Showing posts with label അമ്മ. Show all posts
Showing posts with label അമ്മ. Show all posts

Wednesday, September 2, 2020

അമ്മയെക്കാണാൻ പോകുമ്പോൾ - രോഷ്നി സ്വപ്ന

 

ആരൊക്കെയാണു പോയത്?
മീര ,ഹരി,ജോണ്‍,കാവലാളൻ, ഉമ്മർ
പിന്നെ ഞാനും

മല കയറി ആദ്യം
മലയിറങ്ങി പിന്നെ

വെറും നിലത്ത്
ചെരുപ്പിടാതെ..
മുള്ളു കുത്തി ,അട്ട കടിയേറ്റ്.....
നമ്മളെങ്ങോട്ടാണ് പോകുന്നതു?
അമ്മയെക്കാണാൻ ...
ആരോ പറഞ്ഞു 

ആരാണെന്നറിയില്ല
ആരാഞ്ഞവൻ ഏറ്റവും പിന്നിലായിരുന്നു
ഏറ്റവും പിന്നിൽ ഞാനായിരുന്നു
ഞാൻ എന്‍റെ  പിന്നിലേക്കു തിരിഞ്ഞു നോക്കി
ആരേയും കണ്ടില്ല
ആരുമുണ്ടായിരുന്നതായി
 തെളിവുമുണ്ടായിരുന്നില്ല
ഒച്ചയുണ്ടായിരുന്നു
കാറ്റിൽ  വായുവിൽ
കാണാനാവാത്ത അപ്പൂപ്പന്‍  താടി പോലെ..
പോകുന്ന വഴിക്ക് ശ്രീലങ്ക കണ്ടു,
കുറ്റ്യാടി കണ്ടു
കണ്ണൂരും കോഴിക്കോട് ആർ ഈ  സീയും കണ്ടു

കാൻസർ വാർഡിലെ ചെമ്പരത്തികൾ  കണ്ടു
കറുത്ത ചെട്ടിച്ചികൾ
മരുഭൂമിയിലേക്കു ഓടിപ്പോകുന്നതു കണ്ടു
''അമ്മയെക്കാണാനാണു  പോകുന്നതു''
പിന്നിൽ നിന്ന് വീണ്ടും കേട്ടു പതിഞ്ഞ ഒച്ച.

സമയം കവിഞ്ഞൊഴുകുകയായിരുന്നു 
കവിതയും
വെയിലും മഴയും ഒപ്പം വന്നു
കൊടുംകാറ്റ് പിന്നാലെ വന്നു
പെരുമഴ പിന്നാലെ വരാമെന്ന് പറഞ്ഞു 

ആരൊക്കെയോ എന്തൊക്കെയോ 
ഒളിപ്പിക്കുന്നുണ്ടായിരുന്നു
ആത്മഹത്യ ചെയ്ത മുറിവുകൾ
പൊള്ളിയ പാടുകൾ
കവിത കൊണ്ടു അടച്ചു വച്ച നേരുകൾ 
ഉടലിലെ തൊലി ഉരഞ്ഞുരുകിയ നീറ്റലുകൾ 

ആരുടെ അമ്മയെയാണ് കാണാൻ പോകുന്നതു? 
ആരും മിണ്ടിയില്ല ...ഞാനും..
കാലങ്ങള്‍  ഒരുപാട് കടക്കാനുണ്ടായിരുന്നു
ദൂരങ്ങൾ ഒരുപാട് പകുക്കാനുണ്ടായിരുന്നു
ഞങ്ങളുടെ ഉള്ളിലിരുന്നൊരു  കവിത 
കുതിച്ചുണരുന്നുണ്ടായിരുന്നു
ദൂരെ അമ്മയുടെ വീട് 
നക്ഷത്രപ്പൊട്ടുപോലെ കാണുന്നുണ്ടായിരുന്നു
എല്ലാവരും ഉള്ളിലെ  പേടികൾ ചേര്‍ത്ത്  വച്ചു
അമ്മയുടെ മുഖം ഓർക്കാൻ ശ്രമിച്ചു 

വധശിക്ഷക്ക് വിധിക്കപ്പെട്ടവന്‍റെ .
കാണാതായവന്‍റെ ..
വെടിയേറ്റ്  മരിച്ചവളുടെ 
ഉറക്കത്തിൽ ഗർഭത്തിൽ വച്ച് 
വാൾമുനയിൽ   കൊരുത്ത് പോയവളുടെ 
അമ്മയെ....

