Showing posts with label M S Banesh. Show all posts
Showing posts with label M S Banesh. Show all posts

Saturday, July 23, 2016

കാത്തുശിക്ഷിക്കണേ - എം എസ് ബനേഷ്

കൈവിടാതെന്നുമെങ്ങളെ
കാത്തിടും ലോകദൈവമേ,
എന്നെയും അയല്‍പ്പകയേയും
ഉത്സുകം കാത്തുശിക്ഷിക്കണേ.
തീരാത്തര്‍ക്കങ്ങളാലെന്‍റെ
ഉള്ളം അവനാല്‍ നടുങ്ങുമ്പോള്‍
കിനാവള്ളി തന്‍ അതിര്‍ത്തിയാല്‍
താന്ത്രികം കാത്തുകൊല്ലണേ.
തീരാമഴയിലും ദാഹനീര്‍
കിട്ടാതെങ്ങള്‍ പൊരിയുമ്പോള്‍
ചായം തേച്ച കിനാനദിയെ
കുപ്പിയില്‍ തന്നുകൊള്ളണേ.
കടലില്‍ ഞങ്ങള്‍ നിന്‍ ജലം
ബഹിഷ്ക്കരിച്ചങ്ങെറിഞ്ഞാലും
കടയില്‍ നിന്നെ നിരത്തുവാന്‍
ഞങ്ങളെ കാത്തുശിക്ഷിക്കണേ.
എക്കലും ചളി ചെങ്കല്ലും
പൂഴിയും കരിയും ചേര്‍ന്ന
തൊലിത്തട്ടിനെ നീ നിത്യ-
സ്പര്‍ശത്താല്‍ കാത്തുകൊല്ലണേ.
അതില്‍ പൂക്കാന്‍ കൊതിക്കുന്ന
വിത്തിന്നൂര്‍ജ്ജത്തെ നീ നിന്‍റെ
തണുപ്പന്‍ വിസ്തൃതഗോളമാം
പത്തായത്തില്‍ വയ്ക്കണേ.
നിത്യം ഞങ്ങള്‍ക്കു നീ നല്ല
ചിന്ത,കര്‍മ്മം,കാമങ്ങള്‍
ഊണ്,പെണ്ണുങ്ങള്‍,നീതികള്‍
തന്നു കൂട്ടിലടയ്ക്കണേ.
പുഞ്ചിരി ഹാ കുലീനമാം കള്ളമെ-
ന്നാരുമില്ലാ പറയുവാനാകയാല്‍
നെഞ്ചരിച്ചു പിഴിഞ്ഞു നീ ഞങ്ങളെ
കാത്തുകൊല്ലണേ ലോകൈക ദൈവമേ.

മുണ്ഡനോപനിഷത്ത് - എം എസ് ബനേഷ്

മുണ്ഡനം ചെയ്യാന്‍ ബാര്‍ബര്‍-
ഷോപ്പില്‍ നീയിരിക്കുമ്പോള്‍,
നിശ്ചയദാര്‍ഢ്യം കണ്ണില്‍
കത്തിയായ് മുനയ്ക്കുമ്പോള്‍,
കൊല്ലല്ലേ വസന്തത്തെ
വേരോടെയെന്നു മുടി-
ച്ചുരുള്‍ക്കാടുലഞ്ഞുവോ,
ചില്ലകള്‍ കിടുങ്ങിയോ?
ഞാനെത്രവട്ടം വിരല്‍-
ത്തന്ത്രികള്‍ മീട്ടീ മെല്ലെ
തഴുകാന്‍ ശ്രമിച്ചതാ-
ണിക്കാടിന്നാഴങ്ങളെ.
എത്രയോ രാത്രി നിന്റെ-
യഴിഞ്ഞ കാടിന്‍ കറു-
പ്പത്രയുമുള്‍ക്കൊണ്ടാവാ-
മിത്രയ്ക്കു കറുത്തിരുള്‍!
അത്രമേലിരുണ്ടതാം
രാത്രികള്‍ നിന്റെ മുഖം
ആവാഹിച്ചാവാം പിന്നെ
തെളിച്ചൂ നിലാവെട്ടം!
ഉപമയലങ്കാര
മധുരമൊഴികളില്‍
കര്‍ക്കശം മുടിവാരി-
ക്കെട്ടി നീയപ്പോഴൊക്കെ.
മുണ്ഡനം ചെയ്യാന്‍ തല
താഴ്ത്തി നീയിരിക്കുമ്പോള്‍
കത്രിക വിസമ്മത
ഘര്‍ഷണത്തീപാറിച്ചോ?