Showing posts with label ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. Show all posts
Showing posts with label ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. Show all posts

Friday, August 19, 2016

ബുദ്ധനും ഞാനും നരിയും - ഇടശ്ശേരി

അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും
നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ!
ഒരു കാട്ടുപാതയി, ലരമൈല്‍ നടന്നാല- ക്കരയായീ നമ്മുടെ ചെറ്റമാടം.
കരയുന്നുമുണ്ടാവാം പൊരിയുന്നുമുണ്ടാവാം ദുരിതമേ നാലഞ്ചു മക്കളിപ്പോള്‍
വലയും കുടുംബിനി തലതല്ലിക്കൊണ്ടെന്റെ വരവും പ്രതീക്ഷിച്ചിരിപ്പുമുണ്ടാം
ചുമലിലൊരിത്തിരി റേഷനരിക്കിഴി ചുടുചിന്താഭാരങ്ങള്‍ നെഞ്ചറയില്‍
പെരുവഴിയിങ്കലൂടെങ്കിലോ, ദുര്‍ഘട-
മൊരുകാതം പോകണം ലക്ഷ്യമെത്താന്‍!
കഴല്‍ നീങ്ങീ കാട്ടിലേ, യ്ക്കന്തിയാണമ്പിളി- ക്കലയുണ്ടേ മാനത്തിന്‍ ദംഷ്ട്രം പോലെ
ഉരസിപ്പോം കുന്നിന്റെ ചരിവുമക്കണ്ടക-
നിരയും മെതിച്ചു നടക്കയായ് ഞാന്‍.
നരി വന്നാല്‍-വന്നോട്ടേ, സുപരീക്ഷിതങ്ങളെന്‍ ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ
നരി കണ്ടോനേറിയാല്‍ നായാട്ടുനായ്ക്കളെ;-
ശ്ശരി, ഞാനോ വാറണ്ടു ശിപ്പായ്മാരെ!
പകുതിയും പിന്നിട്ടൂ വഴിയിപ്പോളെത്തീ ഞാന്‍ സുഗതനാം ബുദ്ധന്‍ തന്‍ സന്നിധിയില്‍
പഴയൊരപ്പാറക്കല്‍ പ്രതിമയുണ്ടപ്പോഴും പരിശുദ്ധി ചുറ്റും പൊഴിച്ചു നില്പൂ
ഒരു കാലത്തുല്‍ക്കൃഷ്ടര്‍ ബുദ്ധഭിക്ഷുക്കളി- ത്തരുനീലത്തണല്‍കളില്‍ വാണിരിയ്ക്കാം.
ഒരു കാലം നിഷ്‌കൃഷ്ടാ ഹിംസയെപ്പറ്റിയും കരുണയെപ്പറ്റിയും ചൊല്ലിച്ചൊല്ലി
കരയിച്ചിട്ടുണ്ടാവാം കഠിനാമര്‍ഷത്താലേ
കരള്‍ തിന്നാനൂന്നും വിരോധിമാരെ.
തനതു സന്ദേശത്തിന്‍ സഫലപ്രയോഗത്താ- ലനഘമാം പാരിനെക്കണ്ടു കണ്ടേ
ചരിതാര്‍ത്ഥനായ് ധ്യാനനിരതനായ് വാഴ്കയാ- മിരുപതു നൂറ്റാണ്ടായ് മുനിയിവിടെ,
ഇരതേടും ക്രൗര്യങ്ങള്‍ നഖരമുരപ്പതു-
മറിയാതാം ധ്യാനപരതയോടെ!
