Showing posts with label വൈലോപ്പിള്ളി. Show all posts
Showing posts with label വൈലോപ്പിള്ളി. Show all posts

Monday, May 10, 2021

ശകുനം -വൈലോപ്പിള്ളിൽ ശ്രീധരമേനോൻ

------------------------------------
പതിവിൻ പടിയിന്നു പട്ടണത്തിലേക്കെത്താൻ
പടിവാതിലിൻ കൊളുത്തിട്ടു ഞാനിറങ്ങുമ്പോൾ
പാത തൻ വക്കത്തുണ്ടു മരിച്ചു കിടക്കുന്നു
പാവമാമൊരാൾ - പശി മൂലമോ രോഗത്താലോ?

ഇന്നലെ രാവിൽ തന്റെ നീണ്ട ജീവിതരാവി-
നന്ത്യയാമവും പോക്കി വീണൊരീയനാഥനെ
മഞ്ഞുകാലത്തിൻ പഴുത്തിലകൾക്കൊപ്പം മണ്ണിൽ
തഞ്ചുമാ മനുഷ്യനെ ഞാനടുത്തെത്തിപ്പാർത്തേൻ.

അല്ലലാം അജ്ഞാതമാം ഭയമാം ജുഗുപ്സയാം
തെല്ലിടയസ്വാസ്ഥ്യമാ, യെൻ നാഗരികചിത്തം
ഇത്തിരി പല്ലുന്തിയൊരാമുഖം നാടിൻ മുന്നേ-
റ്റത്തിനെ പരസ്യമായ് പുച്ഛിപ്പതായിത്തോന്നി

റോട്ടിലൂടപ്പോൾ വന്നാനെതിരേ, സംതൃപ്തി തൻ
തേട്ടലാമൊരു മൂളിപ്പാട്ടുമായൊരു മിത്രം
"ശവമോ" നോക്കിച്ചൊന്നാനദ്ദേഹം "നിങ്ങൾക്കിന്നു
ശകുനം നന്നായ്, പോയ കാരിയം കണ്ടേ പോരൂ."
--------------------------------------

Monday, September 18, 2017

കന്നിക്കൊയ്ത്ത്

പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരി
ചിന്നിയ കതിര്‍ ചുറ്റും കിടക്കെ

മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍
ഗ്രാമജീവിതകഥാ നാടകഭൂവില്‍

കെട്ടിയ മുടി കച്ചയാല്‍ മൂടി
ചുറ്റിയ തുണി ചായ്ച്ചൊന്നു കുത്തി (2)

വെറ്റില ചവച്ചുന്മദമോളം
വെട്ടിടും അരിവാളുകളേന്തി

ഒന്നിച്ചാനമ്ര മെയ്യോടെ നില്പൂ
കന്നിപ്പാടത്തു കൊയ്ത്തുകാര്‍ നീളെ (2)

നല്‍പുലര്‍കാലപാടല വാനില്‍
ശുഭ്രമേഘ പരമ്പര പോലെ (2)

ആകെ നേര്‍വഴി പാലിപ്പിനാരും
ആനപോലെ കടന്നു കൊയ്യല്ലേ (2)

താഴ്ത്തിക്കൊയ്യുവിന്‍ തണ്ടുകള്‍ ചേറ്റില്‍
പൂഴ്ത്തി തള്ളൊല്ലേ നെല്ലു പൊന്നാണേ

തത്തപോലെ മണിക്കതിര്‍ മാത്രം
കൊത്തിവയ്കലാ നീ കൊച്ചുപെണ്ണെ (2)

കൊയ്യുവാനോ നീ വന്നതു കൊള്ളാം
കൊഞ്ചുകാളാഞ്ചിമീന് പിടിപ്പാനോ (2)