ആര്‍ക്കും  അമ്മയുടെ മുഖം തെളിഞ്ഞു കിട്ടിയില്ല 
ആർക്കും ഒച്ച തിരിച്ചു കിട്ടിയില്ല 
കാറ്റിൽ ഒരു മയില്‍  ഒളിച്ചിരിക്കുകയാണെന്നു 
എല്ലാവരും കരുതി
ഒരിക്കൽ ഞങ്ങൾ അതിനെ പിടിക്കുമെന്നും

ഇരുട്ടിലേക്ക് ഒരുമിച്ചു ഒളിഞ്ഞു നോക്കുന്ന 
ഒരു ജനതയായിരിക്കുന്നല്ലോ നാം
എന്ന് 
എന്ന് എല്ലാവരും ശപിച്ചു ;ഉള്ളില്‍ 

അദൃശ്യരായ മറ്റനേകം മയിലുകളുടെ ഇരുത്തം....
പതിഞ്ഞു  പരക്കുന്ന ഇരുൾചിറകുകൾ ...
ചിറകടിയൊച്ചകൾ 

മയിലുകളെ പിന്നെ കണ്ടതേയില്ല 
അമ്മയുടെ വീടു തെളിഞ്ഞു  തെളിഞ്ഞു വന്നു     

കാണുമ്പോൾ 
തിരിച്ചു ചോദിക്കുമോ മക്കളെ ?
എന്ന് ഓരോരുത്തരും നിശ്ശബ്ധമായി പേടിച്ചു 

അമ്മയുടെ വീട്ടിലേക്കുള്ള 
ആദ്യപടി കയറുകയായിരുന്നു ഞങ്ങൾ

അവനു വേണ്ടി കരുതിയ ഊരാക്കുടുക്ക്‌ 
അവളുടെ പുകഞ്ഞു പോയ ഗര്‍ഭപാത്രം
കാണാതായ മകന്‍റെ  നിഴൽ...

അമ്മ വിളമ്പിയത് ചന്ദ്രന്‍റെ  മാംസമായിരുന്നു 
നക്ഷത്രങ്ങളുടെ പാൽപ്പത തുളുമ്പുന്ന വെള്ളം
 സൂര്യന്‍റെ വീഞ്ഞു 
ഇറക്കാൻ ഞങ്ങളുടെ തൊണ്ടക്കുഴിയിൽ 
വഴികളുണ്ടായിരുന്നില്ല 
ഓര്‍മകളുടെ  മുള്ളു കൊണ്ട് അത് 
അടഞ്ഞു പോയിരുന്നു 

ഇത് ആരുടെ അമ്മയാണ്?
ഞങ്ങൾ പരസ്പരം ചോദിച്ചു 
ഓരോരുത്തര്ക്കും ഓരോ തോന്നലുണ്ടായി
രാജന്‍റെ  അമ്മ..
ദാസിന്‍റെ അമ്മ 
നശ്രത്തിന്‍റെ അമ്മ
വര്‍ഗീസിന്‍റെ അമ്മ 

അമ്മ ഒന്നും മിണ്ടിയില്ല
‘’എല്ലാവരുടെയു’’മെന്നു മലയിൽ വീശിയ കാറ്റ്  പറഞ്ഞു

പെട്ടെന്ന് ഞങ്ങളെ കാണാതായി
 പെട്ടെന്ന് ഞങ്ങള്‍ക്ക്  ഞങ്ങളെ കാണാതായി 


Sunday, May 13, 2018

അമ്മ - സച്ചിദാനന്ദൻ

എന്റെ അമ്മ ധ്രുവനക്ഷത്രമല്ല
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന
ഒരു സ്ത്രീ മാത്രം,
താണുതാണു പോകുന്ന ഒരു താരാട്ട്.
അവര്‍ വടക്കന്‍പാട്ടിലെ വീരനായികയല്ല
അവര്‍ പൊരുതിയത്
അടുക്കളയിലെ പച്ചവിറകിനോടും
അലക്കുതൊട്ടിയിലെ കട്ടവിരിപ്പിനോടും
കുട്ടികളെ വിഴുങ്ങാന്‍ വന്ന പട്ടിണിയോടും മാത്രം.
അവര്‍ താമരയിലയില്‍
പ്രേമലേഖനങ്ങളെഴുതിയില്ല,
നാള്‍വഴിപ്പുസ്തകത്തില്‍ കൂടിവരുന്ന ചെലവും
കൂടാതെ നില്‍ക്കുന്ന വരവും
പൊരുത്തപ്പെടുത്താന്‍ ശ്രമിച്ച് വശംകെടുക മാത്രം.
പച്ചവെള്ളം തിന്ന്,
പാലുവിറ്റുണ്ടാക്കിയ പണം കൊണ്ട്
അവര്‍ അഞ്ചു കുട്ടികളെപ്പുലര്‍ത്തി
രണ്ടുപേരെ വഴിയില്‍ വെച്ച് കൂഴ കൊണ്ടുപോയി.
അമ്മയെ അടിമുടി അറിയാമെന്ന്
ഞാന്‍ അഹങ്കരിച്ചിരുന്നു.
ഓര്‍ത്തുനോക്കുമ്പോള്‍ എത്ര കുറച്ചുമാത്രമേ
എനിക്കറിയൂ എന്നറിയുന്നു.
അമ്മയ്ക്ക് വലിയമ്മയെയും ചെറിയമ്മയെയും പോലെ
ഭ്രാന്തില്ല; എങ്കിലും അവര്‍ അന്യരുടെ മുമ്പിലും
ഗൗളിയെപ്പോലെ ആത്മഗതം ചെയ്യുന്നതും
ഒറ്റയ്ക്കു നടക്കുമ്പോള്‍ ആലില പോലെ
പിറുപിറുക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
ഗോമതിപ്പശു മരിച്ച ദിവസവും
ചേട്ടനു ഫീസുകൊടുക്കാന്‍
ഓട്ടുപാത്രങ്ങള്‍ പണയംവെച്ച ദിവസവും
സഹായം ചോദിച്ചതിന് അമ്മാവന്‍
അവരെ ആട്ടിയോടിച്ച ദിവസവും
അച്ഛന്‍ തീര്‍ത്ഥാടനത്തില്‍ മരിച്ച വാര്‍ത്ത വന്ന ദിവസവും
അമ്മ ചായിപ്പിലെ ദൈവങ്ങളോടു
വഴക്കു കൂടുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ദൈവങ്ങളുടെ മറുപടി കേള്‍ക്കാന്‍ ഞാന്‍
ഒളിച്ചുനിന്നു; അമ്മയുടെ തേങ്ങലല്ലാതെ
മറ്റൊരു ശബ്ദവും ഞാന്‍ കേട്ടില്ല.
അമ്മ ഏറെയും സംസാരിച്ചിരിക്കുന്നത്
പശുവിനോടും പട്ടിയോടും കോഴിയോടും
കാക്കയോടും തൊടിയിലെ മരങ്ങളോടുമായിരുന്നു
അവരെ അനാഥയാക്കിയ മനുഷ്യരോട്
അവരങ്ങനെ പകരം വീട്ടി.
അമ്മ വെറുതെയിരിക്കുന്നത്
ഞാന്‍ കണ്ടിട്ടേയില്ല. രക്തസമ്മര്‍ദ്ദവും
ചുമയും കിതപ്പും ഒന്നിച്ചുശ്വാസംമുട്ടിക്കുന്ന
ഈ എണ്‍പതിലും അവര്‍ പാടത്തോ
തൊടിയിലോ പശുത്തൊഴുത്തിലോ
കുട്ടികളെ കുളിപ്പിച്ച തന്റെ കൈകള്‍ അഴുക്കാക്കുന്നു.
ചിലപ്പോള്‍ കൊയ്യുന്നു, ചിലപ്പോള്‍ മെതിക്കുന്നു
ചിലപ്പോള്‍ ചേറിക്കൊഴിക്കുന്നു
പതിരോട് പതിരിന്നിടയില്‍ ഒരു
നല്ല നെന്മണി തിരക്കുന്നു, വരുംകാലത്തിന്
നൂറുമേനി വിളയിക്കുവാന്‍.
കുട്ടികളെ കണ്‍മുന്നില്‍വെച്ച്
തീപ്പിടിച്ച വയ്ക്കോല്‍ തുരുമ്പുപോലെ
അവര്‍ ഈ ഞൊടി ചാരമാവുന്നു
ചക്രം ചവിട്ടുന്ന കുളംപോലെ
കാണെക്കാണെ വറ്റുന്നു
എണ്ണ തീര്‍ന്ന പട്ടടപോലെ പൊട്ടുന്നു.
ഇപ്പോഴേ എനിക്കു കാണാം:
അമ്മ ആകാശത്തെ
കറുമ്പിപ്പയ്ക്കളുടെ പിറകെ ഓടുന്നത്
ചന്ദ്രന്റെ തട്ടിമറിഞ്ഞ പാല്‍പ്പാത്രം
നേരെ വെയ്ക്കുന്നത്
ആന്യഗ്രഹങ്ങളില്‍ പശുവിനു പുല്ലുതേടി അലയുന്നത്
നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കുന്നത്
പറന്നുനടക്കുന്ന ആത്മാക്കളോടു സംസാരിക്കുന്നത്
സൂര്യന്റെ പുലരിക്കതിരുകളിലൂടെ
പേരക്കിടാങ്ങളെ തഴുകാന്‍ കൈനീട്ടുന്നത്
ചാറ്റല്‍ മഴയിലൂടെ ലോകത്തിന്റെ
പോക്കിനെക്കുറിച്ച് പിറുപിറുക്കുന്നത്
ഇടിമിന്നലിന്റെ പൂക്കുലപിടിച്ചു തുള്ളുന്നത്,
ഇടിമുഴക്കത്തിലൂടെ
നാളെയെക്കുറിച്ച് വെളിച്ചപ്പെടുന്നത്.

