Saturday, September 5, 2026

ഹെഡ്മാസ്റ്ററും ശിഷ്യനും -വൈലോപ്പിള്ളി

 വാതിൽക്കലാരോ

കിണ്ണം താഴെവച്ചതാരെന്നു

 ചോദിച്ചു വാ നീ, ചോറ്

പിന്നെയാം അലമേലു…

 

ആരിത് സാക്ഷാല്‍ കല്ലൂക്കാരനോ

കൊള്ളാം നീ കണ്ടോരുവാന്‍ വയ്യാത്തപോല്‍

വെളുത്തു തടിച്ചല്ലോ

കോളേജും കഴിഞ്ഞു നീ ലണ്ടനില്‍

പഠിക്കാന്‍ പോന്നാളേറെത്തിടുക്കത്തില്‍

 വന്നു കണ്ടതാണെന്നെ

സന്തോഷം!!

 

പഠിച്ചു നീ എഞ്ചിനീയറായ് അല്ലേ

എന്തോതാം പെന്‍ഷന്‍ പറ്റി

ഞാനേവം കിടപ്പിലായ്‌

 

പണ്ടെപ്പോല്‍ നില്‍ക്കേണ്ട നീ ഇരിക്കൂ

വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍

ഇപ്പോള്‍ നീ കാണും വിധമെന്മകളലമേലുവാണു

ചോര്‍കുഴച്ചെന്നെയമ്മപോലൂട്ടുന്നത്

ശൈശവം രണ്ടാമതും

 

ഉണ്ടിവള്‍ ആണ്മക്കളോ

ബോംബെയില്‍ മദ്രാസിലും

പണ്ടുമിപ്പട്ടന്മാര്‍ക്ക് പരദേശമേ ദേശം…

 

മെല്ലെ നീയൂട്ടൂ മെല്ലെ മകളേ

ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍

ഇവന്‍ എന്‍ പ്രിയശിഷ്യന്‍ !

 

മാസ്റ്റരിങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട

മാറ്റമെത്രമേല്‍ വന്നൂ കണ്ടറിഞ്ഞീലാ ഞാനും

ഇന്നുമാരംഗം ഞാനോര്‍ക്കുന്നു!

 

ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകൾക്കിട-

യ്ക്കാനപോലങ്ങു നടക്കവേ

ചൂരലെന്തിനു കയ്യില്‍

ചൂളിയില്ലയോ പുലിവീരരാം

വിദ്യാര്‍ത്ഥികള്‍ പോലും

ആ ഘനം കാണ്‍കെ!!

 

പലനാളടുത്താലും അങ്ങയെയൊരു താക്കോല്‍ പഴുതിലൂ-

ടെന്നപോൽ മാത്രമേ കണ്ടൂ ഞങ്ങള്‍

സ്വൈരമാം തെളിവാക്കില്‍ ജ്ഞാനത്തിന്നഗാധത

ഗൌരവപ്പുരികത്തിന്‍ കീഴിലാ സ്നേഹാര്‍ദ്രത…

 

പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട്

എനിക്കായപോല്‍ പഠിപ്പിച്ചു ഭരിച്ചൂ

വിരമിച്ചു.. നിങ്ങളെ സമ്പാദിച്ചു,

കാലമെന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത് !

നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ…

 

മകളേ അലമേലു പോരുമീ-

ക്കല്ലൂക്കാരന്‍ ചോറൂട്ടട്ടെ ഹാ

ക്രിസ്ത്യനെന്നൊഴിയൊലാ!!

ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍

 

അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലേ മുന്നം

പകരമെനിക്ക് ചോര്‍കുഴച്ചു തരൂ

കേമന്‍ മകനാലൂട്ടപ്പെട്ടെന്‍

മാനസം കുളിരട്ടെ!!

Monday, February 2, 2026

ആയത്തിലായത്തിൽ ആടുന്നവൾ - എസ് കലേഷ്

 

മല കയറിയ സഞ്ചാരികൾ

മടങ്ങുമ്പോൾ

ഒരാൾ

കുറഞ്ഞു.