ഇരുളുന്നു ചുറ്റിലു, മറിയാതായ് വെവ്വേറെ- ത്തളിരും മലരും കരിയിലയും
അറിയാറായൊ, ന്നതാ 'ചൊകചൊകെ' മിന്നുന്നു നരിയുടെ നിര്‍ദ്ദയക്കണ്‍കള്‍ മാത്രം!
ഒരു ഞൊടി ഒരു ഞൊടി പോരുമന്നരകമെന്‍ പിരടിയ്ക്കു ചാടുവാനെന്നായിട്ടും
കഴല്‍ പിന്തിരിഞ്ഞീല, നീണ്ടോരിരുകാതം വഴിവളഞ്ഞിട്ടെന്റെ കുടിലിലെത്താന്‍
അവിടെയെന്നുള്‍ക്കണ്ണാല്‍ക്കാണുന്നൂ ഞാനേറെ വിവശിതമാമെന്‍ കുടുംബചിത്രം:
സുമധുരപ്പാലറ്റ മുലയില്‍ നിന്നമ്മത- ന്നുയിര്‍നിണം തന്നെ വലിച്ചിറക്കി
വികൃതമെലിമ്പുന്തും മാറത്തമരുമാ-
ദുരിതത്തിന്‍ തൂമുഖത്തിന്നു നേരെ
മിഴിതുറിച്ചാര്‍ത്തിയാല്‍ രോഷത്താലായിരം കഠിനശാപങ്ങളെറിയുവോളെ;
അവളുടെ മുമ്പില്‍ നിന്നാര്‍ത്തലച്ചുന്മത്തം
നില തെറ്റിക്കേഴുന്ന മൂത്തവരെ,
'വരു നല്ല മാര്‍ഗ്ഗത്തൂടിരുകാത' മെന്നാരു
പറയു, മയാള്‍ക്കില്ല ഹൃദയലേശം!
നരിയെന്റെ നേര്‍ക്കു നിരങ്ങി നിരങ്ങിക്കൊ- ണ്ടരികത്തടുക്കയാണെന്തു ചെയ്യും?
ഇരയായ് ഞാന്‍ വീഴണോ, മടയില്‍ നിന്മക്കള്‍ തന്‍
പൊരിയും വയറ്റിലേയ്‌ക്കെത്തണോ ഞാന്‍
ഇരയായീ പണ്ടേതോ ജന്മത്തില്‍ നിന്നെപ്പോ- ലൊരു ഹിംസ്രജന്തുവിന്നിസ്സുഗതന്‍
കരുണയാലത്യാഗം; കരുണതന്‍ പേരില്‍ത്താ- നൊരു വാക്കു കൂറട്ടെ നരിയമ്മാനെ!
ചുമലിലൊരിത്തിരി റേഷനരിക്കിഴി;
ചുടു നെടുവീര്‍പ്പിതും കണ്ടില്ലേ നീ?
തരമായടുത്തവന്‍ ചാടാറായ്-ഞാനാക്കല്‍- പ്രതിമയാ ക്രൂരന്റെ മുതുകില്‍ത്തള്ളി
അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരിതിന്നാല്‍ നന്നോ മനുഷ്യന്മാരെ!
വയറൊട്ടു വീര്‍ത്തപ്പോള്‍ കളിചിരി പൂണ്ടൊട്ടെ- ന്നുയിരൊത്ത മക്കളുറക്കമായി
മധുരമൊരുമ്മ കൊടുത്തെന്‍ കുടുംബിനി മുതുനിവര്‍ത്തുന്നുണ്ടവര്‍തന്‍ ചാരെ
പരമമീ ലക്ഷ്യത്തില്‍സ്സമസൃഷ്ടച്ചെഞ്ചോര പുരളാനിടയാ, യെന്‍ തെറ്റു തന്നെ
ഇരുകാതം താണ്ടി ഞാന്‍ വരുവോളമെന്മക്കള്‍ പൊരിയുകില്‍ച്ചാവുകില്‍ത്തെറ്റല്ലെന്നോ?
ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗ്ഗവും ലക്ഷ്യവു- മിടറിയോ, ഞാനൊന്നു തലചായ്ക്കട്ടെ.