Thursday, June 8, 2017

അമ്മയെ കുളിപ്പിക്കുമ്പോൾ - സാവിത്രി രാജീവൻ

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ
കരുതൽ വേണം .
ഉടൽ കയ്യിൽ നിന്ന് വഴുതരുത്
ഇളം ചൂടായിരിക്കണം വെള്ളത്തിന് ,
കാലം നേർപ്പിച്ച
ആ ഉടൽ
കഠിന മണങ്ങൾ പരത്തുന്ന
സോപ്പു ലായനി കൊണ്ട് പതക്കരുത്,
കണ്ണുകൾ നീറ്റരുത്.

ഒരിക്കൽ
നിന്നെ കുളിപ്പിച്ചൊരു ക്കിയ
അമ്മയുടെ കൈകളിൽ
അന്ന് നീ കിലുക്കിക്കളിച്ച വളകൾ കാണില്ല
അവയുടെ ചിരിയൊച്ചയും

നിന്റെ ഇളം കടിയേറ്റ പഴയ മോതിരം
ആ വിരലിൽ നിന്ന് എന്നേ വീണുപോയിരിക്കും

എന്നാൽ
ഇപ്പോൾ അമ്മയുടെ കൈകളിലുണ്ട്
ചുളിവിന്റെ
എണ്ണമില്ലാത്ത ഞൊറി വളകൾ
ഓർമ്മകൾ കൊണ്ട് തിളങ്ങുന്നവ
ഏഴോ എഴുപതോ എഴായിരമോ
അതിൽ നിറഭേദങ്ങൾ?

