Showing posts with label Vayalar. Show all posts
Showing posts with label Vayalar. Show all posts

Wednesday, February 8, 2017

ഭൂമി സനാഥയാണ് - വയലാര്‍ രാമവര്‍മ്മ

പ്രപഞ്ചഗോപുരവാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നു

ആദിയിലാകാശങ്ങളിൽ നിന്നൊരു
നാദതരംഗം പോലേ
കാലത്തിന്റെ ശിരസ്സിലിരുന്നൊരു
പീലിത്തിരുമുടിപോലേ
സ്വപ്നം കാണും തിരുമിഴികൾക്കൊരു
സ്വാഗതഗാനവുമായി
നക്ഷത്രക്കതിർ നട്ടുവളർത്തിയൊ-
രക്ഷയപാത്രവുമായി

പ്രപഞ്ചഗോപുരവാതിൽ തുറന്നു
പണ്ടു മനുഷ്യൻ വന്നു
വിശ്വപ്രകൃതി വെറുംകൈയോടെ
വിരുന്നു നൽകാൻ നിന്നു.

കോടിയുഗങ്ങൾക്കകലേ - ദൈവം
കൂടിജനിക്കും മുൻപേ
സൂര്യനിൽ നിന്നൊരു ചുടുതീക്കുടമായ്‌
ശൂന്യാകാശസരസ്സിൽ
വീണുതണുത്തുകിടന്നു മയങ്ങി-
യുണർന്നവളല്ലോ ഭൂമി.
വായുവിലീറൻ ജീവകണങ്ങളെ
വാരിച്ചൂടിയ ഭൂമി.

യുഗഹംസങ്ങൾ മേഞ്ഞുനടന്നൊരു
യൂഫ്രട്ടീസിൽ,ടൈഗ്രീസിൽ
സിന്ധുവിൽ,ഗംഗയിൽ,ഹിമവാഹിനികളി-
ലന്നൊരു ഗാനമുയർന്നു
അപാരനിശ്ശബ്ദതയിൽ നിന്നുമൊ-
രാരാധനയുടെ ഗാനം
അണുപരമാണുപരമ്പരകളിലെ
പുനരുജ്ജീവനഗാനം.

ഭൂമിക്കന്നു മനുഷ്യൻ നൽകീ
പൂവുകൾ രോമാഞ്ചങ്ങൾ
കാമുകരായീ സന്ധ്യകൾ , കാറ്റൊരു-
പ്രേമഗായകനായി
ശാരദമേഘം ചാമരമായി
ചന്ദ്രിക ചന്ദനമായി
വാർ മഴവില്ലിൻ വർണപ്പുടവകൾ
വാരിയുടുത്തൂ ഭൂമി.

അന്നുമനുഷ്യൻ തീർത്തൂ ഭൂമിയി-
ലായിരമുജ്ജ്വല ശിൽപ്പങ്ങൾ
അളകാപുരികൾ, മഥുരാപുരികൾ
കലയുടെയമരാവതികൾ.

അഷ്ടൈശ്വര്യസമൃദ്ധികൾ ചൂടി-
യനശ്വരയായീ ഭൂമി
സങ്കൽപ്പത്തിനു ചിറകുകൾ കിട്ടീ
സനാഥയായീ ഭൂമി.

മണ്ണിലെ ജീവിതഖനികളിൽ മുഴുവൻ
പൊന്നു വിളഞ്ഞതു കാൺകെ
സൂര്യൻ കോപം കൊണ്ടു ജ്വലിച്ചു
ശുക്രനു കണ്ണു ചുവന്നു.

ഭൂമിയെയൊന്നു വലം വച്ചൊരുനാൾ
പൂന്തിങ്കൾക്കല പാടീ
"പറഞ്ഞയക്കുക ദേവി- മനുഷ്യനെ-
യൊരിക്കലിവിടെക്കൂടി..."

Thursday, March 24, 2016

താടക എന്ന ദ്രാവിഡ രാജകുമാരി - വയലാര്‍

വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍
നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍
പാര്‍വ്വതീപൂജയ്ക്ക് പൂനുള്ളുവാന്‍ വന്ന
ദ്രാവിഡരാജകുമാരിയാം താടക
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
താമരചോലകള്‍ക്കക്കരെ
ഭാര്‍ഗ്ഗവരാമന്‍ തെളിച്ചിട്ട സഞ്ചാരവീഥിയില്‍
കണ്ടു ശ്രീരാമനെ
ഏതോ തപോധനന്‍
കൊണ്ടുനടക്കുന്ന കാമസ്വരൂപനെ
സ്ത്രീഹൃദയത്തിനുന്‍മാദമുണര്‍ത്തുമാ മോഹന
ഗോപാംഗഭംഗി നുകര്‍ന്നവള്‍, കണ്ണെടുക്കാതെ,
കണ്ണെടുക്കാതൊരഭൗമ രോമാഞ്ചമാര്‍ന്നു നിന്നാള്‍
സലജ്ജം സകാമം സവിസ്മയം
രാജീവപുഷ്പശരങ്ങളേറ്റാദ്യമായ് രാമനില്‍
മോഹം തുടിച്ചുണര്‍ന്നീടവേ,
താടി തടവി ചിരിച്ചു ചൊല്ലീ മുനി
താടകയെന്ന നിശാചരിയാണവള്‍.
ആര്യഗോത്രത്തലവന്‍മാര്‍ അനുചരന്‍മാരുമായ്
ദക്ഷിണഭാരതഭൂമിയില്‍ സംഘങ്ങള്‍
സംഘങ്ങളായ് വന്നു് സംസ്കാരസംഹിതയാകെ
തിരുത്തിക്കുറിച്ചനാള്‍, വാമനന്‍മാരായ്
വിരുന്നുവന്നീ ദാനഭൂമിയില്‍
യാഗപശുക്കളെ മേച്ചനാള്‍
ദ്രാവിഢരാജാധിരാജകിരീടങ്ങള്‍
ഈ മണ്ണിലിട്ടു് ചവിട്ടി ഉടച്ചനാള്‍,
വിശ്വമാതൃത്വത്തെ വേദമഴുവിനാല്‍
വെട്ടി പുരോഹിത പാദത്തില്‍ വെച്ചനാള്‍.
ആദ്യമായ് ആര്യവംശാധിപത്യത്തിനെയാട്ടിയകറ്റിയ
രാജകുമാരിയെ, താടകയെ, കണ്ടു്,
കോപാരുണങ്ങളായ് താടി വളര്‍ത്തും
തപസ്വി തന്‍ കണ്ണുകള്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ചിത്രശിലാതലങ്ങള്‍ക്കു് മീതെ
മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍
ആ രാത്രി സ്വപ്നവും കണ്ടു് വനനദീതീരത്തു്
ശ്രീരാമചന്ദ്രനുറങ്ങവേ, കാട്ടിലൂടെ, ഒച്ചയുണ്ടാക്കാതെ,
അനങ്ങാതെ, ഓട്ടുവളകള്‍ കിലുങ്ങാതെ,
ഏകയായ്, ദാശരഥിതന്‍ അരികത്തു്
അനുരാഗദാഹപരവശയായ് വന്നു താടക.
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളില്‍, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
ഞാണ്‍ വടുവാര്‍ന്ന യുവാവിന്റെ കൈകളില്‍
തോള്‍ വരെയെത്തിക്കിടന്ന കാര്‍ക്കൂന്തലില്‍
ഹേമാംഗകങളിൽ, താടകതന്‍ തളിര്‍ത്താമരമൊട്ടിളം
കൈവിരല്‍ ഓടവെ
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
അജ്ഞാതം ഏതോ മധുരാനുഭൂതിയില്‍
അര്‍ദ്ധസുപ്താന്തര്‍വികാരമുണരവേ...
ആദ്യത്തെ മാദകചുംബനത്തില്‍ തന്നെ
പൂത്തുവിടര്‍ന്നുപോയ് രാമന്റെ കണ്ണുകള്‍
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
മുത്തുകിലുങ്ങും സ്വരവുമായ് ചോദിച്ചു
മുഗ്ദാനുരാഗ വിവശയായ് താടക
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ആര്യവംശത്തിന്നടിയറ വെക്കുമോ
സൂര്യവംശത്തിന്റെ സ്വര്‍ണ്ണസിംഹാസനം
ചുറ്റുമുറങ്ങിക്കിടന്ന മഹര്‍ഷിമാര്‍ ഞെട്ടിയുണര്‍ന്നു
നിശ്ശബ്ദയായ് പെണ്‍കൊടി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടു
നടുങ്ങി വിന്ധ്യാടവി
യജ്ഞകുണ്ഠത്തിനരികില്‍
വിശ്വാമിത്ര ഗര്‍ജ്ജനം കേട്ടൂ
വില്ലുകുലയ്ക്കൂ, ശരം തൊടുക്കൂ,
രാമാ, കൊല്ലൂ
നിശാചരി താടകയാണവള്‍
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
ആദ്യമായ് രാമന്റെ മന്‍മഥാസ്ത്രം
മാല ചാര്‍ത്തിയ രാജകുമാരിതന്‍ ഹൃത്തടം
മറ്റൊരസ്ത്രത്താല്‍ തകര്‍ന്നു പോയ്
സ്തബ്ധനായ് പുത്രീ വിയോഗവ്യഥയില്‍ വിന്ധ്യാചലം

ആത്മാവില്‍ ഒരു ചിത - വയലാര്‍

അച്ഛനുറങ്ങികിടക്കുന്നു നിശ്ചലം;
നിശബ്ദതപോലുമന്നു നിശബ്ദമായ്..
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി
നിന്നുപോയ് ഞാന്ന് നിഴലുകള്‍ മാതിരി
ഇത്തിരി ചാണകം തേച്ച വെറും
നിലത്തച്ഛനുറങ്ങാന്‍ കിടന്നതെന്തിങ്ങനെ
വീടിനകത്തു കരഞ്ഞുതളര്‍ന്നമ്മ
വീണുപോയ് നേരം വെളുത്ത നേരം മുതല്‍
വാരിയെടുത്തെന്നെയുമ്മവെച്ചമ്മയെന്നൊരോന്നു
ചൊല്ലി കരഞ്ഞതോര്‍ക്കുന്നു ഞാന്‍
നൊമ്പരം കൊണ്ടു വിതുമ്പി ഞാന്‍
എന്‍ കളി പമ്പരം കാണാതിരുന്നതുകാരണം
വന്നവര്‍ വന്നവര്‍ എന്നെ നോക്കികൊണ്ടു
നെടുവീര്‍പ്പിടുന്നതെങ്ങിനെ..
ഒന്നുമെനിയ്ക്കു മനസ്സിലായില്ല
അച്ഛനിന്നുണരാത്തതും ഉമ്മതരാത്തതും
ഒച്ചയുണ്ടാക്കുവാന്‍ പാടില്ല
ഞാന്‍ എന്റെ അച്ഛനുറങ്ങി ഉണര്‍ന്നെണീയ്ക്കുന്നതും വരെ
പച്ചപ്പിലാവില തൊപ്പിയും വെച്ചുകൊണ്ടച്ഛന്റെ
കണ്‍പീലി മെല്ലെ തുറന്നു ഞാന്‍
പെയ്തുതോരാത്ത മിഴികളുമായ്
എന്റെ കൈതട്ടിമാറ്റി പതുക്കെയെന്‍ മാതുലന്‍
എന്നെയൊരാള്‍വന്നെടുത്തു തോളത്തിട്ടു കൊണ്ട് പോയ്
കണ്ണീര്‍ അയാളിലും കണ്ടു ഞാന്‍
എന്തുകൊണ്ടാണച്ഛനിന്നുണരാത്തതെന്നെ-
ന്നെയെടുത്തയാളോടു ചോദിച്ചു ഞാന്‍
കുഞ്ഞിന്റെയച്ഛന്‍ മരിച്ചുപോയെന്നയാള്‍
നെഞ്ഞകം പിന്നിപറഞ്ഞു മറുപടി
ഏതാണ്ടപകടമാണെന്നച്ഛനെന്നോര്‍ത്ത്
വേദനപ്പെട്ട ഞാനൊന്നൊശ്വസിച്ചുപോയ്
ആലപ്പുഴയ്ക്കു പോയെന്നു കേള്‍ക്കുന്നതു പോലൊരു
തോന്നലാണുണ്ടായതപ്പൊഴും
ആലപ്പുഴയ്ക്ക് പോയി വന്നാലെനിക്കച്‍ഛനോറഞ്ചു
കൊണ്ടത്തരാറുള്ളതോര്‍ത്തു ഞാന്‍
അച്ഛന്‍ മരിച്ചതേയുള്ളൂ
മരിക്കുന്നതത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാന്‍
എന്നിട്ടുമെന്നിട്ടുമങ്ങേ മുറിയ്ക്കക
ത്തെന്തിനാണമ്മ കരയുന്നതിപ്പോഴും?
ചാരത്തു ചെന്നു ഞാന്‍ ചോദിച്ചിതമ്മയോ-
ടാരാണു കൊണ്ടെകളഞ്ഞതെന്‍  പമ്പരം
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞുപോയ്
കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ.?
അച്ഛനുണ്ടപ്പുറത്തിത്തിരിമുന്‍പുഞാന്‍
അച്ഛനെ കണ്ടതാണുത്തരം നല്‍കി ഞാന്‍
അമ്മ പറഞ്ഞു, മകനേ നമുക്കിനി
നമ്മളെയുള്ളൂ നിന്നച്ഛന്‍ മരിച്ചുപോയ്


വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാള്‍
പിന്നെ വെള്ളമുണ്ടിട്ട് പുതപ്പിച്ചിതച്ഛനെ
താങ്ങി പുറത്തേയ്ക്കെടുത്തു രണ്ടാളുകള്‍
ഞാന്‍ കണ്ടു നിന്നു കരയുന്നു കാണികള്‍
അമ്മ ബോധം കെട്ടു വീണുപോയി
തൊട്ടടുത്തങ്ങേ പറമ്പില്‍ ചിതാഗ്നിതന്‍ ജ്വാലകള്‍
ആ ചിതാഗ്നിയ്ക്ക് വലം വെച്ചു ഞാ-
നെന്തിനച്ഛനെ തീയില്‍ കിടത്തുന്നു നാട്ടുകാര്‍
ഒന്നും മനസ്സിലായില്ലെനിയ്ക്കപ്പോഴും
ചന്ദനപമ്പരം തേടി നടന്നു ഞാന്‍
ഇത്തിരി കൂടി വളര്‍ന്നു ഞാന്‍
ആരംഗം ഇപ്പോഴോര്‍ക്കുമ്പോള്‍ നടുങ്ങുന്നു മാനസം
എന്നന്തരാത്മാവിനുള്ളിലെ തീയില്‍
വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ചനെ..!

അശ്വമേധം - വയലാര്‍

ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
വിശ്വസംസ്കാരവേദിയിൽ പുത്തനാ-
മശ്വമേധം നടത്തുകയാണു ഞാൻ!
നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പയു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?
എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രക്രുതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!
കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ-
ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
ന്രുത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെബ്ഭരണകൂടങ്ങളും!
കുഞ്ചിരോമങ്ങൾതുള്ളിച്ചുതുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ!
എന്റെ പൂർവികരശ്വഹ്രിദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ -
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!
നേടിയതാണവരോടു ഞാ,-നെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ

Tuesday, March 8, 2016

സര്‍ഗസംഗീതം - വയലാര്‍

ആരണ്യാന്തരഗഹ്വരോദരതപ-

സ്ഥാനങ്ങളിൽ‌, സൈന്ധവോ-

ദാരശ്യാമമനോഭിരാമപുളിനോപാന്തപ്രദേശങ്ങളിൽ

ആരന്തർമ്മുഖമിപ്രഞ്ചപരിണാ-

മോത്ഭിന്നസർഗ്ഗക്രിയാ-

സാരം തേടിയലഞ്ഞൂ പണ്ടവരിലെ-

ചൈതന്യമെൻ‌ ദർശനം



ആ മൺ‌മെത്തകളാറ്റുനോറ്റ മധുര-

സ്വപ്നങ്ങളിൽ‌, ജീവിത-

പ്രേമം പാടിയ സാമഗാനലഹരീ-

ഹർ‌ഷാഞ്ചിതാത്മാക്കളായ്,

ഹാ, മന്വന്തരഭാവശില്പികളെനി-

ക്കെന്നേക്കുമായ് തന്നതാ-

ണോമൽക്കാർത്തിക നെയ്‌വിളക്കെരിയുമീ-

യേകാന്തയാഗാശ്രമം‌.



നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌

വർഷിച്ച നാളിൽ‌, ഗതോ-

ന്മാദം‌ വിശ്വപദാർത്ഥശാലയൊരിട-

ത്തൊന്നായ് തുടിച്ചീടവേ

ആ ദാഹിച്ചു വിടർന്ന ജീവകലികാ-

ജാലങ്ങളിൽ, കാലമേ

നീ ദർശിച്ച രസാനുഭൂതി പകരൂ

മൽ‌ പാനപാത്രങ്ങളിൽ!

ഓരോ ജീവകണത്തിനുള്ളിലുമുണർ‌-

ന്നുദ്ദീപ്തമായ്, ധർമ്മ സംസ്-

കാരോപാസനശക്റിയായ്,ചിരതപ-

സ്സങ്കൽ‌പ്പസങ്കേതമായ്,

ഓരോ മാസ്മരലോകവുമുണ്ടതിലെനി-

ക്കെന്നന്തരാത്മാവിലെ-

ത്തേരോടിക്കണ,മെന്റെ കാവ്യകലയെ-

ക്കൊണ്ടാകുവോളം വരെ!



വാളല്ലെൻ സമരായുധം‌,ത്ധണത്ധണ-

ധ്വാനം മുഴക്കീടുവാ-

നാള,ല്ലെൻ കരവാളു വിറ്റൊരു മണി-

പ്പൊൻ വീണ വാങ്ങിച്ചു ഞാൻ!

താളം‌ രാഗലയശ്രുതിസ്വരമിവയ്-

ക്കല്ലാതെയൊന്നിന്നുമി-

ന്നോളക്കുത്തുകൾ തീർക്കുവാൻ കഴിയുകി-

ല്ലെൻ പ്രേമതീർത്ഥങ്ങളിൽ‌!



ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിൻ

പൊൻപ്പൂക്കുലച്ചാർത്തുമായ്

പ്രാണപ്രേയസി, കാവ്യകന്യ, കവിള-

ത്തൊന്നുമ്മ വച്ചീടവേ..

വീണക്കമ്പികൾ മീട്ടി, മാനവമനോ-

രാജ്യങ്ങളിൽ ചെന്നൂ ഞാൻ;

നാണത്തിന്റെ കിളുന്നുകൾക്ക് നിറയേ –

പ്പാദസരം നൽകുവാൻ!



കാടത്തത്തെ മനസ്സിലിട്ട കവിയായ്

മാറ്റുന്ന വാല്മീകമു;

ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി-

സ്സൂക്ഷിച്ച പൊന്നോലയും;

കോടക്കാർന്നിര കൊണ്ടുവന്ന മനുജാത്-

മാവിന്റെ കണ്ണീരുമായ്

മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ-

പ്പൂക്കും വനജ്യോത്സ്നകൾ‌!



ഞാനിജ്ജാലകവാതിലിൽ‌ ചെറുമുള-

ന്തണ്ടിൽ ഞൊറിഞ്ഞിട്ടതാ-

ണീ നീലത്തുകിൽ ശാരദേന്ദുകലയെ-

പ്പാവാട ചാർത്തിക്കുവാൻ

ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി-

ക്കീറിപ്പറപ്പിച്ചുവോ

ഞാനിസ്സർഗ്ഗതപസ്സമാധിയിലിരി-

ക്കുമ്പോൾ‌ കൊടുങ്കാറ്റുകൾ‌?



കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും

ചിക്കിക്കിടന്നീടുമാ-

ക്കാടങ്ങിങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ

നാടന്ത:പ്രഹരങ്ങളേറ്റു കിടിലം-

കൊൾകേ, മുലപ്പാലുമായ്

പാടം‌ നീന്തി വരുന്ന പൌർണ്ണമി, നിന-

ക്കാവട്ടെ ഗീതാഞ്ജലി.