേ, നിൽക്കട്ടേ സന്ധ്യേ!

നീതന്നു ജീവിതം സന്ധ്യേ
നീതന്നു മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ

എവിടെന്നു വന്നിത്ര
കടുകയ്പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കെ
കരിവീണ മനമാകെ-
യെരിയുന്നു പുകയുന്നു
മറയൂ നിശാഗന്ധി സന്ധ്യേ
ഒരു താരകത്തെ
വിഴുങ്ങുന്നു മേഘം
ഇരുളോ വിഴുങ്ങുന്നു
കരിമേഘജാലം
ഇരുളിന്റെ കയമാർന്നു
പോയ് സൗരയൂഥങ്ങ-
ളിനി നീ വരൊല്ലേ, വരൊല്ലേ!
ചിറകറ്റ പക്ഷിക്കു
ചിറകുമായ് നീയിനി-
പ്പിറകേ വരൊല്ലേ, വരൊല്ലേ!
അവസാനമവസാന-
യാത്രപറഞ്ഞു നീ-
യിനിയും വരൊല്ലേ, വരൊല്ലേ!

മൃതരായി, മൃതരായ്
ദഹിച്ചുപോയ്, നീവെച്ച
മെഴുകിൻതിരികളും സന്ധ്യേ
ഇനിയില്ല ദീപങ്ങ-
ളിനിയില്ല ദീപ്തിക-
ളിനിയും വെളിച്ചം തരൊല്ലേ!
ഒടുവിൽ നിൻ കാലടി-
പ്പൊടികൂടിത്തട്ടിയെൻ-
പടിവാതിൽ കൊട്ടിയടച്ചപോലെ
മറയൂ നിശാഗന്ധി സന്ധ്യേ,
 നിന്റെ മറവിയുംകൂടി മറയ്ക്കൂ

നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ടുപോവുന്നു സന്ധ്യേ
അവസാനമവസാന-
മവസാനമീ യാത്ര-
യവസാനമവസാനമല്ലോ!