എണ്ണാൻ മിനക്കെടേണ്ട
കണ്ണടച്ച്
ഇളം ചൂടു വെള്ളം വീണ്
പതു പതുത്ത ആ മൃദു ശരീരം
തൊട്ടു തലോടിയിരിക്കുക
അപ്പോൾ
ഓർമ്മകൾ തിങ്ങി ഞെരുങ്ങിയ
ആ ചുളിവുകൾ നിവർന്നു തുടങ്ങും
അമ്മ പതുക്കെ കൈകൾ നീട്ടി
നിന്നെ വീണ്ടും കുളിപ്പിച്ച് തുടങ്ങും
എണ്ണ യിലും താളിയിലും മുങ്ങി
നീ കുളിച്ചു സ്ഫുടമായി
തെളിഞ്ഞു വന്നു കൊണ്ടേയിരിക്കും

അപ്പോൾ
അമ്മ നിനക്ക് തന്ന ഉമ്മകളിലൊന്ന്
അമ്മക്ക് പകരം നൽകുക.

അമ്മയെ കുളിപ്പിക്കുമ്പോൾ
കുഞ്ഞിനെ കുളിപ്പിക്കുമ്പോഴെന്ന പോലെ..

Wednesday, March 9, 2016

അമ്മ - ഒ എന്‍ വി കുറുപ്പ്

ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒാരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരുകല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്
‍അ കൈവിരുതു പുകഴ്തുമാരും അ പുകഴ്‌ ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്‌
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ്‌ ശബ്ദഘോഷമായി
കല്ലിനും മീതെയായ്‌ ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താല്
‍ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത്‌ കഞ്ഞിയുമായ്‌ വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേന്തി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത്‌ തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
മൂക്കിന്റെതുമ്പത്ത്‌ തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി
മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു
ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി
കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു
ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു
കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ
ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല
ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം
കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ
വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി
കൂടെപ്പൊറുത്ത പുരുഷനോടും കൂടപ്പിറപ്പുകളോടുമായി
ഗത്ഗതത്തോടു പൊരുതിടുപോല്‍ അക്ഷരമോരോന്നുമൂന്നിയൂന്നി
അന്ത്യമാം തന്നഭിലാഷപ്പോള്‍ അഞ്ജലിപൂര്‍വ്വം അവള്‍ പറഞ്ഞു
ഭിത്തിയുറക്കാനീപ്പെണ്ണിനേയും ചെത്തിയകല്ലിന്നിടക്കു നിര്‍ത്തി
കെട്ടിപ്പടുക്കുമുന്‍പൊന്നെനിക്കുണ്ട്‌ ഒറ്റയൊരാഗ്രഹം കേട്ടുകൊള്‍വിന്‍
‍കെട്ടിമറയ്ക്കെല്ലെന്‍ പാതി നെഞ്ചം കെട്ടിമറയ്ക്കെല്ലേയെന്റെ കയ്യും
എന്റെ പൊന്നോമന കേണിടുമ്പോള്‍ എന്റെയടുത്തേക്ക്‌ കൊണ്ടുപോരൂ
ഈ കയ്യാല്‍ കുഞ്ഞിനെയേറ്റുവാങ്ങി ഈമുലയൂട്ടാന്‍ അനുവധിക്കൂ
ഏതുകാറ്റുമെന്‍ പാട്ടുപാടുന്നൂ ഏതു മണ്ണിലും ഞാന്‍ മടയ്ക്കുന്നു
മണ്ണളന്ന് തിരിച്ചു കോല്‍നാട്ടി മന്നരായ്‌ മധിച്ചവര്‍ക്കായി
ഒന്‍പതു കല്‍പ്പണിക്കാര്‍ പടുത്ത വന്‍പിയെന്നൊരാക്കോട്ടതന്‍ മുന്നില്
‍ഇന്നുകണ്ടേനപ്പെണ്ണിന്‍ അപൂര്‍ണ്ണസുന്ദരമായ വെണ്‍ശിലാശില്‍പ്പം
എന്തിനോവേണ്ടി നീട്ടിനില്‍ക്കുന്ന ചന്തമോലുന്നൊരാവലം കൈയ്യും
ഞെട്ടില്‍നിന്ന് പാല്‍ തുള്ളികള്‍ ഊറും മട്ടിലുള്ളൊരാ നഗ്നമാം മാറും
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു
കണ്ടുണര്‍ന്നെന്റെയുള്ളിലെ പൈതല്‍ അമ്മ അമ്മയെന്നാര്‍ത്തു നില്‍ക്കുന്നു