ആഹ്ളാദിച്ച് ചിരിച്ചുകൊണ്ട്
ദ്രൗപദിയെയോർത്ത് കണ്ണ് തുടച്ച്
'ഹാ... കൃഷ്ണാ' എന്ന് സങ്കടപ്പെട്ടു.
ഭീകരവിരുദ്ധ നിയമഭേദഗതിയെ
വിജയിപ്പിച്ച രാജ്യസ്നേഹത്താൽ
പരിത്യജിക്കപ്പെട്ട സീതാദേവിക്കായ്
'ഹേ... രാമാ' മൂന്ന് തവണ ഉച്ചരിച്ചു.
തല തകർക്കപ്പെട്ട
എല്ലുകൾ നുറുക്കപ്പെട്ട
തൂക്കിലേറ്റപ്പെട്ട
ബലാൽക്കാരം ചെയ്യപ്പെട്ട
തീകൊളുത്തപ്പെട്ട.....
അജ്ഞാതരായ ഭാരതീയരുടെ
അലയുന്ന പ്രേതാത്മാക്കൾ
ഓരോ വീടിന്റെയും വാതിലിൽ
നിലവിളിയോടെ മുട്ടിവിളിക്കുമ്പോൾ....
കുരുജനാധിപത്യ സ്മാർട്ട്ഫോണിൽ
വിദേശ ആപ്പിലേക്ക് കയറി
ഇന്നത്തെ സ്‌പെഷ്യൽ പിസ
എനിക്കും അവൾക്കും വെജ്
മക്കൾക്കെല്ലാം ബീഫും...
നാല് സെറ്റ് ഓർഡർ ചെയ്ത്
ഞാനൊരു ദീർഘനിശ്വാസം വിട്ടു.
'മധുരിക്കും ഓർമ്മകളേ...'
റിങ് ടോൺ മാറ്റിയപ്പോൾ
എന്തത്ഭുതം... അതിശയം...!
"ലോകാ സമസ്താ സുഖിനോ ഭവന്തു..."
പെട്ടെന്ന് ഫോൺ ബെല്ലടിക്കയായി
അപരിചിതമേതോ നമ്പറിൽനിന്ന്...!
'ഓർമ്മയുണ്ടാകുമോ, മഹാത്മൻ...
പുരാതനൻ ഞാൻ, പുരോചനൻ.
അങ്ങേയ്ക്കും കുടുംബത്തിനും
വാരണാവതത്തിലേക്ക് സ്വാഗതം."
===
* പുരോചനൻ: കുന്തിക്കും പാണ്ഡവർക്കും വേണ്ടി അരക്കില്ലം പണിഞ്ഞയാൾ.
=================