Tuesday, March 8, 2016

പൂതപ്പാട്ട്‌ - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

Monday, March 7, 2016

അമ്പാടിയിലേക്കു വീണ്ടും - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

ദാരുകന്‍:

പായുക പായുക കുതിരകളേ,
പരമാത്മാവിന്‍ തേരിതിനെ
സുദീര്‍ഘ വീഥിയില്‍ നയിയ്ക്ക നീളെ
സുഖിത സ്വപ്നം പോലെ.

"ദാരുക, ദാമോദരനൊപ്പം
വ്രജത്തിലോളം നീ പോണം
ആജ്ഞയല്ലൊരനുഗ്രഹമത്രേ
നമുക്കു തന്നൂ ബലരാമന്‍
മടുപ്പനത്രേ കൊട്ടാരം
അയത്ന സുലഭസുഖാഗാരം:
ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാ
തെന്തിനു ജീവിതപലഹാരം!
വിരോധിമാരേ, നിങ്ങള്‍ക്കാ
യാശംസിപ്പൂ ഞാനിവയെ:
വിശപ്പൊരിക്കലുമേല്‍പിയ്ക്കാത്തൊരു
വിശേഷ ഭക്ഷണ വിഭവങ്ങള്‍;
വിയോഗമെന്തെന്നറിയാനരുതാ
ത്തവിഘ്നസിദ്ധപ്രണയങ്ങള്‍;
ഒരിറ്റു നിണവും വീഴാതഴകോ
ടൊഴിഞ്ഞു കിട്ടും വിജയങ്ങള്‍!
എനിയ്ക്കു രസമീ നിമ്നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.
എനിയ്ക്കു രസമത്യാസന്നോദയ
വികാര വിപ്ലവ ദൃശ്യങ്ങള്‍,
അഗാധഹൃദയ ഹ്രദമഥനോണ്മിത
സൗന്ദര്യ പ്രതിഭാസങ്ങള്‍.
നോറ്റിരിയ്ക്കും മങ്കകള്‍, തന്‍തന്‍
നൊമ്പരത്തെ കാണുകയായ്‌,
സ്വന്തം ജീവിതമൂല്യമടര്‍ത്തി
പ്പന്താടുകയായ്‌ ഗോകുലം!
ചാടുകളോടി വരുന്നകലെ
മാടിന്‍ നിരയുടെ പിന്നാലെ
രാജധാനിയ്ക്കിവയെത്തിപ്പൂ
ഗോരസങ്ങളെ വഴിപോലെ.
മുഷിഞ്ഞ കുത്തിയുടുപ്പു, തലേക്കെ,
ട്ടഴഞ്ഞൊരലസക്കുപ്പായം,
ഗോപ, കൊള്ളാം നിന്‍ കൈമുതലിന്‍
ഗോപനത്തിന്നീവേഷം.
സൂക്ഷ്മം ദാരുകനറിയാമേ
സൂക്ഷിപ്പിന്‍ കഥ നിങ്ങളുടെ;
അവന്റെ തേരിലിരിപ്പുണ്ടല്ലോ
ആനായര്‍കുലനിക്ഷേപം
ആര്‍തന്‍ ഭ്രുകുടി വിക്ഷേപം
പ്രപഞ്ചകഥതന്‍ സംക്ഷേപം
അസ്സമ്പത്തിന്നുടമകളത്രേ
ഗോപക്കുടിലുകള്‍ ബഹുചിത്രം!
ബാലകന്മാര്‍ കളിയാടീ,
കാലികള്‍ മേഞ്ഞു പുളച്ചോടീ
കാണും ശാദ്വലമേ, നീ നേടിയ
താരില്‍ നിന്നീ നീലിമയെ?
കറുകപ്പുല്‍ക്കൂമ്പുകളാലേ
കുളിര്‍ കോരുന്നൊരു മെയ്യോടേ
നിലനിര്‍ത്തുന്നൂ നിയ്യിപ്പോഴും
ചിലതിന്‍ വിമല സ്മരണകളെ.
കറുകപ്പുല്‍ക്കൂമ്പുകളാലേ
വൃന്ദാവനമടുലരുകളേ,
യുഷ്മല്‍ സൗരഭമുദ്വേലം
വരുന്നു തീരാദാഹത്തോടൊരു
കരിവണെ്ടന്നുടെ രഥമേറി.
പായുക, പായുക, കുതിരകളേ,
പരമാത്മാവിന്‍ തേരിതിനെ
പുരുസുഖവീഥിയില്‍ നയിയ്ക്ക നീളെ
പുഷ്യല്‍ സ്വപ്നം പോലെ.