നീട്ടിയാല്‍പ്പോര നാവുകൊണ്ടേവം
നീട്ടിക്കൊയ്യണം നീയനുജത്തീ

കാതിലം കെട്ടാന്‍ കൈവിരുതില്ലേ
നീ തലക്കെട്ടു കെട്ടിയാല്‍പ്പോരും

ചെമ്മില്‍ച്ചെങ്കതിര്‍ ചേര്‍ത്തരിഞ്ഞേവം
തമ്മില്‍പ്പേശുന്നു കൊയ്ത്തരിവാള്‍കള്‍ (2)

പാടുവാന്‍ വരുന്നീലവര്‍ക്കെന്നാല്‍
പാരമുണ്ടു പയ്യാരങ്ങള്‍  ചൊല്‍വാന്‍ (2)

തെങ്ങണിത്തണലാര്‍ന്നിവര്‍ തീരത്ത്
അങ്ങ് കൂടിക്കഴിഞ്ഞിടും ഗ്രാമം (2)

നിത്യവും ജീവിതം വിതയേറ്റി
മൃത്യുകൊയ്യും വിശാലമാം പാടം (2)

തത്ര കണ്ടിടാം കൊയ്തതിന്‍ ചാമ്പല്‍
ക്കുത്തിലേന്തിക്കുളുര്‍ത്ത ഞാര്‍ക്കൂട്ടം (2)

അത്തലിന്‍കെടുപായലിന്‍മീതെ
യുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം (2)

ചൂഴെയെത്തുന്ന രോഗദാരിദ്ര്യ
ച്ചാഴിയൂറ്റിക്കുടിച്ചതിന്‍കോട്ടം (2)

ചെഞ്ചെറുമണികൊത്തിടും പ്രേമ
പഞ്ചവര്‍ണ്ണക്കിളിയുടെയാട്ടം (2)

എത്ര വാര്‍ത്തകളുണ്ടിതേപ്പറ്റി
ക്കൊയ്ത്തുകാരുടെയിപ്പഴമ്പായില്‍ (2)

കന്യ പെറ്റുപോല്‍ മറ്റൊരു ബാല-പെണ്ണിനെ
കട്ടുകൊണ്ടുപോയ് പ്രേയാന്‍ (2)

മുത്തന്‍ തൂങ്ങിമരിച്ചുപോല്‍ തായെ
പുത്രന്‍ തല്ലിപോലഭ്യസ്തവിദ്യന്‍  (2)

എത്ര ചിത്രം പുരാതനം എന്നാല്‍
പുത്തനാമീക്കഥകളിലെല്ലാം (2)

ധീരം വായ്ക്കുന്നു കണ്ണുനീര്‍ക്കുത്തില്‍
നേരമ്പോക്കിന്റെ വെള്ളിമീന്‍ ചാട്ടം (2)

ആകുലം മര്‍ത്ത്യമാനസം ധീരം
ആകിലും കാലമെത്രമേല്‍ ക്രൂരം (2)

കൊയ്യുവാനോ ഹാ ജീവിതഭാരം
കൊണ്ടുതാനോ കുനിഞ്ഞൊരീ മുത്തി (2)

വായ്‌ച്ചെഴും കന്നിപ്പാടത്തൊരുണ്ണി-
യാര്‍ച്ചപോല്‍ പണ്ടു മിന്നിയ തന്നില്‍ (2)

ഇന്നവള്‍ക്കുതിര്‍നെല്ക്കതിര്‍ താഴേ-
നിന്നെടുക്കാനും എത്രതാന്‍ നേരം (2)

ഏറെ വേലയാല്‍ വേദനയാലും
ചോരനീര്‍വറ്റി ചുങ്ങിയ തന്‍മെയ് (2)

നാലുംകൂട്ടി മുറുക്കിയശേഷം
കാലം തുപ്പാന്‍പോംത്തമ്പലം പോലായ്

നെല്ലിനോടു പിറുപിറുത്തെന്തോ
ചൊല്ലിനില്ക്കുമീയന്യയാം നാരി

കന്നിനാളിലേ ഗ്രാമസംഗീത-
കിന്നരന്‍ താലികെട്ടിയ തന്വി

ഇങ്ങു പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കേ (2)
തെങ്ങുറുമിവാളുച്ചലിപ്പിക്കേ

പാടിപോലിവള്‍ പണ്ടഭിമാനം
തേടുമുത്തരകേരളവീര്യം  (2)

ഒറ്റയായ് അവള്‍ പിന്നീടു വീട്ടില്‍
പെറ്റ മാലുകളോടടരാടി

പേപിടിച്ചു കാല്‍ച്ചങ്ങല പുച്ഛം
പേശവേ അന്ത്യഗാനങ്ങള്‍ പാടി (2)

തന്മതിഭ്രമം തീര്‍ന്നുപോയ് എന്നാല്‍
ആ മുളങ്കിളി പാടില്ല മേലില്‍ (2)

എന്തിനേറെ ഈ കൊയ്‌വതില്‍ ആരെ
എന്റെയോമലെന്നെന്‍ കരള്‍ ചെല്‍വൂ (2)

കൊയ്ത്തു നിര്‍ത്തിയിടയ്ക്കിടക്കെന്നെ
യെത്തിനോക്കുമേതാളുടെ കണ്‍കള്‍

എന്നിലോരോ കിനാവുകള്‍ പാകി
എന്റെ പാട്ടിന്നു പൂഞ്ചിറകേകി (2)

എട്ടുരണ്ടിലെച്ചാരുത പൊന്മൊ-
ട്ടിട്ടു നില്ക്കുമാപ്പെണ്‍കൊടിപോലും

വേട്ടു കൂട്ടുപിരിഞ്ഞുപോയ് ഏതോ
നാട്ടിലാനന്ദം നാട്ടിയശേഷം

ജീവിതത്തിന്റെ തല്ലിനാല്‍മെയ്യുള്‍-
പ്പൂവിതളുകള്‍ പോയ് വടുക്കെട്ടി

പേര്‍ത്തുമെത്തുമീപ്പാടത്തു കൊയ്യാന്‍
പാഴ് തുണിയില്‍ പൊതിഞ്ഞൊരു ദുഃഖം (2)

വെണ്‍കതിര്‍പോല്‍ നരച്ചൊരാശ്ശീര്‍ഷത്തിങ്കല്‍
നര്‍മ്മങ്ങള്‍ തങ്ങിനിന്നാലും
ആയതിന്‍ മഹാധീരത വാഴ്ത്താന്‍
ഗായകനിവന്‍ കൂടെയുണ്ടാമോ

കന്നിനെല്ലിനെയോമനിച്ചെത്തി
യെന്നൊടോതീ സദാഗതി വായു (2)

നിര്‍ദ്ദയം മെതിച്ചീ വിളവുണ്മാന്‍
മൃത്യുവിന്നേകും ജീവിതംപോലും
വിത്തൊരിത്തിരി വെയ്ക്കുന്നു വീണ്ടും
പത്തിരട്ടിയായ്‌പ്പൊന്‍ വിളയിപ്പാന് (2)

കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ
പിന്നയെത്രയോ കൊയ്ത്തുപാടത്തില്

ഹാ വിജഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍
തന്‍വിരിമിഴിത്തെല്ലിനാലീ നിന്‍
മുന്നില്‍ നാകം തുറക്കുമീത്തയ്യല്‍

കണ്ണുനീര്‍ച്ചാലില്‍ മണ്ണടിഞ്ഞേക്കാം
നിന്‍പിപഞ്ചിയും മൂകമായ്‌പ്പോകാം
എന്നിരിക്കിലുമന്നെഴും കൊയ്ത്തില്‍
സ്വിന്നമാം കവിള്‍ത്തട്ടിലെച്ചോപ്പാല്‍
ധന്യനാമേതോ ഗായകബാലന്‍
തന്നുയിരിനെയുജ്ജ്വലമാക്കി

തന്വിമാരൊത്തു കൊയ്യുവാന്‍ വന്ന
കന്നിമാസത്തിന്‍ കൗതുകംപോലെ
കണ്ണിനാനന്ദം നല്കിടും ഗ്രാമ
കന്യയാളൊന്നീപ്പാടത്തു കൊയ്യും

നിങ്ങള്‍താനവര്‍‌ ഇന്നത്തെപാട്ടില്‍
നിന്നു ഭിന്നമല്ലന്നെഴും ഗാനം (2)

ഇപ്പൊരുളറിയാതറിഞ്ഞാവാം
നില്പതിമ്പമായ് ഗ്രാമീണചിത്തം (2)

ആകയാല്‍ ഒറ്റയൊറ്റയില്‍ക്കാണു-
മാകുലികളെപ്പാടിടും വീണേ (2)

നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം

Wednesday, February 8, 2017

ജീവിതഗാനം - വൈലോപ്പിള്ളി

എന്തൊന്നാല്‍ ഭൂദേവി ചൈതന്യമേലുന്നു,
ചന്തം പുലര്‍ത്തുന്നു സര്‍വകാലം,

ഹൃദ്യമജ്ജീവിതമാസ്വദിച്ചാസ്വദി,-
ച്ചദ്യഞാന്‍ ധന്യരില്‍ ധന്യനായേന്‍.

എന്നുടെ ശ്വാസനിശ്വാസമരുത്തിലു-
ണ്ടെണ്ണിയാല്‍ തീരാത്ത ജീവജാലം

മണ്‍തരിയോരോന്നും ജീവശതങ്ങള്‍ക്കു
മന്ദിരമാകും ബ്രഹ്മാണ്ഡമല്ലൊ.

പാറിയും നീന്തിയു,മോടിയും ചാടിയും
പോരടി,ച്ചന്യോന്യമോമനിച്ചും

വാഴ്കയാണെപ്പോഴുമെമ്പാടും പ്രാണികള്‍,
ലോകൈകവിത്തിന്‍ പണിത്തരങ്ങള്‍,

കണ്ണീരും പുഞ്ചിരിപ്പാലും കലര്‍ന്നൊരീ
മന്നിലെ ജീവിതവാഹിനിയില്‍

പാവമാമെന്നെയും കൂടിയൊഴുക്കിയ
പാവനാത്മാവേ ഞാന്‍ കൈ തൊഴുന്നേന്‍

അങ്ങേയനുഗ്രഹവ്യഗ്രമാം കൈത്തലം
ഞങ്ങള്‍ക്കു പൊല്‍ക്കുടയായ് വരട്ടെ.

ഈ വിശ്വശില്പിതന്‍ മുഖ്യോപഹാരമാം
ജീവിതം ഭാരമെന്നാരു ചൊല്ലും?

കമ്രകിരീടമാണായത്,ദു:ഖത്തിന്‍
കയ്പിലും മാധുര്യം കാണുമല്ലൊ.

അല്ലല്‍ തറയ്ക്കുകില്‍കൂടിയും ലോകത്തെ-
യുള്ളഴിഞ്ഞെന്നെന്നും സ്നേഹിയ്ക്കും ഞാന്‍

തല്ലുകൊണ്ടീടിലും വീട്ടിലൊതുങ്ങുവാ-
നല്ലയോ ബാലകനാഗ്രഹിപ്പൂ?

അന്ധകാരത്തിലേയ്ക്കെന്നെ വലിച്ചിടു-
മന്ത്യമാം ശ്വാസത്തില്‍ക്കൂടിയും ഞാന്‍

വാച്ചൊരിസ്സംസാരം പാല്‍ക്കടല്‍ തന്നെ,യ-
തൈശ്വരമാണെന്നു പാടിനിര്‍ത്തും.

കാക്ക - വൈലോപ്പിള്ളി ശ്രീധരമേനോന്‍

കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍
സൂര്യപ്രകാശത്തിനുറ്റ തോഴി,
ചീത്തകള്‍ കൊത്തി വലിക്കുകിലു-
മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍,
കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍.
പൊന്നുപുലരിയുണര്‍ന്നെണീറ്റു
ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍,
കാളുന്ന വാനത്തു നാളികേര-
പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍,
മുത്തൊക്കുമത്താഴവറ്റു വാനിന്‍
മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍,
കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും
കാക്ക കരഞ്ഞിടും താരനാദം,
"ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ്
കാരണവത്തി തന്നുക്തിപോലെ!
പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത,തത്ത,കുയില്‍,പിറാക്കള്‍.,
ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി-
ക്കെപ്പോഴും കാക്കയോടെന്നു ഞായം!
ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍
നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍
മേലെ മധുരക്കിഴങ്ങുവള്ളി-
പോലേ പുക പടര്‍ന്നേറിടുമ്പോള്‍,
അങ്ങാശു കോലായിലമ്മ ചോറിന്‍
ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍,
ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍
ഞാഞ്ഞൂലുമായ് പടവെട്ടിടുമ്പോള്‍,
ചോടുകള്‍വെച്ചു ചെരിച്ചുനോക്കി-
ചൂടെഴും പൂട ചൊറിഞ്ഞുവീഴ്ത്തി,
നീട്ടി വിളംബരം ചെയ്‌വൂ കാക്ക
നാട്ടിന്‍പുറത്തെക്കുടുംബ സൗഖ്യം!
ചേലുകള്‍ നോക്കുവോളല്ല നാനാ-
വേലകള്‍ ചെയ്യുവോളിക്കിടാത്തി.
ലോലമായ്‌ മുവ്വിതളുള്ള നീല-
ക്കാലടിയെങ്ങു പതിഞ്ഞിടുന്നോ,
ആ നിലമൊക്കെയും ശുദ്ധിയേല്‍പ്പൂ
ചാണകവെള്ളം തളിച്ചപോലെ!
പാഴിലഴുക്കുപെടുന്ന മുക്കില്‍,
ചാഴിപുഴുക്കള്‍ കടന്ന ദിക്കില്‍,
വേലയ്ക്കു ചെന്നു മിനപ്പെടുത്തും
നീലിപ്പുലക്കള്ളിയല്ലി കാക്ക?
ലോകാഭിരാമമാണാത്തിരക്കില്‍
സ്നേഹാധികാരശകാരഘോഷം!
പച്ചമുരുക്കിന്റെ ചില്ലതോറും
പത്മരാഗങ്ങള്‍ വിളഞ്ഞിടുമ്പോള്‍
കൂത്തടിപ്പൂ തേന്‍ കുടിച്ചു കാക്ക,
പൂത്തിരുവാതിരപ്പെണ്ണുപോലെ!
ആണിനെക്കൊത്തി ച്ചൊറിഞ്ഞിടുന്നൂ,
നാണമാര്‍ന്നൂളിയിട്ടോടിടുന്നു.
ഉച്ചലല്‍പ്പീലിവിശറിയാലേ
മച്ചിലെദ്ദീപമണച്ചിടുന്നു.
എന്തു കുഴഞ്ഞാട്ട,മെന്തു നോട്ടം,
എന്തു പരിഭവ,മെന്തൊരിഷ്ടം!
വേലയ്ക്കു നില്‍ക്കും കറുത്തപെണ്ണേ
കേളിക്കു നിന്നെയാര്‍ കേമിയാക്കി?
കൂവലിലാരു മധു കലര്‍ത്തി,
തൂവലില്‍ച്ചാരു മണംവളര്‍ത്തി?
താമസപിണ്ഡത്തിനുള്ളിലാരോ
താമരപ്പൂവു വിടര്‍ത്തിനിര്‍ത്തി?

ഇവനെക്കൂടി - സച്ചിദാനന്ദന്‍

(മഹാകവി വൈലോപ്പിള്ളിക്ക് അന്ത്യപ്രണാമം)

ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താല്‍
മെലിഞ്ഞ കുളിര്‍നീരിന്‍ കൈകളാല്‍ നിളാനദീ!
ഇവനായുയര്‍ത്തുക
തുമ്പിക്കൈ പഞ്ചാരിക്കു
ചെവിയാട്ടിടുമാലിന്‍-
ചോട്ടിലെപ്പൂരക്കാറ്റേ!
മൂടുക തിരുവില്വാ-
മലയില്‍ പുനര്‍ജനി
നൂണെത്തും നിലാവിനാ-
ലീ ജഡം ധനുരാവേ!
കുനിയൂ സ്വപ്നാസ്വസ്ഥ-
മീ നെറ്റി ചുംബിക്കുവാന്‍
നിളയേയുമയായ
ദേവതാത്മാവാം സഹ്യന്‍!
ഇവനേ ഞങ്ങള്‍ക്കോണ-
പ്പാട്ടിനു ചോടായ്, കന്നി-
വയലില്‍ നെല്ലിന്‍ പാലായ്,
വീര്യമായ് തെക്കന്‍ പാട്ടില്‍,
ഇവനേ നിറച്ചു തേന്‍
പാതിരാപ്പൂവില്‍, കാക്ക-
ച്ചിറകില്‍ സൂര്യോത്സവം,
ശൈശവമിളനീരില്‍,
അറിവില്‍ പച്ച, കൈത-
പ്പൂവിലാതിരാച്ചന്ദ്രന്‍,
മുറിവില്‍ മൂര്‍ച്ച, മുള-
ങ്കാടിന്നു കുറുങ്കുഴല്‍.

ഇവനെക്കൂടിസ്സ്വീകരിക്കുക കപിലര്‍തന്‍
മരുതുമിലഞ്ഞിയും നനച്ചൊരെന്‍ തായ്‌നദീ!

ഒരുനാള്‍ പിതാവിന്‍ തോള്‍
വിട്ടിറങ്ങി നീ, നീല-
ക്കുറിഞ്ഞിക്കാടിന്‍ മിന്നല്‍-
പ്പിണര്‍പോലുറവയായ്
മഞ്ഞിന്റെ പടവുക-
ളിറങ്ങീ ചിലമ്പൊലി,
പുള്ളുവക്കുടം കാട്ടില്‍,
ചുരത്തില്‍ പാണത്തുടി.
പ്രായമായ് കരിമ്പന-
നടുവില്‍ തീണ്ടാനാഴി
സീതപോല്‍ വിറയ്ക്കുന്ന
മലവാരത്തില്‍; നീറി
നീ വിജനതകളില്‍
ദമയന്തിതന്‍ കീറ-
ച്ചേലയില്‍, സാനുക്കളി-
ലലഞ്ഞു പൊരുള്‍ തേടി.
പൂതത്തെ മുലപ്പാലാല്‍
വെന്നു, പാതിരാകളില്‍
നൂണു നീ നരകത്തിന്‍
പാലങ്ങള്‍ നരിച്ചീര്‍പോല്‍.
അപ്പോഴാണിവനെത്തീ-
യെട്ടുകെട്ടുകള്‍ കത്തും
പട്ടട വെണ്ണീറില്‍ തന്‍
നെല്ലിക്കു നീര്‍ കോരുവാന്‍.
ആചമിച്ചുതന്നുള്ള-
ങ്കൈയിന്‍ നിന്‍ തീരക്കണ്ണീര്‍-
പ്പാടം: തന്‍ തടവറ
ക്കിണ്ണത്തിലിന്നിന്‍ കാള-
കൂടമുണ്ടിവന്‍ നാളെ-
ക്കുഞ്ഞുങ്ങള്‍ക്കമൃതാകാന്‍,
വീടൊഴിഞ്ഞവരുടെ
വേവിന്നാല്‍ത്തണലാകാന്‍.

ഇവനെക്കൂടിസ്സ്വീകരിക്കുക, യാറാട്ടിന്നു
വരവായിവന്‍, നിരാഭരണന്‍, നാദാകാരന്‍.

ഇവന്നു കൊടി പനി-
നീര്‍ മുള്ളില്‍ പടര്‍ന്നേറു-
മൊരു കയ്പവല്ലരി,
വാഹനം കടല്‍ക്കാക്ക,
പുലി നേര്‍ക്കുമ്പോളോണ-
വില്ലാണു ദിവ്യായുധം
കുരുത്തോലയും കൊടി-
ത്തൂവ്വയും തിരുവാട,
കനലാഴിയില്‍ നൃത്തം,
വചനമപ്പം, കുരു-
മുളകാല്‍ നിറമാല,
പൂജിക്കാന്‍ കുറവന്മാര്‍,
മലയ്ക്കു മകന്‍, വിളി-
പ്പുറത്തു മുറിവേറ്റ
വനങ്ങള്‍, മനങ്ങള്‍ തന്‍
മൃഗങ്ങള്‍ വിളിക്കുകില്‍
പെരുമാളിവന്‍ നേരാം
വാക്കിനും വടക്കിനും:
ഇവന്നു പ്രിയമേറ്റം
കലികാലത്തിന്‍ തോറ്റം.

ഇവനെക്കൂടിസ്സ്വീകരിക്കുക, നീര്‍ താണാലും
വരളാതിന്നും കടല്‍ തേടുന്ന നിളാനദീ!

പുരങ്ങള്‍ നിന്നില്‍ വിഷം
തുപ്പുന്നു; പരണന്റെ
ചുരപ്പുന്നയും പ്ലാശും
പയ്നിയും തളരുന്നു.
കുരച്ചുനില്‍ക്കും മൃത്യു
വളയും ഗ്രാമങ്ങളെ
മയക്കുവെടിവെച്ചു
വീഴ്ത്തുന്നു നായാട്ടുകാര്‍.
ഏറുന്നു വീണ്ടും നമ്മ-
ളൊഴിച്ച പിശാചുകള്‍
കാവിയില്‍, വെളുപ്പി-
ലാത്മാക്കള്‍ക്കു വിലപേശി.
ഓണത്തിലുണരുന്നു
വാമനന്‍; വിഷുക്കണി
പാളത്തിലെന്നും വീഴു-
മസ്വസ്ഥയുവരക്തം.
ആതിരാ രാവിന്‍ രുദ്ര-
കീര്‍ത്തനങ്ങള്‍ തന്‍ തൂക്കി-
ലാടുന്ന പൊന്നുണ്ണിക്കു
ദംഷ്ട്രയും നെറ്റിക്കണ്ണും.
പാരുഷ്യം പെരുകുന്നു
വാക്കിലും മനസ്സിലും.
മാതുലാ, പൊറുത്താലും-
തീര്‍ന്നു മാമ്പഴക്കാലം.

മിടിപ്പു താഴുന്നതെന്‍
ഭാഷതന്‍ നെഞ്ചിന്നല്ലോ
ഇറക്കിക്കിടത്തിയ-
തെന്റെ യൗവനമല്ലോ
തിരുമ്മിയടച്ചതു
നീതി തന്‍ മിഴിയല്ലോ
തഴുതിട്ടതോ, സ്നേഹ-
നീലമാം കലവറ.
ചിതയില്‍പ്പൊട്ടുന്നതെന്‍
നാടിന്റെ നട്ടെല്ലല്ലോ,
മണലിലെരിഞ്ഞമ-
രുന്നതോ മലര്‍കാലം.
താഴുന്നു വെയില്‍, തണു-
പ്പേറുന്നൂ; ഒടുക്കത്തെ
മാവില്‍ കൂടണയു-
മൊറ്റക്കിളി ചിലയ്ക്കുന്നു:

ʻപാവമീ നാടിന്‍ സ്വര്‍ണക്കിണ്ണമായിരുന്നിവന്‍:
ദാ, നോക്കു വാനില്‍: പൂര്‍ണചന്ദ്രനായവന്‍ വീണ്ടും.ʼ

Thursday, March 24, 2016

പന്തങ്ങള്‍ - വൈലോപ്പിള്ളി ശ്രീധര മേനോന്‍

ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍ !

Tuesday, March 8, 2016

മാമ്പഴം - വൈലോപ്പിള്ളി ശ്രീധര മേനോന്‍

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുല്‍
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു