Showing posts with label Chandalabhikshuki. Show all posts
Showing posts with label Chandalabhikshuki. Show all posts

Wednesday, March 9, 2016

ചണ്ഡാലഭിക്ഷുകി - കുമാരനാശാന്‍

ഭാഗം ഒന്ന്

പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-
കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ,

രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽ
കൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ

ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരു
വിച്ഛായമായ വെളിസ്ഥലത്തിൽ

കത്തുന്നൊരാതപജ്വാലയാലർക്കനെ
സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി

അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ നീ-
ണ്ടെത്തുമൊരുവഴി ശൂന്യമായി

സ്വച്ഛതരമായ കാനൽ‌പ്രവാഹത്തിൻ
നീർച്ചാലുപോലെ തെളിഞ്ഞു മിന്നി

ദൂരെപ്പടിഞ്ഞാറു ചാഞ്ഞ വിൺ‌ഭിത്തിയിൽ
നേരെയതു ചെന്നു മുട്ടും ദിക്കിൽ

ഉച്ചമായങ്ങൊരു വന്മരം കാണുന്നു
നിശ്ചലമായ കാർകൊണ്ടല്പോലെ

നീലക്കല്ലൊത്തു മിനുത്തോരിലകൾ തൻ
മേലെ തൂവൈരത്തിൻ കാന്തി വീശും

ചണ്ഡാംശുരശ്മികളാലൊരു വാർവെള്ളി-
മണ്ഡലം ചൂടുന്നുണ്ടമ്മുകിൽമേൽ

പച്ചിലച്ചില്ലയിൽ ചെപ്പടിപ്പന്തുപോൽ
മെച്ചമായ് പറ്റും ഫലം നിറഞ്ഞും

ഭൂരിശാഖാഗ്രഹത്താൽ വിണ്ണും വേടിൻ ചാർത്താൽ
പാരും വ്യാപിച്ചു പടർന്നു നിൽക്കും

പേരാൽ മരമാണതായതിൻ പത്രത്തിൻ
ചാരുതണലാർന്ന കൊമ്പുതോറും

ഘോരതപം ഭയപ്പെട്ടേറെപ്പക്ഷികൾ
സ്വൈരം ശരണമണഞ്ഞിരിപ്പൂ

ചൂടാർന്നു തൊണ്ട വരണ്ടിട്ടിവയൊന്നും
പാടാനൊരുങ്ങുന്നില്ലെന്നല്ലഹോ;

വാടിവലഞ്ഞു ഞരമ്പുതളർന്നിര-
തേടാനുമോർക്കുന്നില്ലിക്കഖഗങ്ങൾ

വട്ടം ചുഴന്നു പറന്നു പരുന്തൊന്നു
ചുട്ടുപോം തൂവലെന്നാർത്തിയോടും

ചെറ്റിട വേകും നടുവിണ്ണു വിട്ടിതാ
പറ്റുന്നുണ്ടാലിതിൻ തായ്കൊമ്പില്ന്മേൽ

വേട്ടയതും തുടങ്ങുന്നില്ലതിനെയും
കൂട്ടാക്കുന്നില്ല കുരുവിപോലും

ഹന്ത! തടിതളർന്നാർത്തി കലരുന്ന
ജന്തു നിസർഗ്ഗവികാരമേലാ!

വ്യാസമിയന്നോരീയൊറ്റ മരക്കാട്ടിൻ
വാസാർഹമായ മുരട്ടിൽ ചുറ്റും

ഭാസിക്കുന്നുണ്ടു, തൊലിതേഞ്ഞ വൻ‌വേരാ-
മാസനം പാന്ഥോചിതമായേറെ,

ഓരോരിടത്തിൽ പൊതിയഴിച്ചുള്ള പാഴ്-
നാരുമിലകളുമങ്ങിങ്ങായി

പാറിക്കിടപ്പുണ്ടു, കാലടിപ്പാതക-
ളോരോന്നും വന്നണയുന്ന ദിക്കിൽ

മുട്ടും വഴികൾതൻ വക്കിലങ്ങുണ്ടൊരു
കട്ടിക്കരിങ്കൽ ചുമടുതാങ്ങി;

ഒട്ടടുത്തായ് കാണുന്നുണ്ടൊരു വായ്ക്കല്ലു
പൊട്ടിവീണുള്ള പഴംകിണറും

നേരെ കിഴക്കേപ്പെരുവഴിവിട്ടുള്ളോ-
രൂരുപാതയുടെയിങ്ങുതന്നെ

ആരോ നടന്നു കുഴഞ്ഞു വരുന്നുണ്ടു;
ചാരത്താ, യാളൊരു ഭിക്ഷുവത്രേ

മഞ്ഞപിഴിഞ്ഞു ഞൊറിഞ്ഞുടുത്തുള്ളൊരു
മഞ്ജു പൂവാടയാൽ മേനിമൂടി

മുണ്ഡനം ചെയ്തു ശിരസ്സും മുഖചന്ദ്ര-
മണ്ഡലം താനു മസൃണമാക്കി

ദീർഘവൃത്താകൃതിയാം മരയോടൊന്നു
ദീർഘമാം വാമഹസ്തത്തിലേന്തി

ദക്ഷിണഹസ്തത്തിലേലും വിശറിപ്പൊൻ-
പക്ഷമിളക്കിയൊട്ടൊട്ടു ദേവതപോൽ

ഓടും വിശറിയും വൃക്ഷമൂലത്തിൽ‌വ-
ച്ചാടൽകലർന്നൊരു ഫുൽക്കരിച്ചു

ആടത്തുമ്പാലെ വിയർപ്പു തുടച്ചു ക-
ണ്ണോടിച്ചു യോഗി കിണറ്റിൻ നേരേ

അപ്പൊഴുതങ്ങൊരു പെൺകൊടിയാൽ ചെറു-
ചെപ്പുക്കുടമൊന്നരയ്ക്കു മേലിൽ

അഞ്ചിതമായ് വളമിന്നുമിടം കര
പിഞ്ചുലതകൊണ്ടു ചുട്ടിച്ചേർത്തും,

വീശും വലംകരവല്ലിയിൽ പാളയും
പാശവും ലീലയായ് തൂക്കിക്കൊണ്ടും

ചെറ്റു കുനിഞ്ഞു വലം ചാഞ്ഞ പൂമേനി
ചുറ്റിമറച്ചു ചെങ്കാന്തി തേടും

പൂഞ്ചേല തൻ തല പാർശ്വത്തിൽ പാറിച്ചും,
ചാഞ്ചാടിവയ്ക്കുമടിത്തളിരിൽ

ലോലപ്പൊമ്പാദസരത്തിലെക്കിങ്കിണീ
ജാലം കിലുങ്ങി മുഴങ്ങുമാറും

മന്ദമടുത്തുള്ളോരൂരിൽ നിന്നോമലാൾ
വന്നണയുന്നു വഴിക്കിണറിൽ

കാക്കയും വന്നൂ പനമ്പഴവും വീണെ
ന്നാക്കമാർന്നൂ ഭിക്ഷു ശുഷ്ക്കകണ്ഠൻ;

സത്തർക്കഴലിലഥവാ തുണയ്ക്കുവാ-
നെത്തും നിയതിയോരോ വടിവിൽ!