ഗോപികമാര്‍:

രാജരഥത്തെപ്പായിച്ചെത്തും
സൂത, നിര്‍ത്തിയതെന്തേ നീ?
കാളിന്ദിയില്‍ നീരാടാന്‍ പോകും
ഞങ്ങള്‍, ഗോപപ്പെണ്ണുങ്ങള്‍.
അമ്മയെക്കാണാനാം പോവതു
ചിരപ്രതീക്ഷിതനിദ്ദേവന്‍;
താമസിപ്പിയ്ക്കരുതേ വെറുതേ,
ഞങ്ങളെയറിയില്ലിദ്ദേഹം.
മുക്തമാക്കീയൊട്ടിട ഞങ്ങടെ
ഭര്‍ത്തൃപുത്രപിതൃ ബന്ധം;
മാനുഷികത്വത്തിങ്കല്‍ നിന്നു
മുയര്‍ത്തുകയുണ്ടായൊരു ദേവന്‍.
അമ്മമാരി,ല്ലരിയ സഹോദരി
മാര,ല്ലച്ചികളല്ലാര്‍ക്കും,
അന്നു കാനന കേളീലോലകള്‍
ഞങ്ങളെയറിയില്ലിദ്ദേഹം.
രാവിന്‍ ഛായകള്‍, കാളിന്ദീ ജല
കാളിമ, കാട്ടിന്‍ പച്ചപ്പും
ഞങ്ങള്‍ക്കഭിമതചേല, സചേലകള്‍
ഞങ്ങളെയറിയില്ലിദ്ദേഹം
രാജരഥത്തെപ്പായിച്ചെത്തും
സൂത, നീയേ ശിക്ഷാര്‍ഹന്‍;
അന്ത:പുരമേ ദേവനു ലക്ഷ്യം,
അമ്പാടിയിലെന്തെത്തിച്ചൂ?
ദേവനെയും വിട്ടോടുകയാണോ
തേരേ, നീ നിലനിന്നാലും
ഗോപികാഹൃദയാന്തര്‍വേദിയി
ലക്രൂരന്റെ രഥം പോലെ!
മഹര്‍ഷിമാരേ,തെല്ലിട നിര്‍ത്തുക
ധര്‍മ്മശാസ്ത്രക്കുറിമാനം
പ്രപഞ്ച ധര്‍മ്മം മറ്റൊന്നാക്കുവി
നീശ്വരന്മാരേ!
ഇവിടെഗ്ഗോപികളശ്രുതപൂര്‍വ്വക
മാമൊരു നാടകമാടട്ടേ,
ഇവിടെ സ്വന്തം സങ്കല്‍പങ്ങളില്‍
ഞങ്ങടെ ലോകം പണിയട്ടേ.
കൃഷ്ണാ, മുന്നേപ്പോലേ നീയി
ക്കാളിന്ദീതടവിടപത്തില്‍
പ്രഭാതകിരണപ്പൂക്കള്‍ വിരിച്ചൊരു
കൊമ്പിലിരുന്നിക്കുളിര്‍കാറ്റില്‍
ഭ്രുകുടിതാളലയാന്വിതമാമൊരു
ഗാനം പാടുക വേണുവില്‍.
ചേലകളല്ലാ വാരിയെടുക്കുക
ഞങ്ങടെ ചേതന പാടേ,
നിന്നുടെ ചുറ്റും തൂക്കിക്കൊള്ളുക
സുമന്ദഹാസത്തോടെ:
വ്രീളാവിവശതയാലേ മിഴിയും
പൂട്ടി ഞങ്ങള്‍ കിടക്കുമ്പോള്‍
ഞങ്ങളെ മൂടുക, കാരുണ്യാത്മന്‍,
നിന്നോടക്കുഴല്‍ വിളിയാലേ!

കറുത്ത ചെട്ടിച്ചികള്‍ - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍.

മാരിവില്ലെന്നേ നിനച്ചുപോയ്‌ നാം മനോ
ഹാരിഭൂഭംഗിയാല്‍ സ്തബ്ധരായോഷമാര്‍
ചായം പിഴിഞ്ഞോരു ചേല ചുറ്റിപ്പുത
ച്ചായതമാകുമസ്സാനുവില്‍ നില്‍ക്കവേ.

ചുണ്ടും പിളുത്തിച്ചുരുളന്‍മുടിയുമായ്‌
മുണ്ടകപ്പാടങ്ങള്‍ കാത്തുകിടക്കയാം.
പെറ്റെണീക്കുംമുമ്പു കണ്ണടച്ചാളഹോ
പറ്റേ വിളര്‍ത്തൊരക്കാലവര്‍ഷാംഗന,

പോന്നുവന്നാരേ ചുരന്ന മുലയുമായ്‌
പ്പൂര്‍വാംബുരാശിയെപ്പെറ്റൊരിമ്മങ്കമാര്‍!
ഭാഗ്യം കെടില്ലൊരു നാട്ടിനു, മുണ്ടയല്‍
പക്കങ്ങളെങ്കില്‍സ്സഹകരിച്ചീടുവാന്‍.

ഇന്നെന്തഴകീക്കറുമ്പിക്കിടാത്തികള്‍
ക്കെന്റെ നാട്ടാരുടെ കണ്ണിലെന്നോ, രസം!
ഇന്നിവര്‍ പേശും തമിഴ്‌ തമിഴല്ലതാ
നിന്നിവര്‍ പാടുന്ന പാട്ടേ മനോഹരം.

കെട്ടിപ്പുണരുവാന്‍ കൈനീട്ടി നില്‍ക്കയാം
കേരമനോഹരകേരളത്തോപ്പുകള്‍!
ഞാനോര്‍ത്തുപോകയാ,ണിമ്മലനാടതി
ദൂനസ്ഥിതിയിലകപ്പെട്ട നാള്‍കളില്‍
ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!

മാളികവീട്ടിലെയാളുകള്‍ക്കിന്നലെ
ത്താളമുരജമടിച്ചുകേള്‍പ്പിക്കുവാന്‍,
ചെറ്റക്കുടിലിലെദ്ദമ്പതിമാര്‍കളെ
മുറ്റും മുഴുകെത്തഴുകിച്ചുറക്കുവാന്‍,
തെങ്ങിന്റെ പച്ചക്കുരല്‍കളില്‍പ്പുത്തനാം
തിങ്കള്‍ക്കലകളുദിപ്പിയ്ക്കുവാനുമേ.
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്ത ചെട്ടിച്ചികള്‍.

നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച
സുന്ദരിമാരേ, വിധേയമിക്കേരളം.
എത്തുമല്ലോ നിങ്ങള്‍ വീണ്ടുമിത്തീരത്തി
ലേറെദ്ദിനങ്ങള്‍ കഴിവതിന്‍മുമ്പുതാന്‍:
നിങ്ങള്‍തന്‍ പാലുണ്ട പുന്നെല്ലു കൊയ്തെടു
ത്തെങ്ങള്‍ പത്തായം നിറച്ചു വാഴുന്ന നാള്‍,
മഞ്ഞില്‍ വിടര്‍ന്ന നിലാവു ചൂടിക്കൊണ്ടു
മഞ്ജുനിശകളിങ്ങൂയലാടുന്ന നാള്‍,
മാണ്‍പെഴുമാണ്‍കുയില്‍ കുകിത്തളരവേ
മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,
കുപ്പിവളകളും ചാന്തുസിന്ദൂരവും
ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌
മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ
മംഗല്യവാണിഭം കൊണ്ടുനടക്കവേ,
എന്തൊരു പാപപരിഹരണാര്‍ത്ഥമോ
ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ
കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും

കടത്തുതോണി - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

തിരിച്ചുകെട്ടുക വേലികയറുവോളം
കരിയൊഴുക്കിലിത്തോണി കടത്തുകാരാ!
വരാം, അല്‍പം വെളിച്ചമുണ്ടവശേഷിപ്പൂ
ഭുവനത്തിന്‍വക്കില്‍, അതും തുടച്ചുനക്കി;
ഒരു ജന്മമറിയാത്ത രസത്തോടിപ്പോള്‍
നുണഞ്ഞിരിയ്ക്കയാണന്ത്യനിമിഷാര്‍ദ്ധം ഞാന്‍.
ഒരുക്കത്തിന്‍ സുദീര്‍ഘമാം തുടരിന്‍ കണ്ണി
വിളക്കട്ടെ പൊടിയിട്ടു കുറച്ചുകൂടി.
സമയമായില്ല മേച്ചില്‍പ്പുറത്തുനിന്നും
തിരിച്ചിടുന്നതേയുള്ളൂ തെളിക്കമൂലം
തിരക്കിട്ടപോക്കില്‍ വേലിത്തളിരും മുള്ളും
വലിച്ചൊന്നായ്‌ ചവയ്ക്കുന്ന ചടച്ചപൈക്കള്‍.
സമയമായില്ലാ നോക്കൂ മണിമുഴങ്ങാ-
വടക്കന്‍വണ്ടിയും കാത്തിട്ടിരിപ്പാണാള്‍ക്കാര്‍.
ചുകന്നകല്ലണിക്കമ്മല്‍ക്കവിളായ്‌ നില്‍ക്കും
കൊടിമരങ്ങളെപ്പറ്റിപ്ഫലിതംചൊല്ലി
സമയമായില്ല നോക്കൂ ചന്തയില്‍പ്പച്ച-
ക്കറിക്കാരന്‍ നിരത്തിയ വിഭവജാലം
എടുത്തുകെട്ടവേ തിക്കിയവസാനിക്കാ-
വിലപേശല്‍ നടത്തുന്ന ഗൃഹേശിമാരെ.

കരിഞ്ചിറകിന്മേല്‍ക്കാലന്‍ കോഴികള്‍കൂകി-
പ്പറന്നെത്തും കടവത്തെ മരത്തില്‍ക്കെട്ടി
ഒരുത്താനശായിക്കെഴും നിശ്വാസംപോലെ
വലിയുന്ന തോണിക്കയര്‍ ഞരങ്ങുന്നില്ല.
വിചിത്രം വ്യക്തിബന്ധത്തിന്‍ തുടുത്തചായം
കഴുകിപ്പോയ്‌ കലുഷമായ്‌ സമൂഹചിത്രം
മനസ്സതു നിരീക്ഷിപ്പൂ വികാരശൂന്യം
മഴപെയ്തൊലിച്ചുനില്‍ക്കും മതിലുപോലെ.
കനലായിരുന്നതൊക്കെക്കരിഞ്ഞുപോയി
പരിചിതമുഖങ്ങള്‍ ഹാ, ഭസിതലിപ്തം
തുടുവെയിലുദിക്കുമ്പോള്‍ കുഴഞ്ഞുതൂങ്ങും
പനിനീര്‍പ്പൂവുകളത്രേ പുതുമുഖങ്ങള്‍.
തനിയ്ക്കിനി രസം തന്നിലൊതുങ്ങലെങ്കില്‍
തനിമതന്‍ പേരാണല്ലോ കറുത്തതോണി.
കടവുമരത്തിന്‍കെട്ടുകയറിലായാള്‍
പിറുപിറുക്കുന്നു, നില്‍ക്കൂ, വരികയായ്‌ ഞാന്‍.
വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും
വെറുങ്ങലിപ്പെന്തെന്നുഞ്ഞാനറിഞ്ഞിട്ടില്ല.
കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരുകിണ്ണം കൊഴുത്ത കഞ്ഞി.
മുതുകില്‍നിന്നഴിച്ചിടൂ കനത്തഭാണ്ഡം
മുറിവിലാറാതെനില്‍പ്പൂ മുടിഞ്ഞനീറ്റം
മുഴുവനും നീറ്റുന്നവന്‍ കടവില്‍ നില്‍പൂ
കുളംകുഴിക്കുമ്പോഴെന്തു കുറിയകുറ്റി!
എനിയ്ക്കിനിയൊന്നുമില്ല പിരിഞ്ഞുകിട്ടാന്‍
കൊടുക്കാനോ കൊടുത്താലും മുടിയാമൂല്യം
ഒരുതിരി കൊളുത്തിക്കൈമലര്‍ത്തി വാതില്‍
മലര്‍ക്കവേ തുറന്നിട്ടു വരികേ വേണ്ടൂ!.