 

ഒരാളെന്നല്ല

ഒരുവൾ.

 

ആളും അനക്കവും

ഒഴിയേ, ഒരു പാറമേൽ

മലർന്നവൾ.

 

ആരുമില്ലാത്തവരിൽ

നിറയും മഴ

അവളെയും

തൊട്ടു.

 

അവളിലെഴുന്നു

രണ്ടു മലകൾ.

 

മഴ നിന്നുപെയ്തു.

ചരിവിൽ ഉറവപൊട്ടി

ഇടുക്കിലൂടെ

അരുവിയിലേക്കവൾ

നനഞ്ഞിറങ്ങി.

 

തെമ്മാടി ഗിരിനിരകൾ

ആർപ്പുവിളിച്ചു.

മലകളുലച്ചവൾ

എഴുന്നേറ്റു.

താന്തോന്നിമരങ്ങൾ

പോരുവിളിച്ചു.

മുനകൂർത്തവൾ

മറുനോട്ടമായി.

കാടകം - റഫീക്ക് അഹമ്മദ്

 

 

കാടിറങ്ങാതെയുള്ളിന്റെയുള്ളിൽ

കൂടുവയ്പു കുടിപ്പകപ്പക്ഷി

കാലഭേദം തൊടാതെ കല്ലിച്ച

ക്രോധമാത്സര്യ വൻശിലാപാളി

രാവുമേലേ കൊലച്ചിരിക്കത്തി

രാകി മൂർച്ചവെപ്പിക്കുന്ന മിന്നൽ

 

പാതിഭാഗമുടലിലെജ്ജന്തു-

കാമനകളെ മൂടിപ്പൊതിഞ്ഞും

പാതിയിൽ മർത്യഗന്ധം വഹിച്ചും

ഈ നഗര വിദ്യുദ്ദീപജാലാ-

വീഥിയിൽ നിൽപ്പൂ ഞാനെന്ന സൃഷ്ടി

ഖാണ്ഡവം പോൽ ദഹിച്ചതിലെങ്ങോ

ബാക്കിയായൊരു തൂവലിൻ തുമ്പാ-

ണായുധമെനിക്കിന്നുമെഴുതാൻ.

 

കാടു പൂക്കണേയെങ്കിലും നെഞ്ചിൽ

ചോപ്പുവാകതൻ കാമമായ് ഭ്രാന്തായ്

നാട്ടുതാപക്കൊടുമയിലുള്ളിൻ

കാട്ടുപച്ചത്തളിർത്തണുപ്പായി.

 

ക്രൗര്യകാരുണ്യ ദ്വന്ദ്വഭാവങ്ങൾ

ഭേദമറ്റു പിണഞ്ഞേ കിടക്കും

ഗൂഢമാം ജന്മവാസനത്തോപ്പിൻ

ദേവതേ മദഗന്ധത്തിടമ്പേ

കാനനേശ്വരീ നീ കെടുത്തേണേ

നാഡികൾ തീണ്ടിയാളുമീ ജ്വാല.

 

പാലപൂക്കും മണത്തിൽ കടമ്പിൻ

മാലതൂങ്ങും ശിഖരത്തിൽനിന്നും

കാലുമാട്ടിയിരുന്നെന്റെ നേരെ

നോക്കുകാ,ദിമമാം കുറുമ്പോടെ

ഹാ, വനജ്യോത്സ്‌നയാലിരുട്ടിന്മേൽ

ശീതളാനല സുസ്മേരയായി

നീ മുടിക്കെട്ടഴിച്ചു നീരാടും

കാട്ടുപൂഞ്ചോലയെന്നന്തരംഗം.

കാടുവിട്ടുപോന്നിട്ടും വളർകൊ-

മ്പാലുടക്കി ചലനം മുടങ്ങി

ഓടുവാനും നടക്കാനുമാവാ-

താടിനിൽക്കുന്നു ജീവവേഗങ്ങൾ.

കുറുകെ - എം ആർ വിഷ്ണുപ്രസാദ്


വണ്ടികളൊന്നും 

മുന്നോട്ട് പോകുന്നില്ല.

സുപ്രസിദ്ധമാകാൻപോകുന്ന 

ട്രാഫിക് ബ്ലോക്കാണ്.

തെറ്റിപ്പറന്ന ഓർമ്മകൾ

വീണ്ടും കറന്റുകമ്പിയിൽ

നിരക്കുന്നത്. 

പരസ്പരം മിണ്ടാത്തവർ

 ഒരേ കാറിൽ 

യാത്രചെയ്യുമ്പോൾ 

ആരാണ് കുറുക്കുചാടിയത്

വണ്ടികൾ കൂട്ടിമുട്ടിയതാണോ

അതോ എല്ലാ യാത്രക്കാരും 

നടുറോഡിൽ വിശ്രമിക്കാൻ 

തീരുമാനിച്ചതോ

കണ്ണെത്താത്ത ദൂരം 

ചത്തുകിടക്കുന്ന 

കാറുകൾ. 

അവൾ കണ്ണുകൾ

വെട്ടിക്കാതെയിരുന്നു. 

ഇരുപുറവും തിരിയാത്ത

കണ്ണുകൾക്ക് ചുറ്റും 

ഒരുമിച്ചുറങ്ങിയതിന്റെ 

കറുത്ത വളയങ്ങൾ. 

അഴിഞ്ഞുപോയ 

സീബ്രാവരകൾ 

തലകുനിച്ച് 

കടന്നുപോകുന്നു.

Sunday, February 1, 2026

നെല്ലി - മോഹനകൃഷ്ണൻ കാലടി

  

നെല്ലിമരത്തിൻ്റെ ഇലകൾ

കണ്ണ് പൂട്ടുമ്പോഴാണ്

രാത്രിയുണ്ടാവുന്നത്.

അതേയിലകളോടൊപ്പമാണ്

പകലുണർന്നുവരുന്നത്.

 

നട്ടുച്ചയ്ക്ക്

നെല്ലിമരത്തിൽ പറന്നുവന്നിരിക്കുന്ന

സ്‌പിരിറ്റാണ് ഞാൻ.

നെല്ലിയിലകളുടെ മറവിലിരുന്നാണ്

ഞാൻ അസ്തമയം വീക്ഷിക്കുന്നത്.

 

ചിലപ്പോൾ നട്ടപ്പാതിരയായാലും

ഞാൻ പറന്നുപോകാറില്ല.

ആ ദിവസങ്ങളിൽ എന്നെക്കണ്ട്

ആകാശച്ചന്ദ്രൻ വിളറും.

നക്ഷത്രങ്ങളിൽനിന്ന്

കുറുനരികൾ ഓരിയിടും.

 

ഞാൻ രണ്ട് ഇളംനെല്ലിക്കയും തിന്ന്

മഞ്ഞുനീരും കുടിച്ച്

മധുരമായൊരു പാട്ടും മൂളി

നെല്ലിമരത്തിൽത്തന്നെയിരിക്കും.

 

പിറ്റേന്ന്

അഞ്ചരയുടെ ചെന്നൈ മെയിൽ

കിഴക്ക് കീറിവരുമ്പോൾ

ഞാനുമുണരും

 

ആറുമണിയുടെ മൂവാറ്റുപുഴ ഫാസ്റ്റിൻ്റെ പുറകേ

ഫസ്റ്റ് ഗിയറിലങ്ങനെ പിടിക്കും.

 

അകന്നകന്നുപോകുന്ന നിമിഷങ്ങളുടെ

മുടി വാരിക്കെട്ടി

നെല്ലിമരവും

മറ്റൊരുദിവസത്തിൻ്റെ കാറ്റിലേക്ക്

ഇളകിച്ചേരാൻ തുടങ്ങും.

 

ഞാൻ വന്നുപോകുന്ന വിവരം

നെല്ലിയിലകൾ ഇന്നേവരെ

ആ കാറ്റിനോടുപോലും

പൊഴിഞ്ഞിട്ടില്ല.

ഒരുപക്ഷേ,

അവരത് അറിഞ്ഞിട്ടില്ല.

 

നെല്ലിമരത്തിനോടുള്ള

ഈ സ്‌പിരിറ്റിൻ്റെ ഒടുങ്ങാത്ത

പേച്ചുകളും പറച്ചിലുകളുമാണ്

പകലുകളായും രാത്രികളായും

പകർന്നാടുന്നത്.

കടിഞ്ഞാൺ - കെ വി രാമകൃഷ്ണൻ

 

 

അടുത്തുവന്നുനിന്നെന്റെ

മുഖത്തു മിഴിയൂന്നവേ,

തോഴ! താങ്കളുരയ്ക്കുന്നൂ

തൊണ്ണൂറായി തനിക്കെടോ.

 

ഉള്ളിലോർക്കുന്നുമുണ്ടാവാം:

“പടിഞായർ തുടുക്കയായ്.

ഇനിയാർത്തലകൊള്ളില്ലാ

തിരമാലകളാഴിയിൽ."

 

കനൽച്ചോടുകൾ പിന്നോട്ടു-

നീളും വഴികൾ ചൂണ്ടിനി-

ന്നോതാം, “അടുത്തടുത്തെത്തി"-

യെന്നു താങ്കളനക്ഷരം.

 

ശരി! എങ്കിലുമെൻ കണ്ണിൽ-

ക്കത്തും നാളത്തിൽ നോക്കുക.

കാണാം മുന്നിൽ കൂർത്തുനീളും

രഥമാർഗമഭംഗുരം.

 

നിമ്നോന്നത, മമര്യാദം

കണ്ണിൽത്തെള്ളുന്നൊരീവഴി

എന്നെ വെല്ലുവിളിക്കുന്നൂ ;

കടിഞ്ഞാൺ കൈവിടില്ല ഞാൻ!

 

ഞാനൊഴിഞ്ഞില്ലെനിക്കെന്റെ

തേർത്തട്ടിലൊരു സാരഥി.

രക്തം കുതിർത്ത മണ്ണിൽപ്പോയ്

ചക്രം താഴില്ലൊരിക്കലും!

ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയശരിയും -പി. എൻ. ഗോപീകൃഷ്ണൻ



പുന്നയൂർക്കുളത്തു നിന്നും മടങ്ങുന്ന വഴി

ഴാങ്ങ് വാൽ ഴാങ്ങിനെ കണ്ടു. 

മോഡേൺ ബ്രഡ് വാങ്ങി വരികയാണ്.

 

"ഇപ്പോഴാണ് നിങ്ങൾ രാഷ്ട്രീയമായി ശരിയായത്." 

ഞാൻ പറഞ്ഞു.

 

"ആ നോവലിൽ നിന്നും

 പെൻഷൻ പറ്റിയ ശേഷം

 ഞാൻ നേരെയായി."

' അയാൾ പറഞ്ഞു.

 

"ആ നോവലിൽ

ജോലിചെയ്യുന്ന കാലത്ത്,

ഞാൻ

ഇതേ ബ്രഡിന്റെ പിതാമഹനെ മോഷ്ടിച്ചു.

അന്നം തന്നവന്റെ പാത്രം മോഷ്ടിച്ചു.

തെരുവുചെക്കൻ്റെ നാണയം മോഷ്ടിച്ചു.

 

കള്ളപ്പേരിൽ മേയറായി.

നിയമത്തിൽ നിന്നോടിപ്പോയി.

കൊസേത്തിനെ രക്ഷിച്ചു. മരിയൂസിനെ രക്ഷിച്ചു.

ഴാവേറിനെ പറ്റിച്ചു.

ഒന്നും രാഷ്ട്രീയശരി ആയിരുന്നില